നിയമാവര്‍ത്തനം 2

കാദെഷില്‍ നിന്നുള്ളയാത്ര
1

കര്‍ത്താവ് എന്നോടു കല്‍പിച്ച പ്രകാരം നമ്മള്‍ തിരിച്ച് ചെങ്കടലിലേക്കുള്ള വഴിയിലൂടെ മരുഭൂമിയിലേക്കു യാത്ര ചെയ്തു. അനേകം ദിവസം നമ്മള്‍ സെയിര്‍മലയ്ക്കു ചുറ്റും നടന്നു.

2

അപ്പോള്‍ കര്‍ത്താവ് എന്നോടാജ്ഞാപിച്ചു:

3

നിങ്ങള്‍ ഈ മലയ്ക്കുചുറ്റും നടന്നതുമതി; വടക്കോട്ടു തിരിയുവിന്‍.

4

ജനത്തോടു കല്‍പിക്കുക: സെയിറില്‍ താമസിക്കുന്ന ഏസാവിന്റെ മക്കളായ നിങ്ങളുടെ സഹോദരരുടെ അതിര്‍ത്തിയിലൂടെ നിങ്ങള്‍ കടന്നുപോകാന്‍ തുടങ്ങുകയാണ്. അവര്‍ക്കു നിങ്ങളെ ഭയമായിരിക്കും. എങ്കിലും നിങ്ങള്‍ വളരെ ജാഗരൂകരായിരിക്കണം. അവരുമായി കലഹിക്കരുത്.

5

ഏസാവിനു സെയിര്‍മല ഞാന്‍ അവകാശമായി നല്‍കിയിരിക്കുന്നതിനാല്‍ അവരുടെ രാജ്യത്തില്‍ കാലുകുത്തുന്നതിനു വേണ്ട സ്ഥലം പോലും ഞാന്‍ നിങ്ങള്‍ക്കു തരുകയില്ല.

6

നിങ്ങള്‍ക്ക് ആവശ്യമായ ആഹാരം അവരില്‍ നിന്നു വിലകൊടുത്തു വാങ്ങണം. കുടിക്കാനുള്ള വെള്ളം പോലും വിലയ്ക്കു വാങ്ങണം.

7

എന്തെന്നാല്‍, നിങ്ങളുടെ ദൈവമായ കര്‍ത്താവ് നിങ്ങളുടെ എല്ലാ അധ്വാനങ്ങളിലും നിങ്ങളെ അനുഗ്രഹിച്ചിരിക്കുന്നു. വിശാലമായ ഈ മരുഭൂമിയിലൂടെയുള്ള നിങ്ങളുടെ യാത്ര അവിടുന്നു കാണുന്നു. അവിടുന്നു നാല്‍പതു സംവത്‌സരവും നിങ്ങളുടെ കൂടെയുണ്ടായിരുന്നു. നിങ്ങള്‍ക്ക് ഒന്നും കുറവുണ്ടായില്ല.

8

അതിനാല്‍ സെയിറില്‍ താമസിക്കുന്ന ഏസാവിന്റെ മക്കളായ നമ്മുടെ സഹോദരരെ കടന്ന് ഏലാത്തില്‍നിന്നും എസിയോന്‍ ഗേബറില്‍ നിന്നുമുള്ള അരാബാ വഴിയിലൂടെ യാത്ര ചെയ്തതിനു ശേഷം നമ്മള്‍ തിരിഞ്ഞ് മൊവാബ് മരുഭൂമിയിലേക്കു നീങ്ങി.

9

അപ്പോള്‍ കര്‍ത്താവ് എന്നോട് അരുളിച്ചെയ്തു: മൊവാബ്യരെ ആക്രമിക്കുകയോ അവരോടു ശത്രുത കാട്ടിയുദ്ധത്തിനൊരുമ്പെടുകയോ അരുത്. അവരുടെ രാജ്യത്തില്‍ നിന്ന് അല്‍പംപോലും നിങ്ങള്‍ക്ക് ഞാന്‍ അവകാശമായി തരുകയില്ല. എന്തെന്നാല്‍, ലോത്തിന്റെ മക്കള്‍ക്ക് അവകാശമായി ഞാന്‍ നല്‍കിയിരിക്കുന്നതാണ് ആര്‍ദേശം.

10

പണ്ട് ഏമ്യര്‍ അവിടെ താമസിച്ചിരുന്നു. അനാക്കിമിനെപ്പോലെ വലുതും മഹത്തും അസംഖ്യവും ഉയരം കൂടിയതുമായ ഒരു ജനതയായിരുന്നു അവര്‍.

11

അനാക്കിം വംശജരെപ്പോലെ അവരും റഫായിം എന്ന പേരില്‍ അറിയപ്പെട്ടിരുന്നെങ്കിലും മൊവാബ്യര്‍ അവരെ ഏമ്യര്‍ എന്നാണ് വിളിക്കുന്നത്.

12

ഹോര്യരും പണ്ട് സെയറില്‍ താമസിച്ചിരുന്നു. എന്നാല്‍, ഏസാവിന്റെ മക്കള്‍ അവരുടെ രാജ്യം കൈയടക്കുകയും അവരെ നശിപ്പിച്ച് അവിടെ താമസമുറപ്പിക്കുകയും ചെയ്തു - കര്‍ത്താവു തങ്ങള്‍ക്ക് അവകാശമായി നല്‍കിയ രാജ്യത്ത് ഇസ്രായേല്യര്‍ ചെയ്തതു പോലെ തന്നെ.

13

ഇപ്പോള്‍ എഴുന്നേറ്റ് സെറെദ് അരുവി കടക്കുവിന്‍.

14

അതനുസരിച്ചു നാം സെറെദ് അരുവി കടന്നു. നാം കാദെഷ്ബര്‍ണയായില്‍ നിന്നു പുറപ്പെട്ട് സെറെദ് അരുവി കടക്കുന്നതുവരെ സഞ്ചരിച്ചകാലം മുപ്പത്തെട്ടു വര്‍ഷമാണ്. അതിനിടയില്‍ കര്‍ത്താവ് അവരോടു ശപഥം ചെയ്തിരുന്ന പ്രകാരം യുദ്ധം ചെയ്യാന്‍ കഴിവുള്ള മനുഷ്യരുടെ ഒരു തലമുറ മരണമടഞ്ഞിരുന്നു.

15

എന്തെന്നാല്‍, അവര്‍ പൂര്‍ണമായി നശിക്കുന്നതുവരെ കര്‍ത്താവിന്റെ കരം പാളയത്തില്‍വച്ച് അവരുടെമേല്‍ പതിച്ചു.

16

ജനങ്ങളുടെയിടയില്‍ നിന്നു യോദ്ധാക്കളെല്ലാം മരിച്ചുകഴിഞ്ഞപ്പോള്‍

17

കര്‍ത്താവ് എന്നോട് അരുളിച്ചെയ്തു:

18

ഇന്ന് ആര്‍പ്പട്ടണത്തില്‍ വച്ച് നീ മൊവാബിന്റെ അതിര്‍ത്തി കടക്കാന്‍ പോവുകയാണ്.

19

നീ അമ്മോന്റെ മക്കളുടെ അതിര്‍ത്തിയില്‍ ചെല്ലുമ്പോള്‍ അവരെ ആക്രമിക്കുകയോ അവരോടു ശത്രുത പുലര്‍ത്തുകയോ അരുത്. എന്തെന്നാല്‍, അമ്മോന്റെ മക്കളുടെ ദേശത്തു യാതൊരവകാശവും ഞാന്‍ നിനക്കു തരുകയില്ല. കാരണം, അതു ഞാന്‍ ലോത്തിന്റെ മക്കള്‍ക്ക് അവകാശമായി കൊടുത്തതാണ്.

20

അതും റഫായിമിന്റെ രാജ്യമെന്നാണ് അറിയപ്പെടുന്നത്. പണ്ടു റഫായിം അവിടെ താമസിച്ചിരുന്നു. അമ്മോന്യര്‍ അവരെ സാസുമ്മി എന്നുവിളിക്കുന്നു.

21

അനാക്കിമിനെപ്പോലെ മഹത്തും അസംഖ്യവും ഉയരം കൂടിയതുമായ ജനതയായിരുന്നു അത്. പക്‌ഷേ, കര്‍ത്താവ് അമ്മോന്യരുടെ മുന്‍പില്‍ നിന്ന് അവരെ നശിപ്പിച്ചുകളഞ്ഞു. അവര്‍ ആ രാജ്യം കൈയടക്കുകയും അവിടെ താമസമുറപ്പിക്കുകയും ചെയ്തു.

22

സെയറില്‍ താമസിക്കുന്ന ഏസാവിന്റെ മക്കള്‍ക്കുവേണ്ടി കര്‍ത്താവു ചെയ്തതു പോലെയാണിത്. അവിടുന്ന് ഹോര്യരെ അവരുടെ മുന്‍പില്‍ നിന്നു നശിപ്പിക്കുകയും, അങ്ങനെ അവര്‍ ആ ദേശം കൈവശമാക്കുകയും ചെയ്തു. ഇന്നും അവര്‍ അവിടെ പാര്‍ക്കുന്നു. അവീമ്മ്യരാകട്ടെ ഗാസവരെയുള്ള ഗ്രാമങ്ങളില്‍ താമസിച്ചിരുന്നു.

23

എന്നാല്‍, കഫുത്തോറില്‍നിന്നു വന്ന കഫ്‌ത്തോര്യര്‍ അവരെ നശിപ്പിക്കുകയും അവിടെ താമസമുറപ്പിക്കുകയും ചെയ്തു.

24

എഴുന്നേറ്റു പുറപ്പെടുവിന്‍. അര്‍നോണ്‍ അരുവി കടക്കുവിന്‍. ഹെഷ്‌ബോണിലെ അമോര്യരാജാവായ സീഹോനെയും അവന്റെ രാജ്യത്തെയും ഞാന്‍ നിങ്ങളുടെ കൈകളില്‍ ഏല്‍പിച്ചു തന്നിരിക്കുന്നു: പടവെട്ടി പിടിച്ചടക്കാന്‍ തുടങ്ങുവിന്‍.

25

ഇന്നു ഞാന്‍ ആകാശത്തിന്‍ കീഴുള്ള സകല ജനങ്ങളിലും നിങ്ങളെക്കുറിച്ചു ഭയവും പരിഭ്രമവും ഉളവാക്കാന്‍ തുടങ്ങുകയാണ്. നിങ്ങളെക്കുറിച്ചു കേള്‍ക്കുമ്പോള്‍ അവര്‍ ഭയന്നു വിറയ്ക്കുകയും നിങ്ങളുടെ മുന്‍പില്‍ വിറങ്ങലിക്കുകയും ചെയ്യും.

സീഹോന്റെ രാജ്യം കീഴടക്കുന്നു
26

അപ്രകാരം ഞാന്‍ കെദേമോത്ത് മരുഭൂമിയില്‍ നിന്ന് ഹെഷ്‌ബോണിലെ രാജാവായ സീഹോന്റെ അടുത്തേക്കു സമാധാന സന്‌ദേശവുമായി ദൂതന്‍മാരെ അയച്ചു.

27

നിങ്ങളുടെ രാജ്യത്തിലൂടെ ഞാന്‍ കടന്നുപൊയ്‌ക്കൊള്ളട്ടെ; വഴിയിലൂടെ മാത്രമേ ഞാന്‍ പോവുകയുള്ളൂ. ഇടംവലം തിരിയുകയില്ല.

28

ഭക്ഷണവും കുടിക്കാന്‍ വെള്ളവും നിങ്ങളില്‍ നിന്നു ഞങ്ങള്‍ വിലയ്ക്കുവാങ്ങിക്കൊള്ളാം. കാല്‍നടയായി കടന്നുപോകാന്‍ മാത്രം അനുവദിച്ചാല്‍ മതി.

29

സെയിറില്‍ താമസിക്കുന്ന ഏസാവിന്റെ മക്കളും ആറില്‍ താമസിക്കുന്ന മൊവാബ്യരും എനിക്കുവേണ്ടി ചെയ്തതുപോലെ, ജോര്‍ദാനക്കരെ ഞങ്ങളുടെ ദൈവമായ കര്‍ത്താവു ഞങ്ങള്‍ക്കു നല്‍കുന്ന ദേശത്തേക്കു കടന്നുപോകാന്‍ ഞങ്ങളെ അനുവദിക്കണം.

30

എന്നാല്‍, ഹെഷ്‌ബോണിലെ രാജാവായ സീഹോന്‍ തന്റെ ദേശത്തിലൂടെ കടന്നുപോകാന്‍ നമ്മെ അനുവദിച്ചില്ല. എന്തുകൊണ്ടെന്നാല്‍, ഇന്നു നിങ്ങള്‍ കാണുന്നതു പോലെ അവനെ നിങ്ങളുടെ കൈയില്‍ ഏല്‍പിച്ചുതരാന്‍ വേണ്ടി നിങ്ങളുടെ ദൈവമായ കര്‍ത്താവ് അവന്റെ മനസ്‌സു കഠിനമാക്കുകയും ഹൃദയം കര്‍ക്കശമാക്കുകയും ചെയ്തു.

31

കര്‍ത്താവ് എന്നോട് അരുളിച്ചെയ്തു: ഇതാ സീഹോനെയും അവന്റെ ദേശത്തേയും ഞാന്‍ നിനക്ക് ഏല്‍പിച്ചുതരുന്നു; അവന്റെ രാജ്യം പിടിച്ചടക്കി സ്വന്തമാക്കാന്‍ ആരംഭിച്ചുകൊള്ളുക.

32

പിന്നീടു സീഹോനും അവന്റെ ജനമൊക്കെയും കൂടെ നമുക്കെതിരായി യാഹാസില്‍ വച്ചു യുദ്ധത്തിനു വന്നു.

33

അപ്പോള്‍ നമ്മുടെ ദൈവമായ കര്‍ത്താവ് അവനെ നമുക്കേല്‍പിച്ചു തന്നു. അവനെയും മക്കളെയും അവന്റെ ജനത്തെയും നാം തോല്‍പിച്ചു.

34

അവന്റെ സകല പട്ടണങ്ങളും നാം പിടിച്ചടക്കി; സ്ത്രീകളും കുഞ്ഞുങ്ങളുമടക്കം അവയിലുണ്ടായിരുന്ന സകല മനുഷ്യരെയും വധിച്ചു; ആരും അവശേഷിച്ചില്ല.

35

കന്നുകാലികളും പിടിച്ചെടുത്ത പട്ടണങ്ങളിലെ മറ്റു കൊള്ളവസ്തുക്കളും മാത്രം നമ്മള്‍ എടുത്തു.

36

അര്‍നോണ്‍ അരുവിക്കരയിലുള്ള അരോവേര്‍ പട്ടണവും അരുവിയുടെ താഴ്‌വരയിലെ പട്ടണവും മുതല്‍ ഗിലയാദുവരെ നമുക്കു പിടിച്ചടക്കാനാവാത്ത ഒരു പട്ടണവും ഉണ്ടായിരുന്നില്ല. നമ്മുടെ ദൈവമായ കര്‍ത്താവ് അവയെല്ലാം നമ്മുടെ കരങ്ങളില്‍ ഏല്‍പിച്ചുതന്നു.

37

യാബോക്കു നദിയുടെ തീരങ്ങളും മലനാട്ടിലെ നഗരങ്ങളും ഉള്‍ക്കൊള്ളുന്ന അമ്മോന്യരുടെ രാജ്യത്തേക്കും നമ്മുടെ ദൈവമായ കര്‍ത്താവ് വിലക്കിയിരുന്ന ഒന്നിലേക്കും നിങ്ങള്‍ പ്രവേശിച്ചില്ല.