സഖറിയാ 5

പറക്കുന്ന ചുരുള്‍
1

വീണ്ടും ഞാന്‍ നോക്കിയപ്പോള്‍ ഇതാ പറക്കുന്ന ഒരു പുസ്തകച്ചുരുള്‍.

2

നീ എന്തു കാണുന്നു? അവന്‍ ചോദിച്ചു. ഞാന്‍ പറഞ്ഞു: പറക്കുന്ന ഒരു ചുരുള്‍. അതിന് ഇരുപതുമുഴം നീളവും പത്തു മുഴം വീതിയും ഉണ്ട്.

3

അവന്‍ പറഞ്ഞു: ഇതു ദേശം മുഴുവനുമുള്ള ശാപമാണ്. മോഷ്ടിക്കുന്നവനും കള്ളസത്യം ചെയ്യുന്നവനും ഇതില്‍ എഴുതിയിരിക്കുന്നതുപോലെ വിച്‌ഛേദിക്കപ്പെടും.

4

സൈന്യങ്ങളുടെ കര്‍ത്താവ് അരുളിച്ചെയ്യുന്നു: ഞാന്‍ അതിനെ കള്ളന്റെയും എന്റെ നാമത്തില്‍ കള്ളസത്യം ചെയ്യുന്നവന്റെയും വീട്ടിലേക്ക് അയയ്ക്കും. അത് അവന്റെ വീട്ടില്‍ കടന്ന് അതിന്റെ കല്ലും തടിയും ഉള്‍പ്പെടെ എല്ലാം നശിപ്പിക്കുന്നതുവരെ അവിടെ വസിക്കും.

ഏഫായ്ക്കകത്തു സ്ത്രീ
5

എന്നോടു സംസാരിച്ച ദൂതന്‍മുന്‍പോട്ടുവന്ന് ഈ പോകുന്നതെന്തെന്നു നോക്കുക എന്ന് എന്നോടു പറഞ്ഞു.

6

എന്താണത്? ഞാന്‍ ചോദിച്ചു. അവന്‍ പറഞ്ഞു: ചലിക്കുന്ന ഏഫാ ആണ് അത്. ദേശത്തു നിറഞ്ഞുനില്‍ക്കുന്ന അവരുടെ അകൃത്യമാണത്.

7

ഏഫായുടെ ഈയംകൊണ്ടുള്ള മൂടിപൊക്കി, അതാ, അതിനുള്ളില്‍ ഒരു സ്ത്രീ ഇരിക്കുന്നു.

8

അവന്‍ പറഞ്ഞു: ഇവളാണ് ദുഷ്ടത. അവന്‍ അവളെ ഏഫായുടെ ഉള്ളിലേക്കു തള്ളി ഈയം കൊണ്ടുള്ള മൂടി അടച്ചു.

9

ഞാന്‍ വീണ്ടും നോക്കി. അതാ, രണ്ടു സ്ത്രീകള്‍ പറന്നുവരുന്നു! അവര്‍ക്കു കൊക്കിന്‍േറ തുപോലുള്ള ചിറകുകള്‍ ഉണ്ടായിരുന്നു. അവര്‍ ഏഫായെ ആകാശത്തിലേക്ക് ഉയര്‍ത്തി.

10

അവര്‍ ഏഫായെ എവിടേക്കു കൊണ്ടുപോകുന്നു? ഞാന്‍ ദൂതനോടു ചോദിച്ചു.

11

അവന്‍ പറഞ്ഞു: ഷീനാര്‍ ദേശത്ത് അതിന് ഒരു ആലയം പണിയാന്‍ പോകുന്നു. അത് പൂര്‍ത്തിയാകുമ്പോള്‍ ഏഫായെ അവിടെ പീഠത്തില്‍ പ്രതിഷ്ഠിക്കും.