ജ്ഞാനം 9

ജ്ഞാനത്തിനുവേണ്ടിയുള്ള പ്രാര്‍ഥന
1

ഞാന്‍ പറഞ്ഞു: എന്റെ പിതാക്കന്‍മാ രുടെ ദൈവമേ, കരുണാമയനായ കര്‍ത്താവേ, വചനത്താല്‍ അങ്ങ് സകലവും സൃഷ്ടിച്ചു.

2

ജ്ഞാനത്താല്‍ അവിടുന്ന് മനുഷ്യനു രൂപം നല്‍കി. സൃഷ്ടികളുടെമേല്‍ ആധിപത്യം വഹിക്കാനും,

3

ലോകത്തെ വിശുദ്ധിയിലും നീതിയിലും ഭരിക്കാനും, ഹൃദയപര മാര്‍ഥതയോടെ വിധികള്‍ പ്രസ്താവിക്കാനും ആണല്ലോ അവിടുന്ന് അവനെ സൃഷ്ടിച്ചത്.

4

അങ്ങയുടെ സിംഹാസനത്തില്‍നിന്ന് എനിക്കു ജ്ഞാനം നല്‍കണമേ! അങ്ങയുടെ ദാസരുടെ ഇടയില്‍നിന്ന് എന്നെതിര സ്‌കരിക്കരുതേ!

5

ഞാന്‍ അങ്ങയുടെ ദാസ നും ദാസിയുടെ പുത്രനും ദുര്‍ബലനും, അല്‍പായുസ്‌സും, നീതിനിയമങ്ങളില്‍ അല്‍പജ്ഞനും ആണ്.

6

മനുഷ്യരുടെ മധ്യേ ഒരുവന്‍ പരിപൂര്‍ണനെങ്കിലും അങ്ങില്‍നിന്നു വരുന്ന ജ്ഞാനമില്ലെങ്കില്‍ അവന്‍ ഒന്നുമല്ല.

7

എന്നെ അങ്ങയുടെ ജനത്തിന്റെ രാജാവും അങ്ങയുടെ മക്കളുടെ വിധികര്‍ത്താവും ആയി അവിടുന്ന് തിരഞ്ഞെടുത്തിരിക്കുന്നു.

8

ആരംഭത്തിലേ അങ്ങ് ഒരുക്കിയ വിശുദ്ധകൂടാരത്തിന്റെ മാതൃകയില്‍. അങ്ങയുടെ വിശുദ്ധഗിരിയില്‍ ആലയവും ആവാസനഗരിയില്‍ ബലിപീഠവും പണിയാന്‍ അങ്ങ് എന്നോടാജ്ഞാപിച്ചു.

9

അങ്ങയുടെ പ്രവൃത്തികള്‍ അറിയുകയും ലോകസൃഷ്ടിയില്‍ അങ്ങയോടൊത്ത് ഉണ്ടാവുകയും ചെയ്ത, അങ്ങേക്കു പ്രസാദകരവും അങ്ങയുടെ നിയമം അനുസരിച്ചു ശരിയും ആയ കാര്യങ്ങള്‍ അറിയുന്ന ജ്ഞാനം അങ്ങയോടൊത്ത് വാഴുന്നു.

10

വിശുദ്ധ സ്വര്‍ഗത്തില്‍നിന്ന്, അങ്ങയുടെ മഹത്വത്തിന്റെ സിംഹാസനത്തില്‍നിന്ന്, ജ്ഞാനത്തെ അയച്ചുതരണമേ. അവള്‍ എന്നോടൊത്തു വസിക്കുകയും അധ്വാനിക്കുകയും ചെയ്യട്ടെ! അങ്ങനെ അങ്ങയുടെ ഹിതം ഞാന്‍ മനസ്‌സിലാക്കട്ടെ!

11

സകലതും അറിയുന്ന അവള്‍ എന്റെ പ്രവൃത്തികളില്‍ എന്നെ ബുദ്ധിപൂര്‍വം നയിക്കും. തന്റെ മഹത്വത്താല്‍ അവള്‍ എന്നെ പരിപാലിക്കും.

12

അപ്പോള്‍ എന്റെ പ്രവൃത്തികള്‍ സ്വീകാര്യമാകും. അങ്ങയുടെ ജനത്തെ ഞാന്‍ നീതിപൂര്‍വം വിധിക്കും; പിതാവിന്റെ സിംഹാസനത്തിനു ഞാന്‍ യോഗ്യനാകും.

13

കാരണം, ദൈവശാസനങ്ങള്‍ ആര്‍ക്കു ഗ്രഹിക്കാനാകും? കര്‍ത്താവിന്റെ ഹിതം തിരിച്ചറിയാന്‍ ആര്‍ക്കു കഴിയും?

14

മര്‍ത്യരുടെ ആലോചന നിസ്‌സാരമാണ്. ഞങ്ങളുടെ പദ്ധതികള്‍ പരാജയപ്പെടാം.

15

നശ്വരശരീരം ആത്മാവിനു ദുര്‍വഹമാണ്. ഈ കളിമണ്‍കൂടാരം ചിന്താശീലമുള്ള മനസ്‌സിനെ ഞെരുക്കുന്നു.

16

ഭൂമിയിലെ കാര്യങ്ങള്‍ ഊഹിക്കുക ദുഷ്‌കരം. അടുത്തുള്ളതുപോലും അധ്വാനിച്ചുവേണം കണ്ടെത്താന്‍: പിന്നെ ആകാശത്തിലുള്ള കാര്യങ്ങള്‍ കണ്ടെത്താന്‍ ആര്‍ക്കു കഴിയും?

17

അങ്ങ് ജ്ഞാനത്തെയും അങ്ങയുടെ പരിശുദ്ധാത്മാവിനെയും ഉന്നതത്തില്‍നിന്നു നല്‍കിയില്ലെങ്കില്‍, അങ്ങയുടെ ഹിതം ആരറിയും!

18

ജ്ഞാനം ഭൂവാസികളുടെ പാത നേരേയാക്കി, അങ്ങേക്കു പ്രസാദമുള്ളവ അവരെ പഠിപ്പിച്ചു: അവര്‍ രക്ഷിക്കപ്പെടുകയും ചെയ്തു.