1 ദിനവൃത്താന്തം 9

പ്രവാസത്തില്‍നിന്നു തിരിച്ചെത്തിയവര്‍
1

ഇസ്രായേല്‍ ജനത്തിന്റെ പേരുകള്‍ വംശാവലി ക്രമത്തില്‍ തയ്യാറാക്കി ഇസ്രായേല്‍ രാജാക്കന്‍മാരുടെ പുസ്തകത്തില്‍ രേഖപ്പെടുത്തിയിരിക്കുന്നു. അവിശ്വസ്തത നിമിത്തം യൂദാ ബാബിലോണിലേക്ക് നാടുകടത്തപ്പെട്ടു.

2

ഇസ്രായേല്യരും പുരോഹിതന്‍മാരും ലേവ്യരും ദേവാലയ ശുശ്രൂഷകരുമാണ് തങ്ങള്‍ക്ക് അവകാശപ്പെട്ട നഗരങ്ങളിലേക്ക് ആദ്യം മടങ്ങിവന്നത്.

3

യൂദാ, ബഞ്ചമിന്‍, എഫ്രായിം, മനാസ്‌സെ എന്നീ ഗോത്രങ്ങളില്‍ നിന്നു ജറുസലെമില്‍ പാര്‍ത്തവര്‍:

4

യൂദായുടെ മകനായ പേരെസിന്റെ പുത്രന്‍മാരില്‍ നിന്ന് ഉഥായ് - ഉഥായ് അമ്മിഹൂദിന്റെ പുത്രന്‍, അമ്മിഹൂദ് ഓമ്രിയുടെ പുത്രന്‍, ഓമ്രി ഇമ്രിയുടെ പുത്രന്‍, ഇമ്രി ബാനിയുടെയും പുത്രന്‍.

5

ഷേലായുടെ ആദ്യജാതന്‍ അസായായും അവന്റെ പുത്രന്‍മാരും,

6

സേരായുടെ പുത്രന്‍മാരില്‍ നിന്ന്‌ യവുവേലും ചാര്‍ച്ചക്കാരും. ആകെ അറുനൂറ്റിത്തൊണ്ണൂറു പേര്‍.

7

ബഞ്ചമിന്‍ ഗോത്രത്തില്‍ നിന്ന് ഹസേനുവായുടെ മകന്‍ ഹൊദാവിയായുടെ മകനായ മെഷുല്ലാമിന്റെ മകള്‍ സല്ലു.

8

യറോഹാമിന്റെ മകന്‍ ഇബ്‌നെയാ, മിക്രിയുടെ മകനായ ഉസിയുടെ മകന്‍ ഏലാ. ഇബ്‌നിയായുടെ മകനായ റവുവേലിന്റെ മകന്‍ ഷഫാത്തിയായുടെ മകനായ മെഷുല്ലാം.

9

ആകെ തൊള്ളായിരത്തിയന്‍പത്താറുപേര്‍. ഇവര്‍ കുടുംബത്തലവന്‍മാരായിരുന്നു.

ജറുസലെമിലെ പുരോഹിതരും ലേവ്യരും
10

പുരോഹിതന്‍മാരില്‍ യദായാ, യഹോയാറിബ്, യാഖീന്‍,

11

ദേവാലയത്തിലെ പ്രധാന സേവകനായ അസറിയാ - അസറിയാ ഹില്‍ക്കിയായുടെ പുത്രന്‍, ഹില്‍ക്കിയാ മിഷുല്ലാമിന്റെ പുത്രന്‍, അവന്‍ സാദോക്കിന്റെ പുത്രന്‍, സാദോക്ക് മെറോയോത്തിന്റെ പുത്രന്‍, അവന്‍ അഹിത്തൂബിന്റെ പുത്രന്‍.

12

മല്‍ക്കിയായുടെ മകനായ പാഷൂറിന്റെ മകന്‍ യറോഹമിന്റെ മകന്‍ അദായാ, ഇമ്മറിന്റെ മകന്‍ മെഷില്ലേമിത്തിന്റെ മകനായ മെഷുല്ലാമിന്റെ മകന്‍ യഹ്‌സേറായുടെ മകനായ അഭിയേലിന്റെ മകന്‍ മാസ്‌സായ്.

13

കുടുംബത്തലവന്‍മാരായ പുരോഹിതന്‍മാര്‍ ചാര്‍ച്ചക്കാര്‍ക്കു പുറമേ ആകെ ആയിരത്തിയെഴുനൂറ്റിയറുപതു പേര്‍. അവര്‍ ദേവാലയ ശുശ്രൂഷയില്‍ പ്രഗദ്ഭരായിരുന്നു.

14

ലേവ്യരില്‍ നിന്ന്: മെറാറി മക്കളില്‍ ഹഷാബീയായുടെ മകന്‍ അസ്രിക്കാമിന്റെ മകനായ ഹഷൂബിന്റെ മകന്‍ ഷെമായാ,

15

ബക്ബാക്കര്‍, ഹേരെഷ്, ഗലാല്‍, ആസാഫിന്റെ മകന്‍ സിക്രിയുടെ മകനായ മിഖായുടെ മകന്‍ മത്താനിയാ.

16

യദുഥൂനിന്റെ മകന്‍ ഗലാലിന്റെ മകനായ ഷെമായായുടെ മകന്‍ ഒബാദിയാ, നെതോഫാത്യരുടെ ഗ്രാമങ്ങളില്‍ പാര്‍ത്തിരുന്ന എല്‍ക്കാനായുടെ മകനായ ആസായുടെ മകന്‍ ബറെഖിയാ.

17

ഷല്ലൂം, അക്കൂബ്, തല്‍മോന്‍, അഹിമാന്‍ എന്നിവരും അവരുടെ ചാര്‍ച്ചക്കാരും വാതില്‍ കാവല്‍ക്കാര്‍ ആയിരുന്നു. ഷല്ലൂം ആയിരുന്നു പ്രമുഖന്‍.

18

ഇവര്‍ രാജാവിന്റെ കിഴക്കേ കവാടത്തില്‍ ഇന്നും കാവല്‍ നില്‍ക്കുന്നു. ലേവ്യരുടെ പാളയത്തിലെ വാതില്‍ കാവല്‍ക്കാര്‍ ഇവരായിരുന്നു.

19

കോറഹിന്റെ മകന്‍ എബിയാസാഫിന്റെ മകനായ കോറെയുടെ മകന്‍ ഷല്ലൂമും ചാര്‍ച്ചക്കാരായ കോറാഹ്യരും തങ്ങളുടെ പിതാക്കന്‍മാരെപ്പോലെ കൂടാരവാതിലിന്റെ കാവല്‍ക്കാരും ശുശ്രൂഷയുടെ മേല്‍നോട്ടക്കാരും ആയിരുന്നു.

20

എലെയാസറിന്റെ മകനായ ഫിനെഹാസ് ആയിരുന്നു പണ്ട് അവരുടെ അധിപന്‍. കര്‍ത്താവ് അവനോടുകൂടെ ഉണ്ടായിരുന്നു.

21

മെഷെലേമിയായുടെ മകന്‍ സഖറിയാ ആയിരുന്നു സമാഗമകൂടാരവാതിലിന്റെ കാവല്‍ക്കാരന്‍.

22

വാതില്‍കാവല്‍ക്കാരായി നിയോഗിക്കപ്പെട്ടവര്‍ ആകെ ഇരുനൂറ്റിപ്പന്ത്രണ്ടു പേര്‍. അവരുടെ പേരുകള്‍ വംശാവലിക്രമത്തില്‍ അവരുടെ ഗ്രാമങ്ങളില്‍ സൂക്ഷിച്ചിട്ടുണ്ട്. ദാവീദും ദീര്‍ഘദര്‍ശിയായ സാമുവലും ആണ് അവരെ നിയമിച്ചത്.

23

അങ്ങനെ അവരും പുത്രന്‍മാരും ദേവാലയത്തിന്റെ - കര്‍ത്താവിന്റെ കൂടാരത്തിന്റെ - വാതില്‍കാവല്‍ക്കാരായി.

24

നാലുവശത്തും - കിഴക്കും പടിഞ്ഞാറും വടക്കും തെക്കും - കാവല്‍ക്കാരുണ്ടായിരുന്നു.

25

ഗ്രാമങ്ങളില്‍ താമസിച്ചിരുന്ന അവരുടെ ചാര്‍ച്ചക്കാര്‍ തവണ വെച്ച് ഏഴു ദിവസം വീതം അവരെ ശുശ്രൂഷയില്‍ സഹായിച്ചു.

26

വാതില്‍കാവല്‍ക്കാരുടെ നായകന്‍മാരായ നാലുലേവ്യരും ദേവാലയത്തിലെ അറകളുടെയും നിക്‌ഷേപങ്ങളുടെയും സൂക്ഷിപ്പുകാരുമായിരുന്നു.

27

കാവല്‍ നില്‍ക്കുന്നതും പ്രഭാതത്തില്‍ വാതില്‍ തുറക്കുന്നതും അവരുടെ കടമ ആയിരുന്നതിനാല്‍ അവര്‍ ദേവാലയത്തിനു ചുറ്റും പാര്‍ത്തുവന്നു.

28

ഇവരില്‍ ചിലര്‍ ശുശ്രൂഷയ്ക്കുള്ള ഉപകരണങ്ങളുടെ സൂക്ഷിപ്പുകാരായിരുന്നു. അവ പുറത്തു കൊണ്ടുപോവുകയും അകത്തുകൊണ്ടുവരുകയും ചെയ്യുമ്പോള്‍ എണ്ണിത്തിട്ടപ്പെടുത്തേണ്ടിയിരുന്നു.

29

മറ്റു ചിലര്‍ വിശുദ്ധസ്ഥലത്തെ സജ്ജീകരണങ്ങളുടെയും വിശുദ്ധപാത്രങ്ങളുടെയും മേല്‍നോട്ടം വഹിച്ചു. മാവ്, വീഞ്ഞ്, എണ്ണ, കുന്തുരുക്കം, മറ്റു സുഗന്ധദ്രവ്യങ്ങള്‍ എന്നിവയുടെ മേല്‍നോട്ടവും അവര്‍ക്കുണ്ടായിരുന്നു.

30

പുരോഹിതന്‍മാരാണ് സുഗന്ധദ്രവ്യക്കൂട്ട് ഒരുക്കിയിരുന്നത്.

31

കാഴ്ചയ്ക്കുള്ള അടയുടെ ചുമതല കോറഹ്‌ വംശജനായ ഷല്ലുമിന്റെ ആദ്യജാതനും ലേവ്യനുമായ മത്താത്തിയായ്ക്ക് ആയിരുന്നു.

32

അവരുടെ ചാര്‍ച്ചക്കാരും കൊഹാത്യരുമായ ചിലര്‍ക്കായിരുന്നു സാബത്തുതോറും പുതിയ തിരുസ്‌സാന്നിധ്യയപ്പം തയ്യാറാക്കുന്ന ചുമതല.

33

ഗാനശുശ്രൂഷയുടെ ചുമതല വഹിച്ചിരുന്ന ലേവ്യക്കുടുംബത്തിലെ തലവന്‍മാര്‍ രാവും പകലും ശുശ്രൂഷ ചെയ്യേണ്ടിയിരുന്നതു കൊണ്ട് ദേവാലയത്തോടനുബന്ധിച്ചുള്ള മുറികളില്‍ പാര്‍ത്തു. അവര്‍ക്കു മറ്റു ചുമതലകള്‍ ഉണ്ടായിരുന്നില്ല.

34

ഇവരെല്ലാവരും ലേവിഗോത്രത്തിലെ കുലത്തലവന്‍മാരാണ്. അവര്‍ ജറുസലെമില്‍ പാര്‍ത്തുവന്നു.

സാവൂളിന്റെ പിതൃപുത്രപരമ്പര
35

ഗിബയോന്റെ പിതാവായ ജയിയേല്‍ ഗിബയോനില്‍ പാര്‍ത്തു. അവന്റെ ഭാര്യ മാഖാ.

36

ആദ്യജാതന്‍ അബ്‌ദോന്‍, മറ്റു പുത്രന്‍മാര്‍: സൂര്‍, കിഷ്, ബാല്‍, നേര്‍, നാദാബ്,

37

ഗദോര്‍, അഹിയോ, സഖറിയാ, മിക്‌ലോത്ത്.

38

മിക്‌ലോത്തിന്റെ മകന്‍ ഷിമെയാം. ഇവര്‍ ജറുസലെമില്‍ തങ്ങളുടെ ചാര്‍ച്ചക്കാരോടൊത്തു പാര്‍ത്തുവന്നു.

39

നേറിന്റെ മകന്‍ കിഷ്, കിഷിന്റെ മകന്‍ സാവൂള്‍. സാവൂളിന്റെ പുത്രന്‍മാര്‍: ജോനാഥാന്‍, മല്‍ക്കിഷുവാ, അബിനാദാബ്, എഷ്ബാല്‍.

40

ജോനാഥാന്റെ പുത്രന്‍ മെരിബാല്‍, മെരിബാലിന്റെ പുത്രന്‍ മിഖാ.

41

മിഖായുടെ പുത്രന്‍മാര്‍: പിത്തോന്‍, മേലെക്, തഹ്‌റെയാ, ആഹാസ്.

42

ആഹാസിന്റെ പുത്രന്‍ യാറാ. യാറായുടെ പുത്രന്‍മാര്‍: അലേമെത്ത്, അസ്മാവെത്ത്, സിമ്രി. സിമ്രിയുടെ മകന്‍ മോസ.

43

മോസയുടെ പുത്രന്‍മാര്‍ തലമുറക്രമത്തില്‍: ബിനെയ, റെഫായാ, എലെയാസാ, ആസേല്‍.

44

ആസേലിന് അസ്രിക്കാം, ബോക്കെരു, ഇഷ്മായേല്‍, ഷെയാറിയാ, ഒബാദിയാ, ഹാനാന്‍ എന്നീ ആറു പുത്രന്‍മാരുണ്ടായിരുന്നു.