1 രാജാക്കന്മാര്‍ 9

സോളമനു വാഗ്ദാനം
1

സോളമന്‍ ദേവാലയവും കൊട്ടാരവും, താന്‍ ആഗ്രഹിച്ചതൊക്കെയും പണിതു പൂര്‍ത്തിയാക്കി.

2

ഗിബയോനില്‍വച്ച് എന്നതുപോലെ കര്‍ത്താവ് വീണ്ടും അവനു പ്രത്യക്ഷനായി.

3

അവിടുന്ന് അരുളിച്ചെയ്തു: നീ എന്റെ സന്നിധിയില്‍ സമര്‍പ്പിച്ച പ്രാര്‍ഥനകളും യാചനകളും ഞാന്‍ ശ്രവിച്ചു. നീ നിര്‍മിക്കുകയും എന്നേക്കുമായി എന്റെ നാമംപ്രതിഷ്ഠിക്കുകയും ചെയ്ത ഈ ആലയം ഞാന്‍ വിശുദ്ധീകരിച്ചിരിക്കുന്നു. എന്റെ ഹൃദയപൂര്‍വമായ കടാക്ഷം സദാ അവിടെ ഉണ്ടായിരിക്കും.

4

നിന്റെ പിതാവിനെപ്പോലെ നീയും ഹൃദയനൈര്‍മല്യത്തോടും പരമാര്‍ഥതയോടുംകൂടെ എന്റെ മുന്‍പില്‍ വ്യാപരിക്കുകയും ഞാന്‍ കല്‍പിച്ചതെല്ലാം നിര്‍വഹിക്കുകയും എന്റെ ചട്ടങ്ങളും നിയമങ്ങളും അനുസരിക്കുകയും ചെയ്താല്‍,

5

ഇസ്രായേല്‍ സിംഹാസനം വാഴാന്‍ നിന്റെ വംശത്തില്‍ സന്തതി അറ്റുപോകുകയില്ല എന്ന് നിന്റെ പിതാവായ ദാവീദിനോടു ഞാന്‍ വാഗ്ദാനം ചെയ്തതുപോലെ ഇസ്രായേലില്‍ നിന്റെ സിംഹാസനം ഞാന്‍ എന്നേക്കും നിലനിര്‍ത്തും.

6

നീയോ നിന്റെ മക്കളോ എന്നെ ഉപേക്ഷിച്ച് എന്റെ കല്‍പനകളും നിയമങ്ങളും പാലിക്കാതെ, അന്യദേവന്‍മാരെ സേവിക്കുകയും ആരാധിക്കുകയും ചെയ്താല്‍,

7

ഞാന്‍ നല്‍കിയിരിക്കുന്ന ദേശത്തുനിന്ന് ഇസ്രായേലിനെ ഞാന്‍ വിച്‌ഛേദിക്കും. എനിക്കുവേണ്ടി ഞാന്‍ വിശുദ്ധീകരിച്ച ഈ ആലയം എന്റെ മുന്‍പില്‍ നിന്നു ഞാന്‍ നീക്കിക്കളയും. ഇസ്രായേല്‍, സകല ജനതകളുടെയും ഇടയില്‍ പരിഹാസപാത്രവും പഴമൊഴിയുമായി പരിണമിക്കും.

8

ഈ ആലയം നാശക്കൂമ്പാരമായിത്തീരും. അടുത്തുകൂടെ കടന്നുപോകുന്നവര്‍ സ്തബ്ധരായി ചോദിക്കും, ഈ ദേശത്തോടും ആലയത്തോടും എന്തുകൊണ്ടാണ് കര്‍ത്താവ് ഇങ്ങനെ ചെയ്തത്?

9

തങ്ങളുടെ പിതാക്കന്‍മാരെ ഈജിപ്തില്‍നിന്നു മോചിപ്പിച്ച ദൈവമായ കര്‍ത്താവിനെ അവര്‍ ഉപേക്ഷിക്കുകയും അന്യദേവന്‍മാരുടെ പിന്നാലെ പോയി, അവരെ ആരാധിക്കുകയും സേവിക്കുകയും ചെയ്തതുകൊണ്ടാണ് കര്‍ത്താവ് അവര്‍ക്ക് ഈ നാശം വരുത്തിയതെന്ന് അവര്‍തന്നെ ഉത്തരവും പറയും.

സോളമന്റെ പ്രവര്‍ത്തനങ്ങള്‍
10

കര്‍ത്താവിന്റെ ആലയവും രാജകൊട്ടാരവും പണിയാന്‍ സോളമന്‍ ഇരുപതു വര്‍ഷം എടുത്തു.

11

തനിക്ക് ആവശ്യമുള്ള സരളമരവും ദേവദാരുവും സ്വര്‍ണവും നല്‍കിയ ടയിറിലെ ഹീരാംരാജാവിനു സോളമന്‍ ഗലീലി പ്രദേശത്ത് ഇരുപതുനഗരങ്ങള്‍ കൊടുത്തു.

12

സോളമന്‍ സമ്മാനിച്ച നഗരങ്ങള്‍ കാണാന്‍ ഹീരാം ടയിറില്‍നിന്നു വന്നു. അവന് അവ ഇഷ്ടപ്പെട്ടില്ല.

13

അവന്‍ ചോദിച്ചു: സഹോദരാ, എന്തുതരം നഗരങ്ങളാണ് എനിക്ക് ഈ നല്‍കിയത്? അതിനാല്‍, അവ കാബൂല്‍ എന്ന് ഇന്നും അറിയപ്പെടുന്നു.

14

ഹീരാം നൂറ്റിയിരുപതു താലന്തു സ്വര്‍ണം സോളമനു കൊടുത്തിരുന്നു.

15

കര്‍ത്താവിന്റെ ആലയം, സ്വന്തം ഭവനം, മില്ലോ, ജറുസലെമിന്റെ മതില്‍, ഹസോര്‍, മെഗിദോ, ഗേസര്‍ -

16

ഈജിപ്തിലെ രാജാവായ ഫറവോ പിടിച്ചെടുക്കുകയും ചുട്ടെരിക്കുകയും, അവിടെ വസിച്ചിരുന്ന കാനാന്‍കാരെ വധിച്ചതിനുശേഷം സോളമനു ഭാര്യയായി നല്‍കിയ തന്റെ പുത്രിക്കു സ്ത്രീധനമായി കൊടുക്കുകയും ചെയ്ത നഗരമാണ് ഗേസര്‍.

17

സോളമന്‍ അതു പുതുക്കിപ്പണിതു - താഴത്തെ ബത്‌ഹോറോണ്‍,

18

യൂദാ മരുപ്രദേശത്തെ ബാലാത്ത്, താമാര്‍,

19

സോളമന്റെ സംഭരണനഗരങ്ങള്‍, രഥങ്ങള്‍ക്കു വേണ്ടിയുള്ള പട്ടണങ്ങള്‍, കുതിരക്കാര്‍ക്കു വേണ്ടിയുള്ള പട്ടണങ്ങള്‍ എന്നിവയും ജറുസലെമിലും ലബനോനിലും തന്റെ അധികാരത്തില്‍പ്പെട്ട മറ്റു പ്രദേശങ്ങളിലും താന്‍ പണിയാന്‍ ആഗ്രഹിച്ചവയും നിര്‍മിക്കാന്‍ സോളമന്‍ ചെയ്യിച്ച അടിമവേലയുടെ വിവരം ഇതാണ് :

20

ഇസ്രായേല്‍ക്കാരില്‍ ഉള്‍പ്പെടാത്ത അമോര്യര്‍, ഹിത്യര്‍, പെരീസ്യര്‍, ഹിവ്യര്‍, ജബൂസ്യര്‍ എന്നിവരില്‍ അവശേഷിച്ച സകലരെയും സോളമന്‍ അടിമവേലയ്ക്കു നിയോഗിച്ചു;

21

അവര്‍ ഇന്നും അങ്ങനെ തുടരുന്നു. ഇസ്രായേല്‍ ജനത്തിന് ഉന്‍മൂലനം ചെയ്യാന്‍ സാധിക്കാതെ അവശേഷിച്ച വരുടെ മക്കളായിരുന്നു ഇവര്‍.

22

ഇസ്രായേലില്‍ നിന്ന് ആരെയും സോളമന്‍ ദാസ്യവേലയ്ക്കു നിയോഗിച്ചില്ല. അവര്‍ അവന്റെ യോദ്ധാക്കളും അംഗരക്ഷകരും സേനാനായകന്‍മാരും ഉപസേനാനായകന്‍മാരും അശ്വ-രഥ സൈന്യങ്ങളുടെ അധിപന്‍മാരും ആയിരുന്നു.

23

സോളമന്‍ ചെയ്തുതീര്‍ത്ത ജോലികള്‍ക്ക് മേല്‍നോട്ടം വഹിച്ചത് അഞ്ഞൂറ്റിയന്‍പതു മേലാളന്‍മാരാണ്.

24

ഫറവോയുടെ മകള്‍, ദാവീദിന്റെ നഗരത്തില്‍നിന്ന് സോളമന്‍ അവള്‍ക്കു നിര്‍മിച്ചുകൊടുത്ത ഭവനത്തിലേക്കു മാറിത്താമസിച്ചു; അതിനുശേഷം അവന്‍ മില്ലോ നിര്‍മിച്ചു.

25

കര്‍ത്താവിനു നിര്‍മിച്ച ബലിപീഠത്തില്‍ സോളമന്‍ ആണ്ടുതോറും മൂന്നുപ്രാവശ്യം ദഹനബലികളും സമാധാനബലികളും അര്‍പ്പിക്കുകയും കര്‍ത്താവിന്റെ മുന്‍പില്‍ ധൂപാര്‍ച്ചന നടത്തുകയും ചെയ്തുവന്നു. ദേവാലയ നിര്‍മാണം അവന്‍ പൂര്‍ത്തിയാക്കി.

26

ഏദോമില്‍ ചെങ്കടല്‍ത്തീരത്ത് ഏലോത്തിനു സമീപം എസിയോന്‍ഗേബറില്‍ സോളമന്‍ കപ്പലുകള്‍ പണിയിച്ചു.

27

ആ കപ്പലുകളില്‍ സോളമന്റെ സേവകന്‍മാരോടൊപ്പം ഹീരാം തന്റെ ദാസന്‍മാരെയും അയച്ചു. അവര്‍ പരിചയമുള്ള നാവികരായിരുന്നു. അവര്‍ ഓഫീറില്‍ച്ചെന്ന് നാനൂറ്റിയിരുപതു താലന്തു സ്വര്‍ണം കൊണ്ടുവന്ന് സോളമന്‍ രാജാവിനു കൊടുത്തു.