സെഫാനിയ 1

കര്‍ത്താവിന്റെ ദിനം
1

യൂദാരാജാവും അമ്മോന്റെ പുത്രനുമായ ജോസിയായുടെ കാലത്തു കുഷിയുടെ മകന്‍ സെഫാനിയായ്ക്കു കര്‍ത്താവില്‍ നിന്നുണ്ടായ അരുളപ്പാട്. കുഷി ഗദാലിയായുടെയും ഗദാലിയാ അമറിയായുടെയും അമറിയാ ഹെസക്കിയായുടെയും പുത്രനാണ്.

2

കര്‍ത്താവ് അരുളിച്ചെയ്യുന്നു: ഞാന്‍ ഭൂമുഖത്തുനിന്നു സര്‍വവും തുടച്ചുമാറ്റും.

3

മനുഷ്യരെയും മൃഗങ്ങളെയും ആകാശത്തിലെ പക്ഷികളെയും കടലിലെ മത്‌സ്യങ്ങളെയും ഞാന്‍ ഉന്‍മൂലനം ചെയ്യും. ദുഷ്ടരെ ഞാന്‍ തകര്‍ക്കും. ഭൂമുഖത്തുനിന്നു ഞാന്‍ മനുഷ്യവംശത്തെ വിച്‌ഛേദിക്കും - കര്‍ത്താവ് അരുളിച്ചെയ്യുന്നു.

4

ഞാന്‍ യൂദായ്ക്കും ജറുസലെം നിവാസികള്‍ക്കും എതിരേ എന്റെ കരം നീട്ടും. ബാലിന്റെ ഭക്തന്‍മാരില്‍ അവശേഷിച്ചിരിക്കുന്നവരെയും വിഗ്രഹാരാധകരായ പുരോഹിതന്‍മാരുടെ നാമത്തെയും ഈ സ്ഥലത്തു നിന്നു ഞാന്‍ വിച്‌ഛേദിക്കും.

5

പുരമുകളില്‍ ആകാശസൈന്യത്തെ വണങ്ങുന്നവരെയും, കര്‍ത്താവിനെ ആരാധിക്കുകയും അവിടുത്തെനാമത്തില്‍ ശപഥം ചെയ്യുകയും അതേസമയം മില്‍ക്കോമിന്റെ നാമത്തില്‍ ശപഥം ചെയ്യുകയും ചെയ്യുന്നവരെയും ഞാന്‍ ഇല്ലാതാക്കും.

6

കര്‍ത്താവിനെ അനുഗമിക്കുന്നതില്‍ നിന്നു പിന്‍തിരിഞ്ഞവരെയും അവിടുത്തെ അന്വേഷിക്കാത്തവരെയും അവിടുത്തോട് ആരായാത്തവരെയും ഞാന്‍ സംഹരിക്കും.

7

ദൈവമായ കര്‍ത്താവിന്റെ സന്നിധിയില്‍ നിശ്ശബ്ദരായിരിക്കുവിന്‍. എന്തെന്നാല്‍, കര്‍ത്താവിന്റെ ദിനം ആസന്നമായിരിക്കുന്നു. കര്‍ത്താവ് ഒരു ബലി ഒരുക്കിയിരിക്കുന്നു. തന്റെ അതിഥികളെ അവിടുന്ന് ശുദ്ധീകരിച്ചിരിക്കുന്നു.

8

കര്‍ത്താവിന്റെ ബലിയുടെ ദിനത്തില്‍ രാജസേവകന്‍മാരെയും രാജകുമാരന്‍മാരെയും വിദേശീയ വസ്ത്രങ്ങള്‍കൊണ്ടു തങ്ങളെത്തന്നെ അലങ്കരിച്ചിരിക്കുന്നവരെയും ഞാന്‍ ശിക്ഷിക്കും.

9

അന്ന് വാതില്‍പടി ചാടിക്കടക്കുന്നവരെയും തങ്ങളുടെയജമാനന്‍മാരുടെ വീടുകള്‍ അക്രമത്താലും വഞ്ചനയാലും നിറയ്ക്കുന്നവരെയും ഞാന്‍ ശിക്ഷിക്കും.

10

കര്‍ത്താവ് അരുളിച്ചെയ്യുന്നു: അന്ന് മത്‌സ്യകവാടത്തില്‍ നിന്ന് ഒരു വിലാപവും നഗരത്തിന്റെ പുതിയഭാഗത്തുനിന്ന് മുറവിളിയും ഉയരും. കുന്നുകളില്‍നിന്നു പൊട്ടിക്കരയുന്ന ശബ്ദം കേള്‍ക്കും.

11

മക്‌തേഷ്‌നിവാസികളേ, പ്രലപിക്കുവിന്‍. എല്ലാ വ്യാപാരികളും തിരോധാനം ചെയ്തു. വെള്ളി തൂക്കുന്നവര്‍ വിച്‌ഛേദിക്കപ്പെട്ടിരിക്കുന്നു.

12

അന്ന് ഞാന്‍ ജറുസലെമിനെ വിളക്കുമായി വന്നു പരിശോധിക്കും. കര്‍ത്താവ് നന്‍മയോ തിന്‍മയോ ചെയ്യുകയില്ല എന്ന് ആത്മഗതം ചെയ്ത് വീഞ്ഞിന്റെ മട്ടില്‍ കിടന്ന് ചീര്‍ക്കുന്നവരെ ഞാന്‍ ശിക്ഷിക്കും.

13

അവരുടെ വസ്തുവകകള്‍ കവര്‍ച്ചചെയ്യപ്പെടും. അവരുടെ ഭവനങ്ങള്‍ ശൂന്യമാകും. അവര്‍ വീടു പണിയുമെങ്കിലും അതില്‍ വസിക്കുകയില്ല. അവര്‍ മുന്തിരിത്തോട്ടം നട്ടുപിടിപ്പിക്കുമെങ്കിലും അതില്‍നിന്നു വീഞ്ഞു കുടിക്കുകയില്ല.

14

കര്‍ത്താവിന്റെ മഹാദിനം അടുത്തിരിക്കുന്നു; അതിവേഗം അത് അടുത്തുവരുന്നു. കര്‍ത്താവിന്റെ ദിനത്തിന്റെ മുഴക്കം ഭയങ്ക രമാണ്; ശക്തന്‍മാര്‍ അപ്പോള്‍ ഉറക്കെ നില വിളിക്കും.

15

ക്രോധത്തിന്റെ ദിനമാണ് അത്. കഷ്ടതയുടെയും കഠിന ദുഃഖത്തിന്റെയും ദിനം! നാശത്തിന്റെയും ശൂന്യതയുടെയും ദിനം! അന്ധകാരത്തിന്റെയും നൈരാശ്യത്തിന്റെയും ദിനം! മേഘങ്ങളുടെയും കൂരിരുട്ടിന്റെയും ദിനം!

16

ഉറപ്പുള്ള പട്ടണങ്ങള്‍ക്കും ഉയര്‍ന്ന കോട്ടകള്‍ക്കുമെതിരായി കാഹളനാദവും പോര്‍വിളിയും ഉയരുന്ന ദിനം!

17

ഞാന്‍ മനുഷ്യരുടെമേല്‍ കഷ്ടത വരുത്തും. അപ്പോള്‍ അവര്‍ അന്ധരെപ്പോലെ നടക്കും. എന്തെന്നാല്‍, അവര്‍ കര്‍ത്താവിനെതിരായി പാപം ചെയ്തിരിക്കുന്നു. അവരുടെ രക്തം പൊടിപോലെയും, അവരുടെ മാംസം ചാണകംപോലെയും ചിതറിക്കും.

18

കര്‍ത്താവിന്റെ ക്രോധത്തിന്റെ ദിനത്തില്‍ അവരുടെ വെള്ളിക്കോ സ്വര്‍ണത്തിനോ അവരെ രക്ഷിക്കാനാവില്ല. അസഹിഷ്ണുവായ അവിടുത്തെ ക്രോധത്തിന്റെ അഗ്‌നിയില്‍ ഭൂമി മുഴുവനും ദഹിച്ചുപോകും; ഭൂവാസികളെ മുഴുവന്‍ അവിടുന്ന് പൂര്‍ണമായും പെട്ടെന്നും ഉന്‍മൂലനം ചെയ്യും.