1 രാജാക്കന്മാര്‍ 10

ഷേബാരാജ്ഞിയുടെ സന്ദര്‍ശനം
1

സോളമന്റെ കീര്‍ത്തിയെപ്പറ്റി കേട്ട ഷേബാരാജ്ഞി അവനെ പരീക്ഷിക്കാന്‍ കുറെ കടംകഥകളുമായി വന്നു.

2

ഒട്ടകപ്പുറത്തു സുഗന്ധദ്രവ്യങ്ങളും ധാരാളം സ്വര്‍ണവും വിലയേറിയ രത്‌നങ്ങളും ആയി വലിയൊരു പരിവാരത്തോടുകൂടെയാണ് അവള്‍ ജറുസലെമിലെത്തിയത്. സോളമനെ സമീപിച്ച് ഉദ്‌ദേശിച്ചതെല്ലാം അവള്‍ പറഞ്ഞു.

3

അവളുടെ എല്ലാ ചോദ്യങ്ങള്‍ക്കും സോളമന്‍മറുപടി നല്‍കി. വിശദീകരിക്കാന്‍ വയ്യാത്തവിധം ഒന്നും അവന് അജ്ഞാതമായിരുന്നില്ല.

4

സോളമന്റെ ജ്ഞാനം, അവന്‍ പണിയിച്ച ഭവനം,

5

മേശയിലെ വിഭവങ്ങള്‍, സേവകന്‍മാര്‍ക്കുള്ള പീഠങ്ങള്‍, ഭൃത്യന്‍മാരുടെ പരിചരണം, അവരുടെ വേഷം, പാനപാത്രവാഹകര്‍, ദേവാലയത്തില്‍ അവന്‍ അര്‍പ്പിച്ച ദഹനബലികള്‍ എന്നിവ കണ്ടപ്പോള്‍ ഷേബാരാജ്ഞി അന്ധാളിച്ചുപോയി.

6

അവള്‍ രാജാവിനോടു പറഞ്ഞു: അങ്ങയെയും അങ്ങയുടെ ജ്ഞാനത്തെയും പറ്റി ഞാന്‍ എന്റെ ദേശത്തു കേട്ടത് എത്രയോ വാസ്തവം!

7

നേരില്‍ കാണുന്നതു വരെ യാതൊന്നും ഞാന്‍ വിശ്വസിച്ചിരുന്നില്ല. യാഥാര്‍ഥ്യത്തിന്റെ പകുതിപോലും ഞാന്‍ അറിഞ്ഞിരുന്നില്ല. അങ്ങയുടെ ജ്ഞാനവും സമ്പത്തും ഞാന്‍ കേട്ടതിനെക്കാള്‍ എത്രയോ വിപുലമാണ്!

8

അങ്ങയുടെ ഭാര്യമാര്‍ എത്രയോ ഭാഗ്യവതികള്‍! അങ്ങയുടെ സന്നിധിയില്‍ സദാ കഴിച്ചുകൂട്ടുകയും ജ്ഞാനം ശ്രവിക്കുകയും ചെയ്യുന്ന അങ്ങയുടെ ദാസന്‍മാര്‍ എത്ര ഭാഗ്യവാന്‍മാര്‍!

9

അങ്ങില്‍ പ്രസാദിച്ച് ഇസ്രായേലിന്റെ രാജാസനത്തില്‍ അങ്ങയെ ഇരുത്തിയ അങ്ങയുടെ ദൈവമായ കര്‍ത്താവ് വാഴ്ത്തപ്പെടട്ടെ! കര്‍ത്താവ് ഇസ്രായേലിനെ അനന്തമായി സ്‌നേഹിച്ചതിനാല്‍, നീതിയും ന്യായവും നടത്താന്‍ അങ്ങയെ രാജാവാക്കി.

10

അവള്‍ രാജാവിനു നൂറ്റിയിരുപതു താലന്തു സ്വര്‍ണവും വളരെയേറെ സുഗന്ധദ്രവ്യങ്ങളും രത്‌നങ്ങളും കൊടുത്തു. ഷേബാരാജ്ഞി സമ്മാനിച്ചിടത്തോളം സുഗന്ധദ്രവ്യങ്ങള്‍ പിന്നീടാരും സോളമനു കൊടുത്തിട്ടില്ല.

11

ഓഫീറില്‍നിന്നു സ്വര്‍ണവുമായിവന്ന ഹീരാമിന്റെ കപ്പലുകള്‍ ധാരാളം രക്തചന്ദനവും രത്‌നങ്ങളും കൊണ്ടുവന്നു.

12

രാജാവ് ആ ചന്ദനം കൊണ്ട് കര്‍ത്താവിന്റെ ആലയത്തിലും കൊട്ടാരത്തിലും തൂണുകളും ഗായകര്‍ക്ക് വീണയും തംബുരുവും ഉണ്ടാക്കി. അത്തരം ചന്ദനം ഇന്നുവരെ ആരും കൊണ്ടുവന്നിട്ടില്ല; കണ്ടിട്ടുമില്ല.

13

രാജാവു ഷേബാരാജ്ഞിക്കു സമ്മാനമായി നല്‍കിയവയ്ക്കു പുറമേ അവള്‍ ആഗ്രഹിച്ചതും ചോദിച്ചതുമെല്ലാം നല്‍കി; അവള്‍ സേവകരോടൊത്തു സ്വദേശത്തേക്കു മടങ്ങി.

14

സോളമന് ഒരുവര്‍ഷം ലഭിച്ചിരുന്ന സ്വര്‍ണം അറുനൂറ്റിയറുപത്താറു താലന്ത് ആണ്.

15

വ്യാപാരികളില്‍ നിന്നുള്ള നികുതിയും ചുങ്കവും വിദേശരാജാക്കന്‍മാരും ദേശാധിപതികളും നല്‍കിയ കപ്പവും വഴി ലഭിച്ചിരുന്ന സ്വര്‍ണം വേറെയും.

16

സ്വര്‍ണം അടിച്ചുപരത്തി സോളമന്‍രാജാവ് ഇരുനൂറു വലിയ പരിചകളുണ്ടാക്കി. ഓരോ പരിചയ്ക്കും അറുനൂറു ഷെക്കല്‍ സ്വര്‍ണം ചെലവായി.

17

സ്വര്‍ണം അടിച്ചുപരത്തി മുന്നൂറു പരിചകള്‍കൂടി ഉണ്ടാക്കി. ഓരോന്നിനും മൂന്നു മീനാ സ്വര്‍ണം വേണ്ടി വന്നു. രാജാവ് ഇവ ലബനോന്‍ കാനനമന്ദിരത്തില്‍ സൂക്ഷിച്ചു.

18

രാജാവ് വലിയ ഒരു ദന്തസിംഹാസന മുണ്ടാക്കി, സ്വര്‍ണം പൊതിഞ്ഞു.

19

അതിന് ആറു പടികള്‍ ഉണ്ടായിരുന്നു; പിന്‍ഭാഗത്ത് കാളക്കുട്ടിയുടെ തലയും; ഇരുവശത്തും കൈതാങ്ങികളും അതിനടുത്ത് രണ്ടു സിംഹങ്ങളും ഉണ്ടായിരുന്നു.

20

ആറു പടികളില്‍ ഇരുവശത്തുമായി പന്ത്രണ്ടു സിംഹങ്ങളെ നിര്‍മിച്ചു; ഇത്തരമൊരു ശില്‍പം ഒരു രാജ്യത്തും ഉണ്ടായിരുന്നില്ല.

21

സോളമന്‍ രാജാവിന്റെ പാന പാത്രങ്ങളെല്ലാം സ്വര്‍ണ നിര്‍മിതമായിരുന്നു; ലബനോന്‍കാനനമന്ദിരത്തിലെ എല്ലാ പാത്രങ്ങളും തങ്കം കൊണ്ടുള്ളതും. സോളമന്റെ കാലത്തു വെള്ളി വിലപ്പെട്ടതേ ആയിരുന്നില്ല. അതിനാല്‍, വെള്ളികൊണ്ട് ഒന്നുംതന്നെ നിര്‍മിച്ചിരുന്നില്ല.

22

കടലില്‍ ഹീരാമിന്റെ കപ്പലുകളോടൊപ്പം രാജാവിനു താര്‍ഷീഷിലെ കപ്പലുകളും ഉണ്ടായിരുന്നു. അവ മൂന്നു വര്‍ഷത്തിലൊരിക്കല്‍ സ്വര്‍ണം, വെള്ളി, ആനക്കൊമ്പ്, കുരങ്ങുകള്‍, മയിലുകള്‍ ഇവ കൊണ്ടുവരുക പതിവായിരുന്നു.

23

ഇങ്ങനെ, സോളമന്‍രാജാവ് സമ്പത്തിലും ജ്ഞാനത്തിലും ഭൂമിയിലുള്ള സകല രാജാക്കന്‍മാരെയും പിന്നിലാക്കി.

24

ദൈവം സോളമനു നല്‍കിയ ജ്ഞാനം ശ്രവിക്കാന്‍ എല്ലാദേശക്കാരും അവന്റെ സാന്നിധ്യം തേടി.

25

ഓരോരുത്തരും ആണ്ടുതോറും വെള്ളിയും സ്വര്‍ണവും കൊണ്ടുള്ള ഉരുപ്പടികള്‍, തുണിത്തരങ്ങള്‍, മീറ, സുഗന്ധദ്രവ്യങ്ങള്‍, കുതിര, കോവര്‍കഴുത എന്നിവ ധാരാളം അവനു സമ്മാനിച്ചു.

26

സോളമന്‍ രഥങ്ങളെയും കുതിരക്കാരെയും ശേഖരിച്ചു. തന്റെ ആയിരത്തി നാനൂറു രഥങ്ങള്‍ക്കും പന്തീരായിരം കുതിരക്കാര്‍ക്കും നഗരങ്ങളിലും രാജാവിനു സമീപം ജറുസലെമിലും താവളം നല്‍കി.

27

ജറുസലെമില്‍ കല്ലുപോലെ വെള്ളി അവന്‍ സുലഭമാക്കി. ദേവദാരു ഷെഫെലായിലെ അത്തിമരം പോലെ സമൃദ്ധവുമാക്കി.

28

ഈജിപ്തില്‍നിന്നും കുവേയില്‍ നിന്നും സോളമന്‍ കുതിരകളെ ഇറക്കുമതി ചെയ്തു. രാജാവിന്റെ വ്യാപാരികള്‍ അവയെ കുവേയില്‍ നിന്നു വിലയ്ക്കുവാങ്ങി.

29

ഈജിപ്തില്‍ രഥം ഒന്നിന് അറുനൂറും, കുതിര ഒന്നിനു നൂറ്റിയമ്പതും ഷെക്കല്‍ വെള്ളി ആയിരുന്നു വില. ഹിത്യരുടെയും സിറിയാക്കാരുടെയും രാജാക്കന്‍മാര്‍ക്ക് രാജവ്യാപാരികള്‍ വഴി അവ കയറ്റുമതി ചെയ്തു.