നിയമാവര്‍ത്തനം 1

നിയമം വിശദീകരിക്കുന്നു
1

മോശ ഇസ്രായേല്‍ ജനത്തോടു പറഞ്ഞ വാക്കുകളാണിവ: ജോര്‍ദാന്റെ അക്കരെ മരുഭൂമിയില്‍, സുഫിന് എതിര്‍വശത്ത് പാറാന്‍, തോഫാല്‍, ലാബാന്‍, ഹസേറോത്ത്, ദിസ ഹാബ് എന്നിവയ്ക്കു മധ്യേ അരാബായില്‍ വച്ചാണ് മോശ സംസാരിച്ചത്.

2

ഹോറെബില്‍ നിന്നു സെയിര്‍ മല വഴി കാദെഷ്ബര്‍ണയാ വരെ പതിനൊന്നു ദിവസത്തെ യാത്രാദൂരമുണ്ട്.

3

ഇസ്രായേല്‍ ജനത്തിനുവേണ്ടി കര്‍ത്താവു മോശയ്ക്കു നല്‍കിയ കല്‍പനകളെല്ലാം നാല്‍പതാംവര്‍ഷം പതിനൊന്നാം മാസം ഒന്നാം ദിവസം അവന്‍ അവരോടു വീണ്ടും പറഞ്ഞു.

4

ഹെഷ്‌ബോണില്‍ വസിച്ചിരുന്ന അമോര്യരുടെ രാജാവായ സീഹോനെയും എദ്‌റേയില്‍ വച്ച് അഷ്താരോത്തില്‍ വസിച്ചിരുന്ന ബാഷാനിലെ രാജാവായ ഓഗിനെയും തോല്‍പിച്ചതിനു ശേഷമാണിത്.

5

ജോര്‍ദാന്റെ അക്കരെ മൊവാബു ദേശത്തുവച്ചു മോശ നിയമം വിശദീകരിക്കുവാന്‍ തുടങ്ങി:

6

നമ്മുടെ ദൈവമായ കര്‍ത്താവ് ഹോറെബില്‍ വച്ചു നമ്മോടരുളിച്ചെയ്തു: നിങ്ങള്‍ ഈ മലയില്‍ വേണ്ടത്ര കാലം താമസിച്ചുകഴിഞ്ഞു.

7

ഇനി ഇവിടം വിട്ട് അമോര്യരുടെ മലമ്പ്രദേശത്തേക്കും അവരുടെ അയല്‍ക്കാര്‍ പാര്‍ക്കുന്ന മരുഭൂമി, മലമ്പ്രദേശം, സമതലം, നെഗെബ്, കടല്‍ത്തീരം എന്നിവിടങ്ങളിലേക്കും പോകുവിന്‍. കാനാന്യരുടെ ദേശത്തേക്കും ലബനോനിലേക്കും, മഹാനദിയായ യൂഫ്രട്ടീസുവരെയും നിങ്ങള്‍ പോകുവിന്‍.

8

ഇതാ, ആ ദേശം നിങ്ങള്‍ക്കു ഞാന്‍ വിട്ടുതന്നിരിക്കുന്നു. കര്‍ത്താവു നിങ്ങളുടെ പിതാക്കന്‍മാരായ അബ്രാഹത്തോടും ഇസഹാക്കിനോടും യാക്കോബിനോടും, അവര്‍ക്കും സന്തതികള്‍ക്കുമായി നല്‍കുമെന്നു വാഗ്ദാനം ചെയ്ത ദേശം ചെന്നു കൈയടക്കുവിന്‍.

ന്യായാധിപന്‍മാരുടെ നിയമനം
9

അന്നു ഞാന്‍ നിങ്ങളോടു പറഞ്ഞു: നിങ്ങള്‍ എനിക്കു തനിയെ താങ്ങാന്‍ വയ്യാത്ത ഭാരമാണ്.

10

നിങ്ങളുടെ ദൈവമായ കര്‍ത്താവു നിങ്ങളുടെ എണ്ണം വര്‍ധിപ്പിച്ചിരിക്കുന്നു. നിങ്ങള്‍ ഇന്ന് ആകാശത്തിലെ നക്ഷത്രങ്ങള്‍പോലെ സംഖ്യാതീതരായിരിക്കുന്നു.

11

നിങ്ങളുടെ പിതാക്കന്‍മാരുടെ ദൈവമായ കര്‍ത്താവു നിങ്ങളെ ആയിരം മടങ്ങു വര്‍ധിപ്പിക്കുകയും അവിടുന്നു വാഗ്ദാനം ചെയ്തിട്ടുള്ളതു പോലെ നിങ്ങളെ അനുഗ്രഹിക്കുകയും ചെയ്യട്ടെ!

12

നിങ്ങളുടെ ഭാരങ്ങളും നിങ്ങളുടെയിടയിലെ കലഹങ്ങളും എനിക്കു തനിയെ താങ്ങാനാവുമോ?

13

നിങ്ങള്‍ അതതു ഗോത്രത്തില്‍ നിന്ന് അറിവും വിവേകവും പക്വതയുമുള്ളവരെ തിരഞ്ഞെടുക്കുവിന്‍; അവരെ നിങ്ങളുടെ അധിപന്‍മാരായി ഞാന്‍ നിയമിക്കാം.

14

നീ നിര്‍ദേശിച്ച കാര്യം വളരെ നന്ന് എന്ന് നിങ്ങള്‍ അപ്പോള്‍ പറഞ്ഞു.

15

അതുകൊണ്ട്, ഞാന്‍ വിജ്ഞാനികളും പക്വമതികളുമായ ഗോത്രത്തലവന്‍മാരെ തിരഞ്ഞെടുത്ത് നിങ്ങളുടെ അധിപന്‍മാരാക്കി. ആയിരങ്ങളുടെയും നൂറുകളുടെയും അന്‍പതുകളുടെയും പത്തുകളുടെയും അധികാരികളായി അവരെ എല്ലാ ഗോത്രങ്ങളിലും നിയമിച്ചു.

16

അക്കാലത്തു ഞാന്‍ നിങ്ങളുടെ ന്യായാധിപന്‍മാരോടു കല്‍പിച്ചു: നിങ്ങളുടെ സഹോദരരുടെ ഇടയിലുള്ള തര്‍ക്കങ്ങള്‍ വിചാരണ ചെയ്യുവിന്‍. സഹോദരര്‍ തമ്മില്‍ത്തമ്മിലോ പരദേശിയുമായോ ഉണ്ടാകുന്ന തര്‍ക്കങ്ങള്‍ കേട്ട് നീതിപൂര്‍വം വിധിക്കുവിന്‍.

17

ന്യായം വിധിക്കുന്നതില്‍ പക്ഷപാതം കാണിക്കാതെ ചെറിയവന്റെയും വലിയവന്റെയും വാദങ്ങള്‍ ഒന്നുപോലെ കേള്‍ക്കണം. ന്യായവിധി ദൈവത്തിന്റേതാകയാല്‍ നിങ്ങള്‍ മനുഷ്യനെ ഭയപ്പെടേണ്ടാ. നിങ്ങള്‍ക്കു തീരുമാനിക്കാന്‍ പ്രയാസമുള്ള തര്‍ക്കങ്ങള്‍ എന്റെയടുക്കല്‍ കൊണ്ടുവരുവിന്‍. ഞാനവ തീരുമാനിച്ചുകൊള്ളാം.

18

നിങ്ങളുടെ കര്‍ത്തവ്യങ്ങളെന്തെല്ലാമെന്ന് അന്നു ഞാന്‍ നിങ്ങളെ അറിയിച്ചു.

കാനാനിലേക്കു ചാരന്‍മാര്‍
19

നമ്മുടെ ദൈവമായ കര്‍ത്താവിന്റെ കല്‍പനയനുസരിച്ച് നാം ഹോറെബില്‍നിന്നു പുറപ്പെട്ട് അമോര്യരുടെ മലമ്പ്രദേശത്തേക്കുള്ള വഴിയെ, നിങ്ങള്‍ കണ്ട വിശാലവും ഭയാനകവുമായ മരുഭൂമിയിലൂടെ യാത്ര ചെയ്ത്, കാദെഷ് ബര്‍ണയായിലെത്തി.

20

അപ്പോള്‍ ഞാന്‍ നിങ്ങളോടു പറഞ്ഞു: നമ്മുടെ ദൈവമായ കര്‍ത്താവു നമുക്കു തരുന്ന അമോര്യരുടെ മലമ്പ്രദേശം വരെ നിങ്ങള്‍ എത്തിയിരിക്കുന്നു.

21

ഇതാ, നിങ്ങളുടെ ദൈവമായ കര്‍ത്താവ് ഈ ദേശം നിങ്ങള്‍ക്കു തന്നിരിക്കുന്നു. നിങ്ങളുടെ പിതാക്കന്‍മാരുടെ ദൈവമായ കര്‍ത്താവിന്റെ ആജ്ഞയനുസരിച്ചുചെന്ന് അതു കൈവശമാക്കുക; ഭയമോ പരിഭ്രമമോ വേണ്ടാ.

22

അപ്പോള്‍ നിങ്ങളെല്ലാവരും എന്റെയടുക്കല്‍ വന്നു പറഞ്ഞു: ഈ രാജ്യത്തെക്കുറിച്ചു ഗൂഢമായി അന്വേഷിക്കാന്‍ നമുക്ക് ഏതാനുംപേരെ മുന്‍കൂട്ടി അയയ്ക്കാം. ഏതു വഴിക്കാണു നാം ചെല്ലേണ്ടതെന്നും ഏതു പട്ടണത്തിലേക്കാണു പ്രവേശിക്കേണ്ടതെന്നുമുള്ള വിവരം അവര്‍ വന്ന് അറിയിക്കട്ടെ.

23

ആ നിര്‍ദേശം എനിക്ക് ഇഷ്ടപ്പെട്ടു. അതിനാല്‍ ഗോത്രത്തിനൊന്നുവച്ച് പന്ത്രണ്ടുപേരെ നിങ്ങളില്‍നിന്നു ഞാന്‍ തിരഞ്ഞെടുത്തു.

24

അവര്‍ മലമ്പ്രദേശത്തേക്കു പുറപ്പെട്ടു. എഷ്‌കോള്‍ താഴ്‌വരയിലെത്തി, ആ പ്രദേശത്തെക്കുറിച്ചു രഹസ്യമായി അന്വേഷിച്ചു.

25

അവര്‍ അവിടെനിന്നു കുറെ ഫലവര്‍ഗങ്ങള്‍ കൊണ്ടുവന്ന് നമുക്ക് തരുകയും നമ്മുടെ കര്‍ത്താവായ ദൈവം നമുക്കു നല്‍കുന്ന ഭൂമി നല്ലതാണ് എന്ന് അറിയിക്കുകയും ചെയ്തു.

26

എന്നാല്‍, നിങ്ങള്‍ അങ്ങോട്ടു പോകാന്‍ വിസമ്മതിച്ചുകൊണ്ട് നിങ്ങളുടെ ദൈവമായ കര്‍ത്താവിന്റെ കല്‍പന ധിക്കരിച്ചു.

27

നിങ്ങള്‍ കൂടാരങ്ങളിലിരുന്ന് ഇങ്ങനെ പിറുപിറുത്തു: കര്‍ത്താവു നമ്മെ വെറുക്കുന്നു. അതിനാലാണ് നമ്മെ അമോര്യരുടെ കൈകളിലേല്‍പിച്ചു നശിപ്പിക്കാനായി ഈജിപ്തില്‍നിന്ന് ഇറക്കിക്കൊണ്ടു വന്നിരിക്കുന്നത്.

28

ആ ജനങ്ങള്‍ നമ്മെക്കാള്‍ വലിയവരും ഉയരം കൂടിയവരുമത്രേ. അവരുടെ നഗരങ്ങള്‍ വലിയവയും ആകാശം മുട്ടുന്ന കോട്ടകളാല്‍ സുരക്ഷിതങ്ങളുമാണ്. അവിടെ ഞങ്ങള്‍ അനാക്കിമിന്റെ സന്തതികളെപ്പോലും കണ്ടു. ഇങ്ങനെ പറഞ്ഞ് നമ്മുടെ സഹോദരര്‍ നമ്മെ നഷ്ടധൈര്യരാക്കിയിരിക്കുന്നു. നാം എങ്ങോട്ടാണിപ്പോകുന്നത്?

29

അപ്പോള്‍ ഞാന്‍ നിങ്ങളോടു പറഞ്ഞു: നിങ്ങള്‍ പരിഭ്രമിക്കേണ്ടാ; അവരെ ഭയപ്പെടുകയും വേണ്ടാ.

30

നിങ്ങളുടെ മുന്‍പേ പോകുന്ന നിങ്ങളുടെ ദൈവമായ കര്‍ത്താവ് ഈജിപ്തില്‍ നിങ്ങളുടെ കണ്‍മുന്‍പില്‍വച്ചു പ്രവര്‍ത്തിച്ചതുപോലെ നിങ്ങള്‍ക്കുവേണ്ടി യുദ്ധം ചെയ്യും.

31

നിങ്ങള്‍ ഇവിടെ എത്തുന്നതുവരെ കടന്നുപോരുന്ന വഴിയിലെല്ലാം നിങ്ങളുടെ ദൈവമായ കര്‍ത്താവു നിങ്ങളെ, ഒരു പിതാവു പുത്രനെയെന്നപോലെ, വഹിച്ചിരുന്നതു മരുഭൂമിയില്‍വച്ചു നിങ്ങള്‍ കണ്ട താണല്ലോ.

32

എങ്കിലും ഇക്കാര്യത്തില്‍ നിങ്ങള്‍ ദൈവമായ കര്‍ത്താവിനെ വിശ്വസിച്ചില്ല.

33

നിങ്ങള്‍ക്ക് കൂടാരമടിക്കുന്നതിനു സ്ഥലം അന്വേഷിച്ചുകൊണ്ട് അവിടുന്നു നിങ്ങള്‍ക്കു മുന്‍പേ നടന്നിരുന്നു. നിങ്ങള്‍ക്കു വഴി കാട്ടുവാനായി അവിടുന്നു രാത്രി അഗ്‌നിയിലും പകല്‍ മേഘത്തിലും നിങ്ങള്‍ക്കു മുന്‍പേ സഞ്ചരിച്ചിരുന്നു.

അവിശ്വസ്തത
34

കര്‍ത്താവു നിങ്ങളുടെ വാക്കുകള്‍ കേട്ടു കോപിച്ചു. അവിടുന്നു ശപഥം ചെയ്തു പറഞ്ഞു:

35

ഈ ദുഷിച്ച തലമുറയിലെ ഒരുവന്‍ പോലും നിങ്ങളുടെ പിതാക്കന്‍മാര്‍ക്കു ഞാന്‍ വാഗ്ദാനം ചെയ്ത ആ നല്ല ഭൂമി കാണുകയില്ല.

36

യഫുന്നയുടെ മകനായ കാലെബ് മാത്രം അതു കാണും; അവന്റെ പാദം പതിഞ്ഞ സ്ഥലം അവനും അവന്റെ മക്കള്‍ക്കുമായി ഞാന്‍ നല്‍കുകയും ചെയ്യും. എന്തെന്നാല്‍, അവന്‍ കര്‍ത്താവിനെ പൂര്‍ണമായി അനുസരിച്ചു.

37

നിങ്ങള്‍ നിമിത്തം കര്‍ത്താവ് എന്നോടും കോപിച്ചു. അവിടുന്നു പറഞ്ഞു: നീയും അവിടെ പ്രവേശിക്കുകയില്ല.

38

നൂനിന്റെ പുത്രനും നിന്റെ സഹായകനുമായ ജോഷ്വ അവിടെ പ്രവേശിക്കും. അവനു നീ ഉത്തേജനം നല്‍കുക. എന്തെന്നാല്‍, അവന്‍ വഴി ഇസ്രായേല്‍ ആ സ്ഥലത്തിന്‍ മേല്‍ അവകാശം നേടും.

39

എന്നാല്‍, ശത്രുക്കള്‍ക്കിരയാകുമെന്നു നിങ്ങള്‍ കരുതിയ നിങ്ങളുടെ ശിശുക്കളും നന്‍മ തിന്‍മ തിരിച്ചറിയാന്‍ ഇനിയും പ്രായമാകാത്ത കുട്ടികളും അവിടെ പ്രവേശിക്കും. അവര്‍ക്കു ഞാന്‍ അതു നല്‍കും. അവര്‍ അതു സ്വന്തമാക്കുകയും ചെയ്യും.

40

നിങ്ങളാവട്ടെ ചെങ്കടലിനെ ലക്ഷ്യമാക്കി മരുഭൂമിയിലേക്കു തിരിച്ചുപോകുവിന്‍.

41

ഞങ്ങള്‍ കര്‍ത്താവിനെതിരായി പാപംചെയ്തു പോയി; നമ്മുടെ ദൈവമായ കര്‍ത്താവിന്റെ ആജ്ഞകളെല്ലാമനുസരിച്ചു ഞങ്ങള്‍ ചെന്നു യുദ്ധം ചെയ്തുകൊള്ളാം എന്ന് അപ്പോള്‍ നിങ്ങള്‍ പറഞ്ഞു. നിങ്ങള്‍ ഓരോരുത്തരും ആയുധം ധരിച്ചു; മലമ്പ്രദേശത്തേക്കു കയറിപ്പോകുന്നത് എളുപ്പമാണെന്നു വിചാരിക്കുകയും ചെയ്തു.

42

അപ്പോള്‍ കര്‍ത്താവ് എന്നോട് അരുളിച്ചെയ്തു: അവരോടു പറയുക: നിങ്ങള്‍ അങ്ങോട്ടു പോകരുത്, യുദ്ധം ചെയ്യുകയുമരുത്; എന്തെന്നാല്‍, ഞാന്‍ നിങ്ങളുടെകൂടെ ഉണ്ടായിരിക്കുകയില്ല, ശത്രുക്കള്‍ നിങ്ങളെ തോല്‍പിക്കും.

43

ഞാന്‍ അതു നിങ്ങളോടു പറഞ്ഞു: നിങ്ങള്‍ ചെവിക്കൊണ്ടില്ല; കര്‍ത്താവിന്റെ കല്‍പന ധിക്കരിച്ച് അഹങ്കാരത്തോടെ മലമ്പ്രദേശത്തേക്കു കയറി.

44

ആ മലയില്‍ താമസിക്കുന്ന അമോര്യര്‍ അപ്പോള്‍ നിങ്ങള്‍ക്കെതിരേ വന്ന് തേനീച്ചക്കൂട്ടം പോലെ സെയിറില്‍ ഹോര്‍മ വരെ നിങ്ങളെ പിന്തുടര്‍ന്ന് നിശ്‌ശേഷം തോല്‍പിച്ചു.

45

നിങ്ങള്‍ തിരിച്ചുവന്ന് കര്‍ത്താവിന്റെ മുന്‍പില്‍ വിലപിച്ചു. എന്നാല്‍, കര്‍ത്താവു നിങ്ങളുടെ ശബ്ദം കേള്‍ക്കുകയോ നിങ്ങളെ ചെവിക്കൊള്ളുകയോ ചെയ്തില്ല.

46

അതിനാലാണ് നിങ്ങള്‍ കാദെഷില്‍ അത്രയും കാലം താമസിക്കേണ്ടിവന്നത്.