1 സാമുവല്‍ 27

ദാവീദ് ഫിലിസ്ത്യരുടെ നാട്ടില്‍
1

ദാവീദ് ചിന്തിച്ചു: ഞാന്‍ ഒരു ദിവസം സാവൂളിന്റെ കൈകൊണ്ട് മരിക്കേണ്ടിവരും. ഫിലിസ്ത്യരുടെ നാട്ടിലേക്കു രക്ഷപെടുന്നതല്ലേ എനിക്കു നല്ലത്? അപ്പോള്‍ സാവൂള്‍ ഇസ്രായേല്‍ അതിര്‍ത്തികളില്‍ എന്നെ അന്വേഷിക്കുന്നതു മതിയാക്കും. ഞാന്‍ അവന്റെ കൈയില്‍നിന്നു രക്ഷപെടുകയുംചെയ്യും.

2

ദാവീദ് അറുനൂറ് അനുചരന്‍മാരോടൊത്ത് ഗത്തിലെ രാജാവും മാവോക്കിന്റെ മകനുമായ അക്കീഷിന്റെ അടുത്തേക്കുപോയി.

3

അവര്‍ കുടുംബസമേതം ഗത്തില്‍ അക്കീഷിനോടൊപ്പം വസിച്ചു. ദാവീദിനോടുകൂടെ അവന്റെ ഭാര്യമാരായ ജസ്രേല്‍ക്കാരി അഹിനോവാമും നാബാലിന്റെ വിധവ കാര്‍മലിലെ അബിഗായിലും ഉണ്ടായിരുന്നു.

4

ദാവീദ് ഗത്തിലേക്ക് ഓടിപ്പോയെന്ന് സാവൂളിന് അറിവുകിട്ടി; പിന്നെ സാവൂള്‍ അവനെ അന്വേഷിച്ചില്ല. ദാവീദ് അക്കീഷിനോടു പറഞ്ഞു:

5

അങ്ങേക്ക് എന്നോടു പ്രീതിയുണ്ടെങ്കില്‍ നാട്ടിന്‍ പുറത്തെവിടെയെങ്കിലും ഒരു സ്ഥലം തരുക. ഞാനവിടെ താമസിച്ചുകൊള്ളാം. ഈ ദാസന്‍ എന്തിന് ഈ രാജകീയ നഗരത്തില്‍ അങ്ങയോടൊത്തു താമസിക്കുന്നു?

6

അക്കീഷ് അന്നുതന്നെ സിക്‌ലാഗ് പ്രദേശം അവനു കൊടുത്തു. അതിനാല്‍, സിക്‌ലാഗ് ഇന്നും യൂദാരാജാക്കന്‍മാര്‍ക്കുള്ളതാണ്.

7

ദാവീദ് ഒരു വര്‍ഷവും നാലു മാസവും ഫിലിസ്ത്യദേശത്ത് വസിച്ചു.

8

തേലാം മുതല്‍ ഈജിപ്തിലേക്കുള്ള വഴിയില്‍ ഷൂര്‍വരെയുള്ള പ്രദേശത്തുവസിച്ചിരുന്ന ഗഷൂര്യരെയും ഗിര്‍സ്യരെയും അമലേക്യരെയും അവന്‍ അനുയായികളോടൊത്ത് ആക്രമിച്ചു.

9

ദാവീദ് ആ ദേശം ആക്രമിച്ചു നശിപ്പിച്ചു. സ്ത്രീപുരുഷഭേദമെന്നിയേ എല്ലാവരെയും വധിച്ചു. ആടുമാടുകള്‍, കഴുതകള്‍, ഒട്ടകങ്ങള്‍, വസ്ത്രങ്ങള്‍ എന്നിവ അപഹരിച്ച് അക്കീഷിന്റെയടുക്കല്‍ മടങ്ങിവന്നു.

10

നീ ഇന്ന് ആരെയാണ് ആക്രമിച്ചത് എന്ന് അക്കീഷ് ചോദിക്കുമ്പേള്‍, യൂദായ്ക്കു തെക്ക് അല്ലെങ്കില്‍ ജറാമെല്യര്‍ക്കു തെക്ക്, അതുമല്ലെങ്കില്‍ കേന്യര്‍ക്കു തെക്ക് എന്നൊക്കെ ദാവീദ് മറുപടി പറയുമായിരുന്നു.

11

ദാവീദിന്റെ പ്രവൃത്തി ആരെങ്കിലും ഗത്തില്‍ അറിയിക്കുമെന്നു ഭയന്ന് അവന്‍ സ്ത്രീകളെയോ പുരുഷന്‍മാരെയോ ജീവനോടെ വിട്ടില്ല. ഫിലിസ്ത്യരുടെ നാട്ടില്‍ വസിച്ചിരുന്ന കാലമത്രയും അവന്‍ ഇങ്ങനെ ചെയ്തുപോന്നു.

12

അക്കീഷാകട്ടെ ദാവീദിനെ വിശ്വസിച്ചു. സ്വജനമായ ഇസ്രായേല്യരുടെ കഠിനമായ വെറുപ്പിനു സ്വയം പാത്രമായതിനാല്‍ അവന്‍ എന്നും തന്റെ ദാസനായിരിക്കുമെന്ന് അക്കീഷ് കരുതി.