1 ദിനവൃത്താന്തം 19

അമ്മോന്യരെയും സിറിയാക്കാരെയും തോല്‍പിക്കുന്നു
1

അമ്മോന്യ രാജാവായ നാഹാഷ് മരിച്ചു. അവന്റെ മകന്‍ പകരം രാജാവായി.

2

അപ്പോള്‍ ദാവീദ് പറഞ്ഞു: നാഹാഷിന്റെ പുത്രന്‍ ഹാനൂനോടു ഞാന്‍ ദയാപൂര്‍വം വര്‍ത്തിക്കും. എന്തെന്നാല്‍, അവന്റെ പിതാവ് എന്നോടും കാരുണ്യപൂര്‍വം വര്‍ത്തിച്ചു. പിതാവിന്റെ നിര്യാണത്തില്‍ ഹാനൂനെ ആശ്വസിപ്പിക്കാന്‍ ദാവീദ് ദൂതന്‍മാരെ അയച്ചു. ദൂതന്‍മാര്‍ അമ്മോന്യരുടെ നാട്ടില്‍ ഹാനൂന്റെ അടുത്ത് അവനെ ആശ്വസിപ്പിക്കാന്‍ എത്തി.

3

അപ്പോള്‍ അമ്മോന്യപ്രമാണികള്‍ ഹാനൂനോടു ചോദിച്ചു: ദാവീദ് അങ്ങയുടെ അടുത്ത് ആശ്വാസകരെ അയച്ചത് അങ്ങയുടെ പിതാവിനെ ബഹുമാനിക്കാനാണെന്നു വിചാരിക്കുന്നുവോ? ദേശം ഒറ്റുനോക്കി അതിനെ കീഴടക്കാനല്ലേ അവര്‍ വന്നിരിക്കുന്നത്?

4

അതുകൊണ്ട് ഹാനൂന്‍ ദാവീദിന്റെ ദൂതന്‍മാരെ താടിയും ശിരസ്‌സും മുണ്‍ഡനം ചെയ്ത്, അര മുതല്‍ പാദം വരെ അങ്കി മുറിച്ചുകളഞ്ഞ് വിട്ടയച്ചു.

5

അവര്‍ക്കു സംഭവിച്ചതു ദാവീദ് അറിഞ്ഞു. അവന്‍ അവരെ സ്വീകരിക്കാന്‍ ആളയച്ചു. അവര്‍ ലജ്ജാഭരിതരായിരുന്നു. താടി വളരുന്നതുവരെ ജറീക്കോയില്‍ താമസിച്ചു തിരികെവരാന്‍ രാജാവ് അവരോടു കല്‍പിച്ചു.

6

തങ്ങള്‍ ദാവീദിന്റെ ശത്രുത സമ്പാദിച്ചെന്ന് അമ്മോന്യര്‍ക്കു മനസ്‌സിലായി. അവര്‍ ആയിരം താലന്ത് വെള്ളിക്ക് രഥങ്ങളെയും കുതിരപ്പട്ടാളത്തെയും മെസൊപ്പൊട്ടാമിയ, ആരാംമാക്കാ, സോബാ എന്നിവിടങ്ങളില്‍ നിന്നു കൂലിക്കെടുത്തു.

7

അവര്‍ മുപ്പത്തീരായിരം രഥങ്ങള്‍ കൂലിക്കുവാങ്ങി, അതുപോലെ മാക്കായിലെ രാജാവിനെയും സൈന്യങ്ങളെയും. അവര്‍ മെദേബായ്ക്കു മുന്‍പില്‍ പാളയമടിച്ചു. പട്ടണങ്ങളില്‍ നിന്നു സൈന്യത്തിലെടുത്ത അമ്മോന്യരും യുദ്ധത്തിനു പുറപ്പെട്ടു.

8

ഇതുകേട്ടു ദാവീദ് യോവാബിനെയും ധീരയോദ്ധാക്കളുടെ മുഴുവന്‍ സൈന്യത്തെയും അങ്ങോട്ടയച്ചു.

9

അമ്മോന്യര്‍ നഗരകവാടത്തില്‍ അണിനിരന്നു. അവരെ സഹായിക്കാന്‍ വന്ന രാജാക്കന്‍മാര്‍ തുറന്ന സ്ഥലത്തു നിലയുറപ്പിച്ചു.

10

മുന്‍പിലും പിന്‍പിലും ശത്രുസൈന്യം അണിനിരന്നിരിക്കുന്നതുകണ്ട് യോവാബ് ഇസ്രായേലിലെ ധീരന്‍മാരെ തിരഞ്ഞെടുത്ത് സിറിയായ്ക്കെതിരേ ചെന്നു.

11

ശേഷിച്ച സൈനികരെ അവന്‍ തന്റെ സഹോദരനായ അബിഷായിയെ ഏല്‍പിച്ചു; അവന്‍ അമ്മോന്യരെ നേരിട്ടു.

12

യോവാബ് പറഞ്ഞു: സിറിയാക്കാര്‍ എന്നെക്കാള്‍ ശക്തരാണെങ്കില്‍ നീ എന്നെ സഹായിക്കണം. അമ്മോന്യര്‍ നിന്നെക്കാള്‍ ശക്തരായി കണ്ടാല്‍ ഞാന്‍ നിന്നെ സഹായിക്കാം.

13

ധൈര്യമായിരിക്കുക. നമ്മുടെ ജനത്തിനും നമ്മുടെ ദൈവത്തിന്റെ പട്ടണത്തിനും വേണ്ടി നമുക്കു സുധീരം പോരാടാം. കര്‍ത്താവ് നന്‍മയെന്നു തോന്നുന്നതു പ്രവര്‍ത്തിക്കട്ടെ!

14

യോവാബും അനുയായികളും സിറിയാക്കാരുടെ നേരേ പുറപ്പെട്ട് അവരെ തോല്‍പിച്ചോടിച്ചു.

15

സിറിയാക്കാര്‍ പലായനം ചെയ്‌തെന്നു കണ്ട് അമ്മോന്യര്‍ യോവാബിന്റെ സഹോദരനായ അബിഷായിയുടെ മുന്‍പില്‍ നിന്ന് ഓടി പട്ടണത്തില്‍ പ്രവേശിച്ചു. യോവാബ് ജറുസലെമിലേക്കു മടങ്ങി.

16

തങ്ങള്‍ ഇസ്രായേല്യരുടെ മുന്‍പില്‍ പരാജിതരായെന്നു കണ്ട് സിറിയാക്കാര്‍ ദൂതന്‍മാരെ അയച്ച്, യൂഫ്രട്ടീസിനു മറുകരെ ഉണ്ടായിരുന്ന സിറിയാക്കാരെ വരുത്തി. ഹദദേസറിന്റെ സേനാനായകന്‍ ഷോഫാക് ആണ് അവരെ നയിച്ചത്.

17

ദാവീദ് ഇതറിഞ്ഞ് ഇസ്രായേല്യരെ മുഴുവന്‍ ഒരുമിച്ചുകൂട്ടി ജോര്‍ദാന്‍ കടന്ന് സൈന്യത്തെ അണിനിരത്തി അവര്‍ക്കെതിരേ പൊരുതി.

18

സിറിയാക്കാര്‍ ഇസ്രായേലിന്റെ മുന്‍പില്‍ തോറ്റോടി. ദാവീദ് സിറിയാക്കാരുടെ ഏഴായിരം തേരാളികളെയും നാല്‍പതിനായിരം വരുന്ന കാലാള്‍പ്പടയെയും സേനാനായകന്‍ ഷോഫാക്കിനെയും നിഗ്രഹിച്ചു.

19

ഇസ്രായേല്യര്‍, തങ്ങളെ പരാജയപ്പെടുത്തിയെന്നു കണ്ട് ഹദദേസറിന്റെ ദാസന്‍മാര്‍ ദാവീദുമായി സന്ധിചെയ്ത് അവനു കീഴടങ്ങി. പിന്നീട് സിറിയാക്കാര്‍ അമ്മോന്യരെ സഹായിക്കാന്‍ പോയില്ല.