സെഫാനിയ 2

അനുതപിക്കുക
1

ലജ്ജയില്ലാത്ത ജനതയേ, പറന്നുപോകുന്ന പതിരുപോലെ നിങ്ങളെ ഓടിച്ചുകളയുന്നതിനു മുന്‍പ്,

2

കര്‍ത്താവിന്റെ ഉഗ്രകോപം നിങ്ങളുടെമേല്‍ പതിക്കുന്നതിനു മുന്‍പ്, കര്‍ത്താവിന്റെ ക്രോധത്തിന്റെ ദിനം നിങ്ങളുടെമേല്‍ വരുന്നതിനു മുന്‍പ്, ഒരുമിച്ചു കൂടുവിന്‍.

3

അവിടുത്തെ കല്‍പനകള്‍ അനുസരിക്കുന്ന ദേശത്തുള്ള വിനീതരേ, കര്‍ത്താവിനെ അന്വേഷിക്കുവിന്‍; നീതിയും വിനയവും അന്വേഷിക്കുവിന്‍. കര്‍ത്താവിന്റെ ക്രോധത്തിന്റെ ദിനത്തില്‍ ഒരു പക്‌ഷേ നിങ്ങളെ അവിടുന്ന് മറച്ചേക്കാം.

ജനതകള്‍ക്കു നാശം
4

ഗാസാ നിര്‍ജനമാകും; അഷ്‌കലോണ്‍ ശൂന്യമാകും. അഷ്‌ദോദിലെ ജനങ്ങള്‍ മധ്യാഹ്‌നത്തില്‍ തുരത്തപ്പെടും. എക്രോണ്‍ പിഴുതെറിയപ്പെടും.

5

കടല്‍ത്തീരവാസികളേ, ക്രേത്യജനമേ, നിങ്ങള്‍ക്കു ദുരിതം! കര്‍ത്താവിന്റെ വചനം നിങ്ങള്‍ക്കെതിരാണ്. ഫിലിസ്ത്യദേശമായ കാനാന്‍, ഒരുവന്‍ പോലും അവശേഷിക്കാത്തവിധം നിന്നെ ഞാന്‍ നശിപ്പിക്കും.

6

കടല്‍ത്തീരമേ, നീ ഇടയന്‍മാരുടെ കുടിലുകള്‍ക്കും ആട്ടിന്‍കൂട്ടങ്ങളുടെ ആല കള്‍ക്കും ഉള്ള ഇടമായിത്തീരും.

7

കടല്‍ത്തീരം യൂദാഗോത്രത്തില്‍ അവശേഷിക്കുന്നവരുടെ കൈവശമാകും. അവിടെ അവര്‍ ആടുമാടുകളെ മേയ്ക്കും. അഷ്‌കലോണിന്റെ ഭവനങ്ങളില്‍ അവര്‍ വൈകുന്നേരം ഉറങ്ങും. എന്തെന്നാല്‍, അവരുടെ ദൈവമായ കര്‍ത്താവ് അവരെ സ്മരിക്കുകയും അവരുടെ സുസ്ഥതി പുനഃസ്ഥാപിക്കുകയുംചെയ്യും.

8

മൊവാബിന്റെ അധിക്‌ഷേപങ്ങളും, എന്റെ ജനത്തെനിന്ദിക്കുകയും അവരുടെ ദേശത്തിനെതിരായി വീമ്പടിക്കുകയും ചെയ്ത അമ്മോന്യരുടെ പരിഹാസവും ഞാന്‍ കേട്ടിരിക്കുന്നു.

9

അതിനാല്‍ ഇസ്രായേ ലിന്റെ ദൈവമായ, സൈന്യങ്ങളുടെ കര്‍ത്താവ് അരുളിച്ചെയ്യുന്നു: ഞാനാണേ, മൊവാബ് സോദോമിനെപ്പോലെയും അമ്മോന്യര്‍ ഗൊമോറായെപ്പോലെയും, മുള്‍പ്പടര്‍പ്പും ഉപ്പുകുഴികളും നിറഞ്ഞനിത്യശൂന്യതയുടെദേശമായിത്തീരും. എന്റെ ജനത്തില്‍ അവശേഷിക്കുന്നവര്‍ അവരെ കൊള്ളയടിക്കും. എന്റെ രാജ്യത്തില്‍ അവശേഷിക്കുന്നവര്‍ അവ കൈവശപ്പെടുത്തും.

10

ഇതായിരിക്കും അവരുടെ അഹങ്കാരത്തിനുള്ള പ്രതിഫലം. അവര്‍ സൈന്യങ്ങളുടെ കര്‍ത്താവിന്റെ ജനത്തിനെതിരായി വീമ്പടിക്കുകയും അവരെ നിന്ദിക്കുകയും ചെയ്തു.

11

കര്‍ത്താവ് അവര്‍ക്കു ഭീതിദനായിരിക്കും. അവിടുന്ന് ഭൂമിയിലെ സകല ദേവന്‍മാരെയും നശിപ്പിക്കും. എല്ലാ ജനതകളും താന്താങ്ങളുടെ ദേശത്ത് അവിടുത്തെ വണങ്ങും.

12

എത്യോപ്യാക്കാരേ, നിങ്ങളും എന്റെ വാളിനിരയാകും.

13

അവിടുന്ന് ഉത്തരദിക്കിനെതിരേ കൈ നീട്ടി അസ്‌സീറിയായെ നശിപ്പിക്കും. അവിടുന്ന് നിനെവേയെ ശൂന്യവും മരുഭൂമിപോലെ വരണ്ടതും ആക്കും.

14

അതിന്റെ മധ്യത്തില്‍ ആട്ടിന്‍ പറ്റങ്ങള്‍ മേയും; വന്യമൃഗങ്ങളും കഴുകനും മുള്ളന്‍പന്നിയും തകര്‍ന്നതൂണുകളുടെ ഇടയില്‍ പാര്‍ക്കും. കിളിവാതില്‍ക്കലിരുന്നു മൂങ്ങമൂളും; വാതില്‍പടിയിലിരുന്ന് മലങ്കാക്ക കരയും. അവളുടെ ദേവ ദാരുശില്‍പങ്ങള്‍ ശൂന്യമായിക്കിടക്കും.

15

ഞാന്‍ മാത്രമേയുള്ളു, മറ്റാരുമില്ല എന്നു പറഞ്ഞ് സുരക്ഷിതമായി നിലകൊണ്ട്, വിലസിയ നഗരം ഇതുതന്നെ. ഇത് എത്ര ശൂന്യമായി, വന്യമൃഗങ്ങളുടെ സങ്കേതമായി! അ തിനരികിലൂടെ കടന്നുപോകുന്നവര്‍ ചൂള മടിച്ചു പരിഹസിക്കുകയും കൈ വീശുകയും ചെയ്യും.