അപ്പ. പ്രവര്‍ത്തനങ്ങള്‍ 25

സീസറിനു നിവേദനം
1

ഫേസ്തൂസ്, പ്രവിശ്യയില്‍ എത്തി മൂന്നുദിവസം കഴിഞ്ഞ് കേസറിയായില്‍ നിന്നു ജറുസലെമിലേക്കു പോയി.

2

പുരോഹിതപ്രമുഖന്‍മാരും യഹൂദപ്രമാണികളും പൗലോസിനെതിരേയുള്ള ആരോപണങ്ങള്‍ അവനെ ധരിപ്പിച്ചു.

3

തങ്ങള്‍ക്ക് ഒരാനുകൂല്യമെന്ന നിലയില്‍ അവനെ ജറുസലെ മിലേക്ക് അയയ്ക്കാന്‍ അവര്‍ അവനോട് അപേക്ഷിച്ചു. മാര്‍ഗമധ്യേ ഒളിഞ്ഞിരുന്ന് അവനെ കൊല്ലണമെന്ന് അവര്‍ ഗൂഢാലോചന നടത്തിയിരുന്നു.

4

പൗലോസിനെ കേ സറിയായില്‍ സൂക്ഷിച്ചിട്ടുണ്ടെന്നും താന്‍ ഉടന്‍തന്നെ അവിടെപ്പോകാന്‍ ഉദ്‌ദേശിക്കുന്നുണ്ടെന്നും ഫേസ്തൂസ് മറുപടി നല്‍കി.

5

അവന്‍ പറഞ്ഞു: അതുകൊണ്ട്, നിങ്ങളില്‍ പ്രമാണികളായവര്‍ എന്റെ കൂടെവന്ന്, അവന്റെ പേരില്‍ എന്തെങ്കിലും കുറ്റമുണ്ടെങ്കില്‍ പരാതി സമര്‍പ്പിക്കട്ടെ.

6

എട്ടുപത്തു ദിവസത്തോളം അവരുടെ ഇടയില്‍ താമസിച്ചതിനുശേഷം അവന്‍ കേ സറിയായിലേക്കു മടങ്ങിപ്പോയി. അടുത്ത ദിവസം അവന്‍ ന്യായാസനത്തില്‍ ഇരുന്ന്, പൗലോസിനെ കൊണ്ടുവരാന്‍ കല്‍പിച്ചു.

7

അവന്‍ വന്നപ്പോള്‍, ജറുസലെമില്‍നിന്ന് എത്തിയിരുന്ന യഹൂദന്‍മാര്‍ അവന്റെ ചു റ്റും നിന്ന് ഗുരുതരമായ പല കുറ്റങ്ങളും ആരോപിച്ചു; എന്നാല്‍, തെളിയിക്കാന്‍ അവര്‍ക്കു കഴിഞ്ഞില്ല.

8

പൗലോസ് തന്റെ പ്രതിവാദത്തില്‍ ഇപ്രകാരം പ്രസ്താവിച്ചു: യഹൂദരുടെ നിയമങ്ങള്‍ക്കോ ദേവാലയത്തിനോ സീസറിനോ വിരുദ്ധമായി ഞാന്‍ ഒരു തെറ്റും ചെയ്തിട്ടില്ല.

9

എന്നാല്‍, യഹൂദരോട് ഒരാനുകൂല്യം കാണിക്കാന്‍ ആഗ്രഹിച്ചുകൊണ്ടു ഫേസ്തൂസ് പൗലോസിനോടു ചോദിച്ചു: ജറുസലെമിലേക്കു പോകാനും അവിടെ എന്റെ മുമ്പില്‍വച്ച് ഇവയെപ്പറ്റി വിസ്തരിക്കപ്പെടാനും നിനക്കു സമ്മതമാണോ?

10

പൗലോസ് പറഞ്ഞു: ഞാന്‍ സീസറിന്റെന്യായാസനത്തിങ്കലാണു നില്‍ക്കുന്നത്. അവിടെത്തന്നെയാണ് ഞാന്‍ വിചാരണ ചെയ്യപ്പെടേണ്ടതും. നിനക്കു നന്നായി അറിയാവുന്നതുപോലെ, യഹൂദരോടു ഞാന്‍ ഒരു തെറ്റും ചെയ്തിട്ടില്ല.

11

ഞാന്‍ തെറ്റുകാരനും വധശിക്ഷയര്‍ഹിക്കുന്ന എന്തെങ്കിലും ചെയ്തവനുമാണെങ്കില്‍ മരിക്കാന്‍ ഒരുക്കമാണ്. എന്നാല്‍, അവര്‍ എന്റെ മേല്‍ ചുമത്തുന്ന കുറ്റങ്ങളില്‍ കഴമ്പില്ലെങ്കില്‍ എന്നെ അവര്‍ക്കു വിട്ടുകൊടുക്കാന്‍ ആര്‍ക്കും കഴിയുകയില്ല. ഞാന്‍ സീസറിന്റെ അടുത്ത് ഉപരിവിചാരണ ആവശ്യപ്പെടുന്നു.

12

ഫേസ്തൂസ് തന്റെ സമിതിയോട് ആലോചിച്ചിട്ടു മറു പടി പറഞ്ഞു: നീ സീസറിന്റെ അടുത്തു ഉപരിവിചാരണ ആവശ്യപ്പെട്ടിരിക്കുന്നതിനാല്‍ അവന്റെ അടുത്തേക്കുതന്നെ നീ പോകണം.

അഗ്രിപ്പായുടെ മുമ്പില്‍
13

കുറെദിവസങ്ങള്‍ക്കുശേഷം, അഗ്രിപ്പാരാജാവും ബര്‍നിക്കെയും ഫേസ്തൂസിനെ അഭിവാദനം ചെയ്യാന്‍ കേസറിയായില്‍ എത്തി.

14

അവര്‍ അവിടെ വളരെ ദിവസങ്ങള്‍ താമസിച്ചു. ഫേസ്തൂസ് പൗലോസിന്റെ കാര്യം രാജാവിനെ ധരിപ്പിച്ചുകൊണ്ട് പറഞ്ഞു: ഫെലിക്‌സ് തടവുകാരനായി വിട്ടിട്ടുപോയ ഒരു മനുഷ്യന്‍ ഇവിടെയുണ്ട്.

15

ഞാന്‍ ജറുസലെമിലായിരുന്നപ്പോള്‍ പുരോഹിതപ്രമുഖന്‍മാരും യഹൂദപ്രമാണികളും അവനെതിരായി വിധി പ്രസ്താവിക്കാന്‍ അപേക്ഷിച്ചുകൊണ്ട് അവനെക്കുറിച്ചുള്ള വിവ രങ്ങള്‍ എന്നെ ധരിപ്പിച്ചു.

16

വാദിയെ മുഖാഭിമുഖം കണ്ട്, തന്റെ മേല്‍ ആരോപിതമായ കുറ്റങ്ങളെക്കുറിച്ചു സമാധാനം ബോധിപ്പിക്കാന്‍ പ്രതിക്ക് അവസരം നല്‍കാതെ, അവനെ ഏല്‍പിച്ചുകൊടുക്കുക റോമാക്കാരുടെ പതിവല്ല എന്നു ഞാന്‍ മറുപടി പറഞ്ഞു.

17

അവര്‍ ഇവിടെ ഒരുമിച്ചുകൂടിയപ്പോള്‍, ഒ ട്ടും താമസം വരുത്താതെ അടുത്തദിവസം തന്നെ ഞാന്‍ന്യായാസനത്തില്‍ ഇരുന്ന്ആ മനുഷ്യനെ കൊണ്ടുവരാന്‍ കല്‍പിച്ചു.

18

വാദികള്‍ കുറ്റാരോപണം ആരംഭിച്ചപ്പോള്‍, സങ്കല്പിച്ച തരത്തിലുള്ള ഒരു തിന്മയും അവന്റെ മേല്‍ ചുമത്തിക്കണ്ടില്ല.

19

എന്നാല്‍, തങ്ങളുടെതന്നെ ചില അന്ധവിശ്വാസങ്ങളെക്കുറിച്ചും മരിച്ചുപോയെങ്കിലും ജീവിച്ചിരിക്കുന്നുവെന്നു പൗലോസ് സമര്‍ഥിക്കുന്ന ഒരു യേശുവിനെക്കുറിച്ചും മാത്രമേ അവര്‍ക്ക് അവനുമായി അഭിപ്രായഭിന്നത ഉണ്ടായിരുന്നുള്ളു.

20

എന്തു തീരുമാനമെടുക്കണമെന്നു നിശ്ചയമില്ലാതെ വന്നപ്പോള്‍ ജറുസലെമിലേക്കു പോകാനും അവിടെവച്ച് ഇ വയെപ്പറ്റി വിചാരണ ചെയ്യപ്പെടാനും സമ്മ തമാണോ എന്നു ഞാന്‍ അവനോടു ചോദിച്ചു.

21

എന്നാല്‍, ചക്രവര്‍ത്തിയുടെ തീരുമാനം ഉണ്ടാകുന്നതുവരെ തനിക്കു സംരക്ഷണം നല്‍കണമെന്നു പൗലോസ് അപേക്ഷിച്ചതിനാല്‍, സീസറിന്റെ അടുത്തേക്ക് അയയ്ക്കുന്നതുവരെ അവനെ തടവില്‍ വയ്ക്കാന്‍ ഞാന്‍ ആജ്ഞാപിച്ചു.

22

അഗ്രിപ്പാ ഫേസ്തൂസിനോടു പറഞ്ഞു: അവന്റെ വാദം നേരില്‍ കേള്‍ക്കാന്‍ എനിക്കു താത്പര്യമുണ്ട്. അവന്‍ മറുപടി പറഞ്ഞു: എങ്കില്‍ നാളെ നിനക്കു കേള്‍ക്കാം.

23

അടുത്തദിവസം അഗ്രിപ്പായും ബര്‍നിക്കെയും സഹസ്രാധിപന്‍മാരോടും നഗരത്തിലെ പ്രമാണികളോടുമൊപ്പം ആഡംബരസമന്വിതം സമ്മേളനശാലയില്‍ വന്നു. ഫേസ്തൂസിന്റെ കല്‍പനയനുസരിച്ചു പൗലോസിനെ കൊണ്ടുവന്നു.

24

ഫേസ്തൂസ് പറഞ്ഞു: അഗ്രിപ്പാരാജാവേ, ഞങ്ങളോടൊപ്പം ഇവിടെ സന്നിഹിതരായിരിക്കുന്നവരേ, ഈ മനുഷ്യനെ നിങ്ങള്‍ കാണുന്നുവല്ലോ. ഇവനെതിരായിട്ടാണ്, യഹൂദജനതമുഴുവന്‍ ജറുസലെമില്‍വച്ചും ഇവിടെവച്ചും ഇവന് ഇനി ജീവിക്കാന്‍ അര്‍ഹതയില്ല എന്നു പറഞ്ഞ് ബഹളംകൂട്ടി എന്നോടു പരാതിപ്പെട്ടത്.

25

എങ്കിലും, വധശിക്ഷയ്ക്ക് അര്‍ഹമായ കുറ്റമൊന്നും ഇവന്‍ ചെയ്തിട്ടുള്ളതായി ഞാന്‍ കണ്ടില്ല. എന്നാല്‍, അവന്‍ തന്നെ ചക്രവര്‍ത്തിയുടെ മുമ്പാകെ മേല്‍വിചാരണയ്ക്ക് അപേക്ഷിച്ചിരിക്കുന്നതിനാല്‍ അവനെ അങ്ങോട്ട് അയയ്ക്കാന്‍ ഞാന്‍ തീരുമാനിച്ചിരിക്കുകയാണ്.

26

ഇവനെക്കുറിച്ച് സീസറിന് എന്താണ് എഴുതേണ്ടതെന്ന് എനിക്കു നിശ്ചയമില്ല. അതുകൊണ്ടുതന്നെയാണ്, ഞാന്‍ ഇവനെ നിങ്ങളുടെ മുമ്പില്‍, വിശിഷ്യാ അഗ്രിപ്പാരാജാവേ, നിന്റെ മുമ്പില്‍ കൊണ്ടുവന്നിരിക്കുന്നത്. വിചാരണ കഴിയുമ്പോള്‍ അവനെപ്പറ്റി എന്തെങ്കിലും എഴുതാന്‍ എനിക്കു കഴിയുമല്ലോ.

27

തടവുകാരനെ അയയ്ക്കുമ്പോള്‍ അവനെതിരായുള്ള ആരോപണങ്ങള്‍ വ്യക്ത മാക്കാതിരിക്കുന്നത് ശരിയല്ലെന്ന് എനിക്കു തോന്നുന്നു.