1 ദിനവൃത്താന്തം 15

ഉടമ്പടിയുടെ പേടകം ജറുസലെമിലേക്ക്
1

ദാവീദ് ജറുസലെമില്‍ തനിക്കുവേണ്ടി കൊട്ടാരങ്ങള്‍ നിര്‍മിച്ചു; ദൈവത്തിന്റെ പേടകത്തിനു സ്ഥലം ഒരുക്കി; കൂടാരം പണിതു.

2

ദാവീദ് ആജ്ഞാപിച്ചു: കര്‍ത്താവിന്റെ പേടകം വഹിക്കാനും അവിടുത്തേക്ക് എന്നും ശുശ്രൂഷ ചെയ്യാനും പ്രത്യേകം തിരഞ്ഞെടുക്കപ്പെട്ടിട്ടുള്ള ലേവ്യരല്ലാതെ മറ്റാരും പേടകം വഹിക്കരുത്.

3

സജ്ജമാക്കിയ സ്ഥലത്തേക്ക് പേടകം കൊണ്ടുവരാന്‍ ദാവീദ് ഇസ്രായേല്യരെ ജറുസലെമില്‍ വിളിച്ചുകൂട്ടി.

4

അഹറോന്റെ പുത്രന്‍മാരെയും, ലേവ്യരെയും ദാവീദ് വിളിച്ചു;

5

ലേവ്യഗോത്രത്തില്‍ നിന്നു വന്നവര്‍: കൊഹാത്തു കുടുംബത്തലവനായ ഊറിയേലും നൂറ്റിയിരുപതു സഹോദരന്‍മാരും;

6

മെറാറികുടുംബത്തലവനായ അസായായും ഇരുനൂറ്റിയിരുപതു സഹോദരന്‍മാരും;

7

ഗര്‍ഷോം കുടുംബത്തലവനായ ജോയേലും നൂറ്റിമുപ്പതു സഹോദരന്‍മാരും;

8

എലിസാഫാന്‍ കുടുംബത്തലവനായ ഷെമായായും ഇരുനൂറു സഹോദരന്‍മാരും;

9

ഹെബ്രോണ്‍ കുടുംബത്തലവനായ എലിയെലും എണ്‍പതു സഹോദരന്‍മാരും;

10

ഉസിയേല്‍ക്കുടുംബത്തലവനായ അമിനാദാബും നൂറ്റിപ്പന്ത്രണ്ടു സഹോദരന്‍മാരും.

11

പിന്നീടു സാദോക്ക്, അബിയാഥര്‍ എന്നീ പുരോഹിതന്‍മാരെയും ഊറിയേല്‍, അസായാ, ജോയേല്‍, ഷെമായാ, എലിയേല്‍, അമിനാബാദ് എന്നീ ലേവ്യരെയും ദാവീദ് വിളിച്ചു.

12

അവന്‍ പറഞ്ഞു: നിങ്ങള്‍ ലേവി ഗോത്രത്തിലെ കുടുംബത്തലവന്‍മാരാണല്ലോ; ഇസ്രായേലിന്റെ ദൈവമായ കര്‍ത്താവിന്റെ പേടകം കൊണ്ടുവന്ന് അതിനായി സജ്ജീകരിച്ചിരിക്കുന്ന സ്ഥലത്തു വയ്ക്കുന്നതിന് നിങ്ങളെത്തന്നെയും നിങ്ങളുടെ സഹോദരന്‍മാരെയും ശുദ്ധീകരിക്കുവിന്‍.

13

ആദ്യത്തെ പ്രാവശ്യം നിങ്ങളല്ല അതു വഹിച്ചത്. വിധിപ്രകാരം പ്രവര്‍ത്തിക്കാതിരുന്നതിനാല്‍ അന്നു ദൈവം നമ്മെ ശിക്ഷിച്ചു.

14

അതുകൊണ്ട് ഇസ്രായേലിന്റെ ദൈവമായ കര്‍ത്താവിന്റെ പേടകം കൊണ്ടുവരാന്‍ പുരോഹിതന്‍മാരും ലേവ്യരും തങ്ങളെത്തന്നെ ശുദ്ധീകരിച്ചു.

15

മോശവഴി കര്‍ത്താവ് നല്‍കിയ കല്‍പനയനുസരിച്ച് ലേവ്യര്‍ ദൈവത്തിന്റെ പേടകം, അതിന്റെ തണ്ടുകള്‍ തോളില്‍വച്ചു വഹിച്ചു.

16

കിന്നരം, വീണ, കൈത്താളം എന്നിവ ഉപയോഗിച്ച് അത്യുച്ചത്തില്‍ ആനന്ദാരവം മുഴക്കുന്നതിന് ഗായകന്‍മാരായി സഹോദരന്‍മാരെ നിയമിക്കാന്‍ ദാവീദ് ലേവികുടുംബത്തലവന്‍മാരോട് ആജ്ഞാപിച്ചു.

17

ജോയേലിന്റെ മകന്‍ ഹേമാന്‍, അവന്റെ ചാര്‍ച്ചക്കാരന്‍ ബറാക്കിയായുടെ മകന്‍ ആസാഫ്, മെറാറികുടുംബത്തിലെ കുഷായയുടെ മകന്‍ ഏഥാന്‍ എന്നിവരെ ലേവ്യര്‍ നിയമിച്ചു.

18

അവര്‍ക്കു താഴെ അവരുടെ ചാര്‍ച്ചക്കാരായ സഖറിയാ, യാസിയേല്‍, ഷെമിറാമോത്, യഹിയേല്‍, ഉന്നി, എലിയാബ്, ബനായാ, മാസെയാ, മത്തീത്തിയാ, എലിഫെലേഹു, മിക്‌നെയാ എന്നിവരെയും ഓബദ്ഏദോം, ജയിയേല്‍ എന്നീ ദ്വാരപാലകന്‍മാരെയും നിയമിച്ചു.

19

ഗായകന്‍മാരായ ഹേമാന്‍, ആസാഫ്, ഏഥാന്‍ എന്നിവര്‍ പിച്ചളകൈത്താളങ്ങള്‍ കൊട്ടി.

20

സഖറിയാ, അസിയേല്‍, ഷെമിറാമോത്, യഹിയേല്‍, ഉന്നി, എലിയാബ്, മാസെയാ, ബനായാ എന്നിവര്‍ അലാമോത്‌ രാഗത്തില്‍ കിന്നരം വായിച്ചു.

21

മത്തീത്തിയാ, എലിഫെലേഹു, മിക്‌നെയാ, ഓബദ് ഏദോം, ജയിയേല്‍, അസാസിയാ എന്നിവര്‍ ഷെമിനീത് രാഗത്തില്‍ വീണ വായിച്ചു.

22

ലേവ്യരില്‍ സംഗീതജ്ഞനായ കെനനിയാ ഗായകസംഘത്തെ നയിച്ചു. അവന്‍ അതില്‍ നിപുണനായിരുന്നു.

23

ബറാക്കിയാ, എല്‍ക്കാനാ എന്നിവരായിരുന്നു പേടകത്തിന്റെ കാവല്‍ക്കാര്‍.

24

ഷെബാനിയാ, യോസഫാത്ത്, നെഥാനേല്‍, അമസായി, സഖറിയാ, ബനായാ, എലിയേസര്‍ എന്നീ പുരോഹിതന്‍മാര്‍ ദൈവത്തിന്റെ പേടകത്തിനു മുന്‍പില്‍ കാഹളം മുഴക്കി. ഓബദ് ഏദോം, യഹിയാ എന്നിവരും പേടകത്തിന്റെ കാവല്‍ക്കാരായിരുന്നു.

25

ദാവീദും ഇസ്രായേലിലെ ശ്രേഷ്ഠന്‍മാരും സഹസ്രാധിപന്‍മാരും കര്‍ത്താവിന്റെ ഉടമ്പടിയുടെ പേടകം ഓബദ്ഏദോമിന്റെ വീട്ടില്‍ നിന്നു കൊണ്ടുവരുന്നതിന് ആഹ്ലാദത്തോടെ പുറപ്പെട്ടു.

26

പേടകം വഹിച്ച ലേവ്യരെ ദൈവം സഹായിച്ചതിനാല്‍ അവര്‍ ഏഴു കാളകളെയും ഏഴു മുട്ടാടുകളെയും ബലിയര്‍പ്പിച്ചു.

27

ദാവീദും പേടകം വഹിച്ചിരുന്ന ലേവ്യരും ഗായകന്‍മാരും ഗായകസംഘത്തിന്റെ നായകനുമായ കെനനിയായും നേര്‍ത്ത ചണവസ്ത്രം ധരിച്ചിരുന്നു. ദാവീദ് ചണം കൊണ്ടുള്ള എഫോദ് അണിഞ്ഞിരുന്നു.

28

ഇസ്രായേല്‍ ആര്‍പ്പുവിളിയോടും കൊമ്പ്, കുഴല്‍, കൈത്താളം, കിന്നരം, വീണ എന്നിവയുടെ നാദത്തോടും കൂടെ കര്‍ത്താവിന്റെ ഉടമ്പടിയുടെ പേടകം കൊണ്ടുവന്നു.

29

പേടകം ദാവീദിന്റെ നഗരത്തിലെത്തിയപ്പോള്‍ സാവൂളിന്റെ മകള്‍ മിഖാല്‍ ദാവീദു രാജാവ് നൃത്തം ചെയ്യുന്നതും പാടുന്നതും കിളിവാതിലിലൂടെ കണ്ടു; അവള്‍ അവനെ നിന്ദിച്ചു.