1 ദിനവൃത്താന്തം 28

ദേവാലയ നിര്‍മാണത്തിനു നിര്‍ദേശങ്ങള്‍
1

ഇസ്രായേലിലെ ഗോത്രത്തലവന്‍മാര്‍, സംഘത്തലവന്‍മാര്‍, സഹസ്രാധിപന്‍മാര്‍, ശതാധിപന്‍മാര്‍, രാജാവിന്റെയും രാജകുമാരന്‍മാരുടെയും സ്വത്തുക്കളുടെയും കാലി സമ്പത്തിന്റെയും മേല്‍നോട്ടക്കാര്‍, കൊട്ടാരത്തിലെ മേല്‍വിചാരകന്‍മാര്‍, ധീരയോദ്ധാക്കള്‍ എന്നിവരെ ദാവീദ് ജറുസലെമില്‍ വിളിച്ചുകൂട്ടി.

2

രാജാവ് അവരെ അഭിസംബോധന ചെയ്തു പറഞ്ഞു: സഹോദരന്‍മാരേ, എന്റെ ജനമേ, ശ്രവിക്കുവിന്‍. കര്‍ത്താവിന്റെ ഉടമ്പടിയുടെ പേടകവും നമ്മുടെ ദൈവത്തിന്റെ പാദപീഠവും സ്ഥാപിക്കാന്‍ ഒരാലയം പണിയണമെന്ന് എനിക്കാഗ്രഹമുണ്ടായിരുന്നു; വേണ്ട ഒരുക്കങ്ങള്‍ ഞാന്‍ ചെയ്തു.

3

എന്നാല്‍, ദൈവം എന്നോട് അരുളിച്ചെയ്തു: നീ എനിക്ക് ആലയം പണിയേണ്ടാ; നീ ഏറെ രക്തം ഒഴുക്കിയ യോദ്ധാവാണ്.

4

എങ്കിലും, ഇസ്രായേലില്‍ എന്നും രാജാവായിരിക്കുന്നതിന് ഇസ്രായേലിന്റെ ദൈവമായ കര്‍ത്താവ് എന്റെ പിതൃകുടുംബത്തില്‍ നിന്ന് എന്നെതിരഞ്ഞെടുത്തു; രാജസ്ഥാനത്തിന് യൂദാഗോത്രത്തെയും യൂദാ ഗോത്രത്തില്‍ നിന്ന് എന്റെ പിതൃകുടുംബത്തെയും തിരഞ്ഞെടുത്തു; എന്റെ പിതാവിന്റെ മക്കളില്‍ നിന്ന് ഇസ്രായേലിന്റെ രാജാവായി എന്നെ തിരഞ്ഞെടുക്കാന്‍ അവിടുന്ന് തിരുമനസ്‌സായി.

5

കര്‍ത്താവ് എനിക്കു തന്ന പുത്രന്‍മാരില്‍ നിന്ന് - അവിടുന്ന് എനിക്കു ധാരാളം പുത്രന്‍മാരെ തന്നു - ഇസ്രായേലില്‍ കര്‍ത്താവിന്റെ രാജസിംഹാസനത്തിലിരിക്കാന്‍ എന്റെ പുത്രന്‍ സോളമനെ അവിടുന്നു തിരഞ്ഞെടുത്തിരിക്കുന്നു.

6

അവിടുന്ന് എന്നോട് അരുളിച്ചെയ്തു: നിന്റെ പുത്രന്‍ സോളമന്‍ എനിക്ക് ആലയവും അങ്കണങ്ങളും പണിയും. ഞാന്‍ അവനെ പുത്രനായി തിരഞ്ഞെടുത്തിരിക്കുന്നു. ഞാന്‍ അവനു പിതാവായിരിക്കും.

7

എന്റെ കല്‍പനകളും ചട്ടങ്ങളും അവന്‍ ഇന്നത്തെപ്പോലെ അനുസരിക്കുന്നതില്‍ ദൃഢചിത്തനായിരുന്നാല്‍, ഞാന്‍ അവന്റെ രാജ്യം എന്നേക്കും സുസ്ഥാപിതമാക്കും.

8

അതിനാല്‍ ഇസ്രായേലിന്റെ കര്‍ത്താവിന്റെ സമൂഹത്തിനു മുന്‍പില്‍ നമ്മുടെ ദൈവം കേള്‍ക്കേ ഞാന്‍ പറയുന്നു: ഐശ്വര്യപൂര്‍ണമായ ഈ ദേശം അനുഭവിക്കാനും നിങ്ങള്‍ക്കു ശേഷം നിങ്ങളുടെ മക്കള്‍ ഇതിനെ ശാശ്വതമായി അവകാശപ്പെടുത്താനും നിങ്ങളുടെ ദൈവമായ കര്‍ത്താവിന്റെ എല്ലാ കല്‍പനകളും അന്വേഷിക്കുകയും അനുസരിക്കുകയും ചെയ്യുവിന്‍.

9

മകനേ, സോളമന്‍, നിന്റെ പിതാവിന്റെ ദൈവത്തെ നീ അറിയുകയും പൂര്‍ണഹൃദയത്തോടും പൂര്‍ണസമ്മതത്തോടും കൂടെ അവിടുത്തെ ശുശ്രൂഷിക്കുകയും ചെയ്യുക. അവിടുന്ന് ഹൃദയങ്ങള്‍ പരിശോധിച്ച് എല്ലാ ആലോചനകളും വിചാരങ്ങളും മനസ്‌സിലാക്കുന്നു. അന്വേഷിച്ചാല്‍ നീ അവിടുത്തെ കണ്ടെണ്ടത്തും; ഉപേക്ഷിച്ചാല്‍, അവിടുന്ന് നിന്നെ എന്നേക്കും പരിത്യജിക്കും.

10

ശ്രദ്ധിക്കുക; വിശുദ്ധമന്ദിരം പണിയാന്‍ അവിടുന്ന് നിന്നെ തിരഞ്ഞെടുത്തിരിക്കുന്നു. അചഞ്ചലനായി അതു നിവര്‍ത്തിക്കുക.

11

പിന്നെ, ദാവീദ് ദേവാലയത്തിന്റെ മണ്‍ഡപം, ഉപഗൃഹങ്ങള്‍, ഭണ്‍ഡാരശാലകള്‍, മാളിക മുറികള്‍, അറകള്‍, കൃപാസനഗൃഹം എന്നിവയുടെ രൂപരേഖ മകന്‍ സോളമനെ ഏല്‍പ്പിച്ചു.

12

ദേവാലയത്തിന്റെ അങ്കണങ്ങള്‍, ചുറ്റുമുള്ള മുറികള്‍, ദേവാലയ ഭണ്‍ഡാരങ്ങള്‍, അര്‍പ്പിത വസ്തുക്കളുടെ സംഭരണശാലകള്‍ തുടങ്ങിയവയുടെ രൂപരേഖയും

13

പുരോഹിതന്‍മാരുടെയും ലേവ്യരുടെയും ഗണങ്ങള്‍, ദേവാലയത്തിലെ ശുശ്രൂഷകള്‍, പാത്രങ്ങള്‍ മുതലായവയുടെ രൂപരേഖയും അവനെ ഏല്‍പിച്ചു.

14

വിവിധ ശുശ്രൂഷകള്‍ക്ക് ഉപയോഗിക്കുന്ന പൊന്‍പാത്രങ്ങള്‍ക്കു വേണ്ട പൊന്ന്, വെള്ളിപ്പാത്രങ്ങള്‍ക്കു വേണ്ട വെള്ളി,

15

സ്വര്‍ണവിളക്കുകള്‍ക്കും തണ്ടുകള്‍ക്കും വേണ്ട സ്വര്‍ണം, വെള്ളിവിളക്കുകള്‍ക്കും തണ്ടുകള്‍ക്കും വേണ്ട വെള്ളി;

16

തിരുസാന്നിധ്യയപ്പത്തിന്റെ മേശയ്ക്കുവേണ്ട പൊന്ന്, വെള്ളി മേശകള്‍ക്കു വേണ്ട വെള്ളി;

17

മുള്‍ക്കരണ്ടി, പാത്രങ്ങള്‍, ചഷകങ്ങള്‍, കോപ്പകള്‍ ഇവയ്ക്കു വേണ്ട തങ്കം. വെള്ളിപ്പാത്രങ്ങള്‍ക്കു വേണ്ട വെള്ളി;

18

ധൂപപീഠത്തിനു വേണ്ട തങ്കം, കര്‍ത്താവിന്റെ ഉടമ്പടിയുടെ പേടകത്തിന്റെ മുകളില്‍ ചിറകുവിരിച്ചു നില്‍ക്കുന്ന കെരൂബുകളോടുകൂടിയ രഥത്തിന്റെ രൂപരേഖ, രഥത്തിനു വേണ്ട സ്വര്‍ണം എന്നിവ നല്കി.

19

തത്‌സംബന്ധമായ എല്ലാവിവരങ്ങളും കര്‍ത്താവുതന്നെ എഴുതി ഏല്‍പിച്ചിട്ടുള്ളതാണ്. എല്ലാപണികളും ഇതനുസരിച്ചുതന്നെ നടത്തേണ്ടതാണ്.

20

ദാവീദ്, മകന്‍ സോളമനോടു പറഞ്ഞു: ശക്തനും ധീരനുമായിരുന്ന് ഇതു ചെയ്യുക. ഭയമോ ശങ്കയോ വേണ്ട. എന്റെ ദൈവമായ കര്‍ത്താവ് നിന്നോടു കൂടെയുണ്ട്. കര്‍ത്താവിന്റെ ആലയത്തിലെ സകല ജോലികളും പൂര്‍ത്തിയാകുന്നതുവരെ അവിടുന്ന് നിന്നെ കൈവിടുകയില്ല, ഉപേക്ഷിക്കുകയുമില്ല.

21

ഇതാ ദേവാലയത്തിലെ വിവിധ ശുശ്രൂഷകള്‍ക്കു വേണ്ട പുരോഹിതന്‍മാരുടെയും ലേവ്യരുടെയും ഗണങ്ങള്‍ തയ്യാറായി നില്‍ക്കുന്നു. ഓരോ ജോലിക്കും വേണ്ട സാമര്‍ഥ്യവും സന്നദ്ധതയുമുള്ള എല്ലാവരും നിന്നോടുകൂടെയുണ്ട്. സേവകന്‍മാരും ജനവും നിന്റെ ആജ്ഞാനുവര്‍ത്തികളായി നില്‍ക്കുന്നു.