നിയമാവര്‍ത്തനം 3

ഓഗിനെ കീഴടക്കുന്നു
1

നമ്മള്‍ തിരിഞ്ഞ് ബാഷാനിലേക്കുള്ള വഴിയിലൂടെ കയറിപ്പോയി; അപ്പോള്‍ ബാഷാന്‍ രാജാവായ ഓഗും അയാളുടെ സകലജനവും എദ്‌റേയില്‍വച്ച് നമുക്കെതിരേ യുദ്ധം ചെയ്യാന്‍ വന്നു.

2

എന്നാല്‍, കര്‍ത്താവ് എന്നോടു പറഞ്ഞു: അവനെ ഭയപ്പെടേണ്ടാ. എന്തെന്നാല്‍ അവനെയും അവന്റെ ജനത്തെയും രാജ്യത്തെയും ഞാന്‍ നിന്റെ കരങ്ങളിലേല്‍പിച്ചിരിക്കുന്നു; ഹെഷ്‌ബോണില്‍ താമസിച്ചിരുന്ന അമോര്യ രാജാവായ സീഹോനോടു നിങ്ങള്‍ ചെയ്തതുപോലെ ഇവനോടും ചെയ്യണം.

3

അപ്രകാരം നമ്മുടെ ദൈവമായ കര്‍ത്താവ് ബാഷാന്‍ രാജാവായ ഓഗിനെയും അവന്റെ ജനത്തെയും നമ്മുടെ കരങ്ങളിലേല്‍പിച്ചു തന്നു. നാം അവരെ നിശ്‌ശേഷം സംഹരിച്ചുകളഞ്ഞു.

4

അവന്റെ എല്ലാ പട്ടണങ്ങളും അന്നു നാം പിടിച്ചടക്കി; കീഴടക്കാത്ത ഒരു പട്ടണവുമില്ലായിരുന്നു. അറുപതു പട്ടണങ്ങള്‍ ഉള്‍ക്കൊള്ളുന്ന അര്‍ഗോബു പ്രദേശമായിരുന്നു ബാഷാനിലെ ഓഗിന്റെ സാമ്രാജ്യം.

5

ഉയര്‍ന്ന കോട്ടകളും വാതിലുകളും ഓടാമ്പലുകളും കൊണ്ടു സുരക്ഷിതമാക്കപ്പെട്ട പട്ടണങ്ങളായിരുന്നു അവ. ഇവയ്ക്കു പുറമേ, കോട്ടകളില്ലാത്ത അനേകം ചെറിയ പട്ടണങ്ങളുമുണ്ടായിരുന്നു.

6

അവയെല്ലാം നമ്മള്‍ നിശ്‌ശേഷം നശിപ്പിച്ചു; ഹെഷ്‌ബോണിലെ സീഹോനോടു നാം പ്രവര്‍ത്തിച്ചതുപോലെ ഓരോ പട്ടണവും - പുരുഷന്‍മാരും സ്ത്രീകളും കുഞ്ഞുങ്ങളുമടക്കം - നമ്മള്‍ നശിപ്പിച്ചു.

7

എന്നാല്‍, പട്ടണത്തിലെ കന്നുകാലികളും കൊള്ളവസ്തുക്കളും നമ്മള്‍ എടുത്തു.

8

ജോര്‍ദാന്റെ അക്കരെ അര്‍നോണ്‍ നദിമുതല്‍ ഹെര്‍മോണ്‍ മലവരെയുള്ള പ്രദേശം മുഴുവന്‍ രണ്ട് അമോര്യ രാജാക്കന്‍മാരില്‍ നിന്ന് അന്നു നമ്മള്‍ പിടിച്ചടക്കി.

9

ഹെര്‍മോണിനെ സിദോണിയര്‍ സിറിയോണ്‍ എന്നും അമോര്യര്‍ സെനീര്‍ എന്നും വിളിക്കുന്നു.

10

സമതലത്തിലെ എല്ലാ പട്ടണങ്ങളും ഗിലയാദു മുഴുവനും ബാഷാനിലെ ഓഗിന്റെ സാമ്രാജ്യത്തിലെ പട്ടണങ്ങളായ സല്‍ക്കായും എദ്‌റെയും വരെയുള്ള പ്രദേശവും നമ്മള്‍ പിടിച്ചെടുത്തു.

11

റഫായിം വംശത്തില്‍ ബാഷാന്‍ രാജാവായ ഓഗു മാത്രമേ അവശേഷിച്ചിരുന്നുള്ളൂ. അവന്റെ കട്ടില്‍ ഇരുമ്പുകൊണ്ടുള്ളതായിരുന്നു. അത് ഇന്നും അമ്മോന്യരുടെ റബ്ബായില്‍ ഉണ്ടല്ലോ. സാധാരണയളവില്‍ ഒന്‍പതു മുഴമായിരുന്നു അതിന്റെ നീളം; വീതി നാലു മുഴവും.

ജോര്‍ദാനു കിഴക്കുള്ള ഗോത്രങ്ങള്‍
12

ഈ ദേശം അന്നു നാം കൈവശമാക്കിയപ്പോള്‍ അര്‍നോണ്‍ നദീതീരത്തുള്ള അരോവേര്‍ മുതല്‍ ഗിലയാദു മലനാടിന്റെ പകുതി വരെയുള്ള പ്രദേശവും അവിടെയുള്ള പട്ടണങ്ങളും ഞാന്‍ റൂബന്റെയും ഗാദിന്റെയും ഗോത്രങ്ങള്‍ക്കു കൊടുത്തു.

13

ഗിലയാദിന്റെ ബാക്കിഭാഗവും ഓഗിന്റെ സാമ്രാജ്യമായിരുന്ന ബാഷാന്‍ മുഴുവനും - അര്‍ഗോബു പ്രദേശം - മാനാസ്‌സെയുടെ അര്‍ധഗോത്രത്തിനു ഞാന്‍ നല്‍കി. റഫയിമിന്റെ ദേശമെന്നാണ് ഇതു വിളിക്കപ്പെടുന്നത്.

14

മനാസ്‌സെ ഗോത്രജനായയായിര്‍ ഗഷുറിയരുടെയും മാക്കത്യരുടെയും അതിര്‍ത്തിവരെയുള്ള അര്‍ഗോബു പ്രദേശം കൈവശമാക്കി. അതിനു തന്റെ പേരനുസരിച്ച് ബാഷാന്‍ഹബ്‌ബോത്ത്‌യായിര്‍ എന്നു പേര്‍ കൊടുത്തു. അതു തന്നെയാണ് ഇന്നും അതിന്റെ പേര്.

15

മാക്കീറിനു ഞാന്‍ ഗിലയാദ് കൊടുത്തു.

16

ഗിലയാദു മുതല്‍ അര്‍നോണ്‍ വരെയുള്ള പ്രദേശം റൂബന്റെയും ഗാദിന്റെയും ഗ്രോത്രങ്ങള്‍ക്കു ഞാന്‍ കൊടുത്തു. നദിയുടെ മധ്യമാണ് അതിര്‍ത്തി. അമ്മോന്യരുടെ അതിര്‍ത്തിയിലുള്ള യാബോക്കു നദിവരെയാണ് ഈ പ്രദേശം.

17

ജോര്‍ദാന്‍ അതിര്‍ത്തിയായി അരാബായും - കിന്നരെത്തു മുതല്‍ കിഴക്ക് പിസ്ഗാ മലയുടെ ചരിവിനു താഴെ ഉപ്പുകടലായ അരാബാക്കടല്‍ വരെയുള്ള സ്ഥലം - അവര്‍ക്കു കൊടുത്തു.

18

അന്നു ഞാന്‍ നിങ്ങളോട് ആജ്ഞാപിച്ചു: നിങ്ങളുടെ ദൈവമായ കര്‍ത്താവ് നിങ്ങള്‍ക്കു കൈവശമാക്കാനായി ഈ ദേശം നല്‍കിയിരിക്കുന്നു. നിങ്ങളില്‍ ശക്തരായ എല്ലാ പുരുഷന്‍മാരും ആയുധധാരികളായി നിങ്ങളുടെ സഹോദരരായ ഇസ്രായേല്യരുടെ മുന്‍പേ പോകണം.

19

എന്നാല്‍, നിങ്ങളുടെ ഭാര്യമാരും കുഞ്ഞുങ്ങളും കന്നുകാലികളും - നിങ്ങള്‍ക്കു ധാരാളം കന്നുകാലികളുണ്ടെന്ന് എനിക്കറിയാം - ഞാന്‍ നിങ്ങള്‍ക്കു നല്‍കിയിട്ടുള്ള പട്ടണങ്ങളില്‍ത്തന്നെ പാര്‍ക്കട്ടെ.

20

കര്‍ത്താവു നിങ്ങള്‍ക്കു തന്നതുപോലെ നിങ്ങളുടെ സഹോദരര്‍ക്കും വിശ്രമം നല്‍കുകയും ജോര്‍ദാന്റെ അക്കരെ നിങ്ങളുടെ ദൈവമായ കര്‍ത്താവ് അവര്‍ക്കു നല്‍കുന്ന ദേശം അവരും കൈവശമാക്കുകയും ചെയ്യുന്നതുവരെ നിങ്ങള്‍ അവരുടെ മുന്‍പേ പോകണം. അതിനുശേഷം ഞാന്‍ നിങ്ങള്‍ക്കു തന്നിട്ടുള്ള അവകാശത്തിലേക്കു നിങ്ങള്‍ക്കു മടങ്ങിപ്പോകാം.

21

അന്നു ഞാന്‍ ജോഷ്വയോടു കല്‍പിച്ചു: ഈ രണ്ടു രാജാക്കന്‍മാരോടു നിങ്ങളുടെ ദൈവമായ കര്‍ത്താവു ചെയ്തവയെല്ലാം നിങ്ങള്‍ നേരിട്ടുകണ്ടല്ലോ. അപ്രകാരംതന്നെ നിങ്ങള്‍ കടന്നു പോകുന്ന എല്ലാ രാജ്യങ്ങളോടും കര്‍ത്താവു ചെയ്യും.

22

അവരെ ഭയപ്പെടരുത്; എന്തെന്നാല്‍, നിങ്ങളുടെ കര്‍ത്താവായ ദൈവമായിരിക്കും നിങ്ങള്‍ക്കു വേണ്ടി യുദ്ധം ചെയ്യുന്നത്.

മോശ കാനാനില്‍ പ്രവേശിക്കുകയില്ല
23

അനന്തരം, ഞാന്‍ കര്‍ത്താവിനെ വിളിച്ച് ഇപ്രകാരം അപേക്ഷിച്ചു:

24

ദൈവമായ കര്‍ത്താവേ, അങ്ങയുടെ മഹത്വവും ശക്തമായ കരവും അവിടുത്തെ ദാസനെ കാണിക്കാന്‍ തുടങ്ങിയിരിക്കുന്നുവല്ലോ. ഇപ്രകാരം ശക്തമായ പ്രവൃത്തി ചെയ്യാന്‍ കഴിയുന്ന ദൈവം അങ്ങയെപ്പോലെ സ്വര്‍ഗത്തിലും ഭൂമിയിലും വേറെആരുള്ളൂ?

25

ജോര്‍ദാനക്കരെയുള്ള ഫലഭൂയിഷ്ഠമായ സ്ഥലവും മനോഹരമായ മലമ്പ്രദേശവും ലബനോനും പോയിക്കാണാന്‍ എന്നെ അനുവദിക്കണമേ!

26

എന്നാല്‍, നിങ്ങള്‍ നിമിത്തം കര്‍ത്താവ് എന്നോടു കോപിച്ചിരിക്കുകയായിരുന്നു. അവിടുന്ന് എന്റെ അപേക്ഷ സ്വീകരിച്ചില്ല. കര്‍ത്താവ് എന്നോടു പറഞ്ഞു: മതി, ഇക്കാര്യത്തെക്കുറിച്ച് ഇനി എന്നോടു സംസാരിക്കരുത്.

27

പിസ്ഗായുടെ മുകളില്‍ കയറി കണ്ണുകളുയര്‍ത്തി പടിഞ്ഞാറോട്ടും വടക്കോട്ടും തെക്കോട്ടും കിഴക്കോട്ടും നോക്കി കണ്ടുകൊള്ളുക; എന്തെന്നാല്‍, ഈ ജോര്‍ദാന്‍ നീ കടക്കുകയില്ല.

28

ജോഷ്വയ്ക്ക് നിര്‍ദേശങ്ങള്‍ നല്‍കുക; അവന് ധൈര്യവും ശക്തിയും പകരുക. എന്തെന്നാല്‍, അവന്‍ ഈ ജനത്തെ അക്കരയ്ക്കു നയിക്കുകയും നീ കാണാന്‍ പോകുന്ന ദേശം അവര്‍ക്ക് അവകാശമായി കൊടുക്കുകയും ചെയ്യും.

29

അതിനാല്‍, ബേത്‌പെയോറിന് എതിരേയുള്ള താഴ്‌വരയില്‍ നാം താമസിച്ചു.