1 ദിനവൃത്താന്തം 11

ദാവീദ് ഇസ്രായേല്‍രാജാവ്
1

ഇസ്രായേല്യര്‍ ഹെബ്രോണില്‍ ദാവീദിന്റെ അടുക്കല്‍ ഒന്നിച്ചുകൂടി പറഞ്ഞു: ഞങ്ങള്‍ നിന്റെ അസ്ഥിയും മാംസവുമാണ്.

2

മുന്‍പ് സാവൂള്‍ രാജാവായിരുന്ന കാലത്തും നീയാണ് ഇസ്രായേലിനെ നയിച്ചത്. നീ എന്റെ ജനമായ ഇസ്രായേലിന് ഇടയനും രാജാവുമായിരിക്കും എന്ന് കര്‍ത്താവ് നിന്നോട് അരുളിച്ചെയ്തിട്ടുണ്ട്.

3

ഇസ്രായേല്‍ ശ്രേഷ്ഠന്‍മാര്‍ ഹെബ്രോണില്‍ രാജാവിന്റെ അടുക്കല്‍ വന്നു. കര്‍ത്തൃ സന്നിധിയില്‍ ദാവീദ് അവരോട് ഉടമ്പടി ചെയ്തു. സാമുവലിലൂടെ കര്‍ത്താവ് അരുളിച്ചെയ്തതനുസരിച്ച് അവന്‍ ദാവീദിനെ ഇസ്രായേല്‍ രാജാവായി അഭിഷേകം ചെയ്തു.

4

അനന്തരം, ദാവീദും ഇസ്രായേല്യരും ജറുസലെമിലേക്കു പോയി. ജബൂസ് എന്നാണ് ജറുസലെം അറിയപ്പെട്ടിരുന്നത്; അവിടത്തെ നിവാസികള്‍ ജബൂസ്യര്‍ എന്നും.

5

നീ ഇവിടെ കടക്കുകയില്ല എന്ന് ജബൂസ്യര്‍ ദാവീദിനോടു പറഞ്ഞു. എങ്കിലും ദാവീദ് സീയോന്‍കോട്ട പിടിച്ചെടുത്തു. അതാണ് ദാവീദിന്റെ നഗരം.

6

ദാവീദ് പറഞ്ഞു: ജബൂസ്യരെ ആദ്യം നിഹനിക്കുന്നവന്‍ മുഖ്യസേനാനായകനായിരിക്കും. സെരൂയായുടെ മകന്‍ യോവാബ് ആദ്യം കയറിച്ചെന്നു. അവനെ സേനാനായകന്‍ ആക്കുകയും ചെയ്തു.

7

സീയോന്‍ കോട്ടയില്‍ ദാവീദ് താമസിച്ചതിനാല്‍ അതിനു ദാവീദിന്റെ നഗരം എന്നു പേരു വന്നു.

8

പിന്നെ അവന്‍ നഗരത്തെ മില്ലോ മുതല്‍ ചുറ്റും പണിതുറപ്പിച്ചു. നഗരത്തിന്റെ ബാക്കിഭാഗങ്ങള്‍ യോവാബ് പുനരുദ്ധരിച്ചു.

9

സൈന്യങ്ങളുടെ കര്‍ത്താവ് കൂടെ ഉണ്ടായിരുന്നതിനാല്‍ ദാവീദ് മേല്‍ക്കുമേല്‍ പ്രാബല്യം നേടി.

ദാവീദിന്റെ പ്രസിദ്ധ യോദ്ധാക്കള്‍
10

കര്‍ത്താവ് അരുളിച്ചെയ്തതനുസരിച്ച് ദാവീദിനെ ഇസ്രായേലില്‍ രാജാവാകാന്‍ ജനത്തോടൊപ്പം സഹായിച്ച യോദ്ധാക്കളില്‍ പ്രമുഖര്‍:

11

മൂവരില്‍ പ്രമുഖനും ഹക്‌മോന്യനുമായ യഷോബയാം. അവന്‍ മുന്നൂറുപേരെ ഒന്നിച്ചു കുന്തം കൊണ്ടു കൊന്നു.

12

മൂവരില്‍ രണ്ടാമന്‍ അഹോഹ്യനായ ദോദോയുടെ പുത്രന്‍ എലെയാസര്‍.

13

ഫിലിസ്ത്യര്‍ പസ്ദമ്മീമില്‍ അണിനിരന്നപ്പോള്‍ അവന്‍ ദാവീദിനോടുകൂടെ ഒരു ബാര്‍ലിവയലില്‍ ആയിരുന്നു. ജനം ഫിലിസ്ത്യരുടെ മുന്‍പില്‍ നിന്ന് ഓടിക്കളഞ്ഞു.

14

എന്നാല്‍ അവന്‍ വയലിന്റെ മധ്യത്തില്‍നിന്ന് അതു കാക്കുകയും ഫിലിസ്ത്യരെ വെട്ടിവീഴ്ത്തുകയും ചെയ്തു. കര്‍ത്താവ് ഒരു വന്‍വിജയം നല്‍കി അവരെ രക്ഷിച്ചു.

15

ഫിലിസ്ത്യര്‍ റഫായിം താഴ്‌വരയില്‍ കൂടാരമടിച്ചപ്പോള്‍, മുപ്പതു തലവന്‍മാരില്‍ മൂന്നുപേര്‍ അദുല്ലാം ശിലാഗുഹയില്‍ ദാവീദിന്റെ അടുത്തേക്ക് ചെന്നു.

16

ദാവീദ് സുരക്ഷിത സങ്കേതത്തിലായിരുന്നു. ഫിലിസ്ത്യരുടെ പട്ടാളം ബേത്‌ലെഹെമില്‍ പാളയമടിച്ചിരുന്നു.

17

ദാവീദ് ആര്‍ത്തിയോടെ ചോദിച്ചു: ബേത്‌ലെഹെം പട്ടണവാതില്‍ക്കലെ കിണറ്റില്‍നിന്ന് ആരെനിക്കു വെള്ളം കുടിക്കാന്‍ കൊണ്ടുവരും?

18

ആ മൂന്നുപേര്‍ ഉടനെ ഫിലിസ്ത്യരുടെ പാളയത്തിലൂടെ കടന്ന് ബേത്‌ലെഹെം പട്ടണവാതില്‍ക്കലെ കിണറ്റില്‍ നിന്നു വെള്ളം കോരി ദാവീദിന് കുടിക്കാന്‍ കൊണ്ടുവന്നു. ദാവീദ് അതു കുടിക്കാതെ ദൈവത്തിനു സമര്‍പ്പിച്ചുകൊണ്ടു പറഞ്ഞു:

19

എന്റെ ദൈവത്തിന്റെ സന്നിധിയില്‍ ഞാന്‍ ഇതു ചെയ്യാനിടയാകാതിരിക്കട്ടെ! ഞാന്‍ ഇവരുടെ ജീവരക്തം കുടിക്കുകയോ? പ്രാണന്‍ പണയംവച്ചാണല്ലോ അവര്‍ ഇതു കൊണ്ടുവന്നത്. അതു കുടിക്കാന്‍ അവനു മനസ്‌സുവന്നില്ല. മൂന്നു യോദ്ധാക്കള്‍ ചെയ്ത കാര്യമാണിത്.

20

യോവാബിന്റെ സഹോദരന്‍ അബിഷായി ആയിരുന്നു മുപ്പതുപേരില്‍ പ്രമുഖന്‍. അവന്‍ മുന്നൂറുപേരെ ഒന്നിച്ചു കുന്തം കൊണ്ടു വധിച്ചു. ഇവനും മൂവര്‍ക്കും പുറമേ കീര്‍ത്തിമാനായി.

21

അവന്‍ മുപ്പതുപേരില്‍ ഏറ്റവും പ്രശസ്തനും അവരുടെ അധിപനും ആയിരുന്നു. എന്നാല്‍, അവന്‍ മൂവരോടൊപ്പം എത്തിയില്ല.

22

കബ്‌സേല്‍ക്കാരനും പരാക്രമശാലിയും യഹോയാദായുടെ പുത്രനുമായ ബനായാ വീരകൃത്യങ്ങള്‍ ചെയ്തവനാണ്. ഇവന്‍ മൊവാബിലെ രണ്ടു ധീരന്‍മാരെ വധിച്ചതിനു പുറമേ മഞ്ഞുകാലത്ത് ഒരു ഗുഹയില്‍ കടന്ന് ഒരു സിംഹത്തെയും കൊന്നു.

23

അഞ്ചുമുഴം ഉയരമുള്ള ദീര്‍ഘകായനായ ഒരു ഈജിപ്തുകാരനെയും അവന്‍ സംഹരിച്ചു. ഈജിപ്തുകാരന്റെ കൈയില്‍ നെയ്ത്തുകാരന്റെ ഓടം പോലുള്ള ഒരു കുന്തമുണ്ടായിരുന്നു. ബനായാ ഒരു വടിയുമായി അവനെ സമീപിച്ച് കുന്തം പിടിച്ചുപറിച്ച് അതുകൊണ്ടു തന്നെ അവനെ സംഹരിച്ചു.

24

ഇവയെല്ലാം യഹോയാദായുടെ മകന്‍ ബനായാ ചെയ്തതാണ്. അങ്ങനെ, പരാക്രമശാലികളായ മൂവര്‍ക്കു പുറമേ അവനും പ്രശസ്തനായി.

25

അവന്‍ മുപ്പതുപേര്‍ക്കിടയില്‍ കീര്‍ത്തിമാന്‍ ആയിരുന്നെങ്കിലും മൂവരോടൊപ്പം എത്തിയില്ല. ദാവീദ് അവനെ അംഗരക്ഷകരില്‍ ഒരാളായി നിയമിച്ചു.

26

സൈന്യത്തിലെ രണശൂരന്‍മാര്‍: യോവാബിന്റെ സഹോദരന്‍ അസഹേല്‍, ബേത് ലെഹെംകാരന്‍ ദോദോയുടെ പുത്രന്‍ എല്‍ഹനാന്‍,

27

ഹരോദിലെ ഷമ്മോത്ത്, പെലോന്യനായ ഹേലെസ്, തെക്കോവായിലെ

28

ഇക്കെഷിന്റെ മകന്‍ ഈരാ, അനാത്തോത്തിലെ അബിയേസര്‍,

29

ഹുഷാത്യന്‍ സിബെക്കായി, അഹോഹ്യന്‍ ഈലായി,

30

നെത്തോഫായിലെ മഹറായി, നെത്തോഫായിലെ ബാനായുടെ മകന്‍ ഹെലെദ്,

31

ബഞ്ചമിന്റെ ഗിബയായിലെ റിബായിയുടെ മകന്‍ ഇത്തായി, പിറാത്തോനിലെ ബനായാ,

32

ഗാഷ് അരുവിക്കരയിലെ ഹുറായി, അര്‍ബാത്യനായ അബിയേല്‍,

33

ബഹറൂമിലെ അസ്മാവെത്, ഷാല്‍ബോനിലെ എലിയാബാ,

34

ഗിസോന്യനായ ഹാഷെം, ഹരാറിലെ ഷാഗിയുടെ മകന്‍ ജോനാഥാന്‍,

35

ഹരാറിലെ സഖാറിന്റെ മകന്‍ അഹിയാം, ഊറിന്റെ മകന്‍ എലിഫാല്‍,

36

മെക്കെറാത്യനായ ഫേഫെര്‍, പെലോന്യനായ അഹിയാ,

37

കാര്‍മ്മലിലെ ഹെസ്‌റോ, എസ്ബായിയുടെ മകന്‍ നാരായ്,

38

നാഥാന്റെ സഹോദരന്‍ ജോയേല്‍, ഹഗ്‌റിയുടെ മകന്‍ മിബ്ഹാര്‍,

39

അമ്മോന്യനായ സേലക്, സെരൂയായുടെ മകനായ യോവാബിന്റെ ആയുധവാഹകനും ബേറോത്തുകാരനുമായ നഹറായ്,

40

ഇത്ര്യരായ ഈരായും ഗാരെബും,

41

ഹിത്യനായ ഊറിയാ, അഹ്‌ലായുടെ മകന്‍ സാബാഗ്,

42

റൂബന്‍ഗോത്രജനായ ഷിസയുടെ മകനും റൂബന്‍ഗോത്രത്തിലെ ഒരു നേതാവുമായ അദീനായും കൂടെ മുപ്പതുപേരും,

43

മാഖായുടെ പുത്രന്‍ ഹാനാന്‍, മിത്കാരനായ യോഷാഫാത്,

44

അഷ്‌തേറാത്തുകാരന്‍ ഉസിയ. അരോവറില്‍നിന്നുള്ള ഹോത്താമിന്റെ പുത്രന്‍മാര്‍: ഷാമാ, ജയിയേല്‍,

45

ഷിമ്‌റിയുടെ മകന്‍ യദിയായേല്‍, അവന്റെ സഹോദരന്‍ തിസ്യനായ യോഹാ,

46

മഹാവ്യനായ എലിയേല്‍, എല്‍നാമിന്റെ പുത്രന്‍മാരായ യറിബായ്, യോഷാവിയാ, മൊവാബ്യനായ ഇത്മാ,

47

എലിയേല്‍, ഓബദ്, മെസോബ്യനായ യസിയേല്‍.