എസെക്കിയേല്‍ 2

എസെക്കിയേലിന്റെ ദൗത്യം
1

അവന്‍ എന്നോടു പറഞ്ഞു: മനുഷ്യപുത്രാ, എഴുന്നേറ്റുനില്‍ക്കുക; എനിക്കു നിന്നോടു സംസാരിക്കാനുണ്ട്.

2

അവന്‍ എന്നോടു സംസാരിച്ചപ്പോള്‍ ആത്മാവ് എന്നില്‍ പ്രവേശിച്ച് എന്നെ കാലുകളില്‍ ഉറപ്പിച്ചുനിര്‍ത്തി. അവന്‍ എന്നോടു സംസരിക്കുന്നതു ഞാന്‍ കേട്ടു.

3

അവന്‍ എന്നോടു പറഞ്ഞു: മനുഷ്യപുത്രാ, ഇസ്രായേല്‍ ജനത്തിന്റെ അടുത്തേക്ക് നിന്നെ ഞാന്‍ അയയ്ക്കുന്നു - എന്നെ എതിര്‍ത്തനിഷേധികളുടെ അടുത്തേക്ക്. അവരും അവരുടെ പിതാക്കന്‍മാരും ഇന്നേദിവസംവരെ എന്നെ ധിക്കരിച്ചവരാണ്.

4

അവര്‍ മര്‍ക്കടമുഷ്ടികളും കഠിനഹൃദയരുമാണ്. അവരുടെ അടുത്തേക്കാണു നിന്നെ ഞാന്‍ അയയ്ക്കുന്നത്. ദൈവമായ കര്‍ത്താവ് അരുളിച്ചെയ്യുന്നു എന്ന് നീ അവരോടു പറയുക.

5

അവര്‍ ധിക്കാരികളുടെ ഭവനമാണ്. അവര്‍ കേട്ടാലും കേള്‍ക്കാന്‍ വിസമ്മതിച്ചാലും അവരുടെ ഇടയില്‍ ഒരു പ്രവാചകന്‍ ഉണ്ടായിരുന്നെന്ന് അവര്‍ അറിയും.

6

മനുഷ്യപുത്രാ, നീ അവരെയോ അവരുടെ വാക്കുകളെയോ ഭയപ്പെടേണ്ടാ. മുള്ളുകളും മുള്‍ച്ചെടികളും നിന്നോടൊപ്പം ഉണ്ടായേക്കാം. തേളുകളുടെമേല്‍ നിനക്കിരിക്കേണ്ടിവരാം. എന്നാലും നീ അവരുടെ വാക്കുകേട്ട് ഭയപ്പെടുകയോ നോട്ടം കണ്ട് പരിഭ്രമിക്കുകയോ വേണ്ട. കാരണം, അവര്‍ ധിക്കാരികളുടെ ഭവനമാണ്.

7

അവര്‍ കേട്ടാലും ഇല്ലെങ്കിലും എന്റെ വാക്കുകള്‍ നീ അവരോടു പറയണം. കാരണം, അവര്‍ ധിക്കാരികളുടെ ഭവനമാണ്.

8

മനുഷ്യപുത്രാ, ഞാന്‍ നിന്നോടു പറയുന്നതു കേള്‍ക്കുക. ആ ധിക്കാരികളുടെ ഭവനത്തെപ്പോലെ നീയും ധിക്കാരിയാകരുത്. ഞാന്‍ നിനക്കു തരുന്നത് വായ്തുറന്ന് ഭ ക്ഷിക്കുക.

9

ഞാന്‍ നോക്കി. അതാ, നീട്ടിയ ഒരു കരവും അതില്‍ ഒരു ലേഖനച്ചുരുളും.

10

അവന്‍ അത് എന്റെ മുമ്പില്‍ വിടര്‍ത്തി. അതിന്റെ അകത്തും പുറത്തും എഴുതിയിരുന്നു. അതില്‍ വിലാപങ്ങളും പരിദേവനങ്ങളും ദുരിതങ്ങളും രേഖപ്പെടുത്തിയിരുന്നു.