അപ്പ. പ്രവര്‍ത്തനങ്ങള്‍ 26

പൗലോസിന്റെന്യായവാദം
1

അഗ്രിപ്പാ പൗലോസിനോടു പറഞ്ഞു: സ്വപക്ഷം വാദിക്കാന്‍ നിന്നെ അനുവദിക്കുന്നു. അപ്പോള്‍ പൗലോസ് കൈകള്‍ നീട്ടിക്കൊണ്ട് വാദിച്ചുതുടങ്ങി;

2

അഗ്രിപ്പാരാജാവേ, യഹൂദന്‍മാര്‍ എന്റെ മേല്‍ ചുമത്തുന്ന ആരോപണങ്ങള്‍ക്കെതിരായി നിന്റെ മു മ്പില്‍ന്യായവാദം നടത്താന്‍ സാധിക്കുന്നത് ഒരു ഭാഗ്യമായി ഞാന്‍ കരുതുന്നു.

3

യഹൂദരുടെയിടയിലുള്ള ആചാരങ്ങളും വിവാദങ്ങളും നിനക്കു സുപരിചിതമാണല്ലോ. അതിനാല്‍, എന്റെ വാക്കുകള്‍ ക്ഷമയോടെ കേള്‍ക്കണമെന്ന് അപേക്ഷിക്കുന്നു.

4

എന്റെ ജനത്തിന്റെ യിടയിലും ജറുസലെമിലും ചെറുപ്പംമുതല്‍ ഞാന്‍ ജീവിച്ചതെങ്ങനെയെന്ന് എല്ലാ യഹൂദര്‍ക്കും അറിയാം.

5

ഞാന്‍ ഞങ്ങളുടെ മതത്തിലെ ഏറ്റവും കര്‍ക്കശ വിഭാഗത്തില്‍പ്പെട്ട ഫരിസേയനായിട്ടാണ് വളര്‍ന്നതെന്നും വളരെക്കാലമായി അവര്‍ക്ക് അറിവുള്ളതാണ്; മനസ്‌സുണ്ടെങ്കില്‍ അതു സാക്ഷ്യപ്പെടുത്താനും അവര്‍ക്കു സാധിക്കും.

6

ഇപ്പോള്‍ ഞാന്‍ ഇവിടെപ്രതിക്കൂട്ടില്‍ നില്‍ക്കുന്നതാകട്ടെ, ഞങ്ങളുടെ പിതാക്കന്‍മാരോടു ദൈവം ചെയ്ത വാഗ്ദാനത്തില്‍ ഞാന്‍ പ്രത്യാശ വച്ചതുകൊണ്ടാണ്.

7

ഞങ്ങളുടെ പന്ത്രണ്ടുഗോത്രങ്ങളും രാത്രിയും പകലും തീക്ഷ്ണതയോടെ ആരാധന അര്‍പ്പിച്ചുകൊണ്ട് ഈ വാഗ്ദാനം പ്രാപിക്കാമെന്നു പ്രത്യാശിക്കുന്നു. അല്ലയോ രാജാവേ, അതേ പ്രത്യാശതന്നെയാണ് എന്റെ മേല്‍ കുറ്റമാരോപിക്കുന്നതിനു യഹൂദര്‍ക്കു കാരണമായിരിക്കുന്നതും.

8

മരിച്ചവരെ ദൈവം ഉയിര്‍പ്പിക്കുമെന്നത് അവിശ്വസ നീയമായി നിങ്ങള്‍ കരുതുന്നത് എന്തുകൊണ്ട്?

9

നസറായനായ യേശുവിന്റെ നാമത്തിനു വിരുദ്ധമായി പലതും ചെയ്യേണ്ട തുണ്ട് എന്ന് ഒരിക്കല്‍ ഞാന്‍ ഉറച്ചു വിശ്വസിച്ചിരുന്നു.

10

ജറുസലെമില്‍ ഞാന്‍ അങ്ങനെ പ്രവര്‍ത്തിക്കുകയും ചെയ്തു. പുരോഹിതപ്രമുഖന്‍മാരില്‍നിന്നു ലഭിച്ച അധികാരത്തോടെ വിശുദ്ധരില്‍ പലരെയും ഞാന്‍ തടവിലാക്കുകയും അവരുടെ വധത്തെ അനുകൂലിക്കുകയുംചെയ്തിട്ടുണ്ട്.

11

ഞാന്‍ പലപ്പോഴും എല്ലാ സിനഗോഗുകളിലും ചെന്ന് അവരെ പീഡിപ്പിച്ചുകൊണ്ട് വിശ്വാസത്യാഗത്തിനു നിര്‍ബന്ധിച്ചു. അവര്‍ക്കെതിരേ ജ്വലിക്കുന്ന കോപത്തോടെ മറ്റു നഗരങ്ങളില്‍പ്പോലും പോയി ഞാന്‍ അവരെ പീഡിപ്പിച്ചു.

മാനസാന്തരകഥ
12

അങ്ങനെ, പുരോഹിതപ്രമുഖന്‍മാ രില്‍നിന്ന് അധികാരവും കല്‍പനയും വാങ്ങി ഞാന്‍ ദമാസ്‌ക്കസിലേക്കു പുറപ്പെട്ടു.

13

അല്ലയോ രാജാവേ, മധ്യാഹ്‌നമായപ്പോള്‍ വഴിമധ്യേ, ആകാശത്തുനിന്നു സൂര്യപ്രഭയെവെല്ലുന്ന ഒരു പ്രകാശം എന്റെയും സഹയാത്രികരുടെയും ചുറ്റും ജ്വലിക്കുന്നതു ഞാന്‍ കണ്ടു.

14

ഞങ്ങള്‍ എല്ലാവരും നിലംപതിച്ചപ്പോള്‍, ഹെബ്രായഭാഷയില്‍ എന്നോടു പറയുന്ന ഒരു സ്വരം ഞാന്‍ കേട്ടു. സാവൂള്‍, സാവൂള്‍, നീ എന്നെ പീഡിപ്പിക്കുന്നതെന്തുകൊണ്ട്? ഇരുമ്പാണിമേല്‍ തൊഴിക്കുന്നത് നിനക്ക് അപകടമാണ്.

15

ഞാന്‍ ചോദിച്ചു: കര്‍ത്താവേ, അങ്ങ് ആരാണ്? അവന്‍ പറഞ്ഞു: നീ പീഡിപ്പിക്കുന്ന യേശുവാണു ഞാന്‍.

16

നീ എഴുന്നേറ്റുനില്‍ക്കുക. ഇപ്പോള്‍ നീ എന്നെപ്പറ്റി കണ്ടതും ഇനി കാണുവാനിരിക്കുന്നതുമായവയ്ക്കു സാക്ഷിയും ശുശ്രൂഷകനുമായി നിന്നെ നിയമിക്കാനാണ് ഞാന്‍ നിനക്കു പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.

17

നിന്നെ ഞാന്‍ നിന്റെ ജനത്തില്‍നിന്നും വിജാതീയരില്‍നിന്നും രക്ഷിച്ച് അവരുടെ അടുക്കലേക്ക് അയയ്ക്കുന്നു.

18

അത് അവരുടെ കണ്ണുകള്‍ തുറപ്പിക്കാനും അതുവഴി അവര്‍ അന്ധകാരത്തില്‍നിന്നുപ്രകാശത്തിലേക്കും സാത്താന്റെ ശക്തിയില്‍നിന്നു ദൈവത്തിലേക്കും തിരിയാനും പാപമോചനം സ്വീകരിക്കാനും എന്നിലുള്ള വിശ്വാസംവഴി വിശുദ്ധീകരിക്കപ്പെട്ടവരുടെയിടയില്‍ അവര്‍ക്കു സ്ഥാനം ലഭിക്കാനും വേണ്ടിയാണ്.

19

അഗ്രിപ്പാ രാജാവേ, ഞാന്‍ ഈ സ്വര്‍ഗീയദര്‍ശനത്തോട് അനുസരണക്കേടു കാണിച്ചില്ല.

20

പ്രത്യുത, ആദ്യം ദമാസ്‌ക്കസിലുള്ളവരോടും പിന്നെ ജറുസലെ മിലും യൂദാ മുഴുവനിലും ഉള്ളവരോടും വിജാതീയരോടും, അവര്‍ പശ്ചാത്തപിക്കണമെന്നും പശ്ചാത്താപത്തിനു യോജിച്ച പ്രവൃത്തികള്‍ ചെയ്തുകൊണ്ട് ദൈവത്തിന്റെ അടുത്തേക്കു തിരിയണമെന്നും പ്രസംഗിക്കുകയത്രേ ചെയ്തത്.

21

ഇക്കാരണത്താലാണ് യഹൂദന്‍മാര്‍ ദേവാലയത്തില്‍ വച്ച് എന്നെ പിടികൂടുകയും വധിക്കാന്‍ ശ്രമിക്കുകയും ചെയ്തത്.

22

ഇന്നുവരെ ദൈവത്തില്‍നിന്നുള്ള സഹായം എനിക്കുണ്ട്. അതുകൊണ്ടുതന്നെയാണു വലിയവരുടെയും ചെറിയവരുടെയും മുമ്പില്‍ സാക്ഷ്യം നല്‍കിക്കൊണ്ടു ഞാന്‍ ഇവിടെ നില്‍ക്കുന്നതും.

23

ക്രിസ്തു പീഡനം സഹിക്കണമെന്നും മരിച്ചവരില്‍നിന്ന് ആദ്യം ഉയിര്‍ത്തെഴുന്നേറ്റ വനായി ജനത്തോടും വിജാതീയരോടും പ്രകാശത്തെ വിളംബരം ചെയ്യണമെന്നും പ്രവാചകന്‍മാരും മോശയും പ്രവചിച്ചിട്ടുള്ളതല്ലാതെ മറ്റൊന്നുംതന്നെ ഞാന്‍ പ്രസംഗിക്കുന്നില്ല.

ശ്രോതാക്കളുടെ പ്രതികരണം
24

അവന്‍ ഇങ്ങനെന്യായവാദം നടത്തിക്കൊണ്ടിരിക്കുമ്പോള്‍, ഫേസ്തൂസ് ഉച്ചത്തില്‍ വിളിച്ചുപറഞ്ഞു: പൗലോസ്, നിനക്കു ഭ്രാന്താണ്. നിന്റെ വലിയ വിജ്ഞാനം നിന്നെ ഭ്രാന്തനാക്കുന്നു.

25

പൗലോസ് പറഞ്ഞു: അഭിവന്ദ്യനായ ഫേസ്തൂസ്, ഞാന്‍ ഭ്രാന്തനല്ല; സുബോധത്തോടെ സത്യം പറയുകയാണ്.

26

രാജാവിന് ഇക്കാര്യങ്ങള്‍ അറിയാം. ഞാന്‍ അവനോടു തുറന്നുപറയുകയാണ്. ഇവയിലൊന്നുപോലും അവന്റെ ശ്രദ്ധയില്‍പ്പെടാതിരുന്നിട്ടില്ലെന്ന് എനിക്കു ബോദ്ധ്യമുണ്ട്. എന്തെന്നാല്‍, ഇത് ഒഴിഞ്ഞകോണില്‍ സംഭവിച്ച കാര്യമല്ല.

27

അഗ്രിപ്പാരാജാവേ, നീ പ്രവാചകന്‍മാരില്‍ വിശ്വസിക്കുന്നില്ലേ? ഉണ്ടെന്ന് എനിക്കറിയാം.

28

അപ്പോള്‍ അഗ്രിപ്പാ പൗലോസിനോടു പറഞ്ഞു: എളുപ്പത്തില്‍ എന്നെ ക്രിസ്ത്യാനിയാക്കാമെന്നാണോ?

29

പൗലോസ് പറഞ്ഞു: എളുപ്പത്തിലോ അല്ലാതെയോ, നീ മാത്രമല്ല ഇന്ന് എന്റെ വാക്കു കേട്ടുകൊണ്ടിരിക്കുന്ന എല്ലാവരും, ഈ ചങ്ങലയുടെ കാര്യത്തിലൊഴികെ, എന്നെപ്പോലെ ആകണമെന്നാണ് ഞാന്‍ ദൈവത്തോടു പ്രാര്‍ഥിക്കുന്നത്.

30

രാജാവും ദേശാധിപതിയും ബര്‍നിക്കെയും അവരോടൊപ്പമുണ്ടായിരുന്നവരും എഴുന്നേറ്റു.

31

അവര്‍ പോകുമ്പോള്‍ പരസ്പരം പറഞ്ഞു: മരണമോ വിലങ്ങോ അര്‍ഹിക്കുന്നതൊന്നും ഈ മനുഷ്യന്‍ ചെയ്ത തായി കാണുന്നില്ല.

32

അഗ്രിപ്പാ ഫേസ്തൂസിനോടു പറഞ്ഞു: സീസറിന്റെ മുമ്പാകെ ഉപരിവിചാരണയ്ക്ക് അപേക്ഷിച്ചിരുന്നില്ലെങ്കില്‍ ഇവനെ മോചിപ്പിക്കാമായിരുന്നു.