1 രാജാക്കന്മാര്‍ 11

സോളമന്റെ അധഃപതനം
1

സോളമന്‍ രാജാവ് അനേകം വിദേശ വനിതകളെ പ്രേമിച്ചു. ഫറവോയുടെ മകളെയും മൊവാബ്യര്‍, അമ്മോന്യര്‍, ഏദോമ്യര്‍, സീദോന്യര്‍, ഹിത്യര്‍ എന്നീ അന്യവംശങ്ങളില്‍പ്പെട്ട സ്ത്രീകളെയും ഭാര്യമാരായി സ്വീകരിച്ചു;

2

നിങ്ങള്‍ അവരുമായി വിവാഹബന്ധത്തില്‍ ഏര്‍പ്പെടരുത്; അവര്‍ നിങ്ങളുമായും. അവര്‍ നിങ്ങളുടെ ഹൃദയങ്ങളെ തങ്ങളുടെ ദേവന്‍മാരിലേക്കു വശീകരിച്ചുകളയും എന്ന് അവരെക്കുറിച്ച് കര്‍ത്താവ് അരുളിച്ചെയ്തിരുന്നു. സോളമനാകട്ടെ അവരെ ഗാഢമായി പ്രേമിച്ചു.

3

അവനു രാജ്ഞിസ്ഥാനമുള്ള എഴുനൂറു ഭാര്യമാരും മുന്നൂറ് ഉപനാരികളും ഉണ്ടായിരുന്നു. അവര്‍ അവന്റെ ഹൃദയം വ്യതിചലിപ്പിച്ചു.

4

സോളമനു വാര്‍ധക്യമായപ്പോള്‍ ഭാര്യമാര്‍ അവന്റെ ഹൃദയത്തെ അന്യദേവന്‍മാരിലേക്കു തിരിച്ചു. പിതാവായ ദാവീദ് ദൈവമായ കര്‍ത്താവിനോടു വിശ്വസ്തനായിരുന്നതുപോലെ അവന്‍ അവിടുത്തോടു പരിപൂര്‍ണവിശ്വസ്തത പാലിച്ചില്ല.

5

സോളമന്‍ സീദോന്യരുടെ ദേവിയായ അസ്താര്‍ത്തെയെയും അമ്മോന്യരുടെ മ്‌ളേച്ഛവിഗ്രഹമായ മില്‍ക്കോമിനെയും ആരാധിച്ചു.

6

അങ്ങനെ അവന്‍ കര്‍ത്താവിന്റെ മുന്‍പില്‍ അനിഷ്ടം പ്രവര്‍ത്തിച്ചു. തന്റെ പിതാവായ ദാവീദിനെപ്പോലെ അവന്‍ കര്‍ത്താവിനെ പൂര്‍ണമായി അനുഗമിച്ചില്ല.

7

അവന്‍ ജറുസലെമിനു കിഴക്കുള്ള മലയില്‍ മൊവാബ്യരുടെ മ്‌ളേച്ഛവിഗ്രഹമായ കെമോഷിനും അമ്മോന്യരുടെ മ്‌ളേച്ഛവിഗ്രഹമായ മോളെക്കിനും പൂജാഗിരികള്‍ നിര്‍മിച്ചു.

8

തങ്ങളുടെ ദേവന്‍മാര്‍ക്കു ധൂപാര്‍ച്ചന നടത്തുകയും ബലി സമര്‍പ്പിക്കുകയുംചെയ്തിരുന്ന എല്ലാ വിജാതീയ ഭാര്യമാര്‍ക്കും വേണ്ടി അവന്‍ അങ്ങനെ ചെയ്തു.

9

രണ്ടുപ്രാവശ്യം പ്രത്യക്ഷനാവുകയും അന്യദേവന്‍മാരെ

10

സേവിക്കരുതെന്ന് ആജ്ഞാപിക്കുകയും ചെയ്ത ഇസ്രായേലിന്റെ ദൈവമായ കര്‍ത്താവില്‍ നിന്ന് അവന്‍ അകന്നുപോവുകയും അവിടുത്തെ കല്‍പനകള്‍ പാലിക്കാതിരിക്കുകയും ചെയ്തതിനാല്‍, അവിടുന്ന് അവനോടു കോപിച്ചു.

11

കര്‍ത്താവ് സോളമനോട് അരുളിച്ചെയ്തു: നിന്റെ മനസ്‌സ് ഇങ്ങനെ തിരിയുകയും എന്റെ ഉടമ്പടിയും ഞാന്‍ നല്‍കിയ കല്‍പനകളും പാലിക്കാതിരിക്കുകയും ചെയ്തതിനാല്‍, ഞാന്‍ രാജ്യം നിന്നില്‍നിന്നു പറിച്ചെടുത്ത് നിന്റെ ദാസനു നല്‍കും.

12

എന്നാല്‍, നിന്റെ പിതാവായ ദാവീദിനെയോര്‍ത്ത്, നിന്റെ ജീവിതകാലത്ത് ഇതു ഞാന്‍ ചെയ്യുകയില്ല; നിന്റെ മകന്റെ കരങ്ങളില്‍നിന്ന് അതു ഞാന്‍ വേര്‍പെടുത്തും.

13

രാജ്യം മുഴുവനും എടുത്തുകളയുകയില്ല. എന്റെ ദാസനായ ദാവീദിനെയും ഞാന്‍ തിരഞ്ഞെടുത്ത ജറുസലെമിനെയും ഓര്‍ത്ത് നിന്റെ പുത്രന് ഒരു ഗോത്രം നല്‍കും.

14

കര്‍ത്താവ് ഏദോമ്യനായ ഹദാദിനെ സോളമനെതിരായി തിരിച്ചുവിട്ടു. അവന്‍ ഏദോം രാജവംശത്തില്‍പ്പെട്ടവനായിരുന്നു.

15

ദാവീദ് ഏദോമിലായിരുന്നപ്പോള്‍ സേനാനായകന്‍ യോവാബ്‌ യുദ്ധത്തില്‍ കൊല്ലപ്പെട്ടവരെ സംസ്‌കരിക്കാന്‍ അങ്ങോട്ടുപോയി. ഏദോംകാരില്‍ പുരുഷന്‍മാരെയെല്ലാം അവന്‍ വധിച്ചു.

16

ഏദോമിലെ പുരുഷന്‍മാരെ കൊന്നൊടുക്കുന്നതുവരെ ആറു മാസക്കാലം യോവാബും ഇസ്രായേല്‍ക്കാരും അവിടെ താമസിച്ചു.

17

അക്കാലത്ത് ഹദാദും അവന്റെ പിതാവിന്റെ ദാസരായ ഏദോമ്യരില്‍ ചിലരും ഈജിപ്തിലേക്ക് ഓടി രക്ഷപെട്ടു. ഹദാദ് അന്ന് കൊച്ചുകുട്ടിയായിരുന്നു.

18

മിദിയാനില്‍ നിന്നു പുറപ്പെട്ട അവര്‍ പാരാനിലെത്തി; അവിടെനിന്ന് ആളുകളെ ശേഖരിച്ച് ഈജിപ്തുരാജാവായ ഫറവോയുടെ അടുത്തുചെന്നു. ഫറവോ അവനൊരു ഭവനവും കുറച്ചു സ്ഥലവും ഭക്ഷണവും കൊടുത്തു.

19

ഹദാദ് ഫറവോയുടെ പ്രീതി സമ്പാദിച്ചു. ഫറവോ തന്റെ ഭാര്യയായ തഹ്ഫ്‌നേസ് രാജ്ഞിയുടെ സഹോദരിയെ ഹദാദിനു ഭാര്യയായിക്കൊടുത്തു.

20

ഹദാദിന് അവളില്‍ ഗനുബാത്ത് എന്നൊരു മകനുണ്ടായി. മുലകുടി മാറുന്നതുവരെ തഹ്ഫ്‌നേസ് അവനെ ഫറവോയുടെ കൊട്ടാരത്തില്‍ വളര്‍ത്തി. അവന്‍ അവിടെ ഫറവോയുടെ പുത്രന്‍മാരോടുകൂടെ വസിച്ചു.

21

ദാവീദ് തന്റെ പിതാക്കന്‍മാരോടു ചേര്‍ന്നുവെന്നും സേനാധിപനായ യോവാബു മരിച്ചെന്നും ഹദാദ് ഈജിപ്തില്‍വച്ചു കേട്ടു. അപ്പോള്‍ അവന്‍ ജന്‍മദേശത്തേക്കു മടങ്ങിപ്പോകാന്‍ ഫറവോയോട് അനുവാദം ചോദിച്ചു.

22

ഫറവോ പറഞ്ഞു: എന്റെയടുത്ത് എന്തു കുറവുണ്ടായിട്ടാണ് നീ സ്വദേശത്തേക്കു പോകാനാഗ്രഹിക്കുന്നത്? എന്നെ വിട്ടയച്ചാലും, അവന്‍ വീണ്ടും അപേക്ഷിച്ചു.

23

എലിയാദായുടെ മകന്‍ റസോണിനെയും ദൈവം സോളമന്റെ എതിരാളിയാക്കി! അവന്‍ തന്റെ യജമാനനും സോബായിലെ രാജാവുമായ ഹദദേസറിന്റെ അടുത്തുനിന്ന് ഒളിച്ചോടിപ്പോന്നവനാണ്.

24

ദാവീദ് സോബാക്കാരെ സംഹരിച്ചപ്പോള്‍ റസോണ്‍ ഒരു കവര്‍ച്ചസംഘം രൂപവല്‍ക്കരിച്ച് അതിന്റെ തലവനായി. അവര്‍ ദമാസ്‌ക്കസില്‍ പോയി താമസിക്കുകയും അവനെ ദമാസ്‌ക്കസിലെ രാജാവാക്കുകയും ചെയ്തു.

25

സോളമന്റെ കാലം മുഴുവനും അവന്‍ ഹദാദിനെപ്പോലെ ദുഷ്‌കൃത്യങ്ങള്‍ ചെയ്ത് ഇസ്രായേലിന്റെ ശത്രുവായി ജീവിച്ചു. അവന്‍ ഇസ്രായേലിനെ വെറുത്തുകൊണ്ട് സിറിയായില്‍ ഭരണം നടത്തി.

26

സോളമന്റെ ഭൃത്യനും സെരേദായിലെ എഫ്രായിമ്യനായ നെബാത്തിന്റെ മകനുമായ ജറോബോവാം - അവന്റെ അമ്മ സെരൂവാ എന്ന വിധവയായിരുന്നു - രാജാവിനെതിരേ കരമുയര്‍ത്തി.

27

അവന്‍ രാജാവിനെതിരായി പ്രവര്‍ത്തിക്കാന്‍ കാരണമിതാണ്. സോളമന്‍മില്ലോ പണിയുകയും തന്റെ പിതാവായ ദാവീദിന്റെ നഗരത്തിലുണ്ടായിരുന്ന അറ്റകുറ്റങ്ങള്‍ തീര്‍ക്കുകയും ചെയ്തു.

28

ജറോബോവാം വളരെ കഴിവുള്ളവനായിരുന്നു; പരിശ്രമശാലിയായ അവനെ സോളമന്‍ ജോസഫിന്റെ ഭവനത്തിലെ അടിമവേലയുടെ മേല്‍നോട്ടക്കാരനാക്കി.

29

ഒരു ദിവസം ജറോബോവാം ജറുസലെമില്‍ നിന്നു പുറത്തുപോകവേ ഷീലോന്യനായ അഹിയാ പ്രവാചകന്‍ അവനെ കണ്ടുമുട്ടി.

30

അഹിയാ ഒരു പുതിയ അങ്കി ധരിച്ചിരുന്നു. ആ വെളിംപ്രദേശത്ത് അവര്‍ ഇരുവരും മാത്രമേ ഉണ്ടായിരുന്നുള്ളു. അഹിയാ താന്‍ ധരിച്ചിരുന്ന പുതിയ അങ്കിയെടുത്തു പന്ത്രണ്ടു കഷണങ്ങളായി കീറി.

31

അവന്‍ ജറോബോവാമിനോടു പറഞ്ഞു: പത്തു കഷണം നീ എടുത്തുകൊള്ളുക. ഇസ്രായേലിന്റെ ദൈവമായ കര്‍ത്താവ് അരുളിച്ചെയ്യുന്നു: ഞാന്‍ സോളമന്റെ കൈയില്‍നിന്നു രാജ്യമെടുത്ത് പത്തു ഗോത്രങ്ങള്‍ നിനക്കു തരും.

32

എന്റെ ദാസനായ ദാവീദിനെയോര്‍ത്തും, ഇസ്രായേലിലെ എല്ലാ ഗോത്രങ്ങളിലും നിന്നു ഞാന്‍ തിരഞ്ഞെടുത്ത ജറുസലെം നഗരത്തെയോര്‍ത്തും അവന് ഒരു ഗോത്രം നല്‍കും.

33

അവന്‍ എന്നെ മറന്ന് സീദോന്യരുടെ ദേവി അസ്താര്‍ത്തയെയും മൊവാബ്യരുടെ ദേവനായ കെമോഷിനെയും അമ്മോന്യരുടെ ദേവനായ മില്‍ക്കോമിനെയും ആരാധിച്ചു. അവന്‍ തന്റെ പിതാവായ ദാവീദിനെപ്പോലെ എന്റെ മാര്‍ഗത്തിലൂടെ ചരിച്ച് എന്റെ മുന്‍പില്‍ നീതി പ്രവര്‍ത്തിക്കുകയോ എന്റെ കല്‍പനകളും നിയമങ്ങളും അനുസരിക്കുകയോ ചെയ്തില്ല.

34

എങ്കിലും രാജ്യം മുഴുവന്‍ ഞാന്‍ അവനില്‍നിന്ന് എടുക്കുകയില്ല; അവന്റെ ജീവിതകാലം മുഴുവന്‍ ഞാന്‍ തിരഞ്ഞെടുത്തവനും എന്റെ കല്‍പനകളും നിയമങ്ങളും അനുസരിച്ചവനും എന്റെ ദാസനും ആയ ദാവീദിനെയോര്‍ത്തു ഞാന്‍ അവനെ രാജാവായി നിലനിര്‍ത്തും.

35

എന്നാല്‍, ഞാന്‍ അവന്റെ പുത്രന്റെ കൈയില്‍നിന്നു രാജ്യമെടുത്ത്, പത്തുഗോത്രങ്ങള്‍ നിനക്കു തരും.

36

എങ്കിലും എന്റെ നാമം നിലനിര്‍ത്താന്‍ ഞാന്‍ തിരഞ്ഞെടുത്ത ജറുസലെം നഗരത്തില്‍ എന്റെ മുന്‍പില്‍ എന്റെ ദാസനായ ദാവീദിനു സദാ ഒരു ദീപം ഉണ്ടായിരിക്കാന്‍ അവന്റെ പുത്രനു ഞാന്‍ ഒരു ഗോത്രം നല്‍കും.

37

ഞാന്‍ നിന്നെ സ്വീകരിക്കും; നീ ഇസ്രായേലിന്റെ രാജാവായി യഥേഷ്ടം ഭരണം നടത്തും.

38

എന്റെ കല്‍പനകള്‍ സ്വീകരിച്ച് എന്റെ മാര്‍ഗത്തില്‍ ചരിക്കുകയും, എന്റെ ദാസനായ ദാവീദിനെപ്പോലെ എന്റെ പ്രമാണങ്ങളും കല്‍പനകളും പാലിക്കുകയും ചെയ്തുകൊണ്ട് എന്റെ ദൃഷ്ടിയില്‍ നീതി പ്രവര്‍ത്തിച്ചാല്‍ ഞാന്‍ നിന്നോടുകൂടെയുണ്ടായിരിക്കും. ദാവീദിനെപ്പോലെ നിനക്കും സ്ഥിരമായൊരു ഭവനം ഞാന്‍ പണിയും. ഇസ്രായേലിനെ നിനക്കു നല്‍കുകയും ചെയ്യും.

39

ദാവീദിന്റെ അനന്തര തലമുറകളെ ഇങ്ങനെ ഞാന്‍ പീഡിപ്പിക്കും; എന്നാല്‍ അത് എന്നേക്കുമായിട്ടല്ല.

40

സോളമന്‍ ജറോബോവാമിനെ കൊല്ലാന്‍ ശ്രമിച്ചു; എന്നാല്‍, ജറോബോവാം ഈജിപ്തുരാജാവായ ഷീഷാക്കിന്റെ അടുത്തേക്ക് പലായനം ചെയ്തു. സോളമന്റെ മരണം വരെ അവന്‍ അവിടെയായിരുന്നു.

സോളമന്റെ മരണം
41

സോളമന്റെ മറ്റെല്ലാ പ്രവൃത്തികളും അവന്റെ ജ്ഞാനവും സോളമന്റെ നടപടിപ്പുസ്തകത്തില്‍ എഴുതപ്പെട്ടിട്ടില്ലേ?

42

സോളമന്‍ ജറുസലെമില്‍ നാല്‍പതുവര്‍ഷം ഇസ്രായേല്‍ ജനത്തെ ഭരിച്ചു.

43

അവന്‍ പിതാക്കന്‍മാരോടു ചേര്‍ന്നു; തന്റെ പിതാവായ ദാവീദിന്റെ നഗരത്തില്‍ സംസ്‌കരിക്കപ്പെട്ടു. അവന്റെ മകന്‍ റഹോബോവാം ഭരണമേറ്റു.