1 ദിനവൃത്താന്തം 16

1

അവര്‍ ദൈവത്തിന്റെ പേടകം കൊണ്ടുവന്ന് ദാവീദ് സജ്ജമാക്കിയിരുന്ന കൂടാരത്തില്‍ സ്ഥാപിച്ചു. ദൈവസന്നിധിയില്‍ ദഹനബലികളും സമാധാനബലികളും അര്‍പ്പിച്ചു.

2

അതിനുശേഷം ദാവീദ് കര്‍ത്താവിന്റെ നാമത്തില്‍ ജനത്തെ ആശീര്‍വദിച്ചു.

3

ഇസ്രായേലിലെ സ്ത്രീപുരുഷന്‍മാര്‍ക്കെല്ലാം ഓരോ അപ്പവും ഓരോ കഷണം മാംസവും ഓരോ അടയും കൊടുത്തു.

4

കര്‍ത്താവിന്റെ പേടകത്തിന്റെ മുന്‍പില്‍ ശുശ്രൂഷ ചെയ്യാനും കര്‍ത്താവിനെ വിളിച്ചപേക്ഷിക്കാനും അവിടുത്തേക്കു കൃതജ്ഞതയും സ്തുതിയും അര്‍പ്പിക്കാനും ആയി ദാവീദ് ലേവ്യരില്‍ ചിലരെ നിയോഗിച്ചു.

5

അവരില്‍ പ്രമുഖന്‍ ആസാഫ്; അവനുതാഴെ സഖറിയാ, ജയിയേല്‍, ഷെമിറാമോത്, യഹിയേല്‍, മത്തീത്തിയാ, എലിയാബ്, ബനായാ, ഓബദ് ഏദോം, ജയിയേല്‍ എന്നിവരെ കിന്നരവും വീണയും വായിക്കാന്‍ നിയമിച്ചു; കൈത്താളം അടിക്കാന്‍ ആസാഫിനെയും.

6

ബനായാ, യഹസിയേല്‍ എന്നീ പുരോഹിതന്‍മാര്‍ ഉടമ്പടിയുടെ പേടകത്തിനു ചുറ്റും നിരന്തരം കാഹളം മുഴക്കാന്‍ നിയോഗിക്കപ്പെട്ടു.

7

കര്‍ത്താവിനു സ്‌തോത്രഗീതം ആലപിക്കാന്‍ ആസാഫിനെയും സഹോദരന്‍മാരെയും ദാവീദ് അന്നു തന്നെ നിയമിച്ചു.

സ്‌തോത്രഗീതം
8

കര്‍ത്താവിനു നന്ദിപറയുവിന്‍, അവിടുത്തെനാമം വിളിച്ചപേക്ഷിക്കുവിന്‍, ജനതകളുടെയിടയില്‍ അവിടുത്തെ പ്രവൃത്തികള്‍ പ്രഘോഷിക്കുവിന്‍.

9

പാടുവിന്‍, അവിടുത്തേക്കുസ്തുതി പാടുവിന്‍, അവിടുത്തെ അദ്ഭുതപ്രവൃത്തികളെ പ്രകീര്‍ത്തിക്കുവിന്‍.

10

അവിടുത്തെ വിശുദ്ധനാമത്തില്‍ ആഹ്‌ളാദിക്കുവിന്‍; കര്‍ത്താവിനെ അന്വേഷിക്കുന്നവരുടെ ഹൃദയം ആനന്ദിക്കട്ടെ!

11

കര്‍ത്താവിനെ അന്വേഷിക്കുവിന്‍, അവിടുത്തെ ശക്തിയില്‍ ആശ്രയിക്കുവിന്‍, നിരന്തരം അവിടുത്തെ സാന്നിധ്യം തേടുവിന്‍.

12

അവിടുന്നു പ്രവര്‍ത്തിച്ച അദ്ഭുതങ്ങളെ സ്മരിക്കുവിന്‍. അവിടുത്തെ അദ്ഭുതങ്ങളും ന്യായവിധികളും അനുസ്മരിക്കുവിന്‍.

13

കര്‍ത്താവിന്റെ ദാസനായ അബ്രാഹത്തിന്റെ സന്തതികളേ, യാക്കോബിന്റെ മക്കളേ, തിരഞ്ഞെടുക്കപ്പെട്ടവരേ,

14

നമ്മുടെ ദൈവമായ കര്‍ത്താവ് അവിടുന്നാണ്. അവിടുന്ന് ഭൂതലം മുഴുവന്‍ ഭരിക്കുന്നു.

15

തന്റെ ഉടമ്പടി

16

ആയിരം തലമുറകള്‍ക്കായി അവിടുന്നു നല്‍കിയ കല്‍പന, അബ്രാഹത്തോടു ചെയ്ത ഉടമ്പടി, ഇസഹാക്കിനോടു ചെയ്ത ശപഥം, അവിടുന്ന് എന്നും ഓര്‍ക്കുന്നു.

17

അതിനെ യാക്കോബിന് ഒരു നിയമമായും, ഇസ്രായേലിനു ശാശ്വതമായ ഉടമ്പടിയായും ഉറപ്പിച്ചു.

18

കാനാന്‍ദേശം ഞാന്‍ നിനക്കുഅവകാശമായിത്തരും - കര്‍ത്താവ് അരുളിച്ചെയ്തു.

19

അവര്‍ എണ്ണത്തില്‍ കുറവും നിസ്‌സാരരും, പരദേശികളും ആയിരുന്നപ്പോള്‍,

20

ദേശങ്ങളില്‍ നിന്നു ദേശങ്ങളിലേക്കും രാജ്യങ്ങളില്‍ നിന്നു രാജ്യങ്ങളിലേക്കും അലഞ്ഞുനടന്നപ്പോള്‍,

21

ആരും അവരെ പീഡിപ്പിക്കാന്‍ അവിടുന്ന് അനുവദിച്ചില്ല. അവര്‍ക്കു വേണ്ടി രാജാക്കന്‍മാരെ അവിടുന്നു ശാസിച്ചു.

22

അവിടുന്ന് അരുളിച്ചെയ്തു: എന്റെ അഭിഷിക്തരെ തൊടരുത്. എന്റെ പ്രവാചകന്‍മാരെ ഉപദ്രവിക്കരുത്.

23

ഭൂതലമേ, കര്‍ത്താവിനു ഗാനം ആലപിക്കുവിന്‍, അവിടുത്തെ രക്ഷ അനുദിനം പ്രകീര്‍ത്തിക്കുവിന്‍.

24

രാജ്യങ്ങളോട് അവിടുത്തെ മഹത്വംപ്രഖ്യാപിക്കുവിന്‍, ജനതകളോട് അവിടുത്തെ അദ്ഭുതങ്ങള്‍ പ്രഘോഷിക്കുവിന്‍.

25

എന്തെന്നാല്‍, കര്‍ത്താവ് ഉന്നതനാണ്; അത്യന്തം സ്തുത്യര്‍ഹനാണ്; സര്‍വദേവന്‍മാരെയുംകാള്‍ ആരാധ്യനുമാണ്.

26

ജനതകളുടെ ദേവന്‍മാരോ വിഗ്രഹങ്ങളും. കര്‍ത്താവ് ആകാശങ്ങളെ സൃഷ്ടിച്ചു.

27

മഹത്വവും തേജസ്‌സും അവിടുത്തെ വലയം ചെയ്യുന്നു, ശക്തിയും ആനന്ദവും അവിടുത്തെ ആലയത്തില്‍ നിറഞ്ഞു നില്‍ക്കുന്നു.

28

കര്‍ത്താവിന്റെ ശക്തിയും മഹത്വവും സകല ജനതകളും പ്രകീര്‍ത്തിക്കട്ടെ!

29

അവിടുത്തെ നാമത്തെ യഥായോഗ്യം മഹത്വപ്പെടുത്തുവിന്‍; തിരുമുന്‍പില്‍ കാഴ്ച സമര്‍പ്പിക്കുവിന്‍, കര്‍ത്താവിന്റെ പരിശുദ്ധതേജസ്‌സിനു മുന്‍പില്‍ വണങ്ങുവിന്‍.

30

ഭൂതലം കര്‍ത്താവിന്റെ മുന്‍പില്‍ പ്രകമ്പനം കൊള്ളട്ടെ! അവിടുന്നല്ലോ ലോകത്തെ അചഞ്ചലമായി ഉറപ്പിച്ചത്.

31

സ്വര്‍ഗം ആനന്ദിക്കട്ടെ! ഭൂമി ആഹ്‌ളാദിക്കട്ടെ! കര്‍ത്താവ് വാഴുന്നു എന്ന് ജനതകളുടെ മധ്യേ അവ ഉദ്‌ഘോഷിക്കട്ടെ!

32

സമുദ്രവും അതിലുള്ള സകലതും അട്ടഹസിക്കട്ടെ! ഭൂമിയും അതിലുള്ള സകലതും ആഹ്‌ളാദിക്കട്ടെ!

33

വനാന്തരങ്ങളിലെ തരുനിരകള്‍ ആനന്ദഗീതം ആലപിക്കട്ടെ! കര്‍ത്താവ് ഭൂമിയെ വിധിക്കാന്‍ വരുന്നു.

34

കര്‍ത്താവിനു കൃതജ്ഞതയര്‍പ്പിക്കുവിന്‍, അവിടുന്ന് നല്ലവനാണ്. അവിടുത്തെ സ്‌നേഹം ശാശ്വതമാണ്.

35

ഞങ്ങളുടെ രക്ഷകനായ ദൈവമേ,

36

ഞങ്ങളെ മോചിപ്പിക്കണമേ! ജനതകളുടെയിടയില്‍ നിന്നു ഞങ്ങളെ വീണ്ടെടുത്ത് ഒരുമിച്ചുകൂട്ടണമേ! ഞങ്ങള്‍ അങ്ങയുടെ വിശുദ്ധനാമത്തിനു നന്ദി പ്രകാശിപ്പിക്കട്ടെ! അങ്ങയെ സ്തുതിക്കുന്നതാണ് ഞങ്ങളുടെ അഭിമാനം. ഇസ്രായേലിന്റെ ദൈവമായ കര്‍ത്താവ് അനാദി മുതല്‍ അനന്തത വരെ വാഴ്ത്തപ്പെടട്ടെ എന്നു പറയുവിന്‍.ജനം ആമേന്‍ എന്നു പറഞ്ഞ് കര്‍ത്താവിനെ സ്തുതിച്ചു.

37

കര്‍ത്താവിന്റെ പേടകത്തിന്റെ മുന്‍പാകെ ദിനന്തോറുമുള്ള ശുശ്രൂഷ യഥാവിധി നടത്താന്‍ ആസാഫിനെയും സഹോദരന്‍മാരെയും ദാവീദ് നിയോഗിച്ചു.

38

അവരോടുകൂടെ ഓബദ്ഏദോമും അറുപത്തിയെട്ട് സഹോദരന്‍മാരും ഉണ്ടായിരുന്നു.യദുഥൂനിന്റെ മകന്‍ ഓബദ്ഏദോം, ഹോസ എന്നിവര്‍ ദ്വാരപാലകന്‍മാരായിരുന്നു.

39

പുരോഹിതന്‍മാരായ സാദോക്കും സഹോദരന്‍മാരും ഗിബയോനിലെ ആരാധനാസ്ഥലത്ത് കര്‍ത്താവിന്റെ കൂടാരത്തിനു മുന്‍പില്‍ ശുശ്രൂഷ ചെയ്തു.

40

ഇസ്രായേലിന് കര്‍ത്താവ് നല്‍കിയതും നിയമഗ്രന്ഥങ്ങളില്‍ എഴുതിയിരുന്നതുമായ കല്‍പനകള്‍ അനുസരിച്ച് പ്രഭാതത്തിലും പ്രദോഷത്തിലും മുടങ്ങാതെ ബലിപീഠത്തിന്‍മേല്‍ അവര്‍ കര്‍ത്താവിന് ദഹനബലി അര്‍പ്പിച്ചു.

41

അവരോടുകൂടെ ഹേമാന്‍, യദുഥൂന്‍ എന്നിവരും, കര്‍ത്താവിന്റെ അനന്തകാരുണ്യം പ്രകീര്‍ത്തിക്കാന്‍ തിരഞ്ഞെടുക്കപ്പെട്ടവരും നിയുക്തരായി.

42

ഹേമാനും യദുഥൂനും ആണ് ആരാധനാഗീതത്തിന് കാഹളവും കൈത്താളവും മറ്റു വാദ്യോപകരണങ്ങളും വാദനം ചെയ്തത്. യദുഥൂന്റെ പുത്രന്‍മാരെ വാതില്‍കാവല്‍ക്കാരായി നിയോഗിച്ചു.

43

പിന്നീട് ജനം വീടുകളിലേക്കു മടങ്ങി. ദാവീദ് തന്റെ കുടുംബത്തെ ആശീര്‍വദിക്കാന്‍ പോയി.