1 സാമുവല്‍ 18

ദാവീദും ജോനാഥാനും
1

ദാവീദ് രാജാവിനോടു സംസാരിച്ചു തീര്‍ന്നപ്പോള്‍ ജോനാഥാന്റെ ഹൃദയം അവന്റെ ഹൃദയത്തോട് ഒട്ടിച്ചേര്‍ന്നു. ജോനാഥാന്‍ അവനെ പ്രാണതുല്യം സ്‌നേഹിച്ചു.

2

സാവൂള്‍ അവനെ പിതൃഭവനത്തിലേക്കു തിരിച്ചയയ്ക്കാതെ അവിടെ താമസിപ്പിച്ചു.

3

ജോനാഥാന്‍ ദാവീദിനെ പ്രാണതുല്യം സ്‌നേഹിച്ചതിനാല്‍, അവനുമായി ഒരു ഉടമ്പടിയുണ്ടാക്കി.

4

അവന്‍ തന്റെ മേലങ്കിയൂരി ദാവീദിനെ അണിയിച്ചു; തന്റെ പടച്ചട്ടയും വാളും വില്ലും അരക്കച്ചയും അവനു കൊടുത്തു.

5

സാവൂള്‍ അയയ്ക്കുന്നിടത്തൊക്കെ പോയി ദാവീദ് കാര്യങ്ങളെല്ലാം നന്നായി നടത്തിപ്പോന്നു. അതുകൊണ്ട്, സാവൂള്‍ അവനെ പടത്തലവനാക്കി. ഇതു ജനത്തിനും സാവൂളിന്റെ ഭൃത്യര്‍ക്കും ഇഷ്ടപ്പെട്ടു.

സാവൂളിന്റെ അസൂയ
6

ദാവീദ് ഗോലിയാത്തിനെ സംഹരിച്ചതിനു ശേഷം അവര്‍ മടങ്ങിവരുമ്പോള്‍ ഇസ്രായേലിലെ എല്ലാ നഗരങ്ങളിലും സ്ത്രീകള്‍ തപ്പും മറ്റു വാദ്യങ്ങളുമായി ആടിപ്പാടി സന്തോഷത്തോടെ സാവൂളിനെ എതിരേറ്റു.

7

അവര്‍ സന്തോഷം കൊണ്ട് മതിമറന്നു പാടി: സാവൂള്‍ ആയിരങ്ങളെക്കൊന്നു. ദാവീദ് പതിനായിരങ്ങളെയും. ഇത് സാവൂളിന് ഇഷ്ടപ്പെട്ടില്ല.

8

കോപാകുലനായി അവന്‍ പറഞ്ഞു: അവര്‍ ദാവീദിനു പതിനായിരിങ്ങള്‍ കൊടുത്തു; എനിക്കോ ആയിരങ്ങളും. ഇനി രാജത്വമല്ലാതെ എന്താണ് അവന് കിട്ടാനുള്ളത്?

9

അന്നുമുതല്‍ സാവൂള്‍ ദാവീദിനെ സംശയദൃഷ്ടിയോടെ വീക്ഷിക്കാന്‍ തുടങ്ങി.

10

പിറ്റേദിവസം ദൈവം അയച്ച ഒരു ദുരാത്മാവ് സാവൂളില്‍ പ്രവേശിച്ചു. അവന്‍ കൊട്ടാരത്തിനുള്ളില്‍ ഭ്രാന്തനെപ്പോലെ പുലമ്പിക്കൊണ്ടിരുന്നു. ദാവീദാകട്ടെ, പതിവുപോലെ കിന്നരം വായിച്ചുകൊണ്ടിരുന്നു; സാവൂളിന്റെ കൈയില്‍ ഒരു കുന്തമുണ്ടായിരുന്നു.

11

ദാവീദിനെ ചുമരോടുചേര്‍ത്തു തറയ്ക്കാന്‍ ഉദ്‌ദേശിച്ചുകൊണ്ട് സാവൂള്‍ കുന്തം എറിഞ്ഞു. ദാവീദ് രണ്ടു പ്രാവശ്യം ഒഴിഞ്ഞുമാറി.

12

കര്‍ത്താവ് തന്നെ വിട്ട് ദാവീദിനോടുകൂടെയാണെന്നറിഞ്ഞപ്പോള്‍ അവന്‍ ദാവീദിനെ ഭയപ്പെട്ടു.

13

സാവൂള്‍ അവനെ തന്റെ യടുക്കല്‍നിന്ന് അകറ്റി ഒരു സഹസ്രാധിപനാക്കി. അവന്‍ അവരെ നയിച്ചു.

14

കര്‍ത്താവ് കൂടെയുണ്ടായിരുന്നതിനാല്‍ എല്ലാ ഉദ്യമങ്ങളിലും ദാവീദ് വിജയം വരിച്ചു.

15

ദാവീദിന്റെ വിജയംകണ്ട് സാവൂള്‍ കൂടുതല്‍ ഭയപ്പെട്ടു.

16

എന്നാല്‍, ഇസ്രായേലിലും യൂദായിലുമുള്ളവര്‍ ദാവീദിനെ സ്‌നേഹിച്ചു; അവന്‍ അവരുടെ സമര്‍ഥനായ നേതാവായിരുന്നു.

17

സാവൂള്‍ ദാവീദിനോടു പറഞ്ഞു: ഇതാ എന്റെ മൂത്ത മകള്‍ മേരബ്. അവളെ നിനക്കു ഞാന്‍ ഭാര്യയായി നല്‍കാം. ധീരോചിതമായി നീ എനിക്കുവേണ്ടി കര്‍ത്താവിന്റെ യുദ്ധം നടത്തിയാല്‍ മതി. തന്റെ കൈയല്ല, ഫിലിസ്ത്യരുടെ കൈ അവന്റെ മേല്‍ പതിക്കട്ടെയെന്ന് അവന്‍ വിചാരിച്ചു.

18

ദാവീദ് സാവൂളിനോടു ചോദിച്ചു: രാജാവിന്റെ ജാമാതാവാകാന്‍ ഞാന്‍ ആരാണ്? ഇസ്രായേലില്‍ എന്റെ പിതൃഭവനത്തിനും ഉററവര്‍ക്കും എന്തു സ്ഥാനമാണുള്ളത്?

19

എന്നാല്‍, മേരബിനെ ദാവീദിനു ഭാര്യയായി കൊടുക്കേണ്ട സമയമായപ്പോള്‍ സാവൂള്‍ അവളെ മെഹോലാത്യനായ അദ്രിയേലിന് നല്‍കുകയാണ് ചെയ്തത്.

20

സാവൂളിന്റെ മകള്‍ മിഖാല്‍ ദാവീദിനെ സ്‌നേഹിച്ചു.

21

സാവൂള്‍ അതറിഞ്ഞു. അവന് അതിഷ്ടമായി. അവള്‍ അവനൊരു കെണിയായിത്തീരുന്നതിനും, ഫിലിസ്ത്യര്‍ അവനെതിരേ തിരിയുന്നതിനും വേണ്ടി അവളെ ഞാന്‍ അവനു നല്‍കും എന്നു രാജാവു വിചാരിച്ചു. അതിനാല്‍, സാവൂള്‍ ദാവീദിനോടു രണ്ടാംപ്രാവശ്യം പറഞ്ഞു: നീ എന്റെ ജാമാതാവാകണം.

22

സാവൂള്‍ ഭൃത്യന്‍മാരോടു കല്‍പിച്ചു: നിങ്ങള്‍ രഹസ്യമായി ദാവീദിനോട് ഇങ്ങനെ പറയണം, ഇതാ രാജാവ് നിന്നില്‍ സംപ്രീതനായിരിക്കുന്നു. അവന്റെ ഭൃത്യന്‍മാരെല്ലാവരും നിന്നെ സ്‌നേഹിക്കുന്നു. ആകയാല്‍, നീ രാജാവിന്റെ മരുമകനായിത്തീരണം.

23

സാവൂളിന്റെ ഭൃത്യന്‍മാര്‍ അതു ദാവീദിന്റെ ചെവിയില്‍ മന്ത്രിച്ചു. അവന്‍ ചോദിച്ചു: ദരിദ്രനും അപ്രശസ്തനുമായ ഞാന്‍ രാജാവിന്റെ മരുമകനാവുകയെന്നത് അത്ര നിസ്‌സാരമാണെന്നു നിങ്ങള്‍ കരുതുന്നുവോ?

24

ഭൃത്യന്‍മാര്‍ ദാവീദ് പറഞ്ഞവിവരം അതേപടി സാവൂളിനെ അറിയിച്ചു.

25

സാവൂള്‍ കല്‍പിച്ചു: നിങ്ങള്‍ ദാവീദിനോട് ഇപ്രകാരം പറയണം, തന്റെ ശത്രുക്കളോടുള്ള പ്രതികാരമായി ഫിലിസ്ത്യരുടെ നൂറ് അഗ്രചര്‍മമല്ലാതെ രാജാവുയാതൊരു വിവാഹസമ്മാനവും ആഗ്രഹിക്കുന്നില്ല. അങ്ങനെ ദാവീദിനെ ഫിലിസ്ത്യരുടെ കൈകളിലകപ്പെടുത്താമെന്ന് സാവൂള്‍ വിചാരിച്ചു.

26

ഭൃത്യന്‍മാര്‍ ദാവീദിനെ ഇത് അറിയിച്ചപ്പോള്‍, രാജാവിന്റെ മരുമകനാകുന്നത് അവനിഷ്ടമായി.

27

നിശ്ചിത സമയത്തിനുള്ളില്‍ ദാവീദ് തന്റെ പടയാളികളോടൊത്തു പുറപ്പെട്ടുചെന്നു ഫിലിസ്ത്യരില്‍ ഇരുനൂറുപേരെ കൊന്നു. രാജാവിന്റെ മരുകനാകുന്നതിനുവേണ്ടി അവന്‍ അവരുടെ അഗ്രചര്‍മം രാജാവിനെ എണ്ണിയേല്‍പിച്ചു. സാവൂള്‍ മിഖാലിനെ ദാവീദിനു ഭാര്യയായിക്കൊടുത്തു.

28

കര്‍ത്താവ് ദാവീദിനോടുകൂടെ ആണെന്നും മിഖാല്‍ അവനെ സ്‌നേഹിക്കുന്നെന്നും കണ്ടപ്പോള്

29

സാവൂള്‍ അവനെ കൂടുതല്‍ ഭയപ്പെട്ടു. അങ്ങനെ അവന്‍ ദാവീദിന്റെ നിത്യശത്രുവായി.

30

ഫിലിസ്ത്യ പ്രഭുക്കന്‍മാര്‍ യുദ്ധത്തിനു വന്നു. അവര്‍ വന്നപ്പോഴൊക്കെ സാവൂളിന്റെ സകല ഭൃത്യന്‍മാരെയുംകാള്‍ ദാവീദ് വിജയശ്രീലാളിതനായി. തന്‍മൂലം അവന്റെ നാമം വിശ്രുതമായിത്തീര്‍ന്നു.