1 ദിനവൃത്താന്തം 29

ദേവാലയ നിര്‍മിതിക്കു കാഴ്ചകള്‍
1

ദാവീദു രാജാവ് സമൂഹത്തോടു പറഞ്ഞു: ദൈവം തിരഞ്ഞെടുത്തിരിക്കുന്ന എന്റെ മകന്‍ സോളമന്‍ ചെറുപ്പമാണ്. അനുഭവ സമ്പത്ത് ഇല്ലാത്തവനുമാണ്; ഭാരിച്ച ജോലിയാണ് ചെയ്യാനുള്ളത്. ആലയം മനുഷ്യനു വേണ്ടിയല്ല ദൈവമായ കര്‍ത്താവിനു വേണ്ടിയാണ്.

2

അതിനാല്‍, ദേവാലയത്തിനു വേണ്ട സാമഗ്രികള്‍ എന്റെ കഴിവിനൊത്തു ഞാന്‍ ശേഖരിച്ചു വച്ചിട്ടുണ്ട്. സ്വര്‍ണം, വെള്ളി, പിച്ചള, ഇരുമ്പ്, തടി എന്നിവയ്ക്കു പുറമേ ഗോമേദകം, അഞ്ജനക്കല്ല്, പതിക്കാന്‍ വിവിധ വര്‍ണത്തിലുള്ള കല്ലുകള്‍, എല്ലാത്തരം അമൂല്യ രത്‌നങ്ങള്‍, വെണ്ണക്കല്ല് എന്നിങ്ങനെ ആവശ്യകമായതെല്ലാം ഞാന്‍ ശേഖരിച്ചിട്ടുണ്ട്.

3

കൂടാതെ, എന്റെ ദൈവത്തിന്റെ ആലയത്തോടുള്ള താത്പര്യം നിമിത്തം എന്റെ സ്വന്തം ഭണ്‍ഡാരത്തില്‍നിന്നു പൊന്നും വെള്ളിയും ദേവാലയത്തിനായി ഞാന്‍ കൊടുത്തിരിക്കുന്നു.

4

ഓഫീറില്‍ നിന്നു കൊണ്ടുവന്ന മൂവായിരം താലന്ത് സ്വര്‍ണവും ഏഴായിരം താലന്ത് തനിവെള്ളിയും ദേവാലയത്തിന്റെ ഭിത്തികള്‍ പൊതിയുന്നതിനും

5

ചിത്രവേലകള്‍ക്കും സ്വര്‍ണം വെള്ളി ഉരുപ്പടികള്‍ക്കും വേണ്ടി കൊടുത്തിരിക്കുന്നു. കര്‍ത്താവിനു കൈ തുറന്നു കാഴ്ചസമര്‍പ്പിക്കാന്‍ ഇനിയും ആരുണ്ട്?

6

ഉടനെ കുടുംബത്തലവന്‍മാരും, ഗോത്രനായ കന്‍മാരും, സഹസ്രാധിപന്‍മാരും, ശതാധിപന്‍മാരും, രാജസേവകന്‍മാരും സ്വാഭീഷ്ടക്കാഴ്ചകള്‍ നല്‍കി.

7

ദേവാലയത്തിന്റെ പണിക്ക് അയ്യായിരം താലന്ത് സ്വര്‍ണവും പതിനായിരം തങ്കക്കാശും പതിനായിരം താലന്ത് വെള്ളിയും, പതിനെണ്ണായിരം താലന്ത് പിച്ചളയും ഒരു ലക്ഷം താലന്ത് ഇരുമ്പും കൊടുത്തു.

8

അമൂല്യ രത്‌നങ്ങള്‍ കൈവശമുണ്ടായിരുന്നവര്‍ അവ ഗര്‍ഷോന്യനായ യഹിയേലിന്റെ മേല്‍നോട്ടത്തില്‍ കര്‍ത്താവിന്റെ ഭണ്‍ഡാരത്തില്‍ സമര്‍പ്പിച്ചു.

9

പൂര്‍ണഹൃദയത്തോടെ സ്വമനസാ കര്‍ത്താവിനു കാഴ്ചകള്‍ ഉദാരമായി സമര്‍പ്പിക്കാന്‍ കഴിഞ്ഞതില്‍ ജനവും രാജാവും അത്യധികം സന്തോഷിച്ചു.

10

എല്ലാവരുടെയും മുന്‍പില്‍വച്ചു കര്‍ത്താവിനെ സ്തുതിച്ചുകൊണ്ടു ദാവീദ് പറഞ്ഞു: ഞങ്ങളുടെ പിതാവായ ഇസ്രായേലിന്റെ ദൈവമായ കര്‍ത്താവേ, അങ്ങ് എന്നേക്കും വാഴ്ത്തപ്പെട്ടവന്‍.

11

കര്‍ത്താവേ, മഹത്വവും ശക്തിയും മഹിമയും വിജയവും ഔന്നത്യവും അങ്ങയുടേതാകുന്നു. ആകാശത്തിലും ഭൂമിയിലുമുള്ളതെല്ലാം അങ്ങയുടേത്. കര്‍ത്താവേ, രാജ്യം അങ്ങയുടേത്; അങ്ങ് എല്ലാറ്റിന്റെയും അധീശനായി സ്തുതിക്കപ്പെടുന്നു.

12

സമ്പത്തും ബഹുമാനവും അങ്ങാണു നല്‍കുന്നത്. അങ്ങ് സമസ്തവും ഭരിക്കുന്നു. അധികാരവും ശക്തിയും അങ്ങേക്ക് അധീനമായിരിക്കുന്നു. എല്ലാവരെയും ശക്തരും ഉന്നതന്‍മാരും ആക്കുന്നത് അങ്ങാണ്.

13

ഞങ്ങളുടെ ദൈവമേ, അങ്ങേക്കു ഞങ്ങള്‍ നന്ദി പറയുകയും അങ്ങയുടെ മഹത്വമുള്ള നാമത്തെ സ്തുതിക്കുകയും ചെയ്യുന്നു.

14

അങ്ങേക്ക് സന്‍മനസ്‌സോടെ ഇങ്ങനെ കാഴ്ചകള്‍ അര്‍പ്പിക്കുന്നതിന് ഞാനും എന്റെ ജനവും ആരാണ്? സമസ്തവും അങ്ങില്‍നിന്നു വരുന്നു. അങ്ങയുടേതില്‍ നിന്നാണു ഞങ്ങള്‍ നല്‍കിയതും.

15

അവിടുത്തെ മുന്‍പില്‍ ഞങ്ങള്‍ ഞങ്ങളുടെ പിതാക്കന്‍മാരെപ്പോലെ പരദേശികളും തത്കാല വാസക്കാരുമാണ്. ഭൂമിയില്‍ ഞങ്ങളുടെ ദിനങ്ങള്‍ നിഴല്‍പോലെയാണ്, എല്ലാം അസ്ഥിരമാകുന്നു.

16

ഞങ്ങളുടെ ദൈവമായ കര്‍ത്താവേ, അവിടുത്തെ പരിശുദ്ധ നാമത്തിന് ആലയം പണിയാന്‍ ഞങ്ങള്‍ സമൃദ്ധമായി സംഭരിച്ചതെല്ലാം അവിടുത്തെ കരങ്ങളില്‍ നിന്നാണ്; സകലവും അങ്ങയുടേതാണ്.

17

എന്റെ ദൈവമേ, അങ്ങ് ഹൃദയം പരിശോധിക്കുന്നവനും അതിന്റെ ആര്‍ജവത്തില്‍ പ്രസാദിക്കുന്നവനും ആണെന്നു ഞാനറിയുന്നു. പരമാര്‍ഥതയോടും സന്തോഷത്തോടും കൂടെ ഇവയെല്ലാം ഞാന്‍ സമര്‍പ്പിച്ചിരിക്കുന്നു. ഇവിടെ സന്നിഹിതരായ ജനവും തങ്ങളുടെ കാഴ്ചകള്‍ സന്തോഷപൂര്‍വം സമര്‍പ്പിക്കുന്നതു ഞാന്‍ കണ്ടു.

18

ഞങ്ങളുടെ പിതാക്കന്‍മാരായ അബ്രാഹത്തിന്റെയും ഇസഹാക്കിന്റെയും ഇസ്രായേലിന്റെയും ദൈവമായ കര്‍ത്താവേ, ഇത്തരം വിചാരങ്ങള്‍ നിന്റെ ജനത്തിന്റെ ഹൃദയങ്ങളില്‍ എന്നും ഉണ്ടായിരിക്കാനും അവരുടെ ഹൃദയങ്ങള്‍ അങ്ങിലേക്ക് തിരിയാനും ഇടയാക്കണമേ!

19

എന്റെ മകന്‍ സോളമന് അവിടുത്തെ കല്‍പനകളും നിയമങ്ങളും ചട്ടങ്ങളും പൂര്‍ണഹൃദയത്തോടെ പാലിക്കാനും അവിടുത്തെ ആലയം - ഞാന്‍ അതിനു സജ്ജീകരണങ്ങള്‍ ചെയ്തിട്ടുണ്ട് - നിര്‍മിക്കാനും കൃപ നല്കണമേ!

20

ദാവീദ് സമൂഹത്തോട് കല്‍പിച്ചു: നമ്മുടെ ദൈവമായ കര്‍ത്താവിനെ വാഴ്ത്തുവിന്‍. ഉടനെ ജനം തങ്ങളുടെ പിതാക്കന്‍മാരുടെ ദൈവമായ കര്‍ത്താവിനെ സ്തുതിക്കുകയും കുമ്പിട്ട് ആരാധിക്കുകയും രാജാവിനോട് ആദരം പ്രകടിപ്പിക്കുകയും ചെയ്തു.

21

പിന്നീട് അവര്‍ കര്‍ത്താവിനു ബലികളര്‍പ്പിച്ചു. പിറ്റെ ദിവസം കര്‍ത്താവിനു ദഹനബലിയായി ആയിരം കാളകളെയും ആയിരം മുട്ടാടുകളെയും ആയിരം ചെമ്മരിയാടുകളെയും പാനീയ നൈവേദ്യത്തോടുകൂടെ എല്ലാ ഇസ്രായേല്യര്‍ക്കും വേണ്ടി കാഴ്ചവച്ചു.

22

അവര്‍ അന്ന് കര്‍ത്താവിന്റെ സന്നിധിയില്‍ മഹാസന്തോഷത്തോടെ ഭക്ഷിക്കുകയും പാനം ചെയ്യുകയും ചെയ്തു. ദാവീദിന്റെ പുത്രനായ സോളമനെ രാജാവായി അവര്‍ വീണ്ടും അഭിഷേകം ചെയ്തു; സാദോക്കിനെ പുരോഹിതനായും.

23

അങ്ങനെ സോളമന്‍ പിതാവായ ദാവീദിനു പകരം കര്‍ത്താവിന്റെ സിംഹാസനത്തില്‍ ഉപവിഷ്ടനായി. അവന്‍ ഐശ്വര്യം പ്രാപിച്ചു, ഇസ്രായേല്‍ മുഴുവനും അവനെ അനുസരിക്കുകയും ചെയ്തു.

24

എല്ലാ നായകന്‍മാരും പ്രബലന്‍മാരും ദാവീദ് രാജാവിന്റെ മക്കളും സോളമന്‍ രാജാവിനു വിധേയത്വം വാഗ്ദാനം ചെയ്തു.

25

കര്‍ത്താവ് സോളമനെ ഇസ്രായേലിന്റെ മുന്‍പില്‍ ഏറ്റവും കീര്‍ത്തിമാനാക്കി; മുന്‍ഗാമികള്‍ക്കില്ലാത്ത പ്രതാപം അവനു നല്‍കി.

26

അങ്ങനെ ജസ്‌സെയുടെ മകനായ ദാവീദ് ഇസ്രായേല്‍ മുഴുവന്റെയും രാജാവായി വാണു.

27

അവന്‍ ഇസ്രായേലിനെ നാല്‍പതു കൊല്ലം ഭരിച്ചു - ഏഴു വര്‍ഷം ഹെബ്രോണിലും മുപ്പത്തിമൂന്നു വര്‍ഷം ജറുസലെമിലും.

28

ആയുസ്‌സും ധനവും പ്രതാപവും തികഞ്ഞ് വാര്‍ധക്യത്തില്‍ അവന്‍ മരിച്ചു; മകന്‍ സോളമന്‍ പകരം രാജാവായി.

29

ദാവീദ് രാജാവിന്റെ പ്രവര്‍ത്തനങ്ങള്‍ ആദ്യന്തം പ്രവാചകനായ നാഥാന്റെയും ദീര്‍ഘ ദര്‍ശികളായ സാമുവല്‍, ഗാദ് എന്നിവരുടെയും ദിനവൃത്താന്ത ഗ്രന്ഥങ്ങളില്‍ എഴുതിയിട്ടുണ്ട്.

30

ദാവീദിന്റെ ഭരണം, ശക്തി, അവനെയും ഇസ്രായേലിനെയും ചുറ്റുമുള്ള രാജ്യങ്ങളെയും സ്പര്‍ശിക്കുന്ന കാര്യങ്ങള്‍ - ഇവയെല്ലാം ഈ രേഖകളില്‍ വിവരിച്ചിരിക്കുന്നു.