സഖറിയാ 4

വിളക്കുതണ്ട്
1

എന്നോടു സംസാരിച്ച ദൂതന്‍ വീണ്ടും വന്ന് എന്നെ ഉറക്കത്തില്‍നിന്നെന്നപോലെ ഉണര്‍ത്തി, ചോദിച്ചു:

2

നീ എന്തു കാണുന്നു? ഞാന്‍ പറഞ്ഞു: പൊന്നുകൊണ്ടുള്ള ഒരു വിളക്കുതണ്ടിന്റെ മുകളില്‍ ഒരു കോപ്പയും അതില്‍ ഏഴു ദീപങ്ങളും. ഓരോന്നിനും മുകളില്‍ ഏഴു ദലങ്ങള്‍.

3

കോപ്പയുടെ വലത്തും ഇടത്തും ഓരോ ഒലിവുവൃക്ഷം.

4

എന്നോടു സംസാരിച്ച ദൂതനോടു ഞാന്‍ ചോദിച്ചു: പ്രഭോ, എന്താണിത്?

5

ദൂതന്‍ പറഞ്ഞു: ഇത് എന്താണെന്ന് നിനക്കറിഞ്ഞുകൂടേ? ഇല്ല, പ്രഭോ - ഞാന്‍ പറഞ്ഞു.

6

അവന്‍ എന്നോടു പറഞ്ഞു: കര്‍ത്താവ് സെറുബാബേലിനോട് അരുളിച്ചെയ്യുന്നു: സൈന്യബലത്താലല്ല, കരബലത്താലുമല്ല, എന്റെ ആത്മാവിനാലാണ് - സൈന്യങ്ങളുടെ കര്‍ത്താവ് അരുളിച്ചെയ്യുന്നു.

7

മഹാപര്‍വതമേ, നീ എന്താണ്? സെറുബാബേലിന്റെ മുന്‍പില്‍ നീ സമതലമാകും. അവസാനത്തെ കല്ലു വച്ചുകഴിയുമ്പോള്‍ ജനം, എത്ര മനോഹരം എന്ന് ആര്‍പ്പുവിളിക്കും.

8

കര്‍ത്താവു വീണ്ടും എന്നോട് അരുളിച്ചെയ്തു:

9

സെറുബാബേലിന്റെ കരം ഈ ആലയത്തിന് അടിസ്ഥാനമിട്ടിരിക്കുന്നു; അവന്‍ ഇതു പൂര്‍ത്തിയാക്കുകയുംചെയ്യും. സൈന്യങ്ങളുടെ കര്‍ത്താവ് എന്നെ അയച്ചിരിക്കുന്നു എന്ന് അപ്പോള്‍ നീ അറിയും.

10

ചെറിയ കാര്യങ്ങളുടെ ദിവസത്തെനിസ്‌സാരമാക്കിയവര്‍ ആഹ്ലാദിക്കും. സെറുബാബേലിന്റെ കൈയിലെ തൂക്കുകട്ട അവര്‍ കാണും. ഈ ഏഴെണ്ണം ഭൂമി മുഴുവന്‍ പരിശോധിക്കുന്ന കര്‍ത്താ വിന്റെ ഏഴു കണ്ണുകളാണ്.

11

ഞാന്‍ അവനോടു ചോദിച്ചു: വിളക്കു തണ്ടിന് ഇടത്തും വലത്തും ഉള്ള രണ്ട് ഒലിവുമരങ്ങള്‍ എന്താണ്?

12

ഞാന്‍ വീണ്ടും ചോദിച്ചു: എണ്ണ പക രുന്ന പൊന്‍കുഴലിന്റെ സമീപമുള്ള ഒലിവു ശാഖകള്‍ എന്താണ്?

13

അവന്‍ പറഞ്ഞു: ഇത് എന്താണെന്ന് നിനക്കറിഞ്ഞുകൂടെ? ഇല്ല, പ്രഭോ, ഞാന്‍ പറഞ്ഞു.

14

അവന്‍ പറഞ്ഞു: ഭൂമി മുഴുവന്റെയും കര്‍ത്താവിനു ശുശ്രൂഷ ചെയ്യുന്ന രണ്ട് അഭിഷിക്തരാണ് അത്.