സഖറിയാ 13

വിഗ്രഹാരാധകരും വ്യാജപ്രവാചകന്‍മാരും
1

പാപത്തില്‍നിന്നും അശുദ്ധിയില്‍നിന്നും ദാവീദുഭവനത്തെയും ജറുസലെം നിവാസികളെയും കഴുകി വിശുദ്ധീകരിക്കാന്‍ അന്ന് ഒരു ഉറവ പൊട്ടിപ്പുറപ്പെടും.

2

സൈന്യങ്ങളുടെ കര്‍ത്താവ് അരുളിച്ചെയ്യുന്നു: അന്നു ഞാന്‍ വിഗ്രഹങ്ങളുടെ നാമം ദേശത്തുനിന്നു വിച്‌ഛേദിക്കും; അവയെ വിസ്മൃതിയിലാഴ്ത്തും. പ്രവാചകന്‍മാരെയും അശുദ്ധാത്മാവിനെയും ദേശത്തുനിന്ന് ഉന്‍മൂലനം ചെയ്യും.

3

ഇനി ആരെങ്കിലും പ്രവാചകനായി പ്രത്യക്ഷപ്പെട്ടാല്‍ അവനു ജന്‍മം നല്‍കിയ മാതാപിതാക്കള്‍ അവനോടു കര്‍ത്താവിന്റെ നാമത്തില്‍ വ്യാജം സംസാരിക്കുന്നതിനാല്‍ നീ ജീവിച്ചുകൂടാ എന്നുപറഞ്ഞ് അവന്‍ പ്രവചിച്ചുകൊണ്ടിരിക്കുമ്പോള്‍ തന്നെ അവനെ കുത്തിപ്പിളര്‍ക്കും.

4

അന്ന് പ്രവചിക്കുന്ന ഓരോ പ്രവാചകനും തന്റെ ദര്‍ശനത്തെക്കുറിച്ചു ലജ്ജിക്കും. അതുകൊണ്ട് അവര്‍ വഞ്ചിക്കാനായി രോമക്കുപ്പായം ധരിക്കുകയില്ല.

5

അവന്‍ പറയും: ഞാന്‍ പ്രവാചകനല്ല; കൃഷിക്കാരനാണ്. ചെറുപ്പം മുതലേ ഭൂമിയാണ് എന്റെ സ്വത്ത്.

6

നിന്റെ മുതുകില്‍ കാണുന്ന ഈ മുറിവുകള്‍ എന്ത് എന്ന് ആരെങ്കിലും ചോദിച്ചാല്‍ അവന്‍ പറയും; സുഹൃത്തുകളുടെ വീട്ടില്‍വച്ച് എനിക്ക് ഏറ്റ മുറിവുകളാണ്.

7

സൈന്യങ്ങളുടെ കര്‍ത്താവ് അരുളിച്ചെയ്യുന്നു: എന്റെ ഇടയനെതിരേ, എന്നോടു ചേര്‍ന്നു നില്‍ക്കുന്നവനെതിരേ, വാളേ, നീ ഉയരുക, ഇടയനെ വെട്ടുക, ആടുകള്‍ ചിതറട്ടെ. ദുര്‍ബലര്‍ക്കെതിരേ ഞാന്‍ കരം ഉയര്‍ത്തും.

8

കര്‍ത്താവ് അരുളിച്ചെയ്യുന്നു: ദേശവാസികള്‍ മൂന്നില്‍ രണ്ടു ഭാഗം നശിപ്പിക്കപ്പെടും; മൂന്നില്‍ ഒരു ഭാഗം ശേഷിക്കും.

9

ഈ മൂന്നിലൊരു ഭാഗത്തെ വെള്ളിയെന്നപോലെ ഞാന്‍ അഗ്‌നിശുദ്ധിവരുത്തും; സ്വര്‍ണമെന്നപോലെ മാറ്റ് പരിശോധിക്കും. അവര്‍ എന്റെ നാമം വിളിച്ചപേക്ഷിക്കും. ഞാന്‍ അവര്‍ക്ക് ഉത്തരമരുളും. അവര്‍ എന്റെ ജനം എന്നു ഞാന്‍ പറയും. കര്‍ത്താവ് എന്റെ ദൈവം എന്ന് അവരും പറയും.