1 ദിനവൃത്താന്തം 13

ഉടമ്പടിയുടെ പേടകം ഓബദ്ഏദോമിന്റെ വീട്ടില്‍
1

ദാവീദ് എല്ലാ സഹസ്രാധിപന്‍മാരോടും ശതാധിപന്‍മാരോടും ആലോചന നടത്തി.

2

അതിനുശേഷം അവന്‍ ഇസ്രായേല്‍ സമൂഹത്തോടു പറഞ്ഞു: നിങ്ങള്‍ക്കു സമ്മതമെങ്കില്‍, ഞാന്‍ പറയുന്നത് നമ്മുടെ ദൈവമായ കര്‍ത്താവിന് ഹിതകരമെങ്കില്‍, ഇസ്രായേല്‍ വംശത്തെങ്ങുമുള്ള നമ്മുടെ സഹോദരന്‍മാരെയും, മേച്ചില്‍പ്പുറങ്ങളോടു കൂടിയ നഗരങ്ങളില്‍ പാര്‍ക്കുന്ന പുരോഹിതന്‍മാരേയും ആളയച്ചു വരുത്താം.

3

നമ്മുടെ ദൈവത്തിന്റെ പേടകം വീണ്ടും നമുക്കു നമ്മുടെ അടുക്കല്‍ കൊണ്ടുവരാം. സാവൂളിന്റെ കാലത്ത് നാം അതിനെ അവഗണിച്ചുകളഞ്ഞു.

4

ഇത് എല്ലാവര്‍ക്കും ഇഷ്ടപ്പെടുകയും അങ്ങനെ ചെയ്യാമെന്ന് അവര്‍ സമ്മതിക്കുകയും ചെയ്തു.

5

ദൈവത്തിന്റെ പേടകം കിരിയാത്ത്‌യെയാറിമില്‍ നിന്നു കൊണ്ടുവരുന്നതിന്, ഈജിപ്തിലെ ഷീഹോര്‍ മുതല്‍ ഹമാത്തിലേക്കുള്ള വഴിവരെയുള്ള ഇസ്രായേല്യരെ ദാവീദ് വിളിച്ചുകൂട്ടി.

6

കെരൂബുകളുടെ മധ്യേ വസിക്കുന്ന കര്‍ത്താവിന്റെ നാമം ധരിക്കുന്ന പേടകം കൊണ്ടുവരുന്നതിന് ദാവീദും ഇസ്രായേല്യരും യൂദായിലെ കിരിയാത്ത്‌യയാറിമില്‍ - ബാലായില്‍ - ചെന്നു.

7

അവര്‍ ദൈവത്തിന്റെ പേടകം അബിനാദാബിന്റെ വീട്ടില്‍നിന്ന് എടുത്ത് ഒരു പുതിയ വണ്ടിയില്‍ കയറ്റി; ഉസായും അഹിയോവും വണ്ടിതെളിച്ചു.

8

ദാവീദും എല്ലാ ഇസ്രായേല്യരും, കിന്നരം, വീണ, തപ്പ്, കൈത്താളം, കാഹളം എന്നിവ ഉപയോഗിച്ച് സര്‍വശക്തിയോടും കൂടെ ദൈവസന്നിധിയില്‍ ആര്‍ത്തുപാടി.

9

അവര്‍ കീദോണ്‍ കളത്തിലെത്തിയപ്പോള്‍ കാളയുടെ കാലിടറി. പേടകം താങ്ങാന്‍ ഉസാ കൈനീട്ടി.

10

കര്‍ത്താവിന്റെ കോപം അവനെതിരേ ജ്വലിച്ചു. പേടകത്തെ സ്പര്‍ശിച്ചതിനാല്‍ അവിടുന്ന് അവനെ വധിച്ചു.

11

അവിടെ, ദൈവത്തിന്റെ മുന്‍പില്‍ അവന്‍ മരിച്ചുവീണു. ഉസായെ കര്‍ത്താവ് ശിക്ഷിച്ചതിനാല്‍ ദാവീദ് കുപിതനായി. ആ സ്ഥലം പേരെസ് ഉസാ എന്ന് അറിയപ്പെടുന്നു.

12

അന്ന് ദാവീദിന് ദൈവത്തോടു ഭയം തോന്നി. അവന്‍ പറഞ്ഞു: ദൈവത്തിന്റെ പേടകം എന്റെ അടുക്കല്‍ കൊണ്ടുവരാന്‍ എനിക്ക് എങ്ങനെ കഴിയും?

13

അതുകൊണ്ട് പേടകം ദാവീദിന്റെ നഗരത്തിലേക്കു കൊണ്ടുവന്നില്ല. അത് ഹിത്യനായ ഓബദ് ഏദോമിന്റെ ഭവനത്തിലേക്കു കൊണ്ടു പോയി.

14

ദൈവത്തിന്റെ പേടകം മൂന്നു മാസം അവിടെ ആയിരുന്നു. കര്‍ത്താവ് ഓബദ് ഏദോമിന്റെ കുടുംബത്തെയും അവനുണ്ടായിരുന്ന സകലതിനെയും അനുഗ്രഹിച്ചു.