അപ്പ. പ്രവര്‍ത്തനങ്ങള്‍ 14

പൗലോസ് ഇക്കോണിയത്തില്‍
1

അവര്‍ ഇക്കോണിയത്തിലെ യഹൂദരുടെ സിനഗോഗില്‍ പ്രവേശിച്ച് പ്രസംഗിച്ചു. യഹൂദരും ഗ്രീക്കുകാരുമടങ്ങിയ ഒരു വലിയ ഗണം വിശ്വസിച്ചു.

2

വിശ്വസിക്കാതിരുന്ന യഹൂദര്‍ സഹോദരര്‍ക്കെതിരായി വിജാതീയരെ ഇളക്കുകയും അവരുടെ മനസ്‌സിനെ വിദ്വേഷംകൊണ്ടു നിറയ്ക്കുകയും ചെയ്തു.

3

എങ്കിലും, അവര്‍ വളരെനാള്‍ അവിടെ താമസിച്ച്, കര്‍ത്താവിനെപ്പറ്റി ധൈര്യപൂര്‍വംപ്രസംഗിച്ചു. അദ്ഭുതങ്ങളും അടയാളങ്ങളുംപ്രവര്‍ത്തിക്കാന്‍ അവര്‍ക്ക് അനുഗ്രഹം നല്‍കിക്കൊണ്ട് കര്‍ത്താവ് തന്റെ കൃപയുടെ വചനത്തിനു സാക്ഷ്യം നല്‍കി.

4

എന്നാല്‍, നഗരത്തിലെ ജനങ്ങളുടെയിടയില്‍ ഭിന്നതയുണ്ടായി. ചിലര്‍ യഹൂദരുടെകൂടെയും ചിലര്‍ അപ്പസ്‌തോലന്‍മാരുടെകൂടെയും ചേര്‍ന്നു.

5

അവരെ അപമാനിക്കാനും കല്ലെറിയാനുമുള്ള ഒരു നീക്കം വിജാതീയരുടെയും യഹൂദരുടെയും അവരുടെ അധികാരികളുടെയും ഭാഗത്തുനിന്നുണ്ടായി.

6

ഇതറിഞ്ഞ് അവര്‍ ലിക്കവോനിയായിലെ നഗരങ്ങളായ ലിസ്ത്രായിലേക്കും ദെര്‍ബേയിലേക്കും സമീപപ്രദേശങ്ങളിലേക്കും പലായനം ചെയ്തു.

7

അവിടെ അവര്‍ സുവിശേഷം പ്രസംഗിച്ചുകൊണ്ടിരുന്നു.

ലിസ്ത്രായില്‍
8

കാലുകള്‍ക്കു സ്വാധീനമില്ലാത്ത ഒരുവന്‍ ലിസ്ത്രായില്‍ ഉണ്ടായിരുന്നു. ജന്‍മനാ മുടന്തനായിരുന്ന അവന് ഒരിക്കലും നടക്കാന്‍ കഴിഞ്ഞിരുന്നില്ല.

9

പൗലോസ് പ്രസംഗിക്കുന്നത് അവന്‍ കേട്ടു. പൗലോസ് അവനെ സൂക്ഷിച്ചുനോക്കി. സൗഖ്യം പ്രാപിക്കാന്‍ തക്കവിശ്വാസം അവനുണ്ടെന്നു കണ്ട് പൗലോസ്

10

ഉച്ചത്തില്‍ പറഞ്ഞു: എഴുന്നേറ്റ് കാലുറപ്പിച്ചു നില്‍ക്കുക. അവന്‍ ചാടിയെഴുന്നേറ്റു നടന്നു.

11

പൗലോസ് ചെയ്ത ഈപ്രവൃത്തി കണ്ട ജനക്കൂട്ടം ലിക്കവോനിയന്‍ ഭാഷയില്‍ ഉച്ചത്തില്‍ പറഞ്ഞു: ദേവന്‍മാര്‍ മനുഷ്യരൂപം ധരിച്ച് നമ്മുടെയിടയിലേക്ക് ഇറങ്ങിവന്നിരിക്കുന്നു.

12

അവര്‍ ബാര്‍ണബാസിനെ സേവൂസെന്നും, പൗലോസ് പ്രധാന പ്രസംഗകനായിരുന്നതിനാല്‍ അവനെ ഹെര്‍മസ് എന്നും വിളിച്ചു.

13

നഗരത്തിന്റെ മുമ്പിലുള്ള സേവൂസിന്റെ ക്‌ഷേത്രത്തിലെ പുരോഹിതന്‍ കാളകളും പൂമാലകളുമായി കവാടത്തിങ്കല്‍വന്ന് ജനങ്ങളോടു ചേര്‍ന്നു ബലിയര്‍പ്പിക്കുവാന്‍ ആഗ്രഹം പ്രകടിപ്പിച്ചു.

14

ഇതറിഞ്ഞ് അപ്പസ്‌തോലന്‍മാരായ ബാര്‍ണബാസും പൗലോസും വസ്ത്രം കീറി ജനക്കൂട്ടത്തിലേക്ക് ഓടിച്ചെന്ന് വിളിച്ചുപറഞ്ഞു:

15

ഹേ, മനുഷ്യരേ, നിങ്ങള്‍ ഈചെയ്യുന്നതെന്താണ്? ഞങ്ങളും നിങ്ങളെപ്പോലെതന്നെയുള്ള മനുഷ്യരാണ്. വ്യര്‍ഥ മായ ഈ രീതികളില്‍നിന്ന്, ജീവിക്കുന്നദൈവത്തിലേക്കു നിങ്ങള്‍ തിരിയണം എന്ന് ഞങ്ങള്‍ നിങ്ങളെ ഉദ്‌ബോധിപ്പിക്കുന്നു. അവിടുന്നാണ് ആകാശവും ഭൂമിയും സമുദ്രവും അവയിലുള്ള സമസ്തവും സൃഷ്ടിച്ചത്.

16

കഴിഞ്ഞതലമുറകളില്‍ എല്ലാ ജനതകളെയും സ്വന്തം മാര്‍ഗങ്ങളില്‍ സ ഞ്ചരിക്കാന്‍ അവിടുന്ന് അനുവദിച്ചു.

17

എങ്കിലും, നന്‍മ പ്രവര്‍ത്തിക്കുകയും ആകാശത്തുനിന്നു മഴയും ഫലപുഷ്ടമായ കാലാവസ്ഥയും നിങ്ങള്‍ക്കു പ്രദാനം ചെയ്യുകയും ആഹാരവും ആനന്ദവും നല്‍കി നിങ്ങളുടെ ഹൃദയങ്ങളെ നിറയ്ക്കുകയും ചെയ്തുകൊണ്ട് അവിടുന്നു തനിക്കു സാക്ഷ്യം നല്‍കിക്കൊണ്ടിരുന്നു.

18

അവര്‍ ഇപ്രകാരം പറഞ്ഞു തങ്ങള്‍ക്കു ബലിയര്‍പ്പിക്കുന്നതില്‍നിന്നു ജനങ്ങളെ കഷ്ടിച്ചു പിന്‍തിരിപ്പിച്ചു.

19

അന്ത്യോക്യായില്‍നിന്നും ഇക്കോണിയത്തില്‍നിന്നും അവിടെയെത്തിയ യഹൂദന്‍മാര്‍ ജനങ്ങളെ പ്രേരിപ്പിച്ച് പൗലോസിനെ കല്ലെറിയിച്ചു. മരിച്ചുപോയെന്നു വിചാരിച്ച് അവര്‍ അവനെ നഗരത്തിനു പുറത്തേക്കു വലിച്ചുകൊണ്ടുപോയി.

20

എന്നാല്‍, ശിഷ്യന്‍മാര്‍ അവനു ചുറ്റും കൂടിയപ്പോള്‍ അവന്‍ എഴുന്നേറ്റു പട്ടണത്തില്‍ പ്രവേശിച്ചു. അടുത്ത ദിവസം ബാര്‍ണബാസുമൊത്ത് അവന്‍ ദെര്‍ബേയിലേക്കു പോയി.

അന്ത്യോക്യായില്‍
21

ആ നഗരത്തിലും അവര്‍ സുവിശേഷം പ്രസംഗിച്ച് പലരെയും ശിഷ്യരാക്കി. അനന്തരം അവര്‍ ലിസ്ത്രായിലേക്കും ഇക്കോണിയത്തിലേക്കും അന്ത്യോക്യായിലേക്കും തിരിച്ചുചെന്നു.

22

വിശ്വാസത്തില്‍ നിലനില്‍ക്കണമെന്നും നിരവധി പീഡനങ്ങളിലൂടെ ദൈവരാജ്യത്തില്‍ പ്രവേശിക്കണമെന്നും ഉപദേശിച്ചുകൊണ്ട് ശിഷ്യരുടെ മനസ്‌സിനെ അവര്‍ ശക്തിപ്പെടുത്തി.

23

അവര്‍ സഭകള്‍തോറും ശ്രേഷ്ഠന്‍മാരെ നിയമിച്ച് പ്രാര്‍ഥനയോടും ഉപവാസത്തോടും കൂടെ, അവരെ തങ്ങള്‍ വിശ്വസിച്ച കര്‍ത്താവിനു സമര്‍പ്പിച്ചു.

24

പിന്നീട് അവര്‍ പിസീദിയായിലൂടെ കടന്ന് പാംഫീലിയായില്‍ എത്തി.

25

പെര്‍ഗായില്‍ വചനം പ്രസംഗിച്ചതിനുശേഷം അവര്‍ അത്താലിയായിലേക്കു പോയി.

26

അവിടെനിന്ന് അന്ത്യോക്യായിലേക്കു കപ്പല്‍ കയറി. തങ്ങള്‍ നിര്‍വഹിച്ച ദൗത്യത്തിന് ആവശ്യമായിരുന്ന ദൈവകൃപയ്ക്ക് അവര്‍ ഭരമേല്‍പിക്കപ്പെട്ടത് അവിടെവച്ചാണല്ലോ.

27

അവര്‍ അവിടെ എത്തിയപ്പോള്‍ സഭയെ വിളിച്ചുകൂട്ടി തങ്ങള്‍ മുഖാന്തരം ദൈവം എന്തെല്ലാം പ്രവര്‍ത്തിച്ചുവെന്നും വിജാതീയര്‍ക്കു വിശ്വാസത്തിന്റെ വാതില്‍ അവിടുന്ന് എങ്ങനെ തുറന്നുകൊടുത്തുവെന്നും വിശദീകരിച്ചു.

28

പിന്നീട്, കുറെക്കാലത്തേക്ക് അവര്‍ ശിഷ്യരോടുകൂടെ അവിടെ താമസിച്ചു.