1 സാമുവല്‍ 30

അമലേക്യരുമായിയുദ്ധം
1

ദാവീദും അനുയായികളും മൂന്നാംദിവസം സിക്‌ലാഗിലെത്തിയപ്പോഴെക്കും അമലേക്യര്‍ നെഗെബും സിക്‌ലാഗും ആക്രമിച്ചു കഴിഞ്ഞിരുന്നു. അവര്‍ സിക്‌ലാഗു പിടിച്ചടക്കി അഗ്‌നിക്കിരയാക്കി.

2

സ്ത്രീകളെയും പ്രായഭേദമെന്നിയേ മറ്റുള്ളവരെയും തടവുകാരായി പിടിച്ചുകൊണ്ടുപോയി. ആരെയും കൊന്നില്ല.

3

ദാവീദും അനുയായികളും നഗരത്തിലെത്തിയപ്പോള്‍ അത് അഗ്‌നിക്കിരയായതായും തങ്ങളുടെ ഭാര്യമാരെയും പുത്രീപുത്രന്‍മാരെയും അടിമകളായി പിടിച്ചുകൊണ്ടു പോയതായും കണ്ടു.

4

ദാവീദും അനുയായികളും ശക്തികെടുന്നതുവരെ കരഞ്ഞു.

5

ദാവീദിന്റെ ഭാര്യമാരായ ജസ്രേല്‍ക്കാരി അഹിനോവാനും നാബാലിന്റെ വിധവ കാര്‍മലില്‍നിന്നുള്ള അബിഗായിലും തടവുകാരായി പിടിക്കപ്പെട്ടിരുന്നു.

6

ദാവീദ് അത്യധികം ദുഃഖിതനായി. തങ്ങളുടെ പുത്രീപുത്രന്‍മാരെയോര്‍ത്തു കടുത്ത അമര്‍ഷമുണ്ടായതുകൊണ്ട് അവനെ കല്ലെറിയണമെന്ന് ജനം പറഞ്ഞു. എന്നാല്‍, അവന്‍ തന്റെ ദൈവമായ കര്‍ത്താവില്‍ ശരണം വച്ചു.

7

ദാവീദ് അഹിമലെക്കിന്റെ മകനും പുരോഹിതനുമായ അബിയാഥറിനോട് പറഞ്ഞു: എഫോദ് എന്റെയടുക്കല്‍ കൊണ്ടുവരുക. അബിയാഥര്‍ അതു കൊണ്ടുവന്നു.

8

ദാവീദ് കര്‍ത്താവിനോട് ആരാഞ്ഞു: ഞാന്‍ കവര്‍ച്ചക്കാരെ പിന്തുടരണമോ? ഞാനവരെ പിടികൂടുമോ? കര്‍ത്താവ് അരുളിച്ചെയ്തു: പിന്തുടരുക; തീര്‍ച്ചയായും നീ അവരെ പിടികൂടി സകലരെയും വീണ്ടെടുക്കും.

9

ദാവീദ് തന്റെ അറുനൂറ് അനുചരന്‍മാരോടുംകൂടെ ബസോര്‍ നീര്‍ച്ചാലിനടുത്തെത്തി. കുറേപ്പേര്‍ അവിടെ തങ്ങി.

10

ദാവീദ് നാനൂറു പേരോടൊത്തു മുന്നേറി. ഇരുനൂറുപേര്‍ ക്ഷീണിച്ചവശരായി ബസോര്‍ അരുവി കടക്കാനാവാതെ അവിടെ തങ്ങി.

11

അവര്‍ ഒരു ഈജിപ്തുകാരനെ വെളിമ്പ്രദേശത്തു കണ്ടു. അവനെ ദാവീദിന്റെയടുക്കല്‍ കൊണ്ടു വന്നു. അവര്‍ കൊടുത്ത അപ്പം അവന്‍ ഭക്ഷിച്ചു.

12

കുടിക്കാന്‍ വെള്ളവും അത്തിപ്പഴം കൊണ്ടുള്ള ഒരു കഷണം അടയും രണ്ടുകുല ഉണക്ക മുന്തിരിയും അവനു കൊടുത്തു. ഭക്ഷിച്ചുകഴിഞ്ഞപ്പോള്‍ അവന് ഉണര്‍വുണ്ടായി. മൂന്നു രാത്രിയും പകലും അവന്‍ ഒന്നും തിന്നുകയോ കുടിക്കുകയോ ചെയ്തിട്ടില്ലായിരുന്നു.

13

ദാവീദ് അവനോടു ചോദിച്ചു: നീ ആരാണ്? എവിടെനിന്നു വരുന്നു? അവന്‍ പ്രതിവചിച്ചു: ഒരു അമലേക്യന്റെ വേലക്കാരനായ ഈജിപ്തുകാരനാണ് ഞാന്‍. മൂന്നു ദിവസംമുന്‍പ് എനിക്കൊരു രോഗം പിടിപെട്ടതിനാല്‍ യജമാനന്‍ എന്നെ ഉപേക്ഷിച്ചു.

14

ഞങ്ങള്‍ക്രേത്യരുടെ തെക്കുഭാഗവും ആക്രമിച്ചു. സിക്‌ലാഗ് തീവച്ചു നശിപ്പിച്ചു.

15

ദാവീദ് അവനോടു ചോദിച്ചു: ആ സംഘത്തിന്റെയടുക്കലേക്കു നിനക്ക് എന്നെ കൊണ്ടുപോകാമോ? അവന്‍ പറഞ്ഞു: അങ്ങ് എന്നെ കൊല്ലുകയില്ലെന്നും എന്റെ യജമാനന്റെ കൈയില്‍ എന്നെ ഏല്‍പിക്കുകയില്ലെന്നും ദൈവനാമത്തില്‍ സത്യംചെയ്താല്‍ ഞാന്‍ അങ്ങയെ ആ സംഘത്തിന്റെയടുക്കല്‍ എത്തിക്കാം.

16

അവന്‍ ദാവീദിനെ കൂട്ടിക്കൊണ്ടു ചെല്ലുമ്പോള്‍ അവര്‍ തിന്നും കുടിച്ചും നൃത്തം ചെയ്തും ആ പ്രദേശത്തെല്ലാം വിഹരിക്കുകയായിരുന്നു. അവര്‍ ഫിലിസ്ത്യദേശത്തു നിന്നും യൂദായുടെ പ്രദേശത്തു നിന്നും ധാരാളം കൊള്ളവസ്തുക്കള്‍ തട്ടിയെടുത്തിരുന്നു.

17

അന്നു സന്ധ്യ മുതല്‍ പിറ്റെന്നാള്‍ സന്ധ്യവരെ ദാവീദ് അവരെ കൊന്നൊടുക്കി. ഒട്ടകങ്ങളുടെമേല്‍ കയറി ഓടിപ്പോയ നാനൂറുപേരൊഴികെ മറ്റാരും രക്ഷപെട്ടില്ല.

18

അമലേക്യര്‍ തട്ടിയെടുത്തതെല്ലാം ദാവീദ് വീണ്ടെടുത്തു; തന്റെ രണ്ടു ഭാര്യമാരെയും രക്ഷപെടുത്തി.

19

അവര്‍ അപഹരിച്ചതൊന്നും, പുത്രന്‍മാരോ പുത്രിമാരോ, ചെറുതോ വലുതോ ആയ മറ്റു വസ്തുക്കളോ ദാവീദിനു നഷ്ടപ്പെട്ടില്ല;

20

അവന്‍ എല്ലാം വീണ്ടെടുത്തു. ആടുമാടുകളെയെല്ലാം അവന്‍ മുന്‍പില്‍ വിട്ടു. ഇവ ദാവീദിന്റെ കൊള്ള വസ്തുക്കള്‍ എന്ന് അവയെ തെളിച്ചിരുന്നവര്‍ പറഞ്ഞു.

21

തന്റെ കൂടെപ്പോരാന്‍ സാധിക്കാതെ ക്ഷീണിച്ചവശരായി ബസോര്‍ നീര്‍ച്ചാലിനടുത്ത് താമസിച്ചിരുന്ന ഇരുനൂറുപേരുടെയടുക്കലേക്ക് ദാവീദ് ചെന്നു. അവര്‍ അവനെയും അവന്റെ കൂടെപ്പോയിരുന്നവരെയും എതിരേല്‍ക്കാന്‍ ഇറങ്ങിച്ചെന്നു. ദാവീദ് അടുത്തുചെന്ന് അവരെ അഭിവാദനംചെയ്തു.

22

ദാവീദിനോടൊപ്പം പോയിരുന്നവരില്‍ ദുഷ്ടരും നീചരുമായവര്‍ പറഞ്ഞു: അവര്‍ നമ്മോടൊത്തു പോരാതിരുന്നതിനാല്‍ , നാം വീണ്ടെടുത്ത കൊള്ളവസ്തുക്കളില്‍ ഒന്നും അവര്‍ക്കു കൊടുക്കരുത്. ഓരോരുത്തനും ഭാര്യയെയും മക്കളെയും കൂട്ടിക്കൊണ്ടു പൊയ്‌ക്കൊള്ളട്ടെ.

23

അപ്പോള്‍ ദാവീദ് പറഞ്ഞു: സഹോദരന്‍മാരേ, നിങ്ങള്‍ അങ്ങനെ ചെയ്യരുത്. കൊള്ളക്കാരായ ശത്രുക്കളില്‍നിന്നു നമ്മെ രക്ഷിച്ച് അവരെ നമ്മുടെ കൈയില്‍ഏല്‍പിച്ചുതന്ന കര്‍ത്താവിന്റെ ദാനങ്ങളാണിവ.

24

ഇക്കാര്യത്തില്‍ നിങ്ങളുടെ വാക്കുകള്‍ ആരു കേള്‍ക്കും? യുദ്ധത്തിനു പോകുന്നവന്റെയും ഭാണ്‍ഡം സൂക്ഷിക്കുന്നവന്റെയും ഓഹരി സമമായിരിക്കണം.

25

അന്നുമുതല്‍ ഇന്നുവരെ ഇസ്രായേലില്‍ ഇതൊരു ചട്ടവും നിയമവുമായിത്തീര്‍ന്നു.

26

ദാവീദ് സിക്‌ലാഗിലെത്തി. കൊള്ളവസ്തുക്കളില്‍ ഒരു ഭാഗം തന്റെ സുഹൃത്തുക്കളായ യൂദായിലെ ശ്രേഷ്ഠന്‍മാര്‍ക്ക് കൊടുത്തയച്ചു കൊണ്ടു പറഞ്ഞു: കര്‍ത്താവിന്റെ ശത്രുക്കളെ കൊള്ളയടിച്ചതില്‍ നിന്ന് ഇതാ നിങ്ങള്‍ക്ക് ഒരു സമ്മാനം.

27

ബഥേല്‍, നെഗെബിലെ റാമോത്ത്, യത്തീര്‍ എന്നിവിടങ്ങളിലുള്ളവര്‍ക്കും

28

അരോവര്‍, സിഫ്‌മോത്ത്, എഷ്‌ത്തെമോവാ,

29

റാക്കല്‍, ജറാമേല്യരുടെയും കേന്യരുടെയും പട്ടണങ്ങള്‍,

30

ഹോര്‍മാ, ബൊറാഷാന്‍, അത്താക്ക്,

31

ഹെബ്രോണ്‍ എന്നിങ്ങനെ ദാവീദും അവന്റെ ആളുകളും ചുറ്റിത്തിരിഞ്ഞ സ്ഥലങ്ങളിലുള്ള എല്ലാവര്‍ക്കും ഓരോ ഭാഗം കൊടുത്തയച്ചു.