1 സാമുവല്‍ 31

സാവൂളിന്റെയും പുത്രന്‍മാരുടെയും മരണം
1

ഫിലിസ്ത്യര്‍ ഇസ്രായേലിനോടു യുദ്ധം ചെയ്തു. ഇസ്രായേല്യര്‍ ഫിലിസ്ത്യരോട് തോറ്റോടി ഗില്‍ബോവാക്കുന്നില്‍ മരിച്ചുവീണു.

2

ഫിലിസ്ത്യര്‍ സാവൂളിനെയും പുത്രന്‍മാരെയും അനുധാവനം ചെയ്ത് അവന്റെ പുത്രന്‍മാരായ ജോനാഥാനെയും അബിനാദാബിനെയും മല്‍ക്കീഷുവായെയും വധിച്ചു.

3

സാവൂളിനു ചുറ്റും ഉഗ്രമായ പോരാട്ടം നടന്നു. വില്ലാളികള്‍ അവന്റെ രക്ഷാനിര ഭേദിച്ച് അവനെ മാരകമായി മുറിവേല്‍പിച്ചു.

4

സാവൂള്‍ തന്റെ ആയുധവാഹകനോടു പറഞ്ഞു: ഈ അപരിച്‌ഛേദിതര്‍ എന്നെ അപമാനിക്കുകയും കുത്തിക്കൊല്ലുകയും ചെയ്യാതിരിക്കേണ്ടതിന് വാള്‍ ഊരി എന്നെ കൊല്ലുക. പക്‌ഷേ, അവന്‍ അതു ചെയ്തില്ല. അവന്‍ അത്യധികം ഭയപ്പെട്ടിരുന്നു. അതിനാല്‍ സാവൂള്‍ സ്വന്തം വാളിന്‍മേല്‍ വീണു മരിച്ചു.

5

സാവൂള്‍ മരിച്ചെന്ന് കണ്ടപ്പോള്‍ ആയുധവാഹകനും തന്റെ വാളിന്‍മേല്‍ വീണ് അവനോടൊത്തു മരിച്ചു.

6

ഇങ്ങനെ സാവൂളും മൂന്നു പുത്രന്‍മാരും ആയുധവാഹകനും മറ്റ് ആളുകളും അന്ന് ഒന്നിച്ചു മരിച്ചു.

7

താഴ്‌വരയുടെ അപ്പുറത്തും ജോര്‍ദാന്റെ അക്കരയും ഉണ്ടായിരുന്ന ഇസ്രായേല്യര്‍, തങ്ങളുടെ ആളുകള്‍ ഓടിപ്പോയെന്നും സാവൂളും പുത്രന്‍മാരും മരിച്ചെന്നും കണ്ടപ്പോള്‍ നഗരങ്ങള്‍ വിട്ട് ഓടിപ്പോയി. ഫിലിസ്ത്യര്‍ വന്ന് അവിടെ താമസം തുടങ്ങുകയും ചെയ്തു.

8

കൊല്ലപ്പെട്ടവരുടെ വസ്ത്രമുരിയാന്‍ ഫിലിസ്ത്യര്‍ പിറ്റേദിവസം വന്നപ്പോള്‍ സാവൂളും പുത്രന്‍മാരും ഗില്‍ബോവാക്കുന്നില്‍ മരിച്ചുകിടക്കുന്നതു കണ്ടു.

9

അവര്‍ അവന്റെ തലവെട്ടി, ആയുധങ്ങള്‍ അഴിച്ചെടുത്തു. ഫിലിസ്ത്യരാജ്യത്തൊട്ടാകെ, തങ്ങളുടെ വിഗ്രഹങ്ങളോടും ജനങ്ങളോടും ഈ സദ്‌വാര്‍ത്ത അറിയിക്കാന്‍ ദൂതന്‍മാരെ അയച്ചു.

10

സാവൂളിന്റെ ആയുധം അവര്‍ അസ്താര്‍ത്തെദേവതകളുടെ ക്‌ഷേത്രത്തില്‍ വച്ചു. അവന്റെ ശരീരം ബത്ഷാന്റെ ഭിത്തിയില്‍ കെട്ടിത്തൂക്കി.

11

ഫിലിസ്ത്യര്‍ സാവൂളിനോട്‌ ചെയ്തത്‌ യാബെഷ്ഗിലയാദ് നിവാസികള്‍ കേട്ടപ്പോള്‍,

12

യുദ്ധവീരന്‍മാര്‍ രാത്രിമുഴുവന്‍ സഞ്ചരിച്ച് ബത്ഷാന്റെ ഭിത്തിയില്‍നിന്ന് സാവൂളിന്റെയും പുത്രന്‍മാരുടെയും ശരീരം എടുത്ത്‌യാബെഷില്‍ കൊണ്ടുവന്നു ദഹിപ്പിച്ചു.

13

അവരുടെ അസ്ഥികള്‍ യാബെഷിലെ പിചുലവൃക്ഷത്തിന്റെ ചുവട്ടില്‍ സംസ്‌കരിച്ചു. അവര്‍ ഏഴു ദിവസം ഉപവസിച്ചു.