1 ദിനവൃത്താന്തം 12

ദാവീദിന്റെ അനുയായികള്‍
1

കിഷിന്റെ മകന്‍ സാവൂള്‍ നിമിത്തം സിക്‌ലാഗില്‍ ഒളിച്ചുപാര്‍ക്കുമ്പോള്‍ ദാവീദിന്റെ പക്ഷംചേര്‍ന്ന്‌ യുദ്ധത്തില്‍ അവനെ സഹായിച്ച യോദ്ധാക്കളാണ് താഴെപ്പറയുന്നവര്‍.

2

ഇരുകൈകൊണ്ടും കല്ലെറിയാനും അമ്പെയ്യാനും സമര്‍ഥരായ ഈ വില്ലാളികള്‍ ബഞ്ചമിന്‍ഗോത്രജരും സാവൂളിന്റെ ചാര്‍ച്ചക്കാരുമായിരുന്നു.

3

അഹിയേസര്‍ ആയിരുന്നു നേതാവ്; രണ്ടാമന്‍ യോവാഷ്. ഇവര്‍ ഗിബയക്കാരനായ ഷേമായുടെ പുത്രന്‍മാരാണ്. അവരുടെകൂടെ അസ്മാവെത്തിന്റെ പുത്രന്‍മാരായ യസിയേലും, പേലെത്തും, ബറാഖ, അനാത്തോത്തിലെ യേഹു.

4

മുപ്പതുപേരില്‍ ധീരനും അവരുടെ നായകനുമായ ഗിബയോന്‍കാരന്‍ ഇഷ്മായാ, ജറെമിയാ, യഹസിയേല്‍, യോഹനാന്‍, ഗദറാക്കാരന്‍ യോസാബാദ്,

5

എലുസായി, യറിമോത്, ബയാലിയാ, ഷെമാറിയ, ഹരൂഫ്യനായ ഷെഫാത്തിയ,

6

കൊറാഹ്യരായ യെല്‍ക്കാനാ, ഇഷിയാ, അസരേല്‍, യൊവേസര്‍, യഷോബെയാം,

7

ഗദോറിലെ ജറോഹാമിന്റെ പുത്രന്‍മാരായ യോവേലാ, സെബാദിയാ.

8

ദാവീദ് മരുഭൂമിയിലെ കോട്ടയില്‍ ഒളിച്ചുതാമസിക്കുമ്പോള്‍ ഗാദ്‌വംശജരും ശക്തരും പരിചയസമ്പന്നരും പരിചയും കുന്തവും ഉപയോഗിച്ചു യുദ്ധം ചെയ്യുന്നതില്‍ സമര്‍ഥരും ആയ യോദ്ധാക്കള്‍ അവന്റെ പക്ഷം ചേര്‍ന്നു. സിംഹത്തെപ്പോലെ ഉഗ്രദൃഷ്ടിയുള്ള അവര്‍ മലയിലെ മാന്‍പേടയെപ്പോലെ വേഗമുള്ളവരായിരുന്നു.

9

അവര്‍ സ്ഥാനക്രമത്തില്‍: ഏസര്‍, ഒബാദിയാ, എലിയാബ്,

10

മിഷ്മാന, ജറെമിയാ,

11

അത്തായ്, എലിയേല്‍,

12

യോഹനാന്‍, എല്‍സബാദ്,

13

ജറെമിയാ, മക്ബന്നായ്.

14

ഗാദ്‌ഗോത്രജരായ ഇവര്‍ സേനാനായകന്‍മാരായിരുന്നു. ഇവര്‍ സ്ഥാനമനുസരിച്ച് ശതാധിപന്‍മാരും സഹസ്രാധിപന്‍മാരും ആയിരുന്നു.

15

ജോര്‍ദാന്‍ നദി കരകവിഞ്ഞൊഴുകുന്ന ആദ്യമാസത്തില്‍ മറുകരെ കടന്ന് താഴ്‌വരയില്‍ ഉള്ളവരെ കിഴക്കോട്ടും പടിഞ്ഞാറോട്ടും തുരത്തിയവര്‍ ഇവരാണ്.

16

ബഞ്ചമിന്‍ - യൂദാ ഗോത്രങ്ങളിലെ ചിലര്‍ ദാവീദ് വസിച്ചിരുന്ന ദുര്‍ഗത്തിലേക്കു ചെന്നു.

17

അവന്‍ അവരെ സ്വീകരിച്ചു കൊണ്ടു പറഞ്ഞു: നിങ്ങള്‍ എന്നെ സഹായിക്കാന്‍ സ്‌നേഹപൂര്‍വം വന്നതാണെങ്കില്‍ എന്റെ ഹൃദയം നിങ്ങളോടു ചേര്‍ന്നിരിക്കും. ഞാന്‍ നിര്‍ദോഷനായിരിക്കെ നിങ്ങള്‍ ശത്രുപക്ഷം ചേര്‍ന്ന് എനിക്കുകെണിവച്ചാല്‍ നമ്മുടെ പിതാക്കന്‍മാരുടെ ദൈവം നിങ്ങളെ ശിക്ഷിക്കും.

18

അപ്പോള്‍ മുപ്പതുപേരുടെ തലവനായ അമസായി ആത്മാവിനാല്‍ പ്രേരിതനായി പറഞ്ഞു: ദാവീദേ, ഞങ്ങള്‍ നിന്റേതാണ്. ജസ്‌സെയുടെ പുത്രാ, ഞങ്ങള്‍ നിന്നോടു കൂടെയാണ്. സമാധാനം! നിനക്കു സമാധാനം! നിന്റെ സഹായകര്‍ക്കും സമാധാനം. നിന്റെ ദൈവം നിന്നെ സഹായിക്കുന്നു. ദാവീദ് അവരെ സ്വീകരിച്ച് സേനാധിപതികളാക്കി.

19

ദാവീദ് ഫിലിസ്ത്യരോടു ചേര്‍ന്നു സാവൂളിനെതിരേ യുദ്ധത്തിനു പോയപ്പോള്‍ മനാസ്‌സെ ഗോത്രജരായ ചിലര്‍ ദാവീദിന്റെ പക്ഷം ചേര്‍ന്നു. എന്നാല്‍ ദാവീദ് ഫിലിസ്ത്യരെ സഹായിച്ചില്ല. കാരണം, ഫിലിസ്ത്യ പ്രമാണികള്‍ തമ്മില്‍ ആലോചിച്ചതിനുശേഷം അവന്‍ നമ്മുടെ ജീവന്‍ അപകടത്തിലാക്കിക്കൊണ്ടു തന്റെ യജമാനനായ സാവൂളിന്റെ പക്ഷം ചേര്‍ന്നേക്കും എന്നു പറഞ്ഞ് അവനെ മടക്കി അയച്ചു.

20

ദാവീദ് സിക്‌ലാഗില്‍ എത്തിയപ്പോള്‍ മനാസ്‌സെ ഗോത്രജരായ അദ്‌നാ, യോസബാദ്, യദിയേല്‍, മിഖായേല്‍, യൊസാബാദ്, എലിഹൂ, സില്ലേഥായ് എന്നീ സഹസ്രാധിപന്‍മാര്‍ അവനോടു ചേര്‍ന്നു.

21

വീരപരാക്രമികളും സേനാനായകന്‍മാരുമായ അവര്‍ കവര്‍ച്ചക്കാര്‍ക്കെതിരേ ദാവീദിനെ സഹായിച്ചു.

22

ദാവീദിനെ സഹായിക്കാന്‍ ദിനം പ്രതി ആളുകള്‍ വന്നുകൊണ്ടിരുന്നു. അങ്ങനെ അവന്റെ സൈന്യം ദൈവത്തിന്റെ സൈന്യംപോലെ വലുതായിത്തീര്‍ന്നു.

23

ദാവീദ് ഹെബ്രോണിലായിരുന്നപ്പോള്‍ കര്‍ത്താവിന്റെ കല്‍പനപ്രകാരം സാവൂളിന്റെ രാജ്യം ദാവീദിനു നല്‍കാന്‍ വന്ന സേനാവിഭാഗങ്ങളുടെ കണക്ക്:

24

യൂദാ ഗോത്രത്തില്‍ നിന്നു പരിചയും കുന്തവുംകൊണ്ടു യുദ്ധം ചെയ്യാന്‍ കഴിവുള്ളവര്‍ ആറായിരത്തിയെണ്ണൂറ്,

25

ശിമയോന്‍ ഗോത്രത്തില്‍ നിന്ന്‌ യുദ്ധവീരന്‍മാര്‍ ഏഴായിരത്തിയൊരുനൂറ്,

26

ലേവ്യരില്‍ നിന്നു നാലായിരത്തിയറുനൂറ്,

27

അഹറോന്റെ വംശജരില്‍ പ്രമുഖനായ യഹോയാദായുടെ കൂടെ മൂവായിരത്തിയെഴുനൂറ്.

28

പരാക്രമശാലിയും യുവാവുമായ സാദോക്കും, അവന്റെ കുലത്തില്‍ നിന്ന് ഇരുപത്തിരണ്ടു നായകന്‍മാരും.

29

സാവൂളിന്റെ ചാര്‍ച്ചക്കാരും ബഞ്ചമിന്‍ ഗോത്രജരുമായി മൂവായിരം. അവരില്‍ ഭൂരിഭാഗവും ഇതുവരെ സാവൂള്‍ കുടുംബത്തോടുകൂടിയായിരുന്നു.

30

എഫ്രായിം ഗോത്രജരില്‍ നിന്നു പരാക്രമികളും തങ്ങളുടെ പിതൃഭവനങ്ങളില്‍ പ്രഖ്യാതരുമായ ഇരുപതിനായിരത്തിയെണ്ണൂറ്.

31

മനാസ്‌സെയുടെ അര്‍ധഗോത്രത്തില്‍ നിന്നു ദാവീദിനെ രാജാവായി വാഴിക്കാന്‍ നിയുക്തരായവര്‍ പതിനെണ്ണായിരം.

32

ഇസാക്കര്‍ ഗോത്രത്തില്‍ നിന്നു ജ്ഞാനികളും കാലാനുസൃതമായി ഇസ്രായേല്‍ എന്തുചെയ്യണമെന്ന് അറിയുന്നവരും ആയ ഇരുനൂറു നായകന്‍മാരും അവരുടെ കീഴിലുള്ള ചാര്‍ച്ചക്കാരും.

33

സെബുലൂണ്‍ ഗോത്രത്തില്‍ നിന്ന് ആയുധധാരികളും ഏകാഗ്രതയോടെ ദാവീദിനെ സഹായിക്കാന്‍ സന്നദ്ധരും യുദ്ധപരിചയമുള്ളവരുമായി അന്‍പതിനായിരം.

34

നഫ്താലി ഗോത്രത്തില്‍ നിന്ന് ആയിരം നേതാക്കന്‍മാരും അവരോടു കൂടെ കുന്തവും പരിചയും ധരിച്ച മുപ്പത്തിയേഴായിരം പേരും.

35

ദാന്‍ ഗോത്രത്തില്‍ നിന്നു യുദ്ധസന്നദ്ധരായ ഇരുപത്തെണ്ണായിരത്തിയറുനൂറുപേര്‍.

36

ആഷേര്‍ ഗോത്രത്തില്‍ നിന്നു പരിചയസമ്പന്നരും യുദ്ധ സന്നദ്ധരുമായി നാല്‍പതിനായിരം.

37

ജോര്‍ദാന്റെ മറുകരെനിന്ന് റൂബന്‍, ഗാദ്‌ ഗോത്രജരും മനാസ്സെയുടെ അര്‍ധഗോത്രത്തില്‍ നിന്നുള്ളവരുമായി ആയുധധാരികളായി ഒരു ലക്ഷത്തിയിരുപതിനായിരം.

38

യുദ്ധസന്നദ്ധരായ ഈ യോദ്ധാക്കള്‍ ദാവീദിനെ ഇസ്രായേല്‍ മുഴുവന്റെയും രാജാവാക്കണമെന്ന ദൃഢനിശ്ചയത്തോടെ ഹെബ്രോണിലേക്കു വന്നു. ഇസ്രായേലില്‍ അവശേഷിച്ചിരുന്നവരും ദാവീദിനെ രാജാവാക്കുന്നതില്‍ ഏകാഭിപ്രായക്കാരായിരുന്നു.

39

തങ്ങളുടെ സഹോദരന്‍മാര്‍ ഒരുക്കിയ വിഭവങ്ങള്‍ ഭക്ഷിച്ചും പാനം ചെയ്തും അവര്‍ മൂന്നു ദിവസം ദാവീദിനോടുകൂടെ താമസിച്ചു.

40

സമീപസ്ഥരും ഇസാക്കര്‍, സെബുലൂണ്‍, നഫ്ത്താലി എന്നീ ദൂരദേശത്തു വസിക്കുന്നവരും കഴുത, ഒട്ടകം, കോവര്‍കഴുത, കാള ഇവയുടെ പുറത്ത് ധാരാളം ഭക്ഷണസാധനങ്ങള്‍ കൊണ്ടുവന്നു. അവര്‍ അത്തിപ്പഴം, ഉണക്കമുന്തിരി, വീഞ്ഞ്, എണ്ണ, കാള, ആട് എന്നിവ കൊണ്ടുവന്നു. ഇസ്രായേലില്‍ എങ്ങും ആഹ്‌ളാദം അലതല്ലി.