1 രാജാക്കന്മാര്‍ 16

1

ഹനാനിയുടെ മകന്‍ യേഹുവഴി കര്‍ത്താവ് ബാഷായ്‌ക്കെതിരേ അരുളിച്ചെയ്തു:

2

ഞാന്‍ നിന്നെ പൊടിയില്‍ നിന്നുയര്‍ത്തി, എന്റെ ജനമായ ഇസ്രായേലിന്റെ രാജാവാക്കി. എന്നാല്‍, നീ ജറോബോവാമിന്റെ വഴിയില്‍ നടക്കുകയും എന്റെ ജനമായ ഇസ്രായേലിനെക്കൊണ്ടു പാപം ചെയ്യിച്ച് എന്നെ പ്രകോപിപ്പിക്കുകയും ചെയ്തു.

3

ഞാന്‍ ബാഷായെയും അവന്റെ വംശത്തെയും നിശ്‌ശേഷം നശിപ്പിക്കും: നിന്റെ ഭവനം നെബാരത്തിന്റെ മകന്‍ ജറോബോവാമിന്റെ ഭവനം പോലെയാക്കും.

4

പട്ടണത്തില്‍വച്ചു മരിക്കുന്ന ബാഷാവംശജരെ നായ്ക്കള്‍ ഭക്ഷിക്കും; വയലില്‍വച്ചു മരിക്കുന്നവരെ ആകാശപ്പറവകളും.

5

ബാഷായുടെ മറ്റെല്ലാ പ്രവര്‍ത്തനങ്ങളും ശക്തി വൈഭവവും ഇസ്രായേല്‍ രാജാക്കന്‍മാരുടെ ദിനവൃത്താന്തത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ടല്ലോ.

6

ബാഷായും പിതാക്കന്‍മാരോടു ചേര്‍ന്നു; തിര്‍സായില്‍ സംസ്‌കരിക്കപ്പെട്ടു. അവന്റെ മകന്‍ ഏലാ ഭരണമേറ്റു.

7

ജറോബോവാമിന്റെ ഭവനത്തെപ്പോലെ കര്‍ത്താവിന്റെ സന്നിധിയില്‍ പാപം ചെയ്ത് അവിടുത്തെ പ്രകോപിപ്പിക്കുകയും ആ ഭവനത്തെ നശിപ്പിക്കുകയും ചെയ്തതുകൊണ്ടാണ് ഹനാനിയുടെ മകനായ യേഹു പ്രവാചകന്‍ വഴി കര്‍ത്താവ് ബാഷായ്ക്കും അവന്റെ വംശത്തിനുമെതിരായി സംസാരിച്ചത്.

ഏലാ
8

യൂദാരാജാവ് ആസായുടെ ഇരുപത്താറാം ഭരണവര്‍ഷം ബാഷായുടെ മകന്‍ ഏലാ ഇസ്രായേലിന്റെ രാജാവായി തിര്‍സായില്‍ ഭരണം തുടങ്ങി. അവന്‍ രണ്ടുവര്‍ഷം വാണു.

9

എന്നാല്‍, അവന്റെ തേര്‍പ്പടയുടെ പകുതിയുടെ അധിപനായിരുന്ന സിമ്രി അവനെതിരേ ഗൂഢാലോചന നടത്തി. തിര്‍സായിലെ നഗരാധിപനായ അര്‍സായുടെ ഭവനത്തില്‍ ഏലാ മദ്യപിച്ചു മത്തനായി കിടക്കുകയായിരുന്നു.

10

സിമ്രി അകത്തുകടന്ന് അവനെ വധിച്ചു; അവന്‍ രാജാവായി. യൂദാരാജാവായ ആസായുടെ ഇരുപത്തേഴാം ഭരണവര്‍ഷത്തിലാണ് ഇതു സംഭവിച്ചത്.

11

രാജാവായ ഉടനെ അവന്‍ ബാഷാ ഭവനത്തെ മുഴുവന്‍ കൊന്നൊടുക്കി. ബാഷായുടെ ബന്ധുക്കളോ സ്‌നേഹിതരോ ആയി ഒരു പുരുഷനും അവശേഷിച്ചില്ല.

12

യേഹുപ്രവാചകന്‍ വഴി ബാഷായ്‌ക്കെതിരേ കര്‍ത്താവ് അരുളിച്ചെയ്തതു പോലെ അവന്റെ വംശത്തെ മുഴുവന്‍ സിമ്രി നശിപ്പിച്ചു.

13

വിഗ്രഹാരാധന വഴി പാപം ചെയ്തും ഇസ്രായേലിനെക്കൊണ്ടു ചെയ്യിച്ചും ബാഷായും മകന്‍ ഏലായും ഇസ്രായേലിന്റെ ദൈവമായ കര്‍ത്താവിനെ പ്രകോപിപ്പിച്ചതു കൊണ്ടാണ് ഇതു സംഭവിച്ചത്.

14

ഏലായെപ്പറ്റിയുള്ള മറ്റു വിവരങ്ങളും അവന്റെ പ്രവര്‍ത്തനങ്ങളും ഇസ്രായേല്‍ രാജാക്കന്‍മാരുടെ ദിനവൃത്താന്തത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ടല്ലോ.

സിമ്രി
15

യൂദാരാജാവ് ആസായുടെ ഇരുപത്തേഴാം ഭരണവര്‍ഷം സിമ്രി തിര്‍സായില്‍ ഏഴുദിവസം ഭരിച്ചു; ഇസ്രായേല്‍ സൈന്യം ഫിലിസ്ത്യ നഗരമായ ഗിബത്തോണിനെതിരേ പാളയമടിച്ചിരിക്കുകയായിരുന്നു.

16

രാജാവിനെതിരേ സിമ്രി ഗൂഢാലോചന നടത്തി അവനെ വധിച്ചുവെന്ന് പാളയത്തില്‍ അറിവു കിട്ടി. അന്ന് അവിടെ വച്ചുതന്നെ ഇസ്രായേല്‍ജനം സേനാനായകനായ ഓമ്രിയെ രാജാവാക്കി.

17

ഓമ്രിയും ഇസ്രായേല്‍ജനവും ഗിബത്തോണില്‍ നിന്നു പുറപ്പെട്ട് തിര്‍സാ വളഞ്ഞു.

18

പട്ടണം പിടിക്കപ്പെട്ടെന്നു കണ്ടപ്പോള്‍, സിമ്രി കൊട്ടാരത്തിന്റെ ഉള്ളറയില്‍ക്കടന്ന് കൊട്ടാരത്തിനു തീ കൊളുത്തി ആത്മഹത്യ ചെയ്തു.

19

ജറോബോവാമിനെപ്പോലെ പാപം ചെയ്യുകയും ഇസ്രായേലിനെ പാപമാര്‍ഗത്തിലേക്കു നയിക്കുകയും ചെയ്തു. കര്‍ത്താവിന്റെ സന്നിധിയില്‍ തിന്‍മ പ്രവര്‍ത്തിച്ചതിനാലാണ് അവന് ഇതു സംഭവിച്ചത്.

20

സിമ്രിയെക്കുറിച്ചുള്ള മറ്റു വിവരങ്ങളും അവന്റെ ഗൂഢാലോചനയും ഇസ്രായേല്‍ രാജാക്കന്‍മാരുടെ ദിനവൃത്താന്തത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ടല്ലോ.

ഓമ്രി
21

ഇസ്രായേല്‍ ജനം ഇരു ചേരികളിലായിപ്പിരിഞ്ഞു. ഗിനാത്തിന്റെ മകന്‍ തിബ്‌നിയെ രാജാവാക്കാന്‍ ഒരു വിഭാഗം അവന്റെ പക്ഷത്തും മറുഭാഗം ഓമ്രിയുടെ പക്ഷത്തും ചേര്‍ന്നു.

22

ഓമ്രിപക്ഷം ഗിനാത്തിന്റെ മകന്‍ തിബ്‌നിയുടെ അനുയായികളെ തോല്‍പിച്ചു; തിബ്‌നി മരിക്കുകയും ഓമ്രി രാജാവാകുകയും ചെയ്തു.

23

യൂദാരാജാവായ ആസായുടെ മുപ്പത്തൊന്നാം ഭരണവര്‍ഷം ഓമ്രി ഇസ്രായേലില്‍ രാജാവായി; പന്ത്രണ്ടുവര്‍ഷം അവന്‍ ഭരിച്ചു; ആറുവര്‍ഷം തിര്‍സായിലാണ് വാണത്.

24

രണ്ടു താലന്തു വെള്ളിക്ക് അവന്‍ ഷെമേറിന്റെ കൈയില്‍നിന്നു സമരിയാമല വാങ്ങി. ചുറ്റും കോട്ട കെട്ടി പട്ടണം നിര്‍മിച്ചു. പട്ടണത്തിനു മലയുടെ ഉടമസ്ഥനായ ഷെമേറിന്റെ നാമം ആസ്പദമാക്കി സമരിയാ എന്നു പേരിട്ടു.

25

ഓമ്രി കര്‍ത്താവിന്റെ സന്നിധിയില്‍ തിന്‍മ പ്രവര്‍ത്തിച്ചു; മുന്‍ഗാമികളെക്കാളേറെ തിന്‍മയില്‍ മുഴുകി;

26

അവന്‍ നെബാത്തിന്റെ മകന്‍ ജറോബോവാമിന്റെ മാര്‍ഗം പിന്തുടരുകയും ഇസ്രായേല്‍ജനത്തെ വിഗ്രഹാരാധനവഴി പാപം ചെയ്യിച്ച് ദൈവമായ കര്‍ത്താവിനെ പ്രകോപിപ്പിക്കുകയും ചെയ്തു.

27

ഓമ്രിയുടെ മറ്റെല്ലാ പ്രവര്‍ത്തനങ്ങളും അവന്റെ ശക്തിവൈഭവവും ഇസ്രായേല്‍രാജാക്കന്‍മാരുടെ ദിനവൃത്താന്തത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ടല്ലോ.

28

ഓമ്രി പിതാക്കന്‍മാരോടു ചേര്‍ന്നു. സമരിയായില്‍ സംസ്‌കരിക്കപ്പെട്ടു. മകന്‍ ആഹാബ് ഭരണമേറ്റു.

ആഹാബ്
29

യൂദാരാജാവായ ആസായുടെ മുപ്പത്തിയെട്ടാം ഭരണവര്‍ഷമാണ് ഓമ്രിയുടെ മകന്‍ ആഹാബ് സമരിയായില്‍ ഇസ്രായേല്‍ ജനത്തിന്റെ രാജാവായത്. അവന്‍ ഇരുപത്തിരണ്ടു വര്‍ഷം ഭരിച്ചു.

30

ഓമ്രിയുടെ മകന്‍ ആഹാബ് തന്റെ മുന്‍ഗാമികളെക്കാളധികം കര്‍ത്താവിന്റെ സന്നിധിയില്‍ തിന്‍മപ്രവര്‍ത്തിച്ചു.

31

നെബാത്തിന്റെ മകന്‍ ജറോബോവാമിന്റെ പാപങ്ങളില്‍ വ്യാപരിച്ചത് പോരാഞ്ഞിട്ട് അവന്‍ സീദോന്‍ രാജാവായ എത്ബാലിന്റെ മകള്‍ ജസെബെലിനെ വിവാഹം ചെയ്യുകയും ബാല്‍ദേവനെ ആരാധിക്കുകയും ചെയ്തു.

32

സമരിയായില്‍ താന്‍ പണിയിച്ച ബാല്‍ക്‌ഷേത്രത്തില്‍ ബാലിന് അവന്‍ ഒരു ബലിപീഠം സ്ഥാപിച്ചു.

33

അവന്‍ ഒരു അഷേരാപ്രതിഷ്ഠയും ഉണ്ടാക്കി; തന്റെ മുന്‍ഗാമികളെക്കാളധികമായി ആഹാബ് ഇസ്രായേലിന്റെ ദൈവമായ കര്‍ത്താവിനെ പ്രകോപിപ്പിച്ചു.

34

അവന്റെ കാലത്ത് ബഥേലിലെ ഹിയേല്‍ ജറീക്കോ പണിയിച്ചു. നൂനിന്റെ മകന്‍ ജോഷ്വവഴി കര്‍ത്താവ് അരുളിച്ചെയ്തതുപോലെ നഗരത്തിന്റെ അടിസ്ഥാനമിട്ടപ്പോള്‍ അവന് മൂത്തമകന്‍ അബിറാമും കവാടം നിര്‍മിച്ചപ്പോള്‍ ഇളയ മകന്‍ സെഹൂബും നഷ്ടപ്പെട്ടു.