1 രാജാക്കന്മാര്‍ 14

ജറോബോവാമിനു ശിക്ഷ
1

അക്കാലത്ത് ജറോബോവാമിന്റെ മകന്‍ അബിയാ രോഗബാധിതനായി.

2

ജറോബോവാം ഭാര്യയോടു പറഞ്ഞു: നീ എഴുന്നേറ്റ് എന്റെ ഭാര്യയാണെന്ന് അറിയാത്തവിധം വേഷം മാറി ഷീലോയിലേക്കു പോവുക. ഈ ജനത്തിനു ഞാന്‍ രാജാവായിരിക്കണം എന്നു പറഞ്ഞ അഹിയാ പ്രവാചകന്‍ അവിടെയുണ്ട്.

3

പത്ത് അപ്പവും കുറെ അടയും ഒരു ഭരണി തേനുമായി നീ അവന്റെ അടുക്കല്‍ ചെല്ലുക. കുട്ടിക്ക് എന്തു സംഭവിക്കുമെന്ന് അവന്‍ പറയും. അങ്ങനെ അവള്‍ ഷീലോയില്‍ അഹിയായുടെ വസതിയിലെത്തി.

4

വാര്‍ധക്യം നിമിത്തം കണ്ണ് മങ്ങിയിരുന്നതിനാല്‍ അവനു കാണാന്‍ സാധിച്ചില്ല.

5

ജറോബോവാമിന്റെ ഭാര്യ തന്റെ രോഗിയായ പുത്രനെക്കുറിച്ചു ചോദിക്കാന്‍ വരുന്നെന്നും, അവളോട് എന്തു പറയണമെന്നും കര്‍ത്താവ് അഹിയായെ അറിയിച്ചു. വേറൊരുവളായി ഭാവിച്ചുകൊണ്ടാണ് അവള്‍ ചെന്നത്.

6

എന്നാല്‍, അവള്‍ വാതില്‍കടന്നപ്പോള്‍ കാല്‍പെരുമാറ്റം കേട്ടിട്ട് അഹിയാ പറഞ്ഞു: ജറോബോവാമിന്റെ ഭാര്യ അകത്തുവരൂ; നീ വേറൊരുവളായി നടിക്കുന്നതെന്തിന്? ദുസ്‌സഹമായ വാര്‍ത്ത നിന്നെ അറിയിക്കാന്‍ ഞാന്‍ നിയുക്തനായിരിക്കുന്നു.

7

നീ ചെന്ന് ജറോബോവാമിനോടു പറയുക: ഇസ്രായേലിന്റെ ദൈവമായ കര്‍ത്താവ് അരുളിച്ചെയ്യുന്നു, ഞാന്‍ ജനത്തിന്റെ ഇടയില്‍ നിന്ന് നിന്നെ ഉയര്‍ത്തി, എന്റെ ജനമായ ഇസ്രായേലിന്റെ നായകനാക്കി.

8

ദാവീദിന്റെ ഭവനത്തില്‍നിന്നു രാജ്യം പറിച്ചെടുത്ത് ഞാന്‍ നിനക്കു തന്നു. നീയാകട്ടെ എന്റെ കല്‍പനകള്‍ അനുസരിക്കുകയും എന്റെ ദൃഷ്ടിയില്‍ നീതിമാത്രം ചെയ്ത് പൂര്‍ണഹൃദയത്തോടെ എന്നെ അനുഗമിക്കുകയും ചെയ്ത എന്റെ ദാസന്‍ ദാവീദിനെപ്പോലെയല്ല.

9

മാത്രമല്ല, നിന്റെ മുന്‍ഗാമികളെക്കാള്‍ അധികം തിന്‍മ നീ പ്രവര്‍ത്തിച്ചു. നീ അന്യദേവന്‍മാരെയും വാര്‍പ്പുവിഗ്രഹങ്ങളെയും ഉണ്ടാക്കി എന്നെ പ്രകോപിപ്പിച്ചു; എന്നെ പുറംതള്ളുകയും ചെയ്തു.

10

ആകയാല്‍, ജറോബോവാമിന്റെ കുടുംബത്തിനു ഞാന്‍ നാശം വരുത്തും. ഇസ്രായേലില്‍ ജറോബോവാമിനുള്ള അടിമകളും സ്വതന്ത്രരും ആയ പുരുഷന്‍മാരെയെല്ലാം ഞാന്‍ വിച്‌ഛേദിക്കും. ജറോബോവാമിന്റെ കുടുംബത്തെ ചപ്പുചവറുകള്‍ എരിച്ചുകളയുന്നതു പോലെ ഞാന്‍ പൂര്‍ണമായി നശിപ്പിക്കും.

11

ജറോബോവാമിന്റെ ബന്ധുക്കളില്‍ ആരെങ്കിലും പട്ടണത്തില്‍വച്ചു മരിച്ചാല്‍ അവരെ നായ്ക്കളും വെളിമ്പ്രദേശത്തുവച്ചു മരിച്ചാല്‍ ആകാശത്തിലെ പറവകളും ഭക്ഷിക്കും. കര്‍ത്താവാണ് ഇത് അരുളിച്ചെയ്തത്.

12

എഴുന്നേറ്റു വീട്ടില്‍ പോവുക. നീ പട്ടണത്തില്‍ കാലുകുത്തുമ്പോള്‍ കുട്ടി മരിക്കും.

13

ഇസ്രായേല്‍ ജനം ദുഃഖം ആചരിക്കുകയും അവനെ സംസ്കരിക്കുകയും ചെയ്യും. ജറോബോവാമിന്റെ കുടുംബത്തില്‍ അവന്‍ മാത്രമേ കല്ലറയില്‍ സംസ്‌കരിക്കപ്പെടുകയുള്ളൂ; എന്തെന്നാല്‍, ഇസ്രായേലിന്റെ ദൈവമായ കര്‍ത്താവ് ജറോബോവാമിന്റെ സന്തതികളില്‍ അവനില്‍ മാത്രം അല്‍പം നന്‍മ കണ്ടിരുന്നു.

14

കര്‍ത്താവ് ഇസ്രായേലില്‍ ഒരു രാജാവിനെ ഉയര്‍ത്തും. അവന്‍ ജറോബോവാമിന്റെ ഭവനത്തെ ഉന്‍മൂലനം ചെയ്യും.

15

ഇസ്രായേല്‍ അഷേരാപ്രതിഷ്ഠകള്‍ സ്ഥാപിച്ച് കര്‍ത്താവിനെ പ്രകോപിപ്പിച്ചതിനാല്‍, വെള്ളത്തില്‍ ഞാങ്ങണ ആടുന്നതുപോലെ അവിടുന്ന് അവരെ അടിച്ച് ഉലയ്ക്കുകയും, താന്‍ അവരുടെ പിതാക്കന്‍മാര്‍ക്ക് നല്‍കിയ ഈ നല്ല ദേശത്തുനിന്ന് അവരെ ഉന്‍മൂലനംചെയ്ത്, യൂഫ്രട്ടീസ് നദിക്കപ്പുറം ചിതറിച്ചു കളയുകയും ചെയ്യും.

16

പാപം സ്വയം ചെയ്യുകയും ഇസ്രായേലിനെക്കൊണ്ടു ചെയ്യിക്കുകയും ചെയ്ത ജറോബോവാം നിമിത്തം കര്‍ത്താവ് ഇസ്രായേലിനെ കൈവെടിയും.

17

ജറോബോവാമിന്റെ ഭാര്യ തിര്‍സായിലേക്കു മടങ്ങി. അവള്‍ കൊട്ടാരത്തിന്റെ പൂമുഖത്ത് എത്തിയപ്പോള്‍ കുട്ടി മരിച്ചു.

18

കര്‍ത്താവ് തന്റെ ദാസനായ അഹിയാപ്രവാചകനിലൂടെ അരുളിച്ചെയ്തതുപോലെ ഇസ്രായേല്‍ജനം അവനെ സംസ്‌കരിച്ച് ദുഃഖം ആചരിച്ചു.

ജറോബോവാമിന്റെ മരണം
19

ജറോബോവാമിന്റെ യുദ്ധങ്ങളുംഭരണവുമുള്‍പ്പെടെയുള്ള മറ്റു വിവരങ്ങള്‍ ഇസ്രായേല്‍രാജാക്കന്‍മാരുടെ ദിനവൃത്താന്തത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ട്.

20

ജറോബോവാം ഇരുപത്തിരണ്ടുവര്‍ഷം രാജ്യം ഭരിച്ചു. അവന്‍ പിതാക്കന്‍മാരോടു ചേര്‍ന്നു; മകന്‍ നാദാബ് രാജാവായി.

21

സോളമന്റെ മകന്‍ റഹോബോവാം ആണ് യൂദായില്‍ വാണിരുന്നത്. ഭരണം ഏല്‍ക്കുമ്പോള്‍ അവനു നാല്‍പത്തൊന്നു വയസ്‌സായിരുന്നു. കര്‍ത്താവ് ഇസ്രായേല്‍ ഗോത്രങ്ങളില്‍നിന്ന് തനിക്കായി തിരഞ്ഞെടുത്ത ജറുസലെം നഗരത്തില്‍ അവന്‍ പതിനേഴു വര്‍ഷം ഭരിച്ചു. അവന്റെ അമ്മ അമ്മോന്യസ്ത്രീയായ നാമാ ആയിരുന്നു.

22

യൂദാ കര്‍ത്താവിന്റെ മുന്‍പില്‍ തിന്‍മ പ്രവര്‍ത്തിച്ചു. അവര്‍ പാപം ചെയ്ത് തങ്ങളുടെ പിതാക്കന്‍മാരെക്കാള്‍ കൂടുതല്‍ അവിടുത്തെ പ്രകോപിപ്പിച്ചു.

23

അവര്‍ പൂജാഗിരികളും സ്തംഭങ്ങളും ഉണ്ടാക്കി; എല്ലാ കുന്നുകളുടെയും മുകളിലും എല്ലാ വൃക്ഷങ്ങളുടെയും ചുവട്ടിലും അഷേരാപ്രതിഷ്ഠകള്‍ സ്ഥാപിക്കുകയും ചെയ്തു.

24

ദേവപ്രീതിക്കു വേണ്ടിയുള്ള ആണ്‍ വേശ്യാസമ്പ്രദായവും അവിടെ ഉണ്ടായിരുന്നു. കര്‍ത്താവ് ഇസ്രായേല്‍ ജനത്തിന്റെ മുന്‍പില്‍നിന്ന് ആട്ടിയകറ്റിയ ജനതകളുടെ എല്ലാ മ്‌ളേച്ഛതകളിലും അവര്‍ മുഴുകി.

25

റഹോബോവാമിന്റെ വാഴ്ചയുടെ അഞ്ചാം വര്‍ഷം ഈജിപ്തിലെ രാജാവായ ഷീഷാക്ക് ജറുസലെമിനെ ആക്രമിച്ചു.

26

ദേവാലയത്തിലെയും കൊട്ടാരത്തിലെയും നിധികളും സോളമന്‍ നിര്‍മിച്ച സുവര്‍ണപരിചകളും അവന്‍ കവര്‍ന്നെടുത്തു. എല്ലാം അവന്‍ കൊണ്ടുപോയി.

27

റഹോബോവാം അവയ്ക്കു പകരം ഓട്ടുപരിചകള്‍ നിര്‍മിച്ച് കൊട്ടാരത്തിലെ കാവല്‍പ്പടത്തലവന്‍മാരെ ഏല്‍പിച്ചു.

28

രാജാവ് ദേവാലയം സന്ദര്‍ശിക്കുമ്പോഴെല്ലാം അകമ്പടിക്കാര്‍ അവ വഹിക്കുകയും പിന്നീട് കാവല്‍പ്പുരയിലേക്കു തിരികെ കൊണ്ടുവരുകയും ചെയ്തുപോന്നു.

29

റഹോബോവാം ചെയ്ത മറ്റു കാര്യങ്ങള്‍ യൂദാരാജാക്കന്‍മാരുടെ ദിനവൃത്താന്തത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ടല്ലോ.

30

റഹോബോവാമും ജറോബോവാമും നിരന്തരം പൊരുതിക്കൊണ്ടിരുന്നു.

31

റഹോബോവാം മരിച്ച് തന്റെ പിതാക്കന്‍മാരോടുകൂടെ ദാവീദിന്റെ നഗരത്തില്‍ സംസ്‌കരിക്കപ്പെട്ടു. അമ്മോന്യയായ നാമാ ആയിരുന്നു അവന്റെ അമ്മ. അവന്റെ മകന്‍ അബിയാം ഭരണമേറ്റു.