1 സാമുവല്‍ 17

ദാവീദും ഗോലിയാത്തും
1

ഫിലിസ്ത്യര്‍ യുദ്ധത്തിനു സൈന്യത്തെ ഒരുമിച്ചുകൂട്ടി. അവര്‍ യൂദായുടെ സൊക്കോയില്‍ സമ്മേളിച്ച് സൊക്കോയ്ക്കും അസെക്കായ്ക്കും മധ്യേ ഏഫെസ്ദമ്മിമില്‍ പാളയമടിച്ചു.

2

സാവൂളും ഇസ്രായേല്യരും ഏലാതാഴ്‌വരയില്‍ പാളയമടിച്ച് അവര്‍ക്കെതിരേ അണിനിരന്നു.

3

താഴ്‌വരയുടെ അപ്പുറത്തും ഇപ്പുറത്തുമുള്ള മലകളില്‍ ഫിലിസ്ത്യരും ഇസ്രായേല്യരും നിലയുറപ്പിച്ചു.

4

അപ്പോള്‍ ഫിലിസ്ത്യപ്പാളയത്തില്‍ നിന്ന് ഗത്ത്കാരനായ ഗോലിയാത്ത് എന്ന മല്ലന്‍മുമ്പോട്ടുവന്നു. ആറുമുഴവും ഒരു ചാണും ഉയരമുണ്ടായിരുന്നു അവന്.

5

അവന്റെ തലയില്‍ ഒരു പിച്ചളത്തൊപ്പിയുണ്ടായിരുന്നു. അയ്യായിരം ഷെക്കല്‍ തൂക്കമുള്ള പിച്ചളക്കവചമാണ് അവന്‍ ധരിച്ചിരുന്നത്.

6

അവന്‍ പിച്ചളകൊണ്ടുള്ള കാല്‍ചട്ട ധരിക്കുകയും പിച്ചളകൊണ്ടുള്ള കുന്തം തോളില്‍ തൂക്കിയിടുകയും ചെയ്തിരുന്നു.

7

അവന്റെ കുന്തത്തിന്റെ തണ്ടിന് നെയ്ത്തുകാരന്റെ ഉരുളിന്റെ ഘനവും, അതിന്റെ ഇരുമ്പുമുനയ്ക്ക് അറുനൂറു ഷെക്കല്‍ ഭാരവും ഉണ്ടായിരുന്നു. പരിച വഹിക്കുന്നവന്‍ അവന്റെ മുമ്പേ നടന്നിരുന്നു.

8

ഗോലിയാത്ത് ഇസ്രായേല്‍പ്പടയുടെ നേര്‍ക്ക് അട്ടഹസിച്ചു: നിങ്ങള്‍ യുദ്ധത്തിനു വന്നിരിക്കുകയാണോ? ഞാനൊരു ഫിലിസ്ത്യനാണ്. നിങ്ങള്‍ സാവൂളിന്റെ സേവകരല്ലേ? നിങ്ങള്‍ ഒരുത്തനെ തിരഞ്ഞെടുക്കുക; അവന്‍ എന്നെ നേരിടട്ടെ.

9

അവന്‍ എന്നോടു പൊരുതി എന്നെ കൊല്ലുകയാണെങ്കില്‍, ഞങ്ങള്‍ നിങ്ങളുടെ ദാസന്‍മാരാകാം. ഞാന്‍ അവനെ തോല്‍പിച്ചു കൊന്നാല്‍ നിങ്ങള്‍ ഞങ്ങള്‍ക്ക് അടിമവേല ചെയ്യണം.

10

അവന്‍ തുടര്‍ന്നു: ഇസ്രായേല്‍ നിരകളെ ഞാന്‍ വെല്ലുവിളിക്കുന്നു. എന്നോട്‌ യുദ്ധം ചെയ്യാന്‍ ഒരാളെ വിടുവിന്‍.

11

അവന്റെ വാക്കുകള്‍ കേട്ട് സാവൂളും ഇസ്രായേല്യരും ഭയചകിതരായി.

12

യൂദായിലെ ബേത്‌ലെഹെമില്‍ നിന്നുള്ള എഫ്രാത്യനായ ജസ്‌സെയുടെ മകനായിരുന്നു ദാവീദ്. ജസ്‌സെയ്ക്ക് എട്ടു മക്കളുണ്ടായിരുന്നു. സാവൂളിന്റെ കാലത്ത് അവന്‍ വൃദ്ധനായിരുന്നു.

13

അവന്റെ പുത്രന്‍മാരില്‍ മൂത്ത മൂന്നു പേര്‍ സാവൂളിനോടൊത്ത്‌ യുദ്ധരംഗത്തുണ്ടായിരുന്നു - ആദ്യജാതനായ ഏലിയാബ്, അബിനാദാബ്, ഷമ്മാ.

14

ദാവീദ് ഏറ്റവും ഇളയവനായിരുന്നു. മൂത്ത മൂന്നുപേര്‍ സാവൂളിനോടൊത്തുണ്ടായിരുന്നു.

15

ദാവീദ് പിതാവിന്റെ ആടുകളെ മേയ്ക്കാന്‍ സാവൂളിന്റെയടുക്കല്‍ നിന്ന് ബേത്‌ലെഹെമില്‍ പോയിവരുക പതിവായിരുന്നു.

16

ഗോലിയാത്ത് നാല്‍പതു ദിവസം മുടങ്ങാതെ രാവിലെയും വൈകുന്നേരവും യുദ്ധത്തിനു വെല്ലുവിളിച്ചു.

17

ജസ്‌സെ ദാവീദിനോടു പറഞ്ഞു: ഒരു ഏഫാ മലരും പത്ത് അപ്പവും പാളയത്തില്‍ നിന്റെ സഹോദരന്‍മാര്‍ക്ക് വേഗം കൊണ്ടുപോയി കൊടുക്കുക.

18

അവരുടെ സഹസ്രാധിപന് പത്തു പാല്‍ക്കട്ടി കൊണ്ടുപോവുക. സഹോദരന്‍മാരുടെ ക്‌ഷേമം അന്വേഷിച്ച് അവരില്‍നിന്ന് ഒരടയാളവും വാങ്ങി വരുക.

19

സാവൂളും ദാവീദിന്റെ സഹോദരന്‍മാരും മറ്റ് ഇസ്രായേല്യരും ഏലാ താഴ്‌വരയില്‍ ഫിലിസ്ത്യരോട്‌ യുദ്ധം ചെയ്യുകയായിരുന്നു.

20

പിതാവ് ആജ്ഞാപിച്ചതനുസരിച്ച് ദാവീദ് അതിരാവിലെ എഴുന്നേറ്റ് ആടുകളെ ഒരു കാവല്‍ക്കാരനെ ഏല്‍പിച്ചിട്ട്, ഭക്ഷണ സാധനങ്ങളുമായി പുറപ്പെട്ടു. അവന്‍ പാളയത്തിലെത്തുമ്പോള്‍ സൈന്യം പോര്‍വിളിച്ചുകൊണ്ട് പുറപ്പെടുകയായിരുന്നു.

21

ഇസ്രായേല്യരും ഫിലിസ്ത്യരും യുദ്ധസന്നദ്ധരായി മുഖാഭിമുഖം അണിനിരന്നു.

22

കൊണ്ടുവന്ന പൊതി പടക്കോപ്പു സൂക്ഷിപ്പുകാരനെ ഏല്‍പിച്ചിട്ട് ദാവീദ്‌ യുദ്ധരംഗത്ത് ഓടിച്ചെന്ന് തന്റെ സഹോദരന്‍മാരോടു ക്‌ഷേമാന്വേഷണം നടത്തി.

23

അവരോടു സംസാരിച്ചുകൊണ്ടുനില്‍ക്കവേ ഗത്തില്‍നിന്നുള്ള ഗോലിയാത്ത് എന്ന ഫിലിസ്ത്യമല്ലന്‍ മുന്‍പോട്ടു വന്നു മുന്‍പത്തെപ്പോലെ വെല്ലുവിളിക്കുന്നതു ദാവീദു കേട്ടു.

24

ഗോലിയാത്തിനെ കണ്ടപ്പോള്‍ ഇസ്രായേല്യര്‍ ഭയന്നോടി.

25

അവര്‍ പറഞ്ഞു: ഈ വന്നു നില്‍ക്കുന്ന മനുഷ്യനെ കണ്ടോ? അവന്‍ ഇസ്രായേലിനെ നിന്ദിക്കാന്‍ വന്നിരിക്കുന്നു. അവനെ കൊല്ലുന്നവനെ രാജാവ് മഹാസമ്പന്നനാക്കും. തന്റെ മകളെ അവനു വിവാഹം ചെയ്തുകൊടുക്കുകയും, അവന്റെ പിതൃഭവനത്തിന് ഇസായേലില്‍ കരമൊഴിവ് കല്‍പിച്ചു കൊടുക്കുകയും ചെയ്യും.

26

ദാവീദ് അടുത്തു നിന്നവരോട് ചോദിച്ചു: ഈ ഫിലിസ്ത്യനെ കൊന്ന് ഇസ്രായേലിനു വന്നിരിക്കുന്ന അപമാനം നീക്കിക്കളയുന്നവന് എന്തു കിട്ടും? ജീവിക്കുന്ന ദൈവത്തിന്റെ സേനകളെ നിന്ദിക്കാന്‍ ഈ അപരിച്‌ഛേദിതന്‍ ആരാണ്?

27

അവനെ കൊല്ലുന്നവനു മുന്‍പു പറഞ്ഞവയെല്ലാം നല്‍കുമെന്ന് അവര്‍ പറഞ്ഞു.

28

ദാവീദ് അവരോട് സംസാരിക്കുന്നത് മൂത്തസഹോദരന്‍ ഏലിയാബ് കേട്ടു. അവന്‍ കുപിതനായി ദാവീദിനോട് ചോദിച്ചു: നീ എന്തിനിവിടെ വന്നു? കുറെ ആടുകളുള്ളതിനെ മരുഭൂമിയില്‍ ആരെ ഏല്‍പിച്ചിട്ടു പോന്നു? നിന്റെ അഹന്തയും ദുഷ്ടതയും എനിക്കറിയാം. നീ വന്നത്‌ യുദ്ധം കാണാനല്ലേ?

29

ദാവീദ് ചോദിച്ചു: ഞാനിപ്പോള്‍ എന്തുചെയ്തു? ഒരു വാക്ക് പറഞ്ഞതല്ലേയുള്ളു?

30

അവന്‍ ജ്യേഷ്ഠന്റെ അടുക്കല്‍നിന്നു തിരിഞ്ഞു വേറൊരുവനോടു മുന്‍ചോദ്യം തന്നെ ആവര്‍ത്തിച്ചു. എല്ലാവരും അതേ ഉത്തരം തന്നെ പറഞ്ഞു.

31

ദാവീദിന്റെ വാക്കു കേട്ടവര്‍ സാവൂളിനെ അതറിയിച്ചു. രാജാവ് അവനെ വിളിപ്പിച്ചു.

32

ദാവീദ് സാവൂളിനോടു പറഞ്ഞു: അവനെയോര്‍ത്ത് ആരും അധൈര്യപ്പെടേണ്ടാ: ഈ ഫിലിസ്ത്യനോട് അങ്ങയുടെ ദാസന്‍യുദ്ധം ചെയ്യാം.

33

സാവൂള്‍ ദാവീദിനോടു പറഞ്ഞു: ഈ ഫിലിസ്ത്യനെ നേരിടാന്‍ നീ ശക്തനല്ല. നീ ചെറുപ്പമല്ലേ? അവനാകട്ടെ ചെറുപ്പം മുതല്‍ യോദ്ധാവാണ്.

34

ദാവീദ് വീണ്ടും പറഞ്ഞു: പിതാവിന്റെ ആടുകളെ മേയിക്കുന്നവനാണ് അങ്ങയുടെ ഈ ദാസന്‍.

35

സിംഹമോ കരടിയോ വന്ന് ആട്ടിന്‍പറ്റത്തില്‍നിന്ന് ഒരാട്ടിന്‍കുട്ടിയെ തട്ടിയെടുത്താല്‍, ഞാന്‍ അതിനെ പിന്തുടര്‍ന്ന് ആട്ടിന്‍കുട്ടിയെ രക്ഷിക്കും. അത് എന്നെ എതിര്‍ത്താല്‍ ഞാന്‍ അതിന്റെ ജടയ്ക്കുപിടിച്ച് അടിച്ച് കൊല്ലും.

36

അങ്ങയുടെ ദാസന്‍ സിംഹങ്ങളെയും കരടികളെയും കൊന്നിട്ടുണ്ട്. ജീവിക്കുന്ന ദൈവത്തിന്റെ സൈന്യത്തെ അപമാനിക്കുന്ന അപരിച്‌ഛേദിതനായ ഈ ഫിലിസ്ത്യനും അവയിലൊന്നിനെപ്പോലെയാകും.

37

സിംഹത്തിന്റെയും കരടിയുടെയും കൈയില്‍നിന്ന് എന്നെ രക്ഷിച്ച കര്‍ത്താവ് ഈ ഫിലിസ്ത്യന്റെ കൈയില്‍നിന്നും എന്നെ രക്ഷിക്കും. സാവൂള്‍ ദാവീദിനോടു പറഞ്ഞു: പോവുക; കര്‍ത്താവ് നിന്നോടുകൂടെയുണ്ടായിരിക്കട്ടെ!

38

അനന്തരം, സാവൂള്‍ തന്റെ പോര്‍ച്ചട്ട ദാവീദിനെ അണിയിച്ചു. ഒരു പിച്ചളത്തൊപ്പി അവന്റെ തലയില്‍ വച്ചു. തന്റെ കവചവും അവനെ ധരിപ്പിച്ചു.

39

പോര്‍ച്ചട്ടയും വാളും ധരിച്ച് ദാവീദ് നടക്കാന്‍ നോക്കി. പക്‌ഷേ, സാധിച്ചില്ല. അവനത് പരിചയമില്ലായിരുന്നു. ഇതൊന്നും പരിചയിച്ചിട്ടില്ലാത്തതിനാല്‍ ഇവ ധരിച്ച് നടക്കാന്‍ എനിക്കു സാധിക്കുകയില്ല എന്ന് അവന്‍ സാവൂളിനോടു പറഞ്ഞു. അവന്‍ അത് ഊരി വച്ചു.

40

പിന്നെ അവന്‍ തന്റെ വടിയെടുത്തു. തോട്ടില്‍നിന്നു മിനുസമുള്ള അഞ്ചു കല്ലു തിരഞ്ഞെടുത്ത് സഞ്ചിയില്‍ ഇട്ടു. കവിണ അവന്റെ കൈയിലുണ്ടായിരുന്നു. അവന്‍ ഫിലിസ്ത്യനെ സമീപിച്ചു.

41

ഗോലിയാത്ത് ദാവീദിനോടടുത്തു. ആയുധവാഹകന്‍ മുന്‍പേ നടന്നു.

42

ദാവീദിനെ കണ്ടപ്പോള്‍ ഫിലിസ്ത്യന് പുച്ഛം തോന്നി. എന്തെന്നാല്‍, അവന്‍ തുടുത്തു കോമളനായ ഒരു കുമാരന്‍ മാത്രമായിരുന്നു.

43

ഗോലിയാത്തു ദാവീദിനോടു ചോദിച്ചു: എന്റെ നേരേ വടിയുമായി വരാന്‍ ഞാനൊരു പട്ടിയോ? അവന്‍ ദേവന്‍മാരുടെ പേരു ചൊല്ലി ദാവീദിനെ ശപിച്ചു.

44

അവന്‍ ദാവീദിനോടു പറഞ്ഞു: വരൂ; ഞാന്‍ നിന്റെ മാംസം പറവകള്‍ക്കും കാട്ടുമൃഗങ്ങള്‍ക്കും കൊടുക്കും.

45

ദാവീദ് പ്രതിവചിച്ചു: വാളും കുന്തവും ചാട്ടുളിയുമായി നീ എന്നെ നേരിടാന്‍ വരുന്നു. ഞാനാകട്ടെ നീ നിന്ദിച്ച ഇസ്രായേല്‍ സേനകളുടെ ദൈവമായ സൈന്യങ്ങളുടെ കര്‍ത്താവിന്റെ നാമത്തിലാണ് വരുന്നത്.

46

കര്‍ത്താവ് നിന്നെ ഇന്ന് എന്റെ കൈയില്‍ ഏല്‍പിക്കും. ഞാന്‍ നിന്നെ വീഴ്ത്തും. നിന്റെ തല വെട്ടിയെടുക്കും. ഫിലിസ്ത്യരുടെ ശവശരീരങ്ങള്‍ പറവകള്‍ക്കും കാട്ടുമൃഗങ്ങള്‍ക്കും ഇരയാകും. ഇസ്രായേലില്‍ ഒരു ദൈവമുണ്ടെന്ന് ലോകമെല്ലാം അറിയും.

47

കര്‍ത്താവ് വാളും കുന്തവും കൊണ്ടല്ല രക്ഷിക്കുന്നതെന്ന് ഈ ജനതതി മനസ്‌സിലാക്കും. ഈയുദ്ധം കര്‍ത്താവിന്റേതാണ്; അവിടുന്നു നിങ്ങളെ ഞങ്ങളുടെ കൈയിലേല്‍പിക്കും.

48

തന്നെ നേരിടാന്‍ ഫിലിസ്ത്യന്‍ അടുക്കുന്നതു കണ്ട് ദാവീദ് അവനോടെതിര്‍ക്കാന്‍ വേഗത്തിലോടി മുന്നണിയിലെത്തി.

49

ദാവീദ് സഞ്ചിയില്‍ നിന്ന് ഒരു കല്ലെടുത്ത് കവിണയില്‍വച്ച് ഗോലിയാത്തിന്റെ നെറ്റിക്ക് ആഞ്ഞെറിഞ്ഞു. കല്ല് നെറ്റിയില്‍ത്തന്നെ തറച്ചു കയറി. അവന്‍ മുഖം കുത്തി നിലംപതിച്ചു.

50

അങ്ങനെ ദാവീദ് കല്ലും കവിണയുമായി ഗോലിയാത്തിനെ നേരിട്ട് അവനെ എറിഞ്ഞു വീഴ്ത്തി. അവന്റെ കൈയില്‍ വാളില്ലായിരുന്നു.

51

ദാവീദ് ഓടിച്ചെന്ന് ഗോലിയാത്തിന്റെ മേല്‍ കയറി നിന്ന് അവന്റെ വാള് ഉറയില്‍ നിന്ന് വലിച്ചൂരി. അവനെ കഴുത്തു വെട്ടിമുറിച്ചു കൊന്നു. ഫിലിസ്ത്യര്‍ തങ്ങളുടെ മല്ലന്‍ വധിക്കപ്പെട്ടെന്നു കണ്ടപ്പോള്‍ ഓടിക്കളഞ്ഞു.

52

ഇസ്രായേലിലെയും യൂദായിലെയും ആളുകള്‍ ആര്‍പ്പുവിളിച്ചുകൊണ്ട് ഗത്ത്, എക്രോണിന്റെ കവാടങ്ങള്‍ എന്നിവിടം വരെ ഫിലിസ്ത്യരെ പിന്തുടര്‍ന്നു. ഷാറായിം മുതല്‍ ഗത്തും എക്രോണും വരെയുള്ള വഴികളില്‍ ഫിലിസ്ത്യര്‍ മുറിവേറ്റു വീണു.

53

ഫിലിസ്ത്യരെ അനുധാവനം ചെയ്തു മടങ്ങിവന്നതിനുശേഷം ഇസ്രായേല്യര്‍ അവരുടെ പാളയം കൊള്ളയടിച്ചു.

54

ദാവീദ് ഗോലിയാത്തിന്റെ തല ജറുസലേമിലേക്ക് കൊണ്ടുവന്നു; കവചം കൂടാരത്തില്‍ സൂക്ഷിച്ചു.

55

ദാവീദ് ഗോലിയാത്തിനെ എതിര്‍ക്കാന്‍ പോകുന്നതു കണ്ടപ്പോള്‍ സാവൂള്‍ സൈന്യാധിപനായ അബ്‌നേറിനോടു ചോദിച്ചു: അബ്നേര്‍, ആരുടെ മകനാണ് ഈ യുവാവ്? തനിക്കറിഞ്ഞു കൂടെന്ന് അവന്‍ പ്രതിവചിച്ചു.

56

ആയുവാവ് ആരുടെ മകനാണെന്ന് അന്വേഷിക്കാന്‍ രാജാവ് കല്‍പിച്ചു.

57

ഗോലിയാത്തിനെ വധിച്ചു മടങ്ങിവന്ന ദാവീദിനെ അബ്‌നേര്‍ സാവൂളിന്റെയടുക്കല്‍ കൂട്ടിക്കൊണ്ടുവന്നു. ഫിലിസ്ത്യന്റെ ശിരസ്‌സും അവന്റെ കൈയിലുണ്ടായിരുന്നു.

58

സാവൂള്‍ അവനോടു ചോദിച്ചു: നീ ആരുടെ മകനാണ്? അങ്ങയുടെ ദാസനായ ബേത്‌ലെഹെംകാരന്‍ ജസ്‌സെയുടെ മകനാണ് ഞാന്‍ എന്ന് ദാവീദ് പറഞ്ഞു.