നിയമാവര്‍ത്തനം 11

കര്‍ത്താവിന്റെ ശക്തി
1

നിങ്ങളുടെ ദൈവമായ കര്‍ത്താവിനെ എന്നും സ്‌നേഹിക്കുകയും അവിടുത്തെ അനുശാസനങ്ങളും ചട്ടങ്ങളും നിയമങ്ങളും കല്‍പനകളും അനുസരിക്കുകയും ചെയ്യുവിന്‍.

2

ഇന്നു നിങ്ങള്‍ ഓര്‍ക്കുവിന്‍: ഇവയൊന്നും കാണുകയോ അറിയുകയോ ചെയ്തിട്ടില്ലാത്ത നിങ്ങളുടെ മക്കളോടല്ലല്ലോ ഞാന്‍ സംസാരിക്കുന്നത്. നിങ്ങളുടെ ദൈവമായ കര്‍ത്താവിന്റെ ശിക്ഷണ നടപടികള്‍, അവിടുത്തെ മഹത്ത്വം, ശക്തമായ കരം നീട്ടി

3

ഈജിപ്തില്‍വച്ച് അവിടത്തെ രാജാവായ ഫറവോയ്ക്കും അവന്റെ രാജ്യത്തിനുമെതിരായി അവിടുന്നു പ്രവര്‍ത്തിച്ച അടയാളങ്ങളും അദ്ഭുതങ്ങളും,

4

ഈജിപ്തുകാരുടെ സൈന്യത്തോടും അവരുടെ കുതിരകളോടും രഥങ്ങളോടും പ്രവര്‍ത്തിച്ചത്, അവര്‍ നിങ്ങളെ പിന്തുടര്‍ന്നപ്പോള്‍ ചെങ്കടലിലെ വെള്ളംകൊണ്ട് അവരെ മൂടിയത്, ഈ ദിവസംവരെ കര്‍ത്താവ് അവരെ നശിപ്പിച്ചത്,

5

നിങ്ങള്‍ ഇവിടെ എത്തുന്നതുവരെ മരുഭൂമിയില്‍വച്ച് അവിടുന്ന് നിങ്ങള്‍ക്കുവേണ്ടി ചെയ്തിട്ടുള്ളവ,

6

റൂബന്റെ മകന്‍ ഏലിയാബിന്റെ മക്കളായ ദാത്താനോടും അബീറാമിനോടും അവിടുന്നു ചെയ്തവ, ഇസ്രായേലിന്റെ മധ്യേവച്ചു ഭൂമി വാപിളര്‍ന്ന് അവരെ അവരുടെ കുടുംബങ്ങളോടും കൂടാരങ്ങളോടും മനുഷ്യമൃഗാദികളായ സകല സമ്പത്തോടുംകൂടെ വിഴുങ്ങിയത് - ഇവയെല്ലാം നിങ്ങള്‍ ഓര്‍മിക്കുവിന്‍.

7

ദൈവം ചെയ്തിട്ടുള്ള മഹനീയ കൃത്യങ്ങളെല്ലാം നിങ്ങള്‍ സ്വന്തം കണ്ണുകൊണ്ടു കണ്ടിട്ടുള്ളവയാണല്ലോ.

അനുഗ്രഹവും ശാപവും
8

ഞാനിന്നു തരുന്ന കല്‍പനകളെല്ലാം നിങ്ങള്‍ അനുസരിക്കണം; എങ്കില്‍ മാത്രമേ നിങ്ങള്‍ ശക്തരാവുകയും നിങ്ങള്‍ കൈവശമാക്കാന്‍ പോകുന്ന ദേശം സ്വന്തമാക്കുകയും,

9

നിങ്ങളുടെ പിതാക്കന്‍മാര്‍ക്കും അവരുടെ സന്തതികള്‍ക്കുമായി നല്‍കുമെന്നു കര്‍ത്താവു ശപഥം ചെയ്ത, തേനും പാലും ഒഴുകുന്ന ആ ഭൂമിയില്‍ നിങ്ങള്‍ ദീര്‍ഘകാലം വസിക്കാന്‍ ഇടയാവുകയും ചെയ്യുകയുള്ളു.

10

നിങ്ങള്‍ കൈവശമാക്കാന്‍ പോകുന്ന ദേശം നിങ്ങള്‍ ഉപേക്ഷിച്ചുപോന്ന ഈജിപ്തുപോലെയല്ല. അവിടെ വിത്തു വിതച്ചതിനുശേഷം ഒരു പച്ചക്കറിത്തോട്ടത്തെ എന്നപോലെ ക്ലേശിച്ചു നനയ്‌ക്കേണ്ടിയിരുന്നു.

11

എന്നാല്‍, നിങ്ങള്‍ കൈവശമാക്കാന്‍ പോകുന്ന ദേശം ധാരാളം മഴ കിട്ടുന്ന കുന്നുകളും താഴ്‌വരകളും നിറഞ്ഞതാണ്. നിങ്ങളുടെ ദൈവമായ കര്‍ത്താവു സദാ പരിപാലിക്കുന്ന ദേശമാണത്.

12

വര്‍ഷത്തിന്റെ ആരംഭംമുതല്‍ അവസാനംവരെ എപ്പോഴും അവിടുന്ന് അതിനെ കടാക്ഷിച്ചു കൊണ്ടിരിക്കുന്നു.

13

ഇന്നു ഞാന്‍ നിങ്ങള്‍ക്കു നല്‍കുന്ന കല്‍പനകള്‍ അനുസരിച്ചു നിങ്ങളുടെ ദൈവമായ കര്‍ത്താവിനെ പൂര്‍ണഹൃദയത്തോടും പൂര്‍ണാത്മാവോടും കൂടെ സ്‌നേഹിക്കുകയും സേവിക്കുകയും ചെയ്യുകയാണെങ്കില്‍

14

നിങ്ങള്‍ക്ക് ധാന്യങ്ങളും വീഞ്ഞും എണ്ണയും സമൃദ്ധമായി ലഭിക്കത്തക്ക വിധം നിങ്ങളുടെ ഭൂമിക്കാവശ്യമായ ശരത്കാലവൃഷ്ടിയും വസന്തകാലവൃഷ്ടിയും യഥാസമയം അവിടുന്നു നല്‍കും.

15

നിങ്ങള്‍ക്കു ഭക്ഷ്യവിഭവങ്ങള്‍ നല്‍കുന്ന കന്നുകാലികള്‍ക്കാവശ്യമായ പുല്ല് നിങ്ങളുടെ മേച്ചില്‍ സ്ഥലത്തു ഞാന്‍ മുളപ്പിക്കും. അങ്ങനെ നിങ്ങള്‍ സംതൃപ്തരാകും.

16

വഞ്ചിക്കപ്പെട്ടു വഴിതെറ്റി അന്യദേവന്‍മാരെ സേവിക്കുകയും അവരുടെ മുന്‍പില്‍ പ്രണമിക്കുകയും ചെയ്യാതിരിക്കാന്‍ സൂക്ഷിച്ചുകൊള്ളുവിന്‍.

17

അല്ലെങ്കില്‍, കര്‍ത്താവിന്റെ കോപം നിങ്ങള്‍ക്കെ തിരായി ജ്വലിക്കും. മഴയുണ്ടാകാതിരിക്കാന്‍ അവിടുന്ന് ആകാശം അടച്ചു കളയും; ഭൂമി വിളവു നല്‍കുകയില്ല; അങ്ങനെ കര്‍ത്താവു നല്‍കുന്ന വിശിഷ്ട ദേശത്തുനിന്നു നിങ്ങള്‍ വളരെ വേഗം അറ്റുപോകും.

18

ആകയാല്‍, എന്റെ ഈ വചനം ഹൃദയത്തിലും മനസ്‌സിലും സൂക്ഷിക്കുവിന്‍. അടയാളമായി അവയെ നിങ്ങളുടെ കൈയില്‍ കെട്ടുകയും പട്ടമായി നെറ്റിത്തടത്തില്‍ ധരിക്കുകയും ചെയ്യുവിന്‍.

19

നിങ്ങള്‍ വീട്ടിലായിരിക്കുമ്പോഴും യാത്ര ചെയ്യുമ്പോഴും കിടക്കുമ്പോഴും എഴുന്നേല്‍ക്കുമ്പോഴും അവയെപ്പറ്റി സംസാരിച്ചുകൊണ്ടു നിങ്ങളുടെ മക്കളെ പഠിപ്പിക്കണം.

20

നിങ്ങളുടെ വീടുകളുടെ കട്ടിളക്കാലുകളിലും പടിവാതിലുകളിലും അവ രേഖപ്പെടുത്തണം.

21

അപ്പോള്‍ നിങ്ങളുടെ പിതാക്കന്‍മാര്‍ക്കു നല്‍കുമെന്നു കര്‍ത്താവു ശപഥം ചെയ്ത നാട്ടില്‍ നിങ്ങളും നിങ്ങളുടെ മക്കളും ദീര്‍ഘകാലം, ഭൂമിക്കുമുകളില്‍ ആകാശം ഉണ്ടായിരിക്കുന്നിടത്തോളം കാലം, വസിക്കും.

22

ഞാന്‍ നല്‍കുന്ന ഈ കല്‍പന കളെല്ലാം നിങ്ങള്‍ ശ്രദ്ധാപൂര്‍വം പാലിച്ച് നിങ്ങളുടെ ദൈവമായ കര്‍ത്താവിനെ സ്‌നേഹിക്കുകയും അവിടുത്തെ മാര്‍ഗത്തില്‍ ചരിക്കുകയും അവിടുത്തോടു ചേര്‍ന്നു നില്‍ക്കുകയും ചെയ്താല്‍ കര്‍ത്താവ് ഈ ജനതകളെയെല്ലാം നിങ്ങളുടെ മുന്‍പില്‍ നിന്ന് അകറ്റിക്കളയും.

23

നിങ്ങളെക്കാള്‍ വലിയവരും ശക്തരുമായ ജനതകളെ നിങ്ങള്‍ കീഴ്‌പ്പെടുത്തുകയും ചെയ്യും.

24

നിങ്ങള്‍ കാലുകുത്തുന്ന സ്ഥലമെല്ലാം, മരുഭൂമി മുതല്‍ ലബനോന്‍വരെയും മഹാനദിയായ യൂഫ്രട്ടീസ്മുതല്‍ പശ്ചിമസമുദ്രംവരെയും ഉള്ള പ്രദേശം മുഴുവന്‍ നിങ്ങളുടേതായിരിക്കും.

25

ആര്‍ക്കും നിങ്ങളെ ചെറുത്തു നില്‍ക്കാന്‍ കഴിയുകയില്ല. നിങ്ങളുടെ ദൈവമായ കര്‍ത്താവ് വാഗ്ദാനം ചെയ്തിട്ടുള്ളതുപോലെ നിങ്ങള്‍ കാലുകുത്തുന്ന സകല പ്രദേശങ്ങളിലും നിങ്ങളെക്കുറിച്ചു ഭയവും പരിഭ്രാന്തിയും അവിടുന്നു സംജാതമാക്കും.

26

ഇന്നേദിവസം നിങ്ങളുടെ മുന്‍പില്‍ ഞാനൊരു അനുഗ്രഹവും ശാപവും വയ്ക്കുന്നു.

27

ഇന്നു ഞാന്‍ നിങ്ങള്‍ക്കു നല്‍കുന്ന നിങ്ങളുടെ ദൈവമായ കര്‍ത്താവിന്റെ കല്‍പനകള്‍ അനുസരിച്ചാല്‍ അനുഗ്രഹം;

28

നിങ്ങളുടെ ദൈവമായ കര്‍ത്താവിന്റെ കല്‍പനകള്‍ അനുസരിക്കാതെ, ഞാന്‍ ഇന്നു കല്‍പിക്കുന്ന മാര്‍ഗത്തില്‍ നിന്നു വ്യതിചലിച്ച്, നിങ്ങള്‍ക്ക് അജ്ഞാതരായ അന്യദേവന്‍മാരുടെ പുറകേപോയാല്‍ ശാപം.

29

നിങ്ങളുടെ ദൈവമായ കര്‍ത്താവ് നിങ്ങള്‍ കൈവശമാക്കാന്‍ പോകുന്ന ദേശത്ത് നിങ്ങളെ പ്രവേശിപ്പിക്കുമ്പോള്‍ ഗെരിസിംമലയില്‍ അനുഗ്രഹവും ഏബാല്‍മലയില്‍ ശാപവും സ്ഥാപിക്കണം.

30

ഈ മലകള്‍ ജോര്‍ദാന്റെ മറുകരെ, സൂര്യന്‍ അസ്തമിക്കുന്ന ദിക്കിലേക്കുള്ള വഴിയില്‍, അരാബായില്‍ വസിക്കുന്ന കാനാന്‍കാരുടെ ദേശത്ത് സ്ഥിതിചെയ്യുന്നു. ഗില്‍ഗാലിനെതിരേ, മോറെയിലെ ഓക്കുമരത്തിനടുത്താണ് ഇവ.

31

നിങ്ങളുടെ ദൈവമായ കര്‍ത്താവ് നിങ്ങള്‍ക്കു നല്‍കുന്ന ദേശത്ത് പ്രവേശിക്കാന്‍ നിങ്ങള്‍ ജോര്‍ദാന്‍ കടന്നുപോകാറായിരിക്കുന്നു. അതു കൈവശപ്പെടുത്തി നിങ്ങള്‍ അവിടെ വസിക്കുവിന്‍.

32

ഇന്നു ഞാന്‍ നിങ്ങള്‍ക്കു നല്‍കുന്ന ചട്ടങ്ങളും നിയമങ്ങളും അനുസരിച്ചു പ്രവര്‍ത്തിക്കാന്‍ ശ്രദ്ധിച്ചുകൊള്ളുവിന്‍.