സഖറിയാ 3

പ്രധാനപുരോഹിതന്‍
1

പ്രധാനപുരോഹിതനായ ജോഷ്വ കര്‍ത്താവിന്റെ ദൂതന്റെ മുന്‍പില്‍ നില്‍ക്കുന്നതും സാത്താന്‍ അവനില്‍ കുറ്റമാരോപിക്കാന്‍ അവന്റെ വലത്തുഭാഗത്തു നില്‍ക്കുന്നതും അവിടുന്ന് കാണിച്ചുതന്നു.

2

കര്‍ത്താവ് സാത്താനോടു പറഞ്ഞു: സാത്താനേ, കര്‍ത്താവ് നിന്നെ ശാസിക്കുന്നു; ജറുസലെമിനെ തിരഞ്ഞെടുത്തിരിക്കുന്ന കര്‍ത്താവ് നിന്നെ ശാസിക്കുന്നു. തീയില്‍നിന്നു വലിച്ചെടുക്കപ്പെട്ട ഒരു കൊള്ളിയല്ലേ ഇവന്‍?

3

ജോഷ്വ മുഷിഞ്ഞവസ്ത്രം ധരിച്ച് ദൂതന്റെ മുന്‍പില്‍ നില്‍ക്കുകയായിരുന്നു.

4

തന്റെ മുന്‍പില്‍ നിന്നവരോടു ദൂതന്‍ പറഞ്ഞു: അവന്റെ മുഷിഞ്ഞവസ്ത്രം മാറ്റുക. ജോഷ്വയോട് അവന്‍ പറഞ്ഞു: നിന്റെ അകൃത്യങ്ങള്‍ നിന്നില്‍നിന്ന് അകറ്റിയിരിക്കുന്നു. ഞാന്‍ നിന്നെ വിശിഷ്ട വസ്ത്രം ധരിപ്പിക്കും.

5

അവന്‍ തുടര്‍ന്നു: അവനെ നിര്‍മലമായ ശിരോവസ്ത്രം അണിയിക്കുക. അവര്‍ അവനെ നിര്‍മലമായ ശിരോവസ്ത്രം അണിയിക്കുകയും വസ്ത്രം ധരിപ്പിക്കുകയും ചെയ്തു. കര്‍ത്താവിന്റെ ദൂതന്‍ അടുത്തു നില്‍പ്പുണ്ടായിരുന്നു.

6

ദൈവദൂതന്‍ ജോഷ്വയോടു പറഞ്ഞു.

7

സൈന്യങ്ങളുടെ കര്‍ത്താവ് അരുളിച്ചെയ്യുന്നു: നീ എന്റെ മാര്‍ഗത്തില്‍ ചരിക്കുകയും എന്റെ നിര്‍ദേശം പാലിക്കുകയും ചെയ്താല്‍ എന്റെ ആലയത്തെനീ ഭരിക്കുകയും എന്റെ അങ്കണങ്ങളുടെ ചുമ തല വഹിക്കുകയും ചെയ്യും. ഇവിടെ നില്‍ക്കുന്നവരുടെ ഇടയിലേക്കു കടന്നുവരുന്നതിനുള്ള അവകാശവും ഞാന്‍ നിനക്കു നല്‍കും.

8

പ്രധാനപുരോഹിതനായ ജോഷ്വയും അവന്റെ മുന്‍പിലിരിക്കുന്ന, നല്ല ഭാവിയുടെ അടയാളങ്ങളായ അവന്റെ സ്‌നേഹിതരും കേള്‍ക്കട്ടെ: എന്റെ ദാസനായ ശാഖയെ ഞാന്‍ കൊണ്ടുവരും.

9

ജോഷ്വയുടെ മുന്‍പില്‍ വച്ചിരിക്കുന്ന കല്ലില്‍, ഏഴു മുഖമുള്ള ഒറ്റക്കല്ലില്‍, ഞാന്‍ ഈ ലിഖിതം ആലേ ഖനം ചെയ്യും. ഒറ്റ ദിവസംകൊണ്ട് ഞാന്‍ ഈ ദേശത്തിന്റെ പാപം തുടച്ചുമാറ്റും - സൈന്യങ്ങളുടെ കര്‍ത്താവ് അരുളിച്ചെയ്യുന്നു.

10

അന്നു നിങ്ങള്‍ ഓരോരുത്തരും തങ്ങളുടെ അയല്‍ക്കാരെ മുന്തിരിത്തോപ്പിലേക്കും അത്തിവൃക്ഷത്തണലിലേക്കും ക്ഷണിക്കും - സൈന്യങ്ങളുടെ കര്‍ത്താവ് അരുളിച്ചെയ്യുന്നു.