നിയമാവര്‍ത്തനം 13

വിഗ്രഹാരാധനയ്ക്കു ശിക്ഷ
1

നിങ്ങളുടെ ഇടയില്‍നിന്ന് ഒരു പ്രവാചകനോ സ്വപ്നവിശകലനക്കാരനോ വന്ന് ഒരു അടയാളമോ അദ്ഭുതമോ നിങ്ങള്‍ക്കു വാഗ്ദാനം ചെയ്യുകയും

2

അവന്‍ പറഞ്ഞവിധം സംഭവിക്കുകയും ചെയ്താലും, നിങ്ങള്‍ക്ക് അജ്ഞാതരായ അന്യദേവന്‍മാരെ നമുക്കു പിഞ്ചെല്ലാം, അവരെ സേവിക്കാം എന്ന് അവന്‍ പറയുകയാണെങ്കില്‍

3

നിങ്ങള്‍ ആപ്രവാചകന്റെയോ വിശകലനക്കാരന്റെയോ വാക്കുകള്‍ കേള്‍ക്കരുത്. എന്തുകൊണ്ടെന്നാല്‍, നിങ്ങള്‍ പൂര്‍ണഹൃദയത്തോടും പൂര്‍ണാത്മാവോടുംകൂടെ തന്നെ സ്‌നേഹിക്കുന്നുണ്ടോ എന്ന് അറിയാന്‍ നിങ്ങളുടെ ദൈവമായ കര്‍ത്താവു നിങ്ങളെ പരീക്ഷിക്കുകയാണ്.

4

നിങ്ങളുടെ ദൈവമായ കര്‍ത്താവിനെ അനുഗമിക്കുകയും ഭയപ്പെടുകയും ചെയ്യുവിന്‍. നിങ്ങള്‍ അവിടുത്തെ കല്‍പനകള്‍ പാലിക്കുകയും വാക്കു കേള്‍ക്കുകയും അവിടുത്തെ സേവിക്കുകയും അവിടുത്തോടു ചേര്‍ന്നു നില്‍ക്കുകയും ചെയ്യണം.

5

അവന്‍ പ്രവാചകനോ സ്വപ്നവിശകലനക്കാരനോ, ആരായാലും വധിക്കപ്പെടണം. എന്തെന്നാല്‍, നിങ്ങളെ ഈജിപ്തില്‍ നിന്ന് ആ നയിച്ചവനും അടിമത്തത്തിന്റെ ഭവനത്തില്‍ നിന്നു മോചിപ്പിച്ചവനും നിങ്ങളുടെ ദൈവവുമായ കര്‍ത്താവിനെ എതിര്‍ക്കാനും അവിടുന്നു കല്‍പിച്ചിട്ടുള്ള മാര്‍ഗത്തില്‍നിന്നു നിങ്ങളെ വ്യതിചലിപ്പിക്കാനും ആണ് അവന്‍ ശ്രമിച്ചത്. അങ്ങനെ നിങ്ങള്‍ ആ തിന്‍മ നിങ്ങളുടെ ഇടയില്‍ നിന്നു നീക്കിക്കളയണം.

6

നിന്റെ സഹോദരനോ മകനോ മകളോ നീ സ്‌നേഹിക്കുന്ന നിന്റെ ഭാര്യയോ ആത്മസുഹൃത്തോ നിനക്കും നിന്റെ പിതാക്കന്‍മാര്‍ക്കും അജ്ഞാതരായ അന്യദേവന്‍മാരെ നമുക്കു സേവിക്കാം എന്നു പറഞ്ഞു രഹസ്യമായി നിന്നെ വശീകരിക്കാന്‍ ശ്രമിച്ചെന്നു വരാം.

7

ആ ദേവന്‍മാര്‍ നിനക്കു ചുറ്റും അടുത്തോ അകലെയോ വസിക്കുന്ന ജനതകളുടെ ദേവന്‍മാരായിരിക്കാം.

8

എന്നാല്‍, നീ അവനു സമ്മതം നല്‍കുകയോ അവനെ ചെവിക്കൊള്ളുകയോ അരുത്. അവനോടു കരുണ കാട്ടരുത്. അവനെ വെറുതെ വിടുകയോ അവന്റെ കുറ്റം ഒളിച്ചു വയ്ക്കുകയോ ചെയ്യരുത്.

9

അവനെ കൊല്ലുകതന്നെ വേണം. അവനെ വധിക്കാന്‍ നിന്റെ കരമാണ് ആദ്യം ഉയരേണ്ടത്. പിന്നീട്, ജനം മുഴുവന്റെയും.

10

അവനെ നീ കല്ലെറിഞ്ഞു കൊല്ലണം. എന്തെന്നാല്‍, അടിമത്തത്തിന്റെ ഭവനമായ ഈജിപ്തില്‍നിന്നു നിന്നെ രക്ഷിച്ച നിന്റെ ദൈവമായ കര്‍ത്താവില്‍നിന്ന് നിന്നെ അകറ്റാനാണ് അവന്‍ ശ്രമിച്ചത്.

11

ഇസ്രായേല്‍ജനം മുഴുവന്‍ ഇതു കേട്ടു ഭയപ്പെടും. മേലില്‍ ഇതു പോലുള്ള ദുഷ്‌കൃത്യങ്ങള്‍ക്ക് ആരും ഒരുങ്ങുകയില്ല.

12

നിങ്ങള്‍ക്കു വസിക്കാന്‍ നിങ്ങളുടെ ദൈവമായ കര്‍ത്താവു തന്നിരിക്കുന്ന പട്ടണങ്ങളില്‍ ഏതിലെങ്കിലും,

13

നിങ്ങളുടെ ഇടയില്‍നിന്നു പുറപ്പെട്ട ഹീനരായ മനുഷ്യര്‍ചെന്ന് നിങ്ങള്‍ അറിഞ്ഞിട്ടില്ലാത്ത അന്യദേവന്‍മാരെ സേവിക്കാം എന്നു പറഞ്ഞ് പട്ടണ നിവാസികളെ വഴിതെറ്റിച്ചതായി കേട്ടാല്‍,

14

അതിനെപ്പറ്റി അന്വേഷിക്കുകയും പരിശോധിക്കുകയും സൂക്ഷ്മമായി വിചാരണ നടത്തുകയും ചെയ്യണം. അങ്ങനെ ഒരു ഹീന കൃത്യം നിങ്ങളുടെയിടയില്‍ സംഭവിച്ചു എന്നു തെളിഞ്ഞാല്‍,

15

നിങ്ങള്‍ പട്ടണവാസികളെ മുഴുവന്‍ നിര്‍ദയം വാളിനിരയാക്കണം. ആ പട്ടണത്തെ സകലജീവികളോടുംകൂടെ നശിപ്പിക്കണം.

16

അവിടെയുള്ള സമ്പത്തെല്ലാം പൊതുസ്ഥലത്ത് കൂട്ടിയിട്ട് ആ പട്ടണത്തോടൊപ്പം ദഹനബലിയായി നിന്റെ ദൈവമായ കര്‍ത്താവിന് അര്‍പ്പിക്കണം. അത് എന്നേക്കും ഒരു നാശക്കൂമ്പാരമായിരിക്കും. അതു വീണ്ടും പണിയപ്പെടരുത്.

17

ശപിക്കപ്പെട്ട ആ വസ്തുക്കളിലൊന്നും എടുക്കരുത്, അപ്പോള്‍ കര്‍ത്താവ് തന്റെ ഉഗ്രകോപത്തില്‍നിന്നു പിന്തിരിഞ്ഞു നിങ്ങളോടു കരുണ കാണിക്കും. നിങ്ങളില്‍ അനുകമ്പ തോന്നി നിങ്ങളുടെ പിതാക്കന്‍മാരോടു വാഗ്ദാനം ചെയ്തിട്ടുള്ളതു പോലെ നിങ്ങളെ അവിടുന്നു വര്‍ധിപ്പിക്കും.

18

അതിനുവേണ്ടി നിങ്ങളുടെ ദൈവമായ കര്‍ത്താവിന്റെ വാക്കു കേള്‍ക്കുകയും ഞാനിന്നു നല്‍കുന്ന അവിടുത്തെ എല്ലാ കല്‍പനകളും ശ്രദ്ധാപൂര്‍വം പാലിക്കുകയും നിങ്ങളുടെ ദൈവമായ കര്‍ത്താവിന്റെ മുന്‍പില്‍ നന്‍മമാത്രം പ്രവര്‍ത്തിക്കുകയും ചെയ്യണം.