1 രാജാക്കന്മാര്‍ 15

അബിയാം
1

നെബാത്തിന്റെ മകന്‍ ജറോബോവാമിന്റെ വാഴ്ചയുടെ പതിനെട്ടാം വര്‍ഷം അബിയാം യൂദായില്‍ ഭരണം ആരംഭിച്ചു.

2

അവന്‍ മൂന്നുവര്‍ഷം ജറുസലെമില്‍ ഭരിച്ചു; അബ്‌സലോമിന്റെ മകള്‍ മാഖാ ആയിരുന്നു അവന്റെ അമ്മ.

3

പിതാവിന്റെ പാപങ്ങളില്‍ അവനും ഏര്‍പ്പെട്ടു. കര്‍ത്താവിന്റെ സന്നിധിയില്‍ വിശ്വസ്തനായി പ്രവര്‍ത്തിച്ച പിതാവായ ദാവീദിന്റേതുപോലെയായിരുന്നില്ല അവന്റെ ഹൃദയം.

4

എങ്കിലും ദാവീദിനെ പ്രതി ദൈവമായ കര്‍ത്താവ് അബിയാമിന് കിരീടാവകാശിയായി ഒരു പുത്രനെ നല്‍കുകയും ജറുസലെമിനെ സുസ്ഥിരമാക്കുകയും ചെയ്തു.

5

ദാവീദ് ഹിത്യനായ ഊറിയായുടെ കാര്യത്തിലൊഴികെ കര്‍ത്താവു കല്‍പിച്ചയാതൊന്നിലും നിന്ന് ആയുഷ്‌കാലത്തൊരിക്കലും വ്യതിചലിക്കാതെ അവിടുത്തെ ദൃഷ്ടിയില്‍ നീതിമാത്രം ചെയ്തു.

6

അബിയാം ചെയ്ത മറ്റുകാര്യങ്ങള്

7

യൂദാരാജാക്കന്‍മാരുടെ ദിനവൃത്താന്തത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ടല്ലോ. അബിയാമും ജറോബോവാമും തമ്മില്‍ ജീവിതകാലം മുഴുവന്‍യുദ്ധം നടന്നു.

8

അബിയാം പിതാക്കന്‍മാരോടു ചേരുകയും ദാവീദിന്റെ നഗരത്തില്‍ സംസ്‌കരിക്കപ്പെടുകയും ചെയ്തു. അവന്റെ മകന്‍ ആസാ ഭരണമേറ്റു.

ആസാ
9

ഇസ്രായേല്‍രാജാവായ ജറോബോവാമിന്റെ വാഴ്ചയുടെ ഇരുപതാംവര്‍ഷം ആസാ യൂദായില്‍ ഭരണം തുടങ്ങി.

10

അവന്‍ ജറുസലെമില്‍ നാല്‍പത്തൊന്നു കൊല്ലം ഭരിച്ചു. അവന്റെ പിതാമഹി അബ്‌സലോമിന്റെ മകള്‍ മാഖാ ആയിരുന്നു.

11

ആസാ പിതാവായ ദാവീദിനെപ്പോലെ കര്‍ത്താവിന്റെ ദൃഷ്ടിയില്‍ നീതിപൂര്‍വം വര്‍ത്തിച്ചു.

12

അവന്‍ നാട്ടില്‍നിന്നു ദേവപ്രീതിക്കായുള്ള ആണ്‍ വേശ്യാസമ്പ്രദായം ഉച്ചാടനം ചെയ്തു. പിതാക്കന്‍മാര്‍ നിര്‍മിച്ച എല്ലാ വിഗ്രഹങ്ങളും നിര്‍മാര്‍ജനം ചെയ്തു.

13

പിതാമഹിയായ മാഖാ അഷേരായ്ക്കു മ്‌ളേച്ഛവിഗ്രഹം നിര്‍മിച്ചതിനാല്‍ അവന്‍ അവളെ അമ്മറാണിയുടെ പദവിയില്‍നിന്നു നീക്കി. വിഗ്രഹം തകര്‍ത്ത് കിദ്രോന്‍ അരുവിക്കരയില്‍ ദഹിപ്പിച്ചു.

14

എന്നാല്‍, അവന്‍ പൂജാഗിരികള്‍ നശിപ്പിച്ചില്ല. എങ്കിലും ജീവിതകാലം മുഴുവന്‍ ആസായുടെ ഹൃദയം കര്‍ത്താവിനോടു വിശ്വസ്തത പുലര്‍ത്തി.

15

താനും തന്റെ പിതാവും കാഴ്ചയര്‍പ്പിച്ച സ്വര്‍ണവും വെള്ളിയും പാത്രങ്ങളും അവന്‍ കര്‍ത്താവിന്റെ ആലയത്തില്‍ കൊണ്ടുവന്നു.

16

ആസായും ഇസ്രായേല്‍രാജാവായ ബാഷായും തമ്മില്‍ നിരന്തരം യുദ്ധം നടന്നു.

17

ഇസ്രായേല്‍ രാജാവായ ബാഷാ യൂദായ്‌ക്കെതിരേ പുറപ്പെട്ടു; യൂദാരാജാവായ ആസായുമായി ബന്ധം ഉണ്ടാകാതിരിക്കാന്‍ റാമാ നിര്‍മിച്ചു.

18

ആസാ ദേവാലയത്തിലെയും കൊട്ടാരത്തിലെയും ഭണ്‍ഡാരത്തില്‍ ശേഷിച്ചിരുന്ന സ്വര്‍ണവും വെള്ളിയും ദമാസ്‌ക്കസില്‍ വസിച്ചിരുന്ന ഹെസിയോനിന്റെ പൗത്രനും തബ്രിമ്മോനിന്റെ മകനുമായ ബന്‍ഹദാദ് എന്ന സിറിയന്‍രാജാവിനു കൊടുത്തയച്ചു കൊണ്ടു പറഞ്ഞു:

19

നമ്മുടെ പിതാക്കന്‍മാര്‍ തമ്മിലുണ്ടായിരുന്നതു പോലെ നമുക്കും സഖ്യം ചെയ്യാം. ഞാനിതാ സ്വര്‍ണവും വെള്ളിയും സമ്മാനമായി അയയ്ക്കുന്നു. ഇസ്രായേല്‍രാജാവായ ബാഷാ എന്റെ രാജ്യത്തില്‍ നിന്നു പിന്‍മാറുന്നതിന് അവനുമായുള്ള സഖ്യം വിച്‌ഛേദിക്കുക.

20

ആസാരാജാവിന്റെ അഭ്യര്‍ഥന സ്വീകരിച്ച് ബന്‍ഹദാദ് സേനാധിപന്‍മാരെ ഇസ്രായേല്‍ നഗരങ്ങള്‍ക്കെതിരേ അയച്ചു. അവര്‍ നഫ്താലിദേശത്തോടൊപ്പം ഇയോന്‍, ദാന്‍, ആബെല്‍ ബത്മാക്കാ, കിന്നറോത്ത് എന്നിവ കീഴടക്കി.

21

ഇതറിഞ്ഞു ബാഷാ റാമായുടെ നിര്‍മാണം നിര്‍ത്തിവച്ച് തിര്‍സായില്‍ത്തന്നെ താമസിച്ചു.

22

ആസാരാജാവ് ഒരു വിളംബരംമൂലം യൂദാനിവാസികളെ വിളിച്ചുകൂട്ടി. ആരെയും ഒഴിവാക്കിയില്ല. റാമാ പണിയാന്‍ ബാഷാ സംഭരിച്ചിരുന്ന കല്ലും മരവും അവര്‍ എടുത്തുകൊണ്ടു വന്നു. ആസാരാജാവ് ഇവകൊണ്ട് ബഞ്ചമിനിലെ ഗേബയും മിസ്പായും നിര്‍മിച്ചു.

23

ആസായുടെ മറ്റു പ്രവര്‍ത്തനങ്ങളും ശക്തി വൈഭവവും അവന്‍ പണിയിച്ച നഗരങ്ങളുടെ വിവരങ്ങളും, യൂദാരാജാക്കന്‍മാരുടെ ദിനവൃത്താന്തത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ടല്ലോ. വാര്‍ധക്യത്തില്‍ അവന് കാലില്‍ രോഗം പിടിപെട്ടു. അവനും പിതാക്കന്‍മാരോടു ചേര്‍ന്നു;

24

പിതാവായ ദാവീദിന്റെ നഗരത്തില്‍ സംസ്‌കരിക്കപ്പെട്ടു. അവന്റെ മകന്‍ യഹോഷാഫാത്ത് ഭരണമേറ്റു.

ഇസ്രായേല്‍ രാജാക്കന്‍മാര്‍ : നാദാബ്
25

ജറോബോവാമിന്റെ മകന്‍ നാദാബ് യൂദാരാജാവായ ആസായുടെ രണ്ടാം ഭരണ വര്‍ഷം ഇസ്രായേലില്‍ ഭരണം ആരംഭിച്ചു. അവന്‍ രണ്ടുകൊല്ലം വാണു.

26

തന്റെ പിതാവ് ഇസ്രായേലിനെ വഴിപിഴപ്പിച്ച പാപമാര്‍ഗത്തില്‍ ചരിച്ച് അവന്‍ കര്‍ത്താവിന്റെ സന്നിധിയില്‍ തിന്‍മ പ്രവര്‍ത്തിച്ചു.

27

ഇസാക്കര്‍ ഗോത്രത്തില്‍പ്പെട്ട അഹിയായുടെ മകന്‍ ബാഷാ അവനെതിരേ ഗൂഢാലോചന നടത്തി. നാദാബും ഇസ്രായേലും ഫിലിസ്ത്യനഗരമായ ഗിബത്തോണ്‍ ആക്രമിച്ചപ്പോള്‍ ബാഷാ അവനെ വധിച്ചു.

28

ഇങ്ങനെ യൂദാരാജാവായ ആസായുടെ മൂന്നാം ഭരണവര്‍ഷം ബാഷാ നാദാബിനെ കൊന്ന് തല്‍സ്ഥാനത്തു വാണു.

29

രാജാവായപ്പോള്‍ത്തന്നെ അവന്‍ ജറോബോവാമിന്റെ വംശം മുഴുവന്‍ നശിപ്പിച്ചു. കര്‍ത്താവ് തന്റെ ദാസനും ഷീലോന്യനുമായ അഹിയാവഴി അരുളിച്ചെയ്തിരുന്നതു പോലെ, അവന്റെ സന്തതികളില്‍ ആരും അവശേഷിച്ചില്ല.

30

ജറോബോവാം ചെയ്തതും ഇസ്രായേലിനെക്കൊണ്ടു ചെയ്യിച്ചതുമായ പാപങ്ങള്‍ ഇസ്രായേലിന്റെ ദൈവമായ കര്‍ത്താവിന്റെ കോപം ജ്വലിപ്പിച്ചതിനാലാണ് ഇതു സംഭവിച്ചത്.

31

നാദാബിനെക്കുറിച്ചുള്ള മറ്റു വിവരങ്ങളും അവന്റെ പ്രവര്‍ത്തനങ്ങളും ഇസ്രായേല്‍ രാജാക്കന്‍മാരുടെ ദിനവൃത്താന്തത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ടല്ലോ.

32

ആസായും ഇസ്രായേല്‍ രാജാവായ ബാഷായും തമ്മില്‍ നിരന്തരംയുദ്ധം നടന്നു.

ബാഷാ
33

യൂദാരാജാവായ ആസായുടെ മൂന്നാം ഭരണവര്‍ഷം അഹിയായുടെ മകന്‍ ബാഷാ ഭരണമേറ്റു. അവന്‍ ഇരുപത്തിനാലു വര്‍ഷം ഇസ്രായേല്‍രാജാവായി തിര്‍സായില്‍ വാണു.

34

അവനും കര്‍ത്താവിന്റെ സന്നിധിയില്‍ തിന്‍മ പ്രവര്‍ത്തിച്ചു. ജറോബോവാമിന്റെ മാര്‍ഗങ്ങളിലും ഇസ്രായേലിനെ വഴിപിഴപ്പിച്ച അവന്റെ പാപങ്ങളിലും ബാഷാ വ്യാപരിച്ചു.