പുറപ്പാട് 9

മൃഗങ്ങള്‍ ചത്തൊടുങ്ങുന്നു
1

കര്‍ത്താവു മോശയോടു വീണ്ടും അരുളിച്ചെയ്തു: ഫറവോയുടെ അടുക്കല്‍ച്ചെന്നു പറയുക, ഹെബ്രായരുടെ ദൈവമായ കര്‍ത്താവു കല്‍പിക്കുന്നു, എന്നെ ആരാധിക്കാന്‍വേണ്ടി എന്റെ ജനത്തെ വിട്ടയയ്ക്കുക.

2

നീ ഇനിയും അവരെ വിട്ടയയ്ക്കാന്‍ വിസമ്മതിച്ച് തടഞ്ഞുനിര്‍ത്തിയാല്‍

3

കര്‍ത്താവിന്റെ കരം വയലിലുള്ള നിന്റെ മൃഗങ്ങളുടെ മേല്‍ - കുതിര, കഴുത, ഒട്ടകം, കാള, ആട് എന്നിവയുടെമേല്‍ - നിപതിക്കും; അവയെ മഹാമാരി ബാധിക്കും.

4

ഇസ്രായേല്‍ക്കാരുടെയും ഈജിപ്തുകാരുടെയും മൃഗങ്ങള്‍ക്കു തമ്മില്‍ കര്‍ത്താവു ഭേദം കല്‍പിക്കും. ഇസ്രായേല്‍ക്കാരുടേതില്‍ ഒന്നുപോലും നശിക്കയില്ല.

5

കര്‍ത്താവു നാളെ ഈ രാജ്യത്ത് ഇതു ചെയ്യുമെന്നു പറഞ്ഞുകൊണ്ടു സമയവും നിശ്ചയിച്ചിരിക്കുന്നു.

6

അടുത്ത ദിവസംതന്നെ കര്‍ത്താവ് അപ്രകാരം പ്രവര്‍ത്തിച്ചു. ഈജിപ്തുകാരുടെ മൃഗങ്ങളെല്ലാം ചത്തൊടുങ്ങി. എന്നാല്‍, ഇസ്രായേല്‍ക്കാരുടെ മൃഗങ്ങളില്‍ ഒന്നുപോലും ചത്തില്ല.

7

ഫറവോ ആളയച്ചന്വേഷിച്ചപ്പോള്‍ ഇസ്രായേല്‍ക്കാരുടെ കന്നുകാലികളില്‍ ഒന്നുപോലും ചത്തില്ല എന്നറിഞ്ഞു. അതിനാല്‍ അവന്റെ ഹൃദയം കഠിനമായി; അവന്‍ ജനത്തെ വിട്ടയച്ചില്ല.

വ്രണങ്ങള്‍ ബാധിക്കുന്നു
8

കര്‍ത്താവു മോശയോടും അഹറോനോടും അരുളിച്ചെയ്തു: ചൂളയില്‍നിന്നു കൈ നിറയെ ചാരം വാരുക. ഫറവോ കാണ്‍കെ മോശ അത് ആകാശത്തിലേക്കു വിതറട്ടെ.

9

അത് ഈജിപ്തുരാജ്യം മുഴുവന്‍ ധൂളിയായി വ്യാപിക്കും. അത് രാജ്യമാസകലമുള്ള മനുഷ്യരുടെയും മൃഗങ്ങളുടെയും ദേഹത്തു പൊട്ടിയൊലിക്കുന്ന വ്രണങ്ങള്‍ ഉണ്ടാക്കും.

10

അതനുസരിച്ച് അവര്‍ ചൂളയില്‍ നിന്നു ചാരമെടുത്തുകൊണ്ട് ഫറവോയുടെ മുന്‍പിലെത്തി; മോശ ചാരം അന്തരീക്ഷത്തിലേക്കെറിഞ്ഞപ്പോള്‍, അതു മനുഷ്യരിലും മൃഗങ്ങളിലും പൊട്ടിയൊലിക്കുന്ന വ്രണങ്ങളുണ്ടാക്കി.

11

എല്ലാ ഈജിപ്തുകാരോടുമൊപ്പം മന്ത്രവാദികളെയും വ്രണങ്ങള്‍ ബാധിച്ചതിനാല്‍ മന്ത്രവാദികള്‍ക്കു മോശയുടെ മുന്‍പില്‍ നില്‍ക്കാന്‍ കഴിഞ്ഞില്ല.

12

കര്‍ത്താവു മോശയോടു പറഞ്ഞതുപോലെ അവിടുന്നു ഫറവോയുടെ ഹൃദയം കഠിനമാക്കി; അവന്‍ അവരുടെ വാക്കു ശ്രദ്ധിച്ചില്ല.

കന്‍മഴ വര്‍ഷിക്കുന്നു
13

അനന്തരം, കര്‍ത്താവു മോശയോടു കല്‍പിച്ചു: അതിരാവിലെ എഴുന്നേറ്റ് ഫറവോയുടെ മുന്‍പില്‍ച്ചെന്നു പറയുക, ഹെബ്രായരുടെ ദൈവമായ കര്‍ത്താവ് ഇപ്രകാരം പറയുന്നു, എന്നെ ആരാധിക്കുന്നതിനുവേണ്ടി എന്റെ ജനത്തെ വിട്ടയയ്ക്കുക.

14

ലോകം മുഴുവനിലും എനിക്കു തുല്യനായി മറ്റൊരാള്‍ ഇല്ലെന്നു നീ മനസ്‌സിലാക്കാന്‍ വേണ്ടി ഈ പ്രാവശ്യം എന്റെ മഹാമാരികളെല്ലാം നിന്റെയും സേവകരുടെയും ജനത്തിന്റെയും മേല്‍ ഞാന്‍ അയയ്ക്കും.

15

ഞാന്‍ കരം നീട്ടി നിന്നെയും ജനത്തെയും മഹാമാരിയാല്‍ പ്രഹരിച്ചിരുന്നെങ്കില്‍ നീ ഇതിനകം ഭൂമിയില്‍ നിന്നു തുടച്ചു നീക്കപ്പെടുമായിരുന്നു.

16

എന്റെ ശക്തി നിനക്കു കാണിച്ചുതരാനും അങ്ങനെ എന്റെ നാമം ലോകംമുഴുവന്‍ പ്രഘോഷിക്കപ്പെടാനുംവേണ്ടിയാണു ഞാന്‍ നിന്നെ ജീവിക്കാനനുവദിച്ചത്.

17

എന്റെ ജനത്തെ വിട്ടയയ്ക്കാതിരിക്കത്തക്കവിധം നീ ഇനിയും അവരുടെ നേരേ അഹങ്കാരം പ്രകടിപ്പിക്കുമോ?

18

ഈജിപ്തിന്റെ ആരംഭം മുതല്‍ ഇന്നുവരെ ഉണ്ടായിട്ടില്ലാത്തവിധം കഠിനമായ കന്‍മഴ നാളെ ഈ സമയത്തു ഞാന്‍ വര്‍ഷിക്കും.

19

ആകയാല്‍, ഉടനെ ആളയച്ചു കന്നുകാലികളടക്കം വയലിലുള്ളവയെ എല്ലാം സുരക്ഷിത സ്ഥാനങ്ങളിലെത്തിക്കുക. എന്തെന്നാല്‍, വീട്ടിലെത്തിക്കാതെ വയലില്‍ നില്‍ക്കുന്ന സകല മനുഷ്യരുടെയും മൃഗങ്ങളുടെയും മേല്‍ കന്‍മഴ പെയ്യുകയും അവയെല്ലാം ചത്തുപോവുകയും ചെയ്യും.

20

ഫറവോയുടെ സേവകരില്‍ കര്‍ത്താവിന്റെ വാക്കിനെ ഭയപ്പെട്ടവര്‍ തങ്ങളുടെ ദാസരെയും മൃഗങ്ങളെയും വേഗം വീടുകളിലെത്തിച്ചു.

21

എന്നാല്‍ കര്‍ത്താവിന്റെ വാക്കിനെ ഗൗനിക്കാതിരുന്നവര്‍ തങ്ങളുടെ ദാസരെയും മൃഗങ്ങളെയും വയലില്‍ത്തന്നെ നിര്‍ത്തി.

22

കര്‍ത്താവു മോശയോട് അരുളിച്ചെയ്തു: നിന്റെ കൈ ആകാശത്തിലേക്കു നീട്ടുക. ഈജിപ്തു രാജ്യത്തെങ്ങുമുള്ള മനുഷ്യരുടെയും മൃഗങ്ങളുടെയും വയലിലെ ചെടികളുടെയും മേല്‍ കന്‍മഴ പെയ്യട്ടെ.

23

മോശ തന്റെ വടി ആകാശത്തേക്കു നീട്ടി. കര്‍ത്താവ് ഇടിയും കന്‍മഴയും അയച്ചു. മിന്നല്‍പ്പിണരുകള്‍ ഭൂമിയിലേക്കു പാഞ്ഞിറങ്ങി. കര്‍ത്താവ് ഈജിപ്തില്‍ കന്‍മഴ പെയ്യിച്ചു.

24

ഈജിപ്തുകാര്‍ ഒരു ജനമായി രൂപംകൊണ്ടശേഷം ഒരിക്കലും ഉണ്ടായിട്ടില്ലാത്തവിധം മിന്നല്‍പ്പിണരുകള്‍ ഇടകലര്‍ന്ന ശക്തമായ കന്‍മഴ വര്‍ഷിച്ചു.

25

അത് ഈജിപ്തിലെ വയലുകളിലുണ്ടായിരുന്ന മനുഷ്യരെയും മൃഗങ്ങളെയുമെല്ലാം നശിപ്പിച്ചു. അവിടെ ഉണ്ടായിരുന്ന ചെടികളെയും വന്‍മരങ്ങളെയും നിശ്‌ശേഷം തകര്‍ത്തുകളഞ്ഞു.

26

ഇസ്രായേല്‍ക്കാര്‍ വസിച്ചിരുന്ന ഗോഷെനില്‍ മാത്രം കന്‍മഴ പെയ്തില്ല.

27

ഫറവോ മോശയെയും അഹറോനെയും ആളയച്ചു വരുത്തി പറഞ്ഞു: ഇപ്രാവശ്യം ഞാന്‍ തെറ്റു ചെയ്തിരിക്കുന്നു. കര്‍ത്താവു നീതിമാനാണ്. ഞാനും എന്റെ ജനവും തെറ്റുകാരാണ്.

28

ഇടിമുഴക്കത്തിനും കന്‍മഴയ്ക്കും അറുതിവരാന്‍വേണ്ടി നിങ്ങള്‍ കര്‍ത്താവിനോടു പ്രാര്‍ഥിക്കുവിന്‍. ഞാന്‍ നിങ്ങളെ വിട്ടയയ്ക്കാം. ഇനി നിങ്ങള്‍ അല്‍പംപോലും വൈകേണ്ടാ.

29

മോശ അവനോടു പറഞ്ഞു: ഞാന്‍ പട്ടണത്തില്‍നിന്നു പുറത്തു കടന്നാലുടന്‍ കര്‍ത്താവിന്റെ നേര്‍ക്കു കൈകള്‍ വിരിച്ചു പ്രാര്‍ഥിക്കാം. അപ്പോള്‍ ഇടിമുഴക്കം അവസാനിക്കുകയും കന്‍മഴ നിലയ്ക്കുകയും ചെയ്യും. അങ്ങനെ, ഭൂമി മുഴുവന്‍ കര്‍ത്താവിന്റെ താണെന്നു നീ ഗ്രഹിക്കും.

30

എന്നാല്‍, നീയും സേവകരും ദൈവമായ കര്‍ത്താവിനെ ഇപ്പോഴും ഭയപ്പെടുന്നില്ലെന്ന് എനിക്കറിയാം.

31

കതിരിട്ട ബാര്‍ലിയും പുഷ്പിച്ച ചണവും നശിപ്പിക്കപ്പെട്ടു.

32

എന്നാല്‍, ഗോതമ്പിനങ്ങളിലൊന്നും നശിപ്പിച്ചില്ല; കാരണം, അവ വളര്‍ച്ച പ്രാപിച്ചിരുന്നില്ല.

33

മോശ ഫറവോയുടെ അടുക്കല്‍ നിന്നു പുറപ്പെട്ട് പട്ടണത്തിനു വെളിയിലേക്കു പോയി, കര്‍ത്താവിന്റെ നേര്‍ക്കു കൈകള്‍ വിരിച്ചു പ്രാര്‍ഥിച്ചു.

34

ഉടനെ ഇടിമുഴക്കവും കന്‍മഴയും നിലച്ചു. അതിനുശേഷം മഴ പെയ്തില്ല. മഴയും കന്‍മഴയും ഇടിമുഴക്കവും പൂര്‍ണമായി നിലച്ചെന്നു ഫറവോ കണ്ടപ്പോള്‍, അവനും സേവകരും വീണ്ടും പാപം ചെയ്യുകയും കഠിനഹൃദയരാവുകയും ചെയ്തു.

35

കര്‍ത്താവു മോശയോടു പറഞ്ഞതുപോലെ ഫറവോയുടെ ഹൃദയം കഠിനമായി. അവന്‍ ഇസ്രായേല്‍ക്കാരെ വിട്ടയച്ചില്ല.