നിയമാവര്‍ത്തനം 12

ആരാധന സ്ഥലം
1

നിങ്ങളുടെ പിതാക്കന്‍മാരുടെ ദൈവമായ കര്‍ത്താവു നിങ്ങള്‍ക്ക് അവകാശമായി നല്‍കുന്ന ദേശത്ത് ജീവിതകാലമത്രയും അനുവര്‍ത്തിക്കേണ്ട ചട്ടങ്ങളും നിയമങ്ങളും ഇവയാണ്:

2

നിങ്ങള്‍ കീഴടക്കുന്ന ജനതകള്‍ ഉയര്‍ന്ന മലകളിലും കുന്നുകളിലും മരച്ചുവട്ടിലും തങ്ങളുടെ ദേവന്‍മാരെ ആരാധിച്ചിരുന്ന എല്ലാ സ്ഥലങ്ങളും നിശ്‌ശേഷം നശിപ്പിക്കണം.

3

അവരുടെ ബലിപീഠങ്ങള്‍ തട്ടിമറിക്കണം; സ്തംഭങ്ങള്‍ തകര്‍ത്തു പൊടിയാക്കണം; അഷേരാദേവതയുടെ ചിഹ്‌നങ്ങള്‍ ദഹിപ്പിക്കണം. അവരുടെ ദേവന്‍മാരുടെ കൊത്തുവിഗ്രഹങ്ങള്‍ വെട്ടിമുറിച്ച് ആ സ്ഥ ലങ്ങളില്‍ നിന്ന് അവരുടെ നാമം നിര്‍മാര്‍ജനം ചെയ്യണം.

4

നിങ്ങളുടെ ദൈവമായ കര്‍ത്താവിനെ ആരാധിക്കുന്നതില്‍ നിങ്ങള്‍ അവരെ അനുകരിക്കരുത്.

5

നിങ്ങളുടെ ദൈവമായ കര്‍ത്താവ് തന്റെ നാമം സ്ഥാപിക്കാനും തനിക്കു വസിക്കാനും ആയി നിങ്ങളുടെ സകല ഗോത്രങ്ങളിലും നിന്നു തിരഞ്ഞെടുക്കുന്ന സ്ഥലമേതെന്ന് അന്വേഷിച്ച് നിങ്ങള്‍ അവിടേക്കു പോകണം.

6

നിങ്ങളുടെ ദഹനബലികളും മറ്റുബലികളും ദശാംശങ്ങളും നീരാജനങ്ങളും നേര്‍ച്ചകളും സ്വാഭീഷ്ടക്കാഴ്ചകളും ആടുമാടുകളുടെ കടിഞ്ഞൂല്‍ ഫലങ്ങളും അവിടെ കൊണ്ടുവരണം.

7

നിങ്ങളുടെ സകല പ്രവൃത്തികളിലും നിങ്ങളുടെ ദൈവമായ കര്‍ത്താവു നിങ്ങളെ അനുഗ്രഹിച്ചതിനാല്‍ നിങ്ങളും കുടുംബാംഗങ്ങളും അവിടെവച്ചു നിങ്ങളുടെ ദൈവമായ കര്‍ത്താവിന്റെ മുന്‍പില്‍ അവ ഭക്ഷിച്ചു സന്തോഷിക്കണം.

8

ഇന്ന് ഓരോരുത്തരും താന്താങ്ങള്‍ക്ക് ഇഷ്ടമുള്ളത് പ്രവര്‍ത്തിക്കുന്നതുപോലെ അന്നു നിങ്ങള്‍ ചെയ്യരുത്.

9

എന്തുകൊണ്ടെന്നാല്‍, ഇതുവരെ നിങ്ങള്‍ നിങ്ങളുടെ വിശ്രമസ്ഥാനത്ത്, നിങ്ങളുടെ ദൈവമായ കര്‍ത്താവ് നിങ്ങള്‍ക്കവകാശമായി നല്‍കുന്ന ദേശത്ത്, എത്തിച്ചേര്‍ന്നിട്ടില്ല.

10

നിങ്ങള്‍ ജോര്‍ദാന്‍ കടന്ന് നിങ്ങളുടെ ദൈവമായ കര്‍ത്താവ് നിങ്ങള്‍ക്കവകാശമായി നല്‍കുന്ന ദേശത്തു വാസമുറപ്പിക്കും.

11

അപ്പോള്‍ തന്റെ നാമം സ്ഥാപിക്കാനായി നിങ്ങളുടെ ദൈവമായ കര്‍ത്താവ് ഒരു സ്ഥലം തിരഞ്ഞെടുക്കും. ഞാന്‍ നിങ്ങളോടു കല്‍പിക്കുന്നവയെല്ലാം, നിങ്ങളുടെ ദഹനബലികളും മറ്റു ബലികളും ദശാംശങ്ങളും നീരാജനങ്ങളും കര്‍ത്താവിനു നേരുന്ന എല്ലാ ഉത്തമവസ്തുക്കളും അവിടെ കൊണ്ടുവരണം.

12

നിങ്ങളുടെ ദൈവമായ കര്‍ത്താവിന്റെ മുന്‍പില്‍ നിങ്ങളും നിങ്ങളുടെ പുത്രന്‍മാരും പുത്രികളും ദാസന്മാരും ദാസികളും നിങ്ങളുടെ നഗരങ്ങളില്‍ വസിക്കുന്ന ലേവ്യരും സന്തോഷിക്കണം. നിങ്ങള്‍ക്കുള്ളതുപോലെ ലേവ്യര്‍ക്ക് സ്വന്തമായി ഒരു ഓഹരിയും അവകാശവുമില്ലല്ലോ.

13

തോന്നുന്നിടത്തൊക്കെ നിങ്ങള്‍ ദഹനബലിയര്‍പ്പിക്കരുത്.

14

നിങ്ങളുടെ ഗോത്രങ്ങളിലൊന്നില്‍നിന്നു കര്‍ത്താവു തിരഞ്ഞെടുക്കുന്ന സ്ഥലത്തു നിങ്ങള്‍ ദഹന ബലിയര്‍പ്പിക്കുകയും ഞാന്‍ ആജ്ഞാപിക്കുന്നതെല്ലാം അനുഷ്ഠിക്കുകയും ചെയ്യുവിന്‍.

15

നിങ്ങളുടെ ദൈവമായ കര്‍ത്താവു നല്‍കിയിരിക്കുന്ന അനുഗ്രഹങ്ങള്‍ക്കനുസരിച്ചു നിങ്ങളുടെ നഗരങ്ങളില്‍ മൃഗങ്ങളെ കൊന്ന് ഇഷ്ടാനുസരണം ഭക്ഷിച്ചുകൊള്ളുവിന്‍. കലമാനിനെയും പുള്ളിമാനിനെയും എന്നപോലെ ശുദ്ധര്‍ക്കും അശുദ്ധര്‍ക്കും അതു ഭക്ഷിക്കാം.

16

രക്തം മാത്രം ഭക്ഷിക്കരുത്; അതു വെള്ളംകണക്കെ നിലത്തൊഴിച്ചുകളയണം.

17

ധാന്യം, വിത്ത്, എണ്ണ ഇവയുടെ ദശാംശം ആടുമാടുകളുടെ കടിഞ്ഞൂല്‍, നേരുന്ന നേര്‍ച്ചകള്‍, സ്വാഭീഷ്ടക്കാഴ്ചകള്‍, മറ്റു കാണിക്കകള്‍ എന്നിവനിങ്ങളുടെ പട്ടണങ്ങളില്‍വച്ചു ഭക്ഷിക്കരുത്.

18

എന്നാല്‍, നിങ്ങളുടെ ദൈവമായ കര്‍ത്താവ് തിരഞ്ഞെടുക്കുന്ന സ്ഥലത്ത് അവിടുത്തെ സന്നിധിയില്‍വച്ച് അവനിങ്ങളും നിങ്ങളുടെ പുത്രന്‍മാരും പുത്രികളും ദാസന്‍മാരും ദാസികളും നിങ്ങളുടെ നഗരങ്ങളില്‍ വസിക്കുന്ന ലേവ്യരും ഭക്ഷിക്കണം. നിങ്ങളുടെ എല്ലാ പ്രവൃത്തികളെയും പറ്റി നിങ്ങള്‍ ദൈവമായ കര്‍ത്താവിന്റെ മുന്‍പാകെ സന്തോഷിച്ചു കൊള്ളുവിന്‍.

19

നിങ്ങള്‍ ഭൂമിയില്‍ വസിക്കുന്നിടത്തോളം കാലം ലേവ്യരെ അവഗണിക്കരുത്.

20

നിങ്ങളുടെ ദൈവമായ കര്‍ത്താവു തന്റെ വാഗ്ദാനമനുസരിച്ചു നിങ്ങളുടെ ദേശം വിസ്തൃതമാക്കുമ്പോള്‍, നിങ്ങള്‍ക്കു മാംസം കഴിക്കാന്‍ ആഗ്രഹമുണ്ടാകുമ്പോള്‍, ഇഷ്ടംപോലെ ഭക്ഷിച്ചുകൊള്ളുവിന്‍.

21

നിങ്ങളുടെ ദൈവമായ കര്‍ത്താവു തന്റെ നാമം സ്ഥാപിക്കാന്‍ തിരഞ്ഞെടുത്ത സ്ഥലം വിദൂരത്താണെങ്കില്‍, ഞാന്‍ ആജ്ഞാപിച്ചിട്ടുള്ളതുപോലെ ദൈവം നിങ്ങള്‍ക്കു തന്നിരിക്കുന്ന ആടുമാടുകളെ കൊന്ന് നിങ്ങളുടെ പട്ടണത്തില്‍വച്ചുതന്നെ ഇഷ്ടാനുസരണം ഭക്ഷിച്ചുകൊള്ളുവിന്‍.

22

കലമാനിനെയും പുള്ളിമാനിനെയും എന്നതുപോലെ ശുദ്ധനും അശുദ്ധനും അവ ഭക്ഷിക്കാം.

23

ഒന്നു മാത്രം ശ്രദ്ധിക്കുക - രക്തം ഭക്ഷിക്കരുത്; രക്തം ജീവനാണ്; മാംസത്തോടൊപ്പം ജീവനെയും നിങ്ങള്‍ ഭക്ഷിക്കരുത്.

24

നിങ്ങള്‍ അതു ഭക്ഷിക്കരുത്; ജലമെന്നതുപോലെ നിലത്തൊഴിച്ചു കളയണം.

25

നിങ്ങള്‍ അതു ഭക്ഷിക്കരുത്. അങ്ങനെ കര്‍ത്തൃസന്നിധിയില്‍ ശരിയായതു പ്രവര്‍ത്തിക്കുമ്പോള്‍ നിങ്ങള്‍ക്കും നിങ്ങള്‍ക്കുശേഷം നിങ്ങളുടെ സന്തതികള്‍ക്കും നന്‍മയുണ്ടാകും.

26

ദൈവത്തിനു സമര്‍പ്പിച്ചു വിശുദ്ധമാക്കിയ വസ്തുക്കളും നേര്‍ച്ചകളും മാത്രം അവിടുന്ന് തിരഞ്ഞെടുക്കുന്ന സ്ഥലത്തേക്ക് നിങ്ങള്‍ കൊണ്ടുപോകണം.

27

അവിടെ നിങ്ങളുടെ ദൈവമായ കര്‍ത്താവിന്റെ ബലിപീഠത്തില്‍ നിങ്ങളുടെ ദഹന ബലികള്‍ - മാംസവും രക്തവും - സമര്‍പ്പിക്കണം. നിങ്ങളുടെ ബലിയുടെ രക്തം ദൈവമായ കര്‍ത്താവിന്റെ ബലിപീഠത്തിന്‍മേല്‍ തളിക്കണം. എന്നാല്‍, മാംസം നിങ്ങള്‍ക്കു ഭക്ഷിക്കാം.

28

ഞാന്‍ നിങ്ങളോടു കല്‍പിക്കുന്ന ഈ കാര്യങ്ങളെല്ലാം ശ്രദ്ധാപൂര്‍വം ശ്രവിക്കുവിന്‍. നിങ്ങള്‍ ദൈവമായ കര്‍ത്താവിന്റെ മുന്‍പില്‍ നന്‍മയും ശരിയും മാത്രം പ്രവര്‍ത്തിക്കുമെങ്കില്‍ നിങ്ങള്‍ക്കുശേഷം നിങ്ങളുടെ സന്തതികള്‍ക്കും എന്നേക്കും നന്‍മയുണ്ടാകും.

ജനതകളെ അനുകരിക്കരുത്
29

നിങ്ങള്‍ കീഴടക്കാന്‍ പോകുന്ന ദേശത്തുള്ള ജനതകളെ ദൈവമായ കര്‍ത്താവു നിങ്ങളുടെ മുന്‍പില്‍വച്ചു നശിപ്പിക്കും. നിങ്ങള്‍ അവരുടെ ഭൂമി കൈവശമാക്കി അവിടെ വസിക്കുകയും ചെയ്യും.

30

അവര്‍ നശിച്ചുകഴിയുമ്പോള്‍ അവരെ അനുകരിച്ചു വഞ്ചിതരാകാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. ഈ ജനം ചെയ്തതുപോലെ നിങ്ങളും ചെയ്യേണ്ടതിന് അവര്‍ എപ്രകാരം തങ്ങളുടെ ദേവന്‍മാരെ സേവിച്ചു എന്നു നിങ്ങള്‍ അന്വേഷിക്കരുത്.

31

നിങ്ങളുടെ ദൈവമായ കര്‍ത്താവിനെ ആരാധിക്കുന്നതില്‍ നിങ്ങള്‍ അവരെ അനുകരിക്കരുത്. കര്‍ത്താവു വെറുക്കുന്ന സകല മ്ലേച്ഛതകളും അവര്‍ തങ്ങളുടെ ദേവന്‍മാര്‍ക്കു വേണ്ടി ചെയ്തു; ദേവന്‍മാര്‍ക്കുവേണ്ടി അവര്‍ തങ്ങളുടെ പുത്രന്‍മാരെയും പുത്രികളെയുംപോലും തീയില്‍ ദഹിപ്പിച്ചു.

32

ഞാന്‍ നിങ്ങളോടു കല്‍പിക്കുന്ന കാര്യങ്ങളിലെല്ലാം നിങ്ങള്‍ ശ്രദ്ധാലുക്കളായിരിക്കണം. ഒന്നും കൂട്ടുകയോ കുറയ്ക്കുകയോ ചെയ്യരുത്.