1 ദിനവൃത്താന്തം 18

ദാവീദിന്റെ യുദ്ധങ്ങള്‍
1

ദാവീദ് ഫിലിസ്ത്യരെ തോല്‍പിച്ചു. അവരില്‍ നിന്നു ഗത്തും അതിനോടു ചേര്‍ന്ന ഗ്രാമങ്ങളും പിടിച്ചെടുത്തു.

2

പിന്നീട്, മൊവാബിനെ തോല്‍പിച്ചു. മൊവാബ്യര്‍ ദാവീദിന്റെ ദാസന്‍മാരായിത്തീര്‍ന്ന്, കപ്പം കൊടുത്തു.

3

സോബാരാജാവായ ഹദദേസര്‍ യൂഫ്രട്ടീസു വരെ അധികാരം വ്യാപിപ്പിക്കാന്‍ ഉദ്യമിച്ചപ്പോള്‍ ഹമാത്തില്‍വച്ച് ദാവീദ് അവനെ തോല്‍പിച്ചു.

4

ദാവീദ് അവന്റെ ആയിരം രഥങ്ങള്‍, ഏഴായിരം കുതിരപ്പടയാളികള്‍, ഇരുപതിനായിരം കാലാളുകള്‍ എന്നിവ പിടിച്ചെടുത്തു. നൂറു രഥങ്ങള്‍ക്കുവേണ്ട കുതിരകളെ എടുത്ത് ബാക്കി കുതിരകളുടെ കുതിഞരമ്പു ഛേദിച്ചുകളഞ്ഞു.

5

ദമാസ്‌ക്കസിലെ സിറിയാക്കാര്‍ സോബാരാജാവായ ഹദദേസറിന്റെ സഹായത്തിനെത്തി. എന്നാല്‍, ദാവീദ് ഇരുപത്തീരായിരം സിറിയാക്കാരെ കൊന്നൊടുക്കി.

6

സിറിയായിലും ദമാസ്‌ക്കസിലും ദാവീദ് കാവല്‍പ്പട്ടാളത്തെ നിയോഗിച്ചു. സിറിയാക്കാര്‍ ദാവീദിന്റെ ദാസന്‍മാരായിത്തീരുകയും കപ്പം കൊടുക്കുകയും ചെയ്തു. ദാവീദ് പോയിടത്തെല്ലാം കര്‍ത്താവ് അവനു വിജയം നല്‍കി.

7

ഹദദേസറിന്റെ ഭടന്‍മാരുടെ പൊന്‍പരിചകള്‍ ദാവീദ് ജറുസലെമിലേക്കു കൊണ്ടു പോന്നു.

8

ഹദദേസറിന്റെ നഗരങ്ങളായ തിഭാത്തില്‍നിന്നും കൂനില്‍നിന്നും ദാവീദ് ധാരാളം പിച്ചളയും കൊണ്ടുവന്നു. അതുപയോഗിച്ചാണ് സോളമന്‍ ജലസംഭരണിയും സ്തംഭങ്ങളും പാത്രങ്ങളും ഉണ്ടാക്കിയത്.

9

സോബാരാജാവായ ഹദദേസറിന്റെ സൈന്യത്തെ ദാവീദ് തോല്‍പിച്ചെന്ന് ഹമാത്തിലെ രാജാവായ തോവു കേട്ടു.

10

ഹദദേസറിനെ പരാജയപ്പെടുത്തിയതില്‍ അനുമോദിക്കാനും മംഗളങ്ങള്‍ ആശംസിക്കാനും ദാവീദിന്റെ അടുത്ത് തോവു തന്റെ മകന്‍ ഹദോറാമിനെ അയച്ചു. കാരണം, തോവു ഹദദേസറുമായി കൂടെക്കൂടെ യുദ്ധത്തില്‍ ഏര്‍പ്പെട്ടിരുന്നു. സ്വര്‍ണം, വെള്ളി, പിച്ചള എന്നിവകൊണ്ടുള്ള ധാരാളം സമ്മാനങ്ങളും അവന്‍ ദാവീദിനു കൊടുത്തയച്ചു.

11

ഏദോമില്‍ നിന്നും മൊവാബില്‍ നിന്നും അമ്മോന്യര്‍, ഫിലിസ്ത്യര്‍, അമലേക്യര്‍ എന്നിവരില്‍ നിന്നും എടുത്ത പൊന്നിനോടും വെള്ളിയോടും കൂടെ അവയും ദാവീദുരാജാവ് കര്‍ത്താവിനു സമര്‍പ്പിച്ചു.

12

സെരൂയായുടെ മകന്‍ അബിഷായി ഉപ്പുതാഴ്‌വരയില്‍വച്ചു പതിനെണ്ണായിരം ഏദോമ്യരെ വധിച്ചു.

13

അവന്‍ ഏദോമില്‍ കാവല്‍പ്പട്ടാളത്തെ നിയോഗിച്ചു. ഏദോമ്യര്‍ ദാവീദിന്റെ ദാസന്‍മാരായി. ദാവീദ് പോയിടത്തെല്ലാം കര്‍ത്താവ് അവന് വിജയം നല്‍കി.

14

ദാവീദ് ഇസ്രായേല്‍ മുഴുവന്റെയും രാജാവായി ഭരിച്ചു. ജനത്തിന് അവന്‍ നീതിയും ന്യായവും നടത്തിക്കൊടുത്തു.

15

സെരൂയായുടെ മകന്‍ യോവാബ് സേനാധിപനും അഹിലൂദിന്റെ മകന്‍ യഹോഷാഫാത്ത് നടപടിയെഴുത്തുകാരനും ആയിരുന്നു.

16

അഹിത്തൂബിന്റെ മകന്‍ സാദോക്കും അബിയാഥറിന്റെ മകന്‍ അബിമെലെക്കും പുരോഹിതന്‍മാരും, ഷൗഷാ കാര്യവിചാരകനും ആയിരുന്നു.

17

യഹോയാദായുടെ മകന്‍ ബനായാ കെറേത്യരുടെയും പെലേത്യരുടെയും അധിപതിയും ദാവീദിന്റെ പുത്രന്‍മാര്‍ രാജാവിന്റെ മുഖ്യസേവകന്‍മാരും ആയിരുന്നു.