1 ദിനവൃത്താന്തം 10

സാവൂളിന്റെ മരണം
1

ഫിലിസ്ത്യര്‍ ഇസ്രായേലിനോടു യുദ്ധം ചെയ്തു. പിന്‍തിരിഞ്ഞോടിയ ഇസ്രായേല്യര്‍ ഗില്‍ബോവാ മലയില്‍ വച്ചു വധിക്കപ്പെട്ടു.

2

ഫിലിസ്ത്യര്‍ സാവൂളിനെയും പുത്രന്‍മാരെയും പിന്‍തുടര്‍ന്ന് ജോനാഥാന്‍, അബിനാദാബ്, മെല്‍ക്കിഷുവാ എന്നിവരെ വധിച്ചു.

3

സാവൂളിനു ചുറ്റും യുദ്ധം രൂക്ഷമായി. വില്ലാളികള്‍ അവനെ അമ്പെയ്തു മുറിപ്പെടുത്തി.

4

സാവൂള്‍ തന്റെ ആയുധവാഹകനോട്, ഈ അപരിച്‌ഛേദിതര്‍ എന്നെ അപമാനിക്കാതിരിക്കാന്‍ വാളൂരി എന്നെ കൊല്ലുക എന്നു പറഞ്ഞു. ഭയചകിതനായ ആയുധവാഹകന്‍ അതു ചെയ്തില്ല. സാവൂള്‍ തന്റെ വാളെടുത്ത് അതിന്‍മേല്‍ വീണു.

5

സാവൂള്‍ മരിച്ചെന്നു കണ്ട് ആയുധവാഹകനും വാളിന്‍മേല്‍ വീണു മരിച്ചു.

6

അങ്ങനെ സാവൂളും മൂന്നു മക്കളും കുടുംബം മുഴുവനും ഒരുമിച്ചു മരിച്ചു.

7

സൈന്യം പലായനം ചെയ്‌തെന്നും സാവൂളും പുത്രന്‍മാരും മരിച്ചെന്നും കേട്ടപ്പോള്‍, താഴ്‌വരയില്‍ വസിച്ചിരുന്ന ഇസ്രായേല്യര്‍ തങ്ങളുടെ നഗരങ്ങള്‍ ഉപേക്ഷിച്ച് ഓടിപ്പോയി; ഫിലിസ്ത്യര്‍ അവിടെ വാസമുറപ്പിച്ചു.

8

അടുത്തദിവസം കൊല്ലപ്പെട്ടവരെ കൊള്ളയടിക്കാന്‍ ഫിലിസ്ത്യര്‍ വന്നപ്പോള്‍ സാവൂളും പുത്രന്‍മാരും ഗില്‍ബോവാ മലയില്‍ മരിച്ചുകിടക്കുന്നതു കണ്ടു.

9

അവര്‍ അവന്റെ വസ്ത്രം ഉരിഞ്ഞു, തലവെട്ടിയെടുത്തു; ആയുധങ്ങളും കരസ്ഥമാക്കി. തങ്ങളുടെ വിഗ്രഹങ്ങളെയും ജനത്തെയും ഈ സദ്വാര്‍ത്ത അറിയിക്കാന്‍ ദൂതന്‍മാരെ അയച്ചു.

10

അവന്റെ ആയുധങ്ങള്‍ അവര്‍ തങ്ങളുടെ ദേവന്റെ ക്‌ഷേത്രത്തില്‍ സമര്‍പ്പിച്ചു; ശിരസ്‌സ് ദാഗോന്റെ ക്‌ഷേത്രത്തില്‍ തൂക്കിയിട്ടു.

11

ഫിലിസ്ത്യര്‍ സാവൂളിനോടു പ്രവര്‍ത്തിച്ചത്‌ യാബെഷ്ഗിലയാദിലുണ്ടായിരുന്നവര്‍ കേട്ടു.

12

അവരില്‍ ധീരന്‍മാരായവര്‍ ചെന്ന് സാവൂളിന്റെയും മക്കളുടെയും മൃതദേഹങ്ങള്‍ യാബെഷിലേക്കു കൊണ്ടുവന്നു. അസ്ഥികള്‍ യാബെഷിലെ ഓക്കുമരത്തിന്റെ ചുവട്ടില്‍ സംസ്‌കരിച്ചു. അവര്‍ ഏഴു ദിവസം ഉപവസിച്ചു.

13

അവിശ്വസ്തതയാണ് സാവൂളിന്റെ മരണത്തിനു കാരണം. അവന്‍ കര്‍ത്താവിന്റെ കല്‍പന ലംഘിക്കുകയും ആഭിചാരകന്‍മാരുടെ ഉപദേശം തേടുകയും ചെയ്തു.

14

സാവൂള്‍ കര്‍ത്താവിന്റെ ഹിതം അന്വേഷിച്ചില്ല. അവിടുന്ന് അവനെ വധിച്ചു; രാജ്യം ജസ്‌സെയുടെ മകന്‍ ദാവീദിനെ ഏല്‍പിച്ചു.