1 ദിനവൃത്താന്തം 14

ദാവീദിന്റെ വിജയം
1

ടയിറിലെ രാജാവായ ഹീരാം ദാവീദിന്റെ അടുത്തേക്ക് ദൂതന്‍മാരെ അയച്ചു. കൊട്ടാരം പണിയാന്‍ വേണ്ട ദേവദാരുവും അവന്‍ കൊടുത്തു; കൂടെ കല്‍പണിക്കാരെയും മരപ്പണിക്കാരെയും അയച്ചു.

2

കര്‍ത്താവ് ഇസ്രായേലിന്റെ രാജത്വം സുസ്ഥിരമായി തനിക്കു നല്‍കിയെന്നും ഇസ്രായേലിനു വേണ്ടി രാജ്യം ഐശ്വര്യപൂര്‍ണമാക്കിയെന്നും ദാവീദ് മനസ്‌സിലാക്കി.

3

ജറുസലെമില്‍വച്ചു ദാവീദ് വീണ്ടും ഭാര്യമാരെ സ്വീകരിച്ചു. അവനു പിന്നെയും പുത്രീപുത്രന്‍മാര്‍ ഉണ്ടായി.

4

ജറുസലെമില്‍വച്ചു ദാവീദിനു ജനിച്ചവര്‍: ഷമ്മുവാ, ഷോബാബ്, നാഥാന്‍, സോളമന്‍,

5

ഇബ്ഹാര്‍, എലിഷുവാ, എല്‍പെലെത്,

6

നോഗാ, നേഫെഗ്, യാഹിയാ,

7

ഏലീഷാമ, ബേലിയാദാ, എലിഫെലത്.

8

ദാവീദിനെ ഇസ്രായേലില്‍ രാജാവായി അഭിഷേകം ചെയ്തതറിഞ്ഞ് ഫിലിസ്ത്യര്‍ അവനെ ആക്രമിക്കാന്‍ പുറപ്പെട്ടു. ഇതുകേട്ട് ദാവീദും യുദ്ധത്തിനിറങ്ങി.

9

ഫിലിസ്ത്യര്‍ റഫായിം താഴ്‌വര ആക്രമിച്ചു.

10

ദാവീദ് ദൈവത്തോട് ആരാഞ്ഞു: ഫിലിസ്ത്യര്‍ക്കെതിരേ ഞാന്‍ പോകണമോ? അവരെ എന്റെ കൈയില്‍ ഏല്‍പിച്ചുതരുമോ? കര്‍ത്താവ് അരുളിച്ചെയ്തു: പോവുക, ഞാന്‍ അവരെ നിന്റെ കൈയില്‍ ഏല്‍പിക്കും.

11

ബാക്‌പെരാസിമില്‍വച്ചു ദാവീദ് അവരെ തോല്‍പിച്ചു. അവന്‍ പറഞ്ഞു: വെള്ളപ്പാച്ചിലില്‍ ചിറയെന്നപോലെ ശത്രുനിരയെ ഭേദിക്കാന്‍ ദൈവം എനിക്ക് ഇടയാക്കി. അതിനാല്‍, ആ സ്ഥലത്തിനു ബാല്‍പെരാസിം എന്നു പേരുണ്ടായി.

12

അവര്‍ തങ്ങളുടെ ദേവന്‍മാരെ അവിടെ ഉപേക്ഷിച്ചുപോയി. ദാവീദിന്റെ കല്‍പനയനുസരിച്ച് അവയെ ചുട്ടുകളഞ്ഞു.

13

ഫിലിസ്ത്യര്‍ വീണ്ടും താഴ്‌വര ആക്രമിച്ചു.

14

ദാവീദ് വീണ്ടും ദൈവത്തോട് ആരാഞ്ഞു. ദൈവം അരുളിച്ചെയ്തു: പിന്‍തുടരാതെ അവരെ വളഞ്ഞ് ബാള്‍സാ മരങ്ങളുടെ സമീപത്തുവച്ച് ആക്രമിക്കുക.

15

ബാള്‍സാ മരങ്ങളുടെ മുകളിലൂടെ പടനീക്കത്തിന്റെ ശബ്ദം കേള്‍ക്കുമ്പോള്‍ യുദ്ധം ആരംഭിക്കുക. ഫിലിസ്ത്യ സൈന്യത്തെ നശിപ്പിക്കാന്‍ ദൈവം നിനക്കുമുന്‍പേ പോയിരിക്കുന്നു.

16

ദൈവം കല്‍പിച്ചതു പോലെ ദാവീദ് ചെയ്തു. ഗിബയോന്‍ മുതല്‍ ഗേസര്‍ വരെ ഫിലിസ്ത്യരെ അവന്‍ വധിച്ചു.

17

ദാവീദിന്റെ കീര്‍ത്തി എല്ലാ ദേശങ്ങളിലും പരന്നു; എല്ലാ ജനതകളും അവനെ ഭയപ്പെടുന്നതിനു കര്‍ത്താവ് ഇടയാക്കി.