1 സാമുവല്‍ 26

ദാവീദ് സാവൂളിനെ വധിക്കാതെ വിടുന്നു
1

സിഫ്യര്‍ ഗിബെയായില്‍ സാവൂളിന്റെ അടുക്കല്‍ വന്നു പറഞ്ഞു: ദാവീദ് ജഷിമോന്റെ കിഴക്കുള്ള ഹക്കീലാക്കുന്നില്‍ ഒളിച്ചിരിപ്പുണ്ട്.

2

കരുത്തരായ മൂവായിരം ഇസ്രായേല്യരോടൊത്ത് ദാവീദിനെ തിരക്കി സാവൂള്‍ സിഫ് മരുഭൂമിയിലേക്കുപോയി.

3

ജഷിമോന്റെ കിഴക്കുള്ള വഴിക്കു സമീപം ഹക്കീലാക്കുന്നില്‍ സാവൂള്‍ പാളയമടിച്ചു. ദാവീദാകട്ടെ അവിടെത്തന്നെ പാര്‍ത്തു.

4

സാവൂള്‍ തന്നെത്തേടി മരുഭൂമിയിലെത്തിയിട്ടുണ്ടെന്നു കേട്ടപ്പോള്‍, ദാവീദ് ചാരന്‍മാരെ അയച്ച് അക്കാര്യം ഉറപ്പുവരുത്തി.

5

ദാവീദ് സാവൂള്‍ പാളയമടിച്ചിരുന്ന സ്ഥലത്തേക്കു ചെന്നു. സാവൂള്‍ തന്റെ സൈന്യാധിപനും നേറിന്റെ മകനുമായ അബ്‌നേറിനോടൊത്തു കിടക്കുന്ന സ്ഥലം ദാവീദ് കണ്ടെണ്ടത്തി. സാവൂള്‍ കൂടാരത്തിനുള്ളില്‍ കിടക്കുകയായിരുന്നു. പട്ടാളക്കാര്‍ അവനുചുറ്റും പാളയമടിച്ചിരുന്നു.

6

ദാവീദ് ഹിത്യനായ അഹിമലെക്കിനോടും സെരൂയായുടെ മകനും യോവാബിന്റെ സഹോദരനുമായ അബിഷായിയോടും ചോദിച്ചു: സാവൂളിന്റെ പാളയത്തിലേക്ക് എന്നോടുകൂടെ നിങ്ങളിലാരു പോരും? അബിഷായി പറഞ്ഞു: ഞാന്‍ പോരാം.

7

ദാവീദും അബിഷായിയും രാത്രിയില്‍ സൈന്യത്തിന്റെ അടുത്തെത്തി. സാവൂള്‍ തന്റെ കുന്തം തലയ്ക്കല്‍ കുത്തിനിര്‍ത്തിയിട്ട് കൂടാരത്തില്‍ കിടക്കുകയായിരുന്നു. അബ്‌നേറും പടയാളികളും ചുറ്റും കിടന്നിരുന്നു.

8

അബിഷായി ദാവീദിനോടു പറഞ്ഞു: നിന്റെ ശത്രുവിനെ ദൈവം ഇന്നു നിന്റെ കൈയിലേല്‍പിച്ചിരിക്കുന്നു. ഞാനവനെ കുന്തംകൊണ്ട് ഒറ്റക്കുത്തിനു നിലത്തു തറയ്ക്കാം. രണ്ടാമതൊന്നുകൂടി കുത്തേണ്ടിവരില്ല.

9

ദാവീദ് അബിഷായിയോടു പറഞ്ഞു: അവനെ കൊല്ലരുത്; കര്‍ത്താവിന്റെ അഭിഷിക്തനെതിരേ കരമുയര്‍ത്തിയിട്ട് നിര്‍ദോഷനായിരിക്കാന്‍ ആര്‍ക്കു കഴിയും?

10

കര്‍ത്താവാണേ, അവിടുന്ന് അവനെ ശിക്ഷിച്ചുകൊള്ളും. യഥാകാലം അവന്‍ മരിക്കുകയോ യുദ്ധത്തില്‍ വധിക്കപ്പെടുകയോ ചെയ്യും.

11

കര്‍ത്താവിന്റെ അഭിഷിക്തന്റെ മേല്‍കൈവയ്ക്കുന്നതില്‍നിന്ന് അവിടുന്ന് എന്നെതടയട്ടെ! ഇപ്പോള്‍ അവന്റെ തലയ്ക്കലുള്ള കുന്തവും കൂജയും എടുത്തുകൊണ്ടു നമുക്കു പോകാം.

12

സാവൂളിന്റെ തലയ്ക്കല്‍ നിന്നു കുന്തവും കൂജയും എടുത്ത് അവര്‍പോയി. ആരും കണ്ടില്ല; അറിഞ്ഞുമില്ല. ആരും ഉണര്‍ന്നതുമില്ല. കര്‍ത്താവ് അവരെ ഗാഢനിദ്രയില്‍ ആഴ്ത്തിയിരുന്നു.

13

ദാവീദ് അപ്പുറത്തു കടന്നു സാവൂളില്‍ നിന്നു വളരെ ദൂരെ ഒരു മലമുകളില്‍ കയറിനിന്നു.

14

അവന്‍ പട്ടാളക്കാരോടും നേറിന്റെ മകനായ അബ്‌നേറിനോടും വിളിച്ചു ചോദിച്ചു: അബ്‌നേര്‍, നിനക്കു കേള്‍ക്കാമോ? അബ്‌നേര്‍ ചോദിച്ചു: ശബ്ദമുണ്ടാക്കി രാജാവിനെ ശല്യപ്പെടുത്തുന്നത് ആരാണ്?

15

ദാവീദ് അബ്‌നേറിനോടു ചോദിച്ചു: നീയൊരു പുരുഷനാണോ? ഇസ്രായേലില്‍ നിന്നെപ്പോലെ ആരുണ്ട്? എന്തുകൊണ്ട് നീ നിന്റെ യജമാനനായ രാജാവിനെ കാത്തില്ല? നിന്റെ യജമാനനായ രാജാവിനെ കൊല്ലാന്‍ ജനത്തിലൊരുവന്‍ അവിടെ വന്നിരുന്നല്ലോ?

16

നീ ഈ ചെയ്തത് ഒട്ടും ശരിയായില്ല. തീര്‍ച്ചയായും നീ വധിക്കപ്പെടേണ്ടവനാണ്. കര്‍ത്താവിന്റെ അഭിഷിക്തനും നിന്റെ യജമാനനുമായ രാജാവിനെ നീ കാത്തില്ല. രാജാവിന്റെ തലയ്ക്കലിരുന്ന കുന്തവും കൂജയും എവിടെയെന്നു നോക്കുക.

17

സാവൂള്‍ ദാവീദിന്റെ സ്വരം തിരിച്ചറിഞ്ഞിട്ടു ചോദിച്ചു: മകനേ, ദാവീദേ, ഇതു നിന്റെ സ്വരം തന്നെയോ? ദാവീദ് പറഞ്ഞു: രാജാവേ, എന്റെ സ്വരംതന്നെ.

18

യജമാനനായ അങ്ങ് എന്തിന് ഈ ദാസനെത്തേടി നടക്കുന്നു? ഞാനെന്തുചെയ്തു? എന്തു കുറ്റമാണ് എന്റെ പേരിലുള്ളത്?

19

യജമാനനായ രാജാവേ, ഈ ദാസന്റെ വാക്കുകള്‍ ശ്രവിച്ചാലും! കര്‍ത്താവാണ് എനിക്കെതിരായി അങ്ങയെ തിരിച്ചുവിട്ടതെങ്കില്‍ അവിടുന്ന് ഒരു കാഴ്ച സ്വീകരിക്കട്ടെ; മനുഷ്യരാണെങ്കില്‍ അവര്‍ കര്‍ത്താവിന്റെ മുമ്പാകെ ശപിക്കപ്പെട്ടവരാകട്ടെ! എന്തെന്നാല്‍, നീ പോയി അന്യദേവന്‍മാരെ സേവിക്കുക എന്നു പറഞ്ഞ് കര്‍ത്താവിന്റെ അവകാശത്തില്‍ എനിക്കു പങ്കില്ലാതാകത്തക്കവണ്ണം അവര്‍ എന്നെ ഇന്നു പുറന്തള്ളിയിരിക്കുന്നു.

20

ആകയാല്‍, എന്റെ രക്തം കര്‍ത്താവിന്റെ സന്നിധിയില്‍നിന്ന് അകലെ നിലത്തു വീഴാതിരിക്കട്ടെ! മലകളില്‍ കാട്ടുകോഴിയെ വേട്ടയാടുന്നവനെപ്പോലെ ഇസ്രായേല്‍രാജാവ് എന്റെ ജീവനെത്തേടി വന്നിരിക്കുന്നു.

21

അപ്പോള്‍ സാവൂള്‍ പറഞ്ഞു: ഞാന്‍ തെറ്റുചെയ്തുപോയി. എന്റെ മകനേ, ദാവീദേ, തിരിച്ചുവരുക; ഞാനിനി നിനക്ക് ഉപദ്രവംചെയ്യുകയില്ല. എന്തെന്നാല്‍, ഇന്നെന്റെ ജീവന്‍ നിന്റെ കണ്ണില്‍ വിലപ്പെട്ടതായിത്തോന്നി. ഞാന്‍ വിഡ്ഢിത്തം കാണിച്ചു. ഞാന്‍ വളരെയധികം തെറ്റു ചെയ്തുപോയി.

22

ദാവീദു പറഞ്ഞു: രാജാവേ, ഇതാ, കുന്തം. ദാസന്‍മാരില്‍ ഒരുവന്‍ വന്ന് ഇതു കൊണ്ടുപൊയ്‌ക്കൊള്ളട്ടെ.

23

ഓരോരുത്തനും അവനവന്റെ നീതിക്കും വിശ്വസ്തതയ്ക്കും ഒത്തവണ്ണം കര്‍ത്താവ് പ്രതിഫലം നല്‍കുന്നു. ഇന്നു കര്‍ത്താവ് അങ്ങയെ എന്റെ കൈയിലേല്‍പിച്ചു. എന്നാല്‍ അവിടുത്തെ അഭിഷിക്തനെതിരേ ഞാന്‍ കരമുയര്‍ത്തുകയില്ല.

24

അങ്ങയുടെ ജീവന്‍ ഇന്നെനിക്കു വിലപ്പെട്ടതായിരുന്നതുപോലെ എന്റെ ജീവന്‍ കര്‍ത്താവിന്റെ മുന്‍പിലും വിലപ്പെട്ടതായിരിക്കട്ടെ! എല്ലാ കഷ്ടതകളിലുംനിന്ന് അവിടുന്ന് എന്നെ രക്ഷിക്കട്ടെ! സാവൂള്‍ ദാവീദിനോടു പറഞ്ഞു:

25

എന്റെ മകനേ, ദാവീദേ, നീ അനുഗൃഹീതനാണ്; നീ ചെയ്യുന്ന എല്ലാക്കാര്യങ്ങളും വിജയിക്കും. ദാവീദ് അവന്റെ വഴിക്കുപോയി. സാവൂള്‍ കൊട്ടാരത്തിലേക്കും മടങ്ങി.