സഖറിയാ 14

കര്‍ത്താവിന്റെ ദിനം
1

ഇതാ, കര്‍ത്താവിന്റെ ദിനം, നിന്നില്‍ നിന്ന് എടുത്ത മുതല്‍ നിന്റെ മുന്‍പില്‍ വച്ചുതന്നെ പങ്കുവയ്ക്കുന്ന ദിനം വരുന്നു.

2

ഞാന്‍ സകല ജനതകളെയും ഒരുമിച്ചുകൂട്ടി ജറുസലെമിനെതിരേയുദ്ധം ചെയ്യാന്‍ വരുത്തും. അവര്‍ പട്ടണം പിടിച്ചെടുക്കുകയും വീടുകള്‍ കൊള്ളയടിക്കുകയും സ്ത്രീകളെ അവമാനിക്കുകയും ചെയ്യും. നഗരത്തിന്റെ പകുതി പ്രവാസത്തിലേക്കു പോകും. എന്നാല്‍, ശേഷിക്കുന്ന ജനത്തെനഗരത്തില്‍നിന്നു വിച്‌ഛേദിക്കുകയില്ല.

3

കര്‍ത്താവ് പുറപ്പെട്ട്‌യുദ്ധദിനത്തിലെന്നപോലെ ആ ജനതകളോടു പൊരുതും.

4

ജറുസലെമിനു കിഴക്കുള്ള ഒലിവുമലയില്‍ അന്ന് അവിടുന്ന് നിലയുറപ്പിക്കും. ഒലിവുമല കിഴക്കുപടിഞ്ഞാറായി നടുവേ പിളര്‍ന്ന്, നടുക്ക് വലിയ ഒരു താഴ്‌വരയുണ്ടാകും. മലയുടെ ഒരു പകുതി വടക്കോട്ടും മറ്റേ പകുതി തെക്കോട്ടും നീങ്ങും.

5

എന്നാല്‍, ഈ താഴ്‌വര ആസാല്‍വരെ എത്തുന്നതുകൊണ്ട് നിങ്ങള്‍ എന്റെ പര്‍വ തത്തിന്റെ താഴ്‌വരയിലൂടെ ഓടിപ്പോകും. യൂദാരാജാവായ ഉസിയായുടെ കാലത്ത് ഭൂകമ്പം ഉണ്ടായപ്പോള്‍ നിങ്ങള്‍ ഓടിയതുപോലെ ഇപ്പോള്‍ ഓടും. നിങ്ങളുടെ ദൈവമായ കര്‍ത്താവ് തന്റെ എല്ലാ പരിശുദ്ധന്‍മാരോടും കൂടെ വരും.

6

അന്നു തണുപ്പോ മഞ്ഞോ ഉണ്ടാവുകയില്ല.

7

അന്നു തുടര്‍ച്ചയായി പകലായിരിക്കും. പകലും രാത്രിയുമല്ല, പകല്‍മാത്രം; കാരണം, വൈകുന്നേരവും വെളിച്ചമുണ്ടായിരിക്കും. ഈ ദിനം കര്‍ത്താവിനു മാത്രം അറിയാം.

8

അന്ന് ജീവജലം ജറുസലെമില്‍ നിന്നു പുറപ്പെട്ട് പകുതി കിഴക്കേ കടലിലേക്കും പകുതി പടിഞ്ഞാറേ കടലിലേക്കും ഒഴുകും. അത് വേനല്‍ക്കാലത്തും ശീതകാലത്തും ഒഴുകിക്കൊണ്ടിരിക്കും.

9

കര്‍ത്താവ് ഭൂമി മുഴുവന്റെയും രാജാവായി വാഴും. അന്ന് കര്‍ത്താവ് ഒരുവന്‍ മാത്രമേ ഉണ്ടായിരിക്കുകയുള്ളു; അവിടുത്തേക്ക് ഒരു നാമം മാത്രവും.

10

ഗേബാമുതല്‍ ജറുസലെമിനു തെക്ക് റിമ്മോന്‍വരെ ദേശം മുഴുവന്‍ സമതലമായി മാറും. എന്നാല്‍, ജറുസലെം, ബഞ്ചമിന്‍ കവാടം മുതല്‍ പണ്ടത്തെ കവാടത്തിന്റെ സ്ഥാനത്തു നില്‍ക്കുന്ന കോണ്‍കവാടംവരെയും, ഹനാനേല്‍ഗോപുരംമുതല്‍ രാജാവിന്റെ മുന്തിരിച്ചക്കുകള്‍വരെയും ഉള്ള സ്വസ്ഥാനത്ത് ഉയര്‍ന്നു നില്‍ക്കും.

11

അവിടെ ആളുകള്‍ വസിക്കും. കാരണം, ഇനിമേല്‍ അത് ശാപഗ്രസ്തമായിരിക്കുകയില്ല. ജറുസലെം സുരക്ഷിതമായി വസിക്കും.

12

ജറുസലെമിനോടുയുദ്ധം ചെയ്യുന്ന ജനതകളുടെമേല്‍ കര്‍ത്താവ് അയയ്ക്കുന്ന മഹാമാരി ഇതാണ്. ജീവനോടിരിക്കുമ്പോള്‍തന്നെ അവരുടെ ശരീരം ചീഞ്ഞുപോകും. അവരുടെ കണ്ണ് കണ്‍തടത്തിലും നാവ് വായിലും അഴുകും.

13

അന്ന് കര്‍ത്താവ് അവരെ സംഭ്രാന്തരാക്കും; അവര്‍ പരസ്പരം പിടികൂടും; ഒരുവന്‍ മറ്റൊരുവന്റെ നേരേ കൈയുയര്‍ത്തും.

14

യൂദാപോലും ജറുസലെമിനെതിരേയുദ്ധം ചെയ്യും. ചുററുമുള്ള സകല ജനതകളുടെയും സമ്പത്ത് - ധാരാളം വെള്ളിയും സ്വര്‍ണവും വസ്ത്രങ്ങളും - ശേഖരിക്കപ്പെടും.

15

അവരുടെ പാളയങ്ങളിലുള്ള കുതിര, കോവര്‍ കഴുത, ഒട്ടകം, കഴുത എന്നിവയുടെയും മറ്റു മൃഗങ്ങളുടെയുംമേല്‍ ഇതുപോലുള്ള ഒരു മഹാമാരി നിപതിക്കും.

16

ജറുസലെമിനെതിരേ വന്ന സര്‍വ ജനതകളിലും അവശേഷിക്കുന്നവര്‍ സൈന്യങ്ങളുടെ കര്‍ത്താവായരാജാവിനെ ആരാധിക്കാനും കുടാരത്തിരുന്നാള്‍ ആചരിക്കാനും ആണ്ടുതോറും അവിടേക്കു വരും.

17

ഭൂമിയിലെ ഏതെങ്കിലും ഭവനം സൈന്യങ്ങളുടെ കര്‍ത്താവായരാജാവിനെ ആരാധിക്കാന്‍ ജറുസലെമിലേക്കു വന്നില്ലെങ്കില്‍ അവര്‍ക്കു മഴ ലഭിക്കുകയില്ല.

18

ഈജിപ്ത്ഭവനം ആരാധിക്കാന്‍ വന്നില്ലെങ്കില്‍ കൂടാരത്തിരുന്നാള്‍ ആചരിക്കാന്‍ വരാത്ത ജനതകളുടെമേല്‍ കര്‍ത്താവ് അയയ്ക്കുന്ന മഹാമാരി അവരുടെമേലും വരും.

19

ഇതാണ് ഈജിപ്തിനും കൂടാരത്തിരുനാള്‍ ആചരിക്കാന്‍ വരാത്ത ജനതകള്‍ക്കും ലഭിക്കുന്ന ശിക്ഷ.

20

അന്നു കുതിര കളുടെ മണികളില്‍ കര്‍ത്താവിനു വിശുദ്ധം എന്ന് എഴുതയിരിക്കും. ദേവാലയത്തിലെ കലങ്ങള്‍ ബലിപീഠത്തിനുമുന്‍പിലുള്ള കല ശങ്ങള്‍പോലെ പവിത്രമായിരിക്കും.

21

ജറുസലെമിലും യൂദായിലുമുള്ള കലങ്ങളെല്ലാം സൈന്യങ്ങളുടെ കര്‍ത്താവിനു വിശുദ്ധമായിരിക്കും. തന്‍മൂലം ബലികളര്‍പ്പിക്കുന്നവര്‍ വന്ന് അവ വാങ്ങി ബലിയര്‍പ്പിച്ച മാംസം അവയില്‍ പാകം ചെയ്യും. ഇനിമേല്‍ സൈന്യങ്ങളുടെ കര്‍ത്താവിന്റെ ആലയത്തില്‍ ഒരു വ്യാപാരിയും ഉണ്ടായിരിക്കുകയില്ല.