പുറപ്പാട് 10

വെട്ടുകിളികള്‍ നിറയുന്നു
1

കര്‍ത്താവു മോശയോടു പറഞ്ഞു: നീ ഫറവോയുടെ അടുക്കലേക്കു പോവുക. ഞാന്‍ ഫറവോയുടെയും സേവകരുടെയും ഹൃദയം കഠിനമാക്കിയിരിക്കുന്നു.

2

അവരുടെ ഇടയില്‍ എന്റെ ഈ അടയാളങ്ങള്‍ കാണിക്കാനും ഈജിപ്തുകാരെ ഞാന്‍ എങ്ങനെ വിഡ്ഢികളാക്കിയെന്നും അവരുടെ ഇടയില്‍ ഞാന്‍ എന്തെല്ലാം അടയാളങ്ങള്‍ കാണിച്ചെന്നും നീ നിന്റെ പുത്രന്‍മാരെയുംപൗത്രന്‍മാരെയും വര്‍ണിച്ചു കേള്‍പ്പിക്കാനും ഞാനാണ് കര്‍ത്താവ് എന്നു നിങ്ങള്‍ ഗ്രഹിക്കാനും വേണ്ടിയാണ് അത്.

3

മോശയും അഹറോനും ഫറവോയുടെ അടുത്തുചെന്നു പറഞ്ഞു: ഹെബ്രായരുടെ ദൈവമായ കര്‍ത്താവ് ഇങ്ങനെ പറയുന്നു, എത്രനാള്‍ നീ എനിക്കു കീഴ്‌വഴങ്ങാതെ നില്‍ക്കും? എന്നെ ആരാധിക്കാനായി എന്റെ ജനത്തെ വിട്ടയയ്ക്കുക.

4

അവരെ വിട്ടയ്ക്കാന്‍ വിസമ്മതിച്ചാല്‍ ഞാന്‍ നാളെ നിന്റെ രാജ്യത്തേക്കു വെട്ടുകിളികളെ അയയ്ക്കും,

5

അവ ദേശത്തെ കാഴ്ചയില്‍ നിന്നു മറച്ചുകളയും; കന്‍മഴയില്‍നിന്നു രക്ഷപ്പെട്ടവയെ എല്ലാം തിന്നുകളയും. അവനിങ്ങളുടെ വയലില്‍ വളരുന്ന എല്ലാ മരങ്ങളും തിന്നുനശിപ്പിക്കും.

6

നിന്റെയും നിന്റെ സേവകരുടെയും ഈജിപ്തുകാരെല്ലാവരുടെയും വീടുകളില്‍ അവ വന്നു നിറയും. നിന്റെ പിതാക്കന്‍മാരോ അവരുടെ പിതാക്കന്‍മാരോ ഈ നാട്ടില്‍ താമസമാക്കിയ നാള്‍മുതല്‍ ഇന്നോളം ഇങ്ങനെയൊന്നും കണ്ടിട്ടുണ്ടാവുകയില്ല. അതിനുശേഷം, അവന്‍ ഫറവോയുടെ അടുത്തു നിന്നു മടങ്ങിപ്പോയി.

7

അപ്പോള്‍ ഫറവോയുടെ സേവകര്‍ അവനോടു പറഞ്ഞു: ഇനി എത്രനാള്‍കൂടി നമ്മള്‍ ഈ മനുഷ്യന്റെ ഉപദ്രവം സഹിക്കണം? തങ്ങളുടെ ദൈവമായ കര്‍ത്താവിനെ ആരാധിക്കാന്‍ ഈ ജനത്തെ വിട്ടയച്ചാലും. ഈജിപ്തു നശിച്ചുകൊണ്ടിരിക്കയാണെന്ന് ഇത്രയുമായിട്ടും അങ്ങ് അറിയുന്നില്ലേ?

8

ആകയാല്‍, അവര്‍ മോശയെയും അഹറോനെയും ഫറവോയുടെ അടുക്കലേക്കു തിരികേ കൊണ്ടുവന്നു. അവന്‍ അവരോടു പറഞ്ഞു: നിങ്ങള്‍ പോയി നിങ്ങളുടെ ദൈവമായ കര്‍ത്താവിനെ ആരാധിക്കുവിന്‍. എന്നാല്‍, ആരെല്ലാമാണ് പോകുന്നത്?

9

മോശ പറഞ്ഞു: ഞങ്ങളുടെ യുവജനങ്ങളും വൃദ്ധരും പുത്രീപുത്രന്‍മാരും ഒരുമിച്ചാണ് പോകേണ്ടത്. ഞങ്ങളുടെ ആടുമാടുകളെയും കൊണ്ടുപോകണം. കാരണം, ഞങ്ങള്‍ പോകുന്നത് കര്‍ത്താവിന്റെ പൂജാമഹോത്‌സവം ആഘോഷിക്കാനാണ്.

10

അപ്പോള്‍ അവന്‍ പറഞ്ഞു: ഞാന്‍ നിങ്ങളോടൊപ്പം നിങ്ങളുടെ കുഞ്ഞുങ്ങളെയും വിട്ടയയ്ക്കുകയോ? കര്‍ത്താവു നിങ്ങളെ കാക്കട്ടെ! നിങ്ങളുടെ ഉള്ളില്‍ എന്തോ ദുരുദ്‌ദേശ്യമുണ്ട്.

11

നിങ്ങളില്‍ പുരുഷന്‍മാര്‍ മാത്രം പോയി കര്‍ത്താവിനെ ആരാധിച്ചാല്‍ മതി. അതാണല്ലോ നിങ്ങള്‍ ആവശ്യപ്പെട്ടിരുന്നത്. ഉടന്‍തന്നെ അവര്‍ ഫറവോയുടെ സന്നിധിയില്‍ നിന്നു ബഹിഷ്‌കൃതരായി.

12

പിന്നീട്, കര്‍ത്താവു മോശയോട് അരുളിച്ചെയ്തു: നീ ഈജിപ്തിന്റെ മേല്‍ കൈ നീട്ടുക. കന്‍മഴയെ അതിജീവിച്ച എല്ലാ ചെടികളും തിന്നു നശിപ്പിക്കുന്നതിനു വെട്ടുകിളികള്‍ വരട്ടെ.

13

മോശ തന്റെ വടി ഈജിപ്തിന്റെ മേല്‍ നീട്ടി. അന്നു പകലും രാത്രിയും മുഴുവന്‍ ആ നാടിന്റെ മേല്‍ കര്‍ത്താവ് കിഴക്കന്‍ കാററു വീശിച്ചു. പ്രഭാതമായപ്പോള്‍ കിഴക്കന്‍കാറ്റ് വെട്ടുകിളികളെ കൊണ്ടുവന്നു.

14

വെട്ടുകിളികള്‍ ഈജിപ്തിനെയാകെ ആക്രമിച്ചു. അവ രാജ്യം മുഴുവന്‍ വ്യാപിച്ചു. ഇത്ര വിപുലമായ വെട്ടുകിളിക്കൂട്ടങ്ങള്‍ ഇതിനുമുന്‍പ് ഉണ്ടായിട്ടില്ല; ഇനി ഉണ്ടാവുകയുമില്ല.

15

അവ ദേശമാകെ മൂടിക്കളഞ്ഞതിനാല്‍ നിലം ഇരുണ്ടുപോയി. നാട്ടില്‍ കന്‍മഴയെ അതിജീവിച്ച ചെടികളും മരങ്ങളില്‍ ബാക്കി നിന്ന പഴങ്ങളും അവ തിന്നു തീര്‍ത്തു. ഈജിപ്തില്‍ മരങ്ങളിലും വയലിലെ ചെടികളിലും പച്ചയായി ഒന്നുംതന്നെ അവശേഷിച്ചില്ല.

16

ഫറവോ തിടുക്കത്തില്‍ മോശയെയും അഹറോനെയും വിളിപ്പിച്ചു പറഞ്ഞു: നിങ്ങളുടെ ദൈവമായ കര്‍ത്താവിനും നിങ്ങള്‍ക്കുമെതിരായി ഞാന്‍ തെററു ചെയ്തുപോയി.

17

ആകയാല്‍, ഇപ്രാവശ്യംകൂടി എന്നോടു ക്ഷമിക്കണം. മാരകമായ ഈ ബാധ എന്നില്‍നിന്ന് അകററുന്നതിനു നിങ്ങളുടെ ദൈവമായ കര്‍ത്താവിനോടു പ്രാര്‍ഥിക്കുവിന്‍.

18

മോശ ഫറവോയുടെ അടുക്കല്‍ നിന്നു പോയി കര്‍ത്താവിനോടു പ്രാര്‍ഥിച്ചു.

19

കര്‍ത്താവു വളരെ ശക്തമായ പടിഞ്ഞാറന്‍ കാററു വീശിച്ചു. അതു വെട്ടുകിളികളെ തൂത്തുവാരി ചെങ്കടലിലെറിഞ്ഞു. അവയിലൊന്നുപോലും ഈജിപ്തിന്റെ അതിര്‍ത്തികള്‍ക്കുള്ളില്‍ അവശേഷിച്ചില്ല.

20

എങ്കിലും കര്‍ത്താവു ഫറവോയെ കഠിനചിത്തനാക്കുക മൂലം അവന്‍ ഇസ്രായേല്‍ക്കാരെ വിട്ടയച്ചില്ല.

അന്ധകാരം വ്യാപിക്കുന്നു
21

കര്‍ത്താവ് മോശയോടു പറഞ്ഞു: നിന്റെ കൈ ആകാശത്തേക്കു നീട്ടുക. ഈജിപ്തില്‍ ഇരുട്ടുണ്ടാകട്ടെ; തൊട്ടറിയാവുന്ന ഇരുട്ട്.

22

മോശ ആകാശത്തിലേക്കു കൈ നീട്ടി. ഈജിപ്തു മുഴുവന്‍മൂന്നു ദിവസത്തേക്കു കൂരിരുട്ടു വ്യാപിച്ചു.

23

അവര്‍ക്കു പരസ്പരം കാണാനോയഥേഷ്ടം നീങ്ങാനോ സാധിച്ചില്ല. എന്നാല്‍, ഇസ്രായേല്‍ക്കാരുടെ വാസസ്ഥലങ്ങളില്‍ വെളിച്ചമുണ്ടായിരുന്നു.

24

അപ്പോള്‍ ഫറവോ മോശയെ വിളിച്ചു പറഞ്ഞു: പോയി നിങ്ങളുടെ കര്‍ത്താവിനെ ആരാധിച്ചുകൊള്ളുവിന്‍. ആടുമാടുകള്‍ മാത്രം ഇവിടെ നില്‍ക്കട്ടെ.

25

കുട്ടികളും നിങ്ങളോടു കൂടെ പോരട്ടെ. അപ്പോള്‍ മോശ പറഞ്ഞു: ഞങ്ങളുടെ ദൈവമായ കര്‍ത്താവിനു സമര്‍പ്പിക്കാനുള്ള ബലിവസ്തുക്കളും ഹോമദ്രവ്യങ്ങളും കൂടി നീ ഞങ്ങള്‍ക്കു തരണം.

26

ഞങ്ങളുടെ കന്നുകാലികളും ഞങ്ങളോടുകൂടെ പോരണം. ഒന്നുപോലും ഇവിടെ ശേഷിക്കാന്‍ പാടില്ല. ഞങ്ങളുടെ ദൈവമായ കര്‍ത്താവിന് അവയില്‍നിന്ന് ബലിയര്‍പ്പിക്കേണ്ടിവന്നേക്കാം. കര്‍ത്താവിന് എന്താണു സമര്‍പ്പിക്കേണ്ടതെന്ന്, അവിടെ ചെന്നെത്തും വരെ ഞങ്ങള്‍ക്ക് അറിഞ്ഞുകൂടാ.

27

കര്‍ത്താവ് ഫറവോയെ കഠിന ചിത്തനാക്കുകയാല്‍, അവന്‍ അവരെ വിട്ടയച്ചില്ല.

28

ഫറവോ മോശയോടു പറഞ്ഞു: എന്റെ കണ്‍മുന്‍പില്‍ നിന്നു പോവുക. ഇനി എന്നെ കാണാതിരിക്കാന്‍ സൂക്ഷിച്ചുകൊള്ളുക.

29

എന്നെ കാണുന്ന ദിവസം നീ മരിക്കും. മോശ പറഞ്ഞു: നീ പറഞ്ഞതുപോലെയാകട്ടെ. ഞാന്‍ ഇനി നിന്നെ കാണുകയില്ല.