1 ദിനവൃത്താന്തം 20

റബ്ബാ പിടിച്ചടക്കുന്നു
1

രാജാക്കന്‍മാര്‍ യുദ്ധത്തിനു പോകാറുള്ള വസന്തകാലം സമാഗതമായപ്പോള്‍ യോവാബ് സൈന്യസമേതം അമ്മോന്യരെ ആക്രമിച്ച് റബ്ബാ ഉപരോധിച്ചു. ദാവീദ് ജറുസലെമില്‍ത്തന്നെ താമസിച്ചു. യോവാബ് റബ്ബായെ ആക്രമിച്ചു നശിപ്പിച്ചു.

2

ദാവീദ് അവരുടെ രാജാവിന്റെ കിരീടം എടുത്തു. ഒരു താലന്തു സ്വര്‍ണം കൊണ്ടാണ് അതു നിര്‍മിച്ചിരുന്നത്. അതില്‍ വിലയേറിയ ഒരു രത്‌നവും പതിച്ചിട്ടുണ്ടായിരുന്നു. അവന്‍ അതു തന്റെ ശിരസ്‌സിലണിഞ്ഞു. പട്ടണത്തില്‍ നിന്നു ധാരാളം കൊള്ളമുതലും അവന്‍ കൊണ്ടുപോന്നു.

3

അവിടത്തെ ജനങ്ങളെ കൊണ്ടുവന്ന് അറക്കവാളും ഇരുമ്പുപാരയും കോടാലിയും കൊണ്ടുള്ള ജോലിക്കു നിയോഗിച്ചു. അമ്മോന്യരുടെ എല്ലാ പട്ടണങ്ങളോടും അവന്‍ ഇങ്ങനെ ചെയ്തു. അനന്തരം ദാവീദും സകല ജനവും ജറുസലെമിലേക്കു മടങ്ങിപ്പോന്നു.

4

പിന്നീട്, ഫിലിസ്ത്യര്‍ക്കെതിരേ ഗേസെറില്‍ യുദ്ധം ആരംഭിച്ചു. ആ യുദ്ധത്തില്‍ ഹുഷാത്യനായ സിബെക്കായി മല്ലന്‍മാരുടെ സന്തതികളില്‍ ഒരാളായ സിപ്പായിയെ വധിച്ചു; അതോടെ ഫിലിസ്ത്യര്‍ കീഴടങ്ങി.

5

ഫിലിസ്ത്യര്‍ക്കെതിരേ വേറൊരു യുദ്ധം കൂടിയുണ്ടായി. അതില്‍ ജായിറിന്റെ മകനായ എല്‍ഹാനാന്‍ ഗിത്യനായ ഗോലിയാത്തിന്റെ സഹോദരന്‍ ലഹ്മിയെ വധിച്ചു. അവന്റെ കുന്തത്തണ്ട് നെയ്ത്തുകാരന്റെ ഓടം പോലെ ആയിരുന്നു.

6

ഗത്തില്‍വച്ചു വീണ്ടും യുദ്ധമുണ്ടായി. അവിടെ ദീര്‍ഘകായനും കൈയ്ക്കും കാലിനും ആറു വീതം ഇരുപത്തിനാലു വിരല്‍ ഉള്ളവനുമായ ഒരുവന്‍ ഉണ്ടായിരുന്നു. അവനും മല്ലവംശത്തില്‍പ്പെട്ടവനായിരുന്നു.

7

അവന്‍ ഇസ്രായേലിനെ അധിക്‌ഷേപിച്ചപ്പോള്‍ ദാവീദിന്റെ സഹോദരനും ഷിമെയായുടെ പുത്രനുമായ ജോനാഥാന്‍ അവനെ കൊന്നു.

8

ഗത്തിലെ മല്ല വംശജരായ ഇവര്‍ ദാവീദിന്റെയും ദാസന്‍മാരുടെയും കൈയാല്‍ നശിപ്പിക്കപ്പെട്ടു.