എസെക്കിയേല്‍ 10

കര്‍ത്താവിന്റെ മഹത്വം ദേവാലയം വിടുന്നു
1

ഞാന്‍ നോക്കി. അതാ, കെരൂബുകളുടെ മീതേയുള്ള വിതാനത്തില്‍, അവയുടെ തലയ്ക്കുമുകളിലായി ഇന്ദ്രനീലനിര്‍മിതമായ സിംഹാസനംപോലെ എന്തോ ഒന്ന്.

2

അവിടുന്ന് ചണവസ്ത്രധാരിയോട് ആജ്ഞാപിച്ചു: നീ കെരൂബുകളുടെ കീഴിലുള്ള ചക്രങ്ങള്‍ക്കിടയിലേക്കു പോവുക. കെരൂബുകളുടെ ഇടയില്‍ നിന്നു നിന്റെ കൈ നിറയെ ജ്വലിക്കുന്നതീക്കനല്‍ എടുത്ത് നഗരത്തിനുമീതേ വിതറുക. ഞാന്‍ നോക്കിനില്‍ക്കേ അവന്‍ പോയി.

3

അവന്‍ ഉള്ളില്‍ക്കടന്നപ്പോള്‍ കെരൂബുകള്‍ ആലയത്തിന്റെ തെക്കുഭാഗത്തു നില്‍ക്കുകയായിരുന്നു. അകത്തളത്തില്‍ ഒരു മേഘം നിറഞ്ഞുനിന്നു.

4

കര്‍ത്താവിന്റെ മഹത്വം കെരൂബുകളില്‍ നിന്ന് ഉയര്‍ന്ന് ആലയത്തിന്റെ പടിവാതില്‍ക്കലേക്കു പോയി, ആലയം മുഴുവന്‍ മേഘത്താല്‍ നിറഞ്ഞു. അങ്കണമാകെ കര്‍ത്താവിന്റെ മഹത്വത്തിന്റെ ശോഭയാല്‍ പൂരിതമായി.

5

സര്‍വശക്തനായ ദൈവം സംസാരിക്കു മ്പോഴുള്ള സ്വരംപോലെ കെരൂബുകളുടെ ചിറകടിശബ്ദം പുറത്തെ അങ്കണംവരെ കേള്‍ക്കാമായിരുന്നു.

6

അവിടുന്നു ചണവസ്ത്രധാരിയോടു തിരിയുന്ന ചക്രങ്ങള്‍ക്കിടയില്‍നിന്ന്, കെരൂബുകള്‍ക്കിടയില്‍നിന്ന് അഗ്‌നിയെടുക്കുക എന്ന് ആജ്ഞാപിച്ചപ്പോള്‍, അവന്‍ അകത്തു കടന്നു ചക്രത്തിനു സമീപം നിന്നു.

7

കെരൂബുകള്‍ക്കിടയില്‍നിന്ന് ഒരു കെരൂബ് തങ്ങളുടെ ഇടയിലുള്ള അഗ്‌നിയിലേക്കു കൈനീട്ടി. അതില്‍നിന്ന് കുറച്ചെടുത്ത് ചണവസ്ത്രധാരിയുടെ കൈയില്‍വച്ചു. അവന്‍ അതു വാങ്ങി പുറത്തേക്കു പോയി.

8

കെരൂബുകള്‍ക്കു ചിറകിന്‍കീഴില്‍ മനുഷ്യകരത്തിന്റെ രൂപത്തില്‍ എന്തോ ഒന്ന് ഉള്ളതായി കാണപ്പെട്ടു.

9

ഞാന്‍ നോക്കി. അതാ, കെരൂബുകളുടെ സമീപത്തു നാലു ചക്രങ്ങള്‍, ഓരോ കെരൂബിനും സമീപത്ത് ഓരോ ചക്രം. ചക്രങ്ങള്‍ വെട്ടിത്തിളങ്ങുന്ന ഗോമേദകംപോലെ.

10

നാലിനും ഒരേ രൂപമാണുണ്ടായിരുന്നത്. ഒരു ചക്രം മറ്റൊന്നിനുള്ളിലെന്നപോലെ കാണപ്പെട്ടു.

11

നാലുദിക്കുകളില്‍ ഏതിലേക്കും അവയ്ക്ക് പോകാമായിരുന്നു. പോകുമ്പോള്‍ അവ ഇടംവലം തിരിയുകയില്ല. മുന്‍ചക്രത്തെ മറ്റുള്ളവ അനുഗമിച്ചു. സഞ്ചരിക്കുമ്പോള്‍ അവ ഇടംവലം തിരിഞ്ഞിരുന്നില്ല.

12

കെരൂബുകളുടെ ശരീരമാകെ - പിന്നിലും കൈകളിലും ചിറകുകളിലും ചക്രങ്ങളിലും - നിറയെ കണ്ണുകളുണ്ടായിരുന്നു.

13

ഞാന്‍ കേള്‍ക്കെത്തന്നെ ചക്രങ്ങള്‍ ചുഴലിച്ചക്രം എന്നു പേര്‍ വിളിക്കപ്പെട്ടു.

14

ഓരോന്നിനും നാലു മുഖങ്ങളുണ്ടായിരുന്നു. ഒന്നാമത്തെ മുഖം കെരൂബിന്‍േറ തുപോലെ, രണ്ടാമത്തേത് മനുഷ്യന്‍േറ തുപോലെ, മൂന്നാമത്തേത് സിംഹത്തിന്‍േറ തുപോലെ, നാലാമത്തേത് കഴുകന്‍േറ തുപോലെ.

15

കെരൂബുകള്‍ മുകളിലേക്കുയര്‍ന്നു. കേബാര്‍ നദീതീരത്തുവച്ചു ഞാന്‍ ദര്‍ശിച്ച ജീവികള്‍തന്നെയാണ് ഇവ.

16

കെരൂബുകള്‍ പോയപ്പോള്‍ ചക്രങ്ങള്‍ അവയോടു ചേര്‍ന്നുപോയി. കെരൂബുകള്‍ ഭൂമിയില്‍ നിന്നുയരാനായി ചിറകുകള്‍ പൊക്കിയപ്പോള്‍ ചക്രങ്ങള്‍ അവയില്‍നിന്നു വേര്‍പെട്ടില്ല.

17

കെരൂബുകള്‍ നിശ്ചലരായപ്പോള്‍ ചക്രങ്ങളും നിശ്ചലമായി. കെരൂബുകള്‍ ഉയര്‍ന്നപ്പോള്‍ ചക്രങ്ങളും ഒപ്പം ഉയര്‍ന്നു. കാരണം, ആ ജീവികളുടെ ആത്മാവ് അവയിലുണ്ടായിരുന്നു.

18

കര്‍ത്താവിന്റെ മഹത്വം ആലയത്തിന്റെ പടിവാതില്‍ക്കല്‍ നിന്നു പുറപ്പെട്ട് കെരൂബുകളുടെമീതേ നിന്നു.

19

ഞാന്‍ നോക്കിനില്‍ക്കേ കെരൂബുകള്‍ ചിറകുകള്‍ വിടര്‍ത്തി ഭൂമിയില്‍നിന്ന് ഉയര്‍ന്നു. അവ പോയപ്പോള്‍ സമീപത്തായി ചക്രങ്ങളും ഉണ്ടായിരുന്നു. കര്‍ത്താവിന്റെ ആലയത്തിന്റെ കിഴക്കേ കവാടത്തിങ്കല്‍ അവനിന്നു. ഇസ്രായേലിന്റെ ദൈവത്തിന്റെ മഹത്വം അവയുടെ മുകളില്‍ നിലകൊണ്ടു.

20

കേബാര്‍നദീതീരത്തുവച്ച് ഇസ്രായേലിന്റെ ദൈവത്തിന്റെ കീഴിലായി ഞാന്‍ കണ്ട ജീവികള്‍തന്നെയാണ് ഇവ. ഇവ കെരൂബുകളാണെന്നു ഞാന്‍ മനസ്‌സിലാക്കി.

21

ഓരോന്നിനും നാലു മുഖങ്ങളും നാലു ചിറകുകകളുമുണ്ടായിരുന്നു. ചിറകുകള്‍ക്കു കീഴില്‍ മനുഷ്യകരങ്ങള്‍ക്കു സദൃശ്യമായരൂപവും.

22

കേബാര്‍നദീതീരത്തുവച്ച് ഞാന്‍ കണ്ട ജീവികളുടെ മുഖത്തിന്റെ രൂപംതന്നെയായിരുന്നു ഇവയുടെ മുഖത്തിനും. അവ ഓരോന്നും നേരേ മുമ്പോട്ടു പോയി.