അപ്പ. പ്രവര്‍ത്തനങ്ങള്‍ 13

ബാര്‍ണബാസും സാവൂളും അയയ്ക്കപ്പെടുന്നു.
1

അന്ത്യോക്യായിലെ സഭയില്‍പ്രവാചകന്‍മാരും പ്രബോധകന്‍മാരും ഉണ്ടായിരുന്നു - ബാര്‍ണബാസ്, നീഗര്‍ എന്നു വിളിക്കപ്പെടുന്ന ശിമയോന്‍, കിറേനേക്കാരന്‍ ലൂസിയോസ്, സാമന്തരാജാവായ ഹേറോദേസിനോടുകൂടെ വളര്‍ന്ന മനായേന്‍, സാവൂള്‍ എന്നിവര്‍.

2

അവര്‍ കര്‍ത്താവിനു ശുശ്രൂഷ ചെയ്തും ഉപവസിച്ചും കഴിയവേ, പരിശുദ്ധാത്മാവ് അവരോടു പറഞ്ഞു: ബാര്‍ണബാസിനെയും സാവൂളിനെയും ഞാന്‍ വിളിച്ചിരിക്കുന്ന ജോലിക്കായി, എനിക്കുവേണ്ടി മാറ്റിനിറുത്തുക.

3

ഉപവാസത്തിനും പ്രാര്‍ഥ നയ്ക്കും ശേഷം അവര്‍ അവരുടെമേല്‍ കൈ വയ്പു നടത്തി പറഞ്ഞയച്ചു.

പാഫോസിലെ മാന്ത്രികന്‍
4

പരിശുദ്ധാത്മാവിനാല്‍ അയയ്ക്കപ്പെട്ട അവര്‍ സെലൂക്യായിലേക്കു പോവുകയും അവിടെനിന്നു സൈപ്രസിലേക്കു കപ്പല്‍ കയറുകയും ചെയ്തു.

5

സലാമീസില്‍ എത്തിയപ്പോള്‍ അവര്‍ യഹൂദരുടെ സിനഗോഗുകളില്‍ ദൈവവചനം പ്രസംഗിച്ചു. അവരെ സഹായിക്കാന്‍ യോഹന്നാനും ഉണ്ടായിരുന്നു.

6

അവര്‍ ദ്വീപുമുഴുവന്‍ ചുറ്റിസഞ്ചരിച്ച് പാഫോസിലെത്തിയപ്പോള്‍ ഒരു മന്ത്ര വാദിയെ കണ്ടുമുട്ടി. അവന്‍ ബര്‍വ യേശു എന്നു പേരുള്ള യഹൂദനായ ഒരു വ്യാജപ്രവാചകനായിരുന്നു.

7

ഉപസ്ഥാനപതിയും ബുദ്ധിമാനുമായ സേര്‍ജിയൂസ് പാവുളൂസിന്റെ ഒരു സദസ്യനായിരുന്നു അവന്‍ . ഈ ഉപസ്ഥാനപതി ദൈവവചനം ശ്രവിക്കാന്‍ താത്പര്യപ്പെട്ട് ബാര്‍ണബാസിനെയും സാവൂളിനെയും വിളിപ്പിച്ചു.

8

എന്നാല്‍, മാന്ത്രികനായ എലിമാസ് - മാന്ത്രികന്‍ എന്നാണ് ഈ പേരിന്റെ അര്‍ഥം - വിശ്വാസത്തില്‍നിന്ന് ഉപസ്ഥാനപതിയെ വ്യതിചലിപ്പിക്കാന്‍ ശ്രമിച്ചുകൊണ്ട് അവരെ തടഞ്ഞു.

9

പൗലോസ് എന്നുകൂടിപേരുണ്ടായിരുന്ന സാവൂളാകട്ടെ, പരിശുദ്ധാത്മാവിനാല്‍ നിറഞ്ഞ് അവന്റെ നേരേ സൂക്ഷിച്ചുനോക്കി

10

പറഞ്ഞു: സാത്താന്റെ സന്താനമേ, സകല നീതിക്കും എതിരായവനേ, ദുഷ്ട തയും വഞ്ചനയും നിറഞ്ഞവനേ, ദൈവത്തിന്റെ നേര്‍വഴികള്‍ ദുഷിപ്പിക്കുന്നതില്‍ നിന്നു വിരമിക്കയില്ലേ?

11

ഇതാ കര്‍ത്താവിന്റെ കരം ഇപ്പോള്‍ നിന്റെ മേല്‍ പതിക്കും. നീ അന്ധനായിത്തീരും; കുറെക്കാലത്തേക്ക് സൂര്യനെ ദര്‍ശിക്കാന്‍ നിനക്കു സാധിക്കുകയില്ല. ഉടന്‍തന്നെ മൂടലും അന്ധകാരവും അവനെ ആവരണം ചെയ്തു. തന്നെ കൈയ്ക്കു പിടിച്ചു നയിക്കാന്‍ അവന്‍ ആളുകളെ അന്വേഷിച്ചു ചുറ്റിത്തിരിഞ്ഞു.

12

ഈ സംഭവം കണ്ടപ്പോള്‍ ഉപസ്ഥാനപതി കര്‍ത്താവിന്റെ പ്രബോധനത്തെക്കുറിച്ച് അദ്ഭുതപ്പെടുകയും വിശ്വാസം സ്വീകരിക്കുകയുംചെയ്തു.

പൗലോസ് അന്ത്യോക്യായില്‍
13

പൗലോസും കൂടെയുള്ളവരും പാഫോസില്‍നിന്ന് കപ്പല്‍യാത്ര ചെയ്ത് പാംഫീലിയായിലെ പെര്‍ഗായില്‍ എത്തി. യോഹന്നാന്‍ അവരെ വിട്ട് ജറുസലെമിലേക്കു മടങ്ങിപ്പോയി.

14

എന്നാല്‍, അവര്‍ പെര്‍ഗാ കടന്ന് പിസീദിയായിലെ അന്ത്യോകായില്‍ വന്നെത്തി. സാബത്തുദിവസം അവര്‍ സിനഗോഗില്‍ പ്രവേശിച്ച് അവിടെ ഉപവിഷ്ടരായി.

15

നിയമവുംപ്രവചനങ്ങളും വായിച്ചുക ഴിഞ്ഞപ്പോള്‍ സിനഗോഗിലെ അധികാരി കള്‍ ആളയച്ച് അവരോട് ഇപ്രകാരം പറയിച്ചു: സഹോദരന്‍മാരേ, നിങ്ങളിലാര്‍ക്കെങ്കിലും ജനങ്ങള്‍ക്ക് ഉപദേശം നല്‍കാനുണ്ടെങ്കില്‍ പറയാം.

16

അപ്പോള്‍ പൗലോസ് എഴുന്നേറ്റു നിന്ന് കൈകൊണ്ട് ആംഗ്യം കാണിച്ചിട്ടു പറഞ്ഞു:ഇസ്രായേല്‍ ജനമേ, ദൈവത്തെ ഭയപ്പെടുന്നവരേ, ശ്രദ്ധിക്കുവിന്‍.

17

ഈ ഇസ്രായേല്‍ ജനതയുടെ ദൈവം നമ്മുടെ പിതാക്കന്‍മാരെ തെരഞ്ഞെടുത്തു. ഈജിപ്തില്‍ വസിച്ചിരുന്ന കാലത്ത് അവരെ അവിടുന്ന് ഒരു വലിയ ജനമാക്കി. തന്റെ ശക്തമായ ഭുജംകൊണ്ട് അവിടെ നിന്ന് അവരെ കൊണ്ടുപോരുകയും ചെയ്തു.

18

അവിടുന്നു നാല്‍പതു വര്‍ഷത്തോളം മരുഭൂമിയില്‍ അവരോടു ക്ഷമാപൂര്‍വം പെരുമാറി.

19

കാനാന്‍ദേശത്തുവച്ച് ഏഴു ജാതികളെ നശിപ്പിച്ചതിനുശേഷം അവരുടെ ഭൂമി

20

നാനൂറ്റിയമ്പതു വര്‍ഷത്തോളം ഇസ്രായേല്‍ക്കാര്‍ക്ക് അവകാശമായിക്കൊടുത്തു. അതിനുശേഷം അവിടുന്നു പ്രവാചകനായ സാമുവലിന്റെ കാലംവരെ അവര്‍ക്കുന്യായാധിപന്‍മാരെ നല്‍കി.

21

പിന്നീട് അവര്‍ ഒരു രാജാവിനുവേണ്ടി അപേക്ഷിച്ചു. ബഞ്ചമിന്‍ ഗോത്രത്തില്‍പ്പെട്ട കിഷിന്റെ പുത്രന്‍ സാവൂളിനെ നാല്‍പതു വര്‍ഷത്തേക്ക് ദൈവം അവര്‍ക്കു നല്‍കി.

22

അനന്തരം അവനെ നീക്കംചെയ്തിട്ട് ദാവീദിനെ അവരുടെ രാജാവായി അവിടുന്ന് ഉയര്‍ത്തി. അവനെക്കുറിച്ച് അവിടുന്ന് ഇപ്രകാരം സാക്ഷ്യപ്പെടുത്തിയിരിക്കുന്നു. ജസ്‌സെയുടെ പുത്രനായ ദാവീദില്‍ എന്റെ ഹൃദയത്തിനിണങ്ങിയ ഒരു മനുഷ്യനെ ഞാന്‍ കണ്ടെത്തിയിരിക്കുന്നു.

23

അവന്‍ എന്റെ ഹിതം നിറവേറ്റും. വാഗ് ദാനം ചെയ്തിരുന്നതുപോലെ ഇവന്റെ വംശത്തില്‍ നിന്ന് ഇസ്രായേലിനു രക്ഷ കനായി യേശുവിനെ ദൈവം ഉയര്‍ത്തിയിരിക്കുന്നു.

24

അവന്റെ ആഗമനത്തിനുമുമ്പ് യോഹന്നാന്‍ ഇസ്രായേലിലെ എല്ലാ ജനതയോടും അനുതാപത്തിന്റെ ജ്ഞാനസ്‌നാനം പ്രസംഗിച്ചു.

25

തന്റെ ദൗത്യം അവസാനിക്കാറായപ്പോള്‍ യോഹന്നാന്‍ പറഞ്ഞു: ഞാന്‍ ആരെന്നാണ് നിങ്ങളുടെ സങ്കല്‍പം? ഞാന്‍ അവനല്ല; എന്നാല്‍ ഇതാ, എനിക്കുശേഷം ഒരുവന്‍ വരുന്നു. അവന്റെ പാദരക്ഷ അഴിക്കാന്‍ ഞാന്‍ യോഗ്യനല്ല.

26

സഹോദരരേ, അബ്രാഹത്തിന്റെ സന്തതികളേ, ദൈവഭയമുള്ളവരേ, നമ്മുടെ അടുത്തേക്ക് ഈ രക്ഷയുടെ വചനം അയയ്ക്കപ്പെട്ടിരിക്കുന്നു.

27

ജറുസലെം നിവാസികളും അവരുടെ അധികാരികളും അവനെ അറിയാതെയും എല്ലാ സാബത്തിലും വായിക്കുന്ന പ്രവാചകവചനങ്ങള്‍ ഗ്രഹിക്കാതെയും അവനെ ശിക്ഷയ്ക്കു വിധിച്ചുകൊണ്ട് ആ വചനങ്ങള്‍ പൂര്‍ത്തിയാക്കി.

28

മരണശിക്ഷയര്‍ഹിക്കുന്ന ഒരു കുറ്റവും അവനില്‍ കാണാതിരുന്നിട്ടും അവനെ വധിക്കാന്‍ അവര്‍ പീലാത്തോസിനോട് ആവശ്യപ്പെട്ടു.

29

അവനെക്കുറിച്ച് എഴുതപ്പെട്ടിരുന്നതെല്ലാം പൂര്‍ത്തിയായപ്പോള്‍ അവര്‍ അവനെ കുരിശില്‍നിന്നു താഴെയിറക്കി കല്ലറയില്‍ സംസ്‌കരിച്ചു.

30

എന്നാല്‍, ദൈവം അവനെ മരിച്ചവരില്‍നിന്ന് ഉയിര്‍പ്പിച്ചു.

31

അവനോടൊപ്പം ഗലീലിയില്‍നിന്ന് ജറുസലെമിലേക്കു വന്നവര്‍ക്ക് അവന്‍ പല ദിവസങ്ങളിലും പ്രത്യക്ഷനായി. അവര്‍ ഇപ്പോള്‍ ജനങ്ങളുടെ മുമ്പില്‍ അവന്റെ സാക്ഷികളാണ്.

32

ഞങ്ങള്‍ നിങ്ങളോടു പ്രസംഗിക്കുന്ന സുവിശേഷം ഇതാണ്;

33

പിതാക്കന്‍മാര്‍ക്കു നല്‍കിയിരുന്ന വാഗ്ദാനം യേശുവിനെ ഉയിര്‍പ്പിച്ചുകൊണ്ട് ദൈവം മക്കളായ നമുക്കുനിറവേറ്റിത്തന്നിരിക്കുന്നു. രണ്ടാം സങ്കീര്‍ത്തനത്തില്‍ ഇപ്രകാരം എഴുതിയിട്ടുണ്ടല്ലോ: നീ എന്റെ പുത്രനാണ്. ഇന്നു ഞാന്‍ നിനക്കു ജന്‍മം നല്‍കി.

34

നാശത്തിന്റെ അവ സ്ഥയിലേക്കു തിരിച്ചുചെല്ലാനാവാത്തവി ധം മരിച്ചവരില്‍നിന്ന് അവനെ ഉയിര്‍പ്പിച്ചതിനെക്കുറിച്ച് അവിടുന്ന് ഇങ്ങനെ അരുളിച്ചെയ്തു: ദാവീദിനു വാഗ്ദാനം ചെയ്യപ്പെട്ട വിശ്വസ്തവും വിശുദ്ധവുമായ അനുഗ്ര ഹങ്ങള്‍ നിങ്ങള്‍ക്കു ഞാന്‍ തരും.

35

മറ്റൊരു സങ്കീര്‍ത്തനത്തില്‍ ഇങ്ങനെ പറഞ്ഞിരിക്കുന്നു: അവിടുത്തെ പരിശുദ്ധന്‍ ജീര്‍ണിക്കാന്‍ അവിടുന്ന് അനുവദിക്കുകയില്ല.

36

ദാവീദ് തന്റെ തലമുറയില്‍ ദൈവഹിതം നിറവേറ്റിയതിനുശേഷം മരണം പ്രാപിച്ചു. അവന്‍ പിതാക്കന്‍മാരോടു ചേരുകയും ജീര്‍ണത പ്രാപിക്കുകയും ചെയ്തു.

37

എന്നാല്‍, ദൈവം ഉയിര്‍പ്പിച്ചവനാകട്ടെ ജീര്‍ണത പ്രാപിച്ചില്ല.

38

സഹോദരരേ, നിങ്ങള്‍ ഇത് അറിഞ്ഞുകൊള്ളുവിന്‍. നിങ്ങള്‍ക്കു പാപമോചനം പ്രഘോഷിക്കപ്പെട്ടിരിക്കുന്നത് ഇവന്‍ വഴിയത്രേ. മോശയുടെ നിയമം വഴി നീതീകരണം ലഭിക്കാനാവാത്ത കാര്യങ്ങളുണ്ട്.

39

വിശ്വസിക്കുന്നവര്‍ക്ക് അവന്‍ വഴി അവയില്‍ നീതീകരണം ലഭിക്കും.

40

അതുകൊണ്ട്, പ്രവചനങ്ങളില്‍ പറഞ്ഞിട്ടുള്ളത് നിങ്ങള്‍ക്കു സംഭവിക്കാതിരിക്കാന്‍ സൂക്ഷിച്ചുകൊള്ളുവിന്‍;

41

നിന്ദകരേ, കാണുവിന്‍, ആശ്ചര്യപ്പെടുവിന്‍; അപ്രത്യക്ഷരാകുവിന്‍. എന്തെന്നാല്‍, നിങ്ങളുടെ ദിവസങ്ങളില്‍ ഞാന്‍ ഒരു പ്രവൃത്തി ചെയ്യുന്നു - ആരുപറഞ്ഞാലും നിങ്ങള്‍ വിശ്വസിക്കാത്ത ഒരു പ്രവൃത്തി.

42

ഇക്കാര്യങ്ങളെല്ലാം അടുത്ത സാബത്തിലും വിവരിക്കണമെന്ന് അവര്‍ പുറത്തുവന്നപ്പോള്‍ ആളുകള്‍ അവരോടപേക്ഷിച്ചു.

43

സിനഗോഗിലെ സമ്മേളനം പിരിഞ്ഞപ്പോള്‍ പല യഹൂദരും യഹൂദമതത്തില്‍ പുതുതായി ചേര്‍ന്ന ദൈവഭക്തരായ പലരും പൗലോസിനെയും ബാര്‍ണബാസിനെയും അനുഗമിച്ചു. അവരാകട്ടെ, അവരോടു സംസാരിക്കുകയും ദൈവകൃപയില്‍ നിലനില്‍ക്കാന്‍ അവരെ പ്രേരിപ്പിക്കുകയും ചെയ്തു.

44

അടുത്ത സാബത്തില്‍ ദൈവവചനം ശ്രവിക്കാന്‍ നഗരവാസികള്‍ എല്ലാവരുംതന്നെ സമ്മേളിച്ചു.

45

ജനക്കൂട്ടത്തെ കണ്ടപ്പോള്‍ യഹൂദര്‍ അസൂയപൂണ്ട് പൗലോസ് പറഞ്ഞകാര്യങ്ങളെ എതിര്‍ക്കുകയും അവനെ ദുഷിക്കുകയും ചെയ്തു.

46

പൗലോസും ബാര്‍ണബാസും ധൈര്യപൂര്‍വം ഇങ്ങനെ പറഞ്ഞു: ദൈവവചനം ആദ്യം നിങ്ങളോടു പ്രസംഗിക്കുക ആവശ്യമായിരുന്നു. എന്നാല്‍, നിങ്ങള്‍ അതു തള്ളിക്കളയുന്നതുകൊണ്ടും നിത്യജീവനു നിങ്ങളെത്തന്നെ അയോഗ്യരാക്കിത്തീര്‍ത്തിരിക്കുന്നതുകൊണ്ടും ഇതാ, ഞങ്ങള്‍ വിജാതീയരുടെ അടുക്കലേക്കു തിരിയുന്നു.

47

കാരണം, കര്‍ത്താവു ഞങ്ങളോട് ഇങ്ങനെ കല്‍പിച്ചിരിക്കുന്നു: ഭൂമിയുടെ അതിര്‍ത്തികള്‍വരെ രക്ഷ വ്യാപിപ്പിക്കുന്നതിന് വിജാതീയര്‍ക്ക് ഒരു ദീപമായി നിന്നെ ഞാന്‍ സ്ഥാപിച്ചിരിക്കുന്നു.

48

ഈ വാക്കുകള്‍കേട്ടപ്പോള്‍ വിജാതീയര്‍ സന്തോഷ ഭരിതരായി കര്‍ത്താവിന്റെ വചനത്തെപ്രകീര്‍ത്തിച്ചു. നിത്യജീവനു നിയോഗം ലഭിച്ചവരെല്ലാം വിശ്വസിക്കുകയും ചെയ്തു.

49

കര്‍ത്താവിന്റെ വചനം ആ നാട്ടിലെല്ലാം വ്യാപിച്ചു.

50

എന്നാല്‍, യഹൂദന്‍മാര്‍ ബഹുമാന്യരായ ഭക്തസ്ത്രീകളെയും നഗരത്തിലെ പ്രമാണികളെയും പ്രേരിപ്പിച്ച് പൗലോസിനും ബാര്‍ണബാസിനുമെതിരായി പീഡനം ഇളക്കിവിടുകയും അവരെ ആ നാട്ടില്‍നിന്ന് പുറത്താക്കുകയും ചെയ്തു.

51

അവര്‍ തങ്ങളുടെ പാദങ്ങളിലെ പൊടി അവര്‍ക്കെതിരായി തട്ടിക്കളഞ്ഞിട്ട് ഇക്കോണിയത്തിലേക്കു പോയി.

52

ശിഷ്യന്‍മാര്‍ ആ നന്ദത്താലും പരിശുദ്ധാത്മാവിനാലും നിറഞ്ഞവരായി.