1 രാജാക്കന്മാര്‍ 12

രാജ്യം വിഭജിക്കപ്പെടുന്നു
1

ഇസ്രായേല്‍ജനം തന്നെ രാജാവാക്കുന്നതിനു ഷെക്കെമില്‍ സമ്മേളിച്ചതിനാല്‍ റഹോബോവാം അവിടെ വന്നു.

2

നെബാത്തിന്റെ പുത്രനായ ജറോബോവാം ഇതു കേട്ടയുടനെ ഈജിപ്തില്‍നിന്നു മടങ്ങിയെത്തി - സോളമന്‍ രാജാവില്‍ നിന്ന് ഒളിച്ചോടിയ അവന്‍ ഇതുവരെ ഈജിപ്തിലായിരുന്നു.

3

ഇസ്രായേല്‍ജനം അവനെ ആളയച്ചു വരുത്തി; ജറോബോവാമും ഇസ്രായേല്‍ജനവും റഹോബോവാമിന്റെ അടുത്തുവന്നു പറഞ്ഞു:

4

അങ്ങയുടെ പിതാവു ഞങ്ങളുടെമേല്‍ വച്ചതു ഭാരമേറിയനുകമാണ്. ഞങ്ങളുടെ ജോലിയുടെ കാഠിന്യവും അവന്‍ വച്ച നുകത്തിന്റെ ഭാരവും അങ്ങു ലഘൂകരിക്കണം; ഞങ്ങള്‍ അങ്ങയെ സേവിക്കാം.

5

അവന്‍ പറഞ്ഞു: നിങ്ങള്‍ ഇപ്പോള്‍ പോകുവിന്‍. മൂന്നുദിവസം കഴിഞ്ഞുവരുവിന്‍. ജനം മടങ്ങിപ്പോയി.

6

റഹോബോവാം തന്റെ പിതാവായ സോളമന്‍രാജാവിന്റെ വൃദ്ധരായ ഉപദേശകന്‍മാരോട് ആലോചിച്ചു; ജനത്തിന് എന്ത് ഉത്തരം നല്‍കണമെന്നാണ് നിങ്ങളുടെ അഭിപ്രായം?

7

അവര്‍ പറഞ്ഞു: അങ്ങ് അവര്‍ക്കു വഴങ്ങി അവരെ സേവിക്കുകയും അവര്‍ക്കു ദയാപൂര്‍വം മറുപടി നല്‍കുകയും ചെയ്താല്‍ അവര്‍ എന്നും അങ്ങയുടെ ദാസന്‍മാരായിരിക്കും.

8

മുതിര്‍ന്നവരുടെ ഉപദേശം നിരസിച്ച് അവന്‍ തന്നോടൊത്തു വളര്‍ന്ന പാര്‍ശ്വവര്‍ത്തികളായ യുവാക്കന്‍മാരോട് ആലോചിച്ചു.

9

അവന്‍ അവരോടുചോദിച്ചു: അങ്ങയുടെ പിതാവ് ഞങ്ങളുടെ മേല്‍ വച്ച നുകം ലഘൂകരിക്കുക എന്നു പറയുന്ന ഈ ജനത്തിന് എന്തു മറുപടി നല്‍കണമെന്നാണ് നിങ്ങളുടെ അഭിപ്രായം?

10

അവനോടൊപ്പം വളര്‍ന്നു വന്ന ആ യുവാക്കള്‍ പറഞ്ഞു: അങ്ങയുടെ പിതാവ് ഞങ്ങളുടെ നുകത്തിന്റെ ഭാരം കൂട്ടി, അങ്ങ് അതു കുറച്ചുതരണം, എന്നു പറഞ്ഞ ഈ ജനത്തോടു പറയുക: എന്റെ ചെറുവിരല്‍ എന്റെ പിതാവിന്റെ അരക്കെട്ടിനെക്കാള്‍ മുഴുപ്പുള്ളതാണ്.

11

അവന്‍ ഭാരമുള്ളനുകം നിങ്ങളുടെമേല്‍ വച്ചു. ഞാന്‍ അതിന്റെ ഭാരം കൂട്ടും; അവന്‍ നിങ്ങളെ ചാട്ടകൊണ്ട് അടിച്ചു; ഞാന്‍ മുള്‍ച്ചാട്ടകൊണ്ട് അടിക്കും.

12

രാജാവിന്റെ നിര്‍ദേശമനുസരിച്ച് ജറോബോവാമും ജനവും മൂന്നാം ദിവസം റഹോബോവാമിന്റെ അടുക്കല്‍ വന്നു.

13

മുതിര്‍ന്നവര്‍ നല്‍കിയ ഉപദേശം അവഗണിച്ച്, രാജാവ് ജനത്തോടു പരുഷമായി സംസാരിച്ചു.

14

യുവാക്കളുടെ ഉപദേശമനുസരിച്ച് അവന്‍ പറഞ്ഞു: എന്റെ പിതാവ് നിങ്ങളുടെമേല്‍ ഭാരമുള്ളനുകം വച്ചു; ഞാന്‍ അതിന്റെ ഭാരം കൂട്ടും. എന്റെ പിതാവ് നിങ്ങളെ ചാട്ടകൊണ്ട് അടിച്ചു; ഞാന്‍ മുള്‍ച്ചാട്ടകൊണ്ട് അടിക്കും.

15

രാജാവ് ജനത്തിന്റെ അപേക്ഷകേട്ടില്ല. നെബാത്തിന്റെ മകനായ ജറോബോവാമിനോടു ഷീലോന്യനായ അഹിയാ മുഖേന ദൈവമായ കര്‍ത്താവ് അരുളിച്ചെയ്തതു നിറവേറുന്നതിനാണ് ഇപ്രകാരം സംഭവിക്കാന്‍ അവിടുന്നിടയാക്കിയത്.

16

രാജാവു തങ്ങളുടെ അപേക്ഷ സ്വീകരിച്ചില്ല എന്നുകണ്ട് ജനം പറഞ്ഞു: ദാവീദുമായി ഞങ്ങള്‍ക്ക് എന്തു ബന്ധം? ജസ്‌സെയുടെ പുത്രനില്‍ ഞങ്ങള്‍ക്കെന്തവകാശം? ഇസ്രായേലേ, കൂടാരങ്ങളിലേക്കു മടങ്ങുക, ദാവീദേ, നീ നിന്റെ കുടുംബം നോക്കിക്കൊള്ളുക. അനന്തരം, ഇസ്രായേല്‍ജനം തങ്ങളുടെ കൂടാരങ്ങളിലേക്കു മടങ്ങി.

17

റഹോബോവാം യൂദാനഗരങ്ങളില്‍ വസിച്ചിരുന്ന ഇസ്രായേല്‍ ജനത്തിന്റെ മേല്‍ വാഴ്ച നടത്തി.

18

അവന്‍ അടിമവേലകളുടെ മേല്‍നോട്ടക്കാരനായ അദോറാമിനെ ഇസ്രായേലിലേക്ക് അയച്ചു; ഇസ്രായേല്‍ജനം അവനെ കല്ലെറിഞ്ഞു കൊന്നു. ജറുസലെമിലേക്കു പലായനംചെയ്യാന്‍ റഹോബോവാം രാജാവ് അതിവേഗം തന്റെ രഥത്തില്‍ കയറി.

19

അങ്ങനെ, ഇസ്രായേല്‍ ദാവീദിന്റെ ഭവനത്തോട് ഇന്നും കലഹത്തിലാണ്.

20

ജറോബോവാം മടങ്ങി വന്നെന്നു കേട്ടപ്പോള്‍ ഇസ്രായേല്‍ജനം ഒരുമിച്ചുകൂടി, അവനെ വരുത്തി ഇസ്രായേലിന്റെ രാജാവാക്കി. യൂദായുടെ ഗോത്രമൊഴികെ മറ്റൊന്നും ദാവീദിന്റെ ഭവനത്തെ അനുഗമിച്ചില്ല.

21

സോളമന്റെ പുത്രന്‍ റഹോബോവാം ജറുസലെമില്‍നിന്ന് ഇസ്രായേലിനോടു യുദ്ധം ചെയ്ത് രാജ്യം വീണ്ടെടുക്കാന്‍ യൂദായുടെയും ബഞ്ചമിന്റെയും ഗോത്രങ്ങളില്‍ നിന്ന്‌ യുദ്ധവീരന്‍മാരായ ഒരു ലക്ഷത്തിയെണ്‍പതിനായിരം പേരെ ശേഖരിച്ചു.

22

എന്നാല്‍, പ്രവാചകനായ ഷെമായായോട് ദൈവം അരുളിച്ചെയ്തു:

23

യൂദായിലെ രാജാവും സോളമന്റെ മകനുമായ റഹോബോവാമിനോടും, യൂദായുടെയും ബഞ്ചമിന്റെയും ഭവനങ്ങളോടും മറ്റു ജനത്തോടും പറയുക:

24

കര്‍ത്താവ് അരുളിച്ചെയ്യുന്നു, നിങ്ങള്‍ മുന്‍പോട്ടു പോകരുത്; നിങ്ങളുടെ സഹോദരരായ ഇസ്രായേല്‍ ജനത്തോടു യുദ്ധം ചെയ്യരുത്. വീടുകളിലേക്കു മടങ്ങുവിന്‍. ഞാനാണ് ഇതു പറയുന്നത്. കര്‍ത്താവിന്റെ വാക്കുകേട്ട് അവര്‍ മടങ്ങിപ്പോയി.

ജറോബോവാം കര്‍ത്താവില്‍നിന്ന് അകലുന്നു
25

ജറോബോവാം എഫ്രായിം മലനാട്ടില്‍ ഷെക്കെം ബലിഷ്ഠമാക്കി അവിടെ വസിച്ചു. പിന്നീട് അവിടെനിന്നു പോയി, പെനുവേലും ബലിഷ്ഠമാക്കി.

26

അവന്‍ ആത്മഗതം ചെയ്തു: ദാവീദിന്റെ ഭവനത്തിലേക്കു രാജ്യം തിരികെപ്പോകും.

27

ഈ ജനം ജറുസലെമില്‍ കര്‍ത്താവിന്റെ ഭവനത്തില്‍ ബലിയര്‍പ്പിക്കാന്‍ പോയാല്‍ യൂദാരാജാവായ റഹോബോവാമിന്റെ നേര്‍ക്ക് അവരുടെ മനസ്‌സു തിരിയുകയും അവര്‍ എന്നെ വധിച്ചതിനുശേഷം അവനെ അനുഗമിക്കുകയും ചെയ്യും.

28

അതിനാല്‍, രാജാവ് ഒരുപായം കണ്ടുപിടിച്ചു. സ്വര്‍ണംകൊണ്ട് രണ്ടു കാളക്കുട്ടികളെ നിര്‍മിച്ചിട്ട് അവന്‍ ജനത്തോടു പറഞ്ഞു: നിങ്ങള്‍ ജറുസലെമിലേക്കു പോകേണ്ടാ, ഇസ്രായേല്‍ ജനമേ, ഇതാ, ഈജിപ്തില്‍ നിന്നു നിങ്ങളെ മോചിപ്പിച്ച ദേവന്‍മാര്‍.

29

അവന്‍ അവയിലൊന്നിനെ ബഥേലിലും ഒന്നിനെ ദാനിലും പ്രതിഷ്ഠിച്ചു. ഇതു പാപമായിത്തീര്‍ന്നു.

30

ബഥേലിലെയും ദാനിലെയും പ്രതിഷ്ഠകളുടെ അടുത്തേക്ക് ജനം പൊയ്‌ക്കൊണ്ടിരുന്നു.

31

അവന്‍ പൂജാഗിരികള്‍ ഉണ്ടാക്കി, ലേവി ഗോത്രത്തില്‍പ്പെടാത്തവരെ പുരോഹിതന്‍മാരാക്കി.

32

യൂദായില്‍ ആഘോഷിച്ചിരുന്ന തിരുനാളിനു തുല്യമായി ജറോബോവാം എട്ടാംമാസം പതിനഞ്ചാം ദിവസം ഒരുത്‌സവം ഏര്‍പ്പെടുത്തി, ബലിപീഠത്തില്‍ അവന്‍ ബലികളര്‍പ്പിച്ചു. താന്‍ നിര്‍മിച്ച കാളക്കുട്ടികള്‍ക്ക് ബഥേലില്‍ അവന്‍ ഇപ്രകാരം ബലിയര്‍പ്പിച്ചു. പൂജാഗിരികളില്‍ നിയമിച്ചിരുന്ന പുരോഹിതന്‍മാരെ ബഥേലില്‍ നിയമിച്ചു.

33

അവന്‍ എട്ടാംമാസം പതിനഞ്ചാംദിവസം - സ്വാഭീഷ്ടപ്രകാരം നിശ്ചയിച്ച ദിവസം - ജനത്തിന് ഒരു ഉത്‌സവം ഏര്‍പ്പെടുത്തുകയും ബഥേലില്‍ താന്‍ പണിയിച്ച ബലിപീഠത്തില്‍ ധൂപാര്‍ച്ചന നടത്തുന്നതിനു ചെല്ലുകയും ചെയ്തു.