എസെക്കിയേല്‍ 1

എസെക്കിയേലിനു ദൈവദര്‍ശനം
1

മുപ്പതാംവര്‍ഷം നാലാംമാസം അഞ്ചാം ദിവസം ഞാന്‍ കേബാര്‍ നദിയുടെ തീരത്ത് പ്രവാസികളോടൊത്തു കഴിയുമ്പോള്‍ സ്വര്‍ഗം തുറക്കപ്പെട്ടു. എനിക്കു ദൈവത്തിന്റെ ദര്‍ശനങ്ങള്‍ ഉണ്ടായി.

2

മാസത്തിന്റെ അഞ്ചാംദിവസംയഹോയാക്കിന്‍രാജാവിന്റെ പ്രവാസത്തിന്റെ അഞ്ചാംവര്‍ഷം.

3

കല്‍ദായദേശത്ത് കേബാര്‍ നദീതീരത്തുവെച്ച് ബുസിയുടെ പുത്രനും പുരോഹിതനുമായ എസെക്കിയേലിനു കര്‍ത്താവിന്റെ അരുളപ്പാടുണ്ടായി. അവിടെ കര്‍ത്താവിന്റെ കരം അവന്റെ മേല്‍ ഉണ്ടായിരുന്നു.

4

ഞാന്‍ നോക്കി. ഇതാ, വടക്കുനിന്ന് ഒരു കൊടുങ്കാറ്റു പുറപ്പെടുന്നു. ഒരു വലിയ മേഘവും അതിനുചുറ്റും പ്രകാശം പരത്തി ജ്വലിക്കുന്നതീയും തീയുടെ നടുവില്‍ മിന്നിത്തിളങ്ങുന്ന വെള്ളോടുപോലെ എന്തോ ഒന്നും.

5

നാലു ജീവികളുടെ രൂപങ്ങള്‍ അതിന്റെ മധ്യത്തില്‍ പ്രത്യക്ഷപ്പെട്ടു. അവയ്ക്ക് മനുഷ്യരുടെ ആകൃതിയായിരുന്നു.

6

എന്നാല്‍, ഓരോന്നിനും നാലു മുഖങ്ങളും നാലു ചിറകുകളും ഉണ്ടായിരുന്നു.

7

അവയുടെ കാലുകള്‍ നിവര്‍ന്നതും കാലടികള്‍ കാളക്കുട്ടിയുടെ കുളമ്പുപോലെയുള്ളതുമായിരുന്നു. തേച്ചു മിനുക്കിയ ഓടുപോലെ അവ തിളങ്ങി.

8

അവയുടെ നാലുവശത്തും ചിറകുകള്‍ക്കു കീഴില്‍ മനുഷ്യകരങ്ങളുണ്ടായിരുന്നു. നാലിനും മുഖങ്ങളും ചിറകുകളുമുണ്ടായിരുന്നു.

9

അവയുടെ ചിറകുകള്‍ പരസ്പരം സ്പര്‍ശിച്ചിരുന്നു. ഓരോന്നും ഇടംവലം തിരിയാതെ നേരേ മുമ്പോട്ടു നീങ്ങിയിരുന്നു.

10

അവയുടെ മുഖങ്ങള്‍ ഇപ്രകാരമായിരുന്നു - നാലിനും മുന്‍ഭാഗത്ത് മനുഷ്യന്റെ മുഖം; വലത്തുവശത്ത് സിംഹത്തിന്റെ മുഖം; ഇടത്തുവശത്ത് കാളയുടെ മുഖം; പിന്‍ഭാഗത്ത് കഴുകന്റെ മുഖം,

11

അവയുടെ മുഖങ്ങള്‍ അങ്ങനെ. ചിറകുകള്‍ മേലോട്ടു വിരിച്ചിരിക്കുന്നു. ഓരോ ജീവിക്കും അടുത്തു നില്‍ക്കുന്ന ജീവിയുടെ ചിറകുകളെ സ്പര്‍ശിക്കുന്ന ഈരണ്ടു ചിറകുകളും ശരീരം മറയ്ക്കുന്ന ഈരണ്ടു ചിറകുകളും ഉണ്ടായിരുന്നു.

12

അവയോരോന്നും നേരേ മുമ്പോട്ടു പോയിരുന്നു. എങ്ങോട്ടു പോകണമെന്ന് ആത്മാവ് ഇച്ഛിച്ചുവോ അങ്ങോട്ട് അവ പോയി; ഇടംവലം തിരിഞ്ഞില്ല.

13

ആ ജീവികളുടെ രൂപം ജ്വലിക്കുന്നതീക്കനല്‍ പോലെ ആയിരുന്നു. അവയ്ക്കിടയില്‍ തീപ്പന്തം പോലെ എന്തോ ഒന്ന് ചലിച്ചിരുന്നു. ആ അഗ്‌നി ശോഭയുള്ളതായിരുന്നു. അതില്‍ നിന്നു മിന്നല്‍പ്പിണര്‍ പുറപ്പെട്ടിരുന്നു.

14

ആ ജീവികള്‍ ഇടിമിന്നല്‍ പോലെ അങ്ങോട്ടുമിങ്ങോട്ടും പാഞ്ഞുകൊണ്ടിരുന്നു.

15

ഞാന്‍ ആ ജീവികളെ സൂക്ഷിച്ചു നോക്കി. അതാ, അവയ്‌ക്കോരോന്നിനും സമീപത്ത് ഭൂമിയില്‍ ഓരോ ചക്രം.

16

അവയുടെ രൂപവും ഘടനയും: അവ ഗോമേദകം പോലെ ശോഭിച്ചിരുന്നു. അവയ്ക്കു നാലിനും ഒരേ രൂപമായിരുന്നു. ഒരു ചക്രത്തിനുള്ളില്‍ മറ്റൊന്ന് എന്ന വിധമായിരുന്നു അവയുടെ ഘടന.

17

അവ ചരിക്കുമ്പോള്‍ നാലില്‍ ഏതു ദിക്കിലേക്കും ഇടംവലംതിരിയാതെ പോകാമായിരുന്നു.

18

അവയുടെ പട്ടകള്‍ ഭയമുളവാക്കത്തക്കവിധം ഉയരമുള്ളതായിരുന്നു.

19

നാലിന്റെയും പട്ടകള്‍ക്കു ചുറ്റും നിറയെ കണ്ണുകളുണ്ടായിരുന്നു. ആ ജീവികള്‍ നടന്നപ്പോള്‍ ചക്രങ്ങളും അവയോടുചേര്‍ന്നു നീങ്ങിയിരുന്നു. ജീവികള്‍ നിലത്തുനിന്ന് ഉയരുമ്പോള്‍ ചക്രങ്ങളും ഉയരും.

20

അവ എവിടെ പോകണമെന്ന് ആത്മാവ് ഇച്ഛിച്ചുവോ അവിടെയെല്ലാം അവ പോയി. അവയോടൊപ്പം ചക്രങ്ങളും പോയി, എന്തെന്നാല്‍ ആ ജീവികളുടെ ആത്മാവ് ആ ചക്രങ്ങളിലുണ്ടായിരുന്നു.

21

ജീവികള്‍ ചലിക്കുമ്പോള്‍ ചക്രങ്ങളും ചലിച്ചിരുന്നു. അവനില്‍ക്കുമ്പോള്‍ ചക്രങ്ങളും നില്‍ക്കും. അവ ഭൂമിയില്‍നിന്ന് ഉയര്‍ന്നപ്പോള്‍ ചക്രങ്ങളും ഉയര്‍ന്നു. കാരണം, ആ ജീവികളുടെ ആത്മാവ് ആ ചക്രങ്ങളിലുണ്ടായിരുന്നു.

22

ആ ജീവികളുടെ തലയ്ക്കു മുകളില്‍ സ്ഫടികംപോലെ തിളങ്ങുന്ന ഒരു വിതാന മുണ്ടായിരുന്നു. അത് അവയുടെ തലയ്ക്കു മുകളില്‍ വിരിഞ്ഞുനിന്നു.

23

അവയുടെ ചിറകുകള്‍ ആ വിതാനത്തിനു കീഴില്‍ ഒന്നിന്റെ ചിറക് അടുത്തതിന്‍േറ തില്‍ സ്പര്‍ശിക്കുമാറ് നിവര്‍ത്തിപ്പിടിച്ചിരുന്നു. അവയോരോന്നിനും തങ്ങളുടെ ശരീരം മറയ്ക്കുന്നതിന് ഈരണ്ടു ചിറകുകളുണ്ടായിരുന്നു.

24

അവ പറന്നപ്പോള്‍ അവയുടെ ചിറകുകളുടെ ശബ്ദം ഞാന്‍ കേട്ടു. അതു മലവെള്ളത്തിന്റെ ഇരമ്പല്‍പോലെയും സര്‍വശക്തന്റെ ഗംഭീരനാദംപോലെയും സൈന്യത്തിന്റെ ആരവംപോലെയും മുഴക്കമുള്ളതായിരുന്നു. അവനിശ്ചലമായി നിന്നപ്പോള്‍ ചിറകുകള്‍ താഴ്ത്തിയിട്ടിരുന്നു.

25

അവയുടെ തലയ്ക്കുമുകളിലുള്ള വിതാനത്തിനു മുകളില്‍നിന്ന് ഒരു സ്വരമുണ്ടായി. അവനിശ്ചലമായി നിന്നപ്പോള്‍ ചിറകുകള്‍ താഴ്ത്തിയിട്ടിരുന്നു.

26

അവയുടെ തലയ്ക്കുമുകളിലുള്ള വിതാനത്തിനു മീതേ ഇന്ദ്രനീലക്കല്ലുപോലെയുള്ള ഒരു സിംഹാസനത്തിന്റെ രൂപം ഉണ്ടായിരുന്നു. മനുഷ്യന്‍േറ തുപോലെയുള്ള ഒരു രൂപം അതില്‍ ഇരിപ്പുണ്ടായിരുന്നു.

27

അവന്റെ അരക്കെട്ടുപോലെ തോന്നിച്ചിരുന്നതിന്റെ മുകള്‍ഭാഗം തിളങ്ങുന്ന ഓടുപോലെയും അഗ്‌നികൊണ്ടു പൊതിഞ്ഞിരുന്നാലെന്നപോലെയും കാണപ്പെട്ടു. താഴെയുള്ള ഭാഗം അഗ്‌നിപോലെ കാണപ്പെട്ടു.

28

അവനു ചുററും പ്രകാശവുമുണ്ടായിരുന്നു. മഴയുള്ള ദിവസം മേഘത്തില്‍ കാണപ്പെടുന്ന മഴവില്ലു പോലെയായിരുന്നു അവന്റെ ചുറ്റുമുണ്ടായിരുന്ന പ്രകാശം. കര്‍ത്താവിന്റെ മഹത്വത്തിന്റെ രൂപം കാണപ്പെട്ടത് ഈ വിധത്തിലാണ്. ഇവ ദര്‍ശിച്ച മാത്രയില്‍ ഞാന്‍ കമിഴ്ന്നുവീണു. ആരോ സംസാരിക്കുന്ന സ്വരം ഞാന്‍ കേട്ടു.