സഖറിയാ 6

രഥങ്ങള്‍
1

ഞാന്‍ വീണ്ടും കണ്ണുയര്‍ത്തി നോക്കി, അതാ, രണ്ടു പര്‍വതങ്ങള്‍ക്കിടയില്‍നിന്ന് നാലു രഥങ്ങള്‍ വരുന്നു. പര്‍വതങ്ങള്‍ പിച്ചളകൊണ്ടുള്ളതായിരുന്നു.

2

ഒന്നാമത്തെ രഥത്തിനു ചുവന്ന കുതിരകള്‍, രണ്ടാമത്തേ തിനു കറുത്തത്,

3

മൂന്നാമത്തേതിനു വെളുത്ത കുതിരകള്‍, നാലാമത്തേതിനു പുള്ളിക്കുതിരകള്‍.

4

പ്രഭോ, എന്താണിത്? എന്നോടു സംസാരിച്ച ദൂതനോടു ഞാന്‍ ചോദിച്ചു.

5

അവന്‍ പറഞ്ഞു: ഭൂമി മുഴുവന്റെയും നാഥന്റെ മുന്‍പില്‍നിന്നു വരുന്ന ഇവര്‍ ആകാശത്തിന്റെ നാലു വായുക്കളിലേക്കു പോകുന്നു.

6

കറുത്ത കുതിരകളെ പൂട്ടിയരഥം വടക്കുള്ള ദേശത്തേക്കും വെള്ളക്കുതിരകളെ പൂട്ടിയരഥം പടിഞ്ഞാറോട്ടും പുള്ളിക്കുതിര കളെ പൂട്ടിയരഥം തെക്കോട്ടും പുറപ്പെട്ടു.

7

കുതിരകള്‍ ഭൂമിയില്‍ ചുറ്റി സഞ്ചരിക്കാനുള്ള അക്ഷമയോടെ പുറത്തുവന്നു. നിങ്ങള്‍ പോയി ഭൂമി മുഴുവന്‍ ചുറ്റി സഞ്ചരിക്കുവിന്‍ എന്ന് അവന്‍ കല്‍പിച്ചു. അവ അങ്ങനെ ചെയ്തു.

8

അവന്‍ എന്നോടു വിളിച്ചു പറഞ്ഞു: വടക്കേ ദേശത്തേക്കു പോയവ അവിടെ എന്റെ കോപം ശമിപ്പിച്ചു

ജോഷ്വയുടെ കിരീടധാരണം
9

കര്‍ത്താവ് എന്നോട് അരുളിച്ചെയ്തു:

10

ബാബിലോണില്‍നിന്നു വന്ന പ്രവാസികളില്‍ ഹെല്‍ദായ്, തോബിയാ, എദായ എന്നിവരെ കൂട്ടി സെഫാനിയായുടെ പുത്രനായ ജോസിയായുടെ വീട്ടിലേക്കു നീ ഇന്നുതന്നെ പോവുക.

11

അവരില്‍നിന്നു വെള്ളിയും പൊന്നും വാങ്ങി കിരീടം ഉണ്ടാക്കിയഹോസദാക്കിന്റെ പുത്രനും പ്രധാന പുരോഹിതനുമായ ജോഷ്വയുടെ ശിരസ്‌സില്‍ വയ്ക്കുക.

12

അവനോടു പറയുക.സൈന്യങ്ങളുടെ കര്‍ത്താവ് അരുളിച്ചെയ്യുന്നു: ഇതാ, ശാഖ എന്ന നാമം വഹിക്കുന്നവന്‍. അവന്‍ തന്റെ സ്ഥാനത്തു വളരുകയും കര്‍ത്താ വിന്റെ ആലയം പണിയുകയും ചെയ്യും.

13

അവനായിരിക്കും കര്‍ത്താവിന്റെ ആലയം പണിയുന്നത്. അവന്‍ രാജകീയ പ്രതാപത്തോടെ സിംഹാസനത്തില്‍ വാഴും. അവന്റെ വലത്തുഭാഗത്ത് ഒരു പുരോഹിതനും ഉപവിഷ്ടനാകും. അവര്‍ക്കിടയില്‍ പൂര്‍ണ സമാധാനം പുലരും.

14

ഹെല്‍ദായ്, തോബിയാ,യദായ, സെഫാനിയായുടെ പുത്രന്‍ ജോസിയാ എന്നിവരെ അനുസ്മരിപ്പിക്കാന്‍ ആ കിരീടം കര്‍ത്താവിന്റെ ആലയത്തില്‍ സ്ഥിതിചെയ്യും.

15

വിദൂരത്തുനിന്ന് ആളുകള്‍ വന്ന് കര്‍ത്താവിന്റെ ആലയത്തിന്റെ പണിയില്‍ സഹായിക്കും. സൈന്യങ്ങളുടെ കര്‍ത്താവാണ് എന്നെ അയച്ചതെന്ന് അങ്ങനെ നിങ്ങള്‍ അറിയും. നിങ്ങളുടെ ദൈവമായ കര്‍ത്താവിന്റെ കല്‍പന നിങ്ങള്‍ ശ്രദ്ധാപൂര്‍വം അനുസരിച്ചാല്‍ ഇതു സംഭവിക്കും.